-->

Followers of this Blog

2011, മാർച്ച് 24, വ്യാഴാഴ്‌ച

മഴയില്‍

തിണ്ണയിലേക്ക് കയറി നില്‍ക്കുമ്പോള്‍ ജിംബ്രാന്‍ ഒന്നറഞ്ഞു തുമ്മി. മുന്‍കാലുകള്‍ കൊണ്ട് മൂക്ക് തുടച്ചു. പുതുമഴ പെയ്ത മണ്ണിന്റെ പൊടി മൂക്കില്‍ കയറിയ അസ്വസ്ഥതയിലായിരുന്നു ജിംബ്രാനപ്പോള്‍. കിഴക്ക്‌ നിന്ന് കറുപ്പ് പടരുന്നു.

"നല്ല മഴക്കോളുണ്ട്... ചായ്പ്പങ്ങടച്ചേരെ ചെക്കാ..." കടക്കാരന്‍ ദാമുചോന്‍. "നായ്ക്കളിനി കോലായി നെരങ്ങാന്‍ തൊടങ്ങും..."

നന്ദിയില്ലാത്തവന്‍... ജിംബ്രാന്‍ മനസ്സില്‍ മുരണ്ടു. "ഈനിവിടെ കെടക്കുമ്പ കട തുറന്നാ പോയാലും എനിക്ക് പേടില്ലാ" ന്നു നാഴികക്ക് നാപ്പത്‌ വട്ടം പറയുന്നോനാ... നായ്‌ കേറി നെരങ്ങും പോലും!!!

"ചിമ്രാനോട കെടക്കട്ടെ... അയിന മേടണ്ട..." ജിംബ്രാനെ ഓടിക്കാന്‍ നോക്കിയ ചെക്കനോട് ദാമുചോന്‍ പറഞ്ഞു.

അപ്പൊ നന്ദീണ്ട്, ജിംബ്രാന്‍ പല്ലൊന്നിളിച്ചു. പിന്നെ മുന്‍ കാല്‍ മുന്നോട്ടാഞ്ഞു മൂരി നിവര്‍ത്തി. വാലാട്ടി കൊണ്ട് ദാമുചോനെ നോക്കി.

"കട ത്തിരി നേരത്തെ പൂട്ടാ ചിമ്മ്രാനെ... ഈയിടത്തന്നെ നോക്കിയെക്കണേ.." ചില്ല് കുപ്പിയില്‍ നിന്ന് ഒരു മധുരപ്പാവേടുത്ത് ജിംബ്രാനെറിഞ്ഞു കൊടുത്ത് അയാള്‍ കട പൂട്ടാന്‍ തുടങ്ങി. പുറത്ത്‌ വല്ലാതെ ഇരുണ്ടിരിക്കുന്നു. "ആ ടോര്‍ച്ച് കൊണ്ടോക്കോ ചെക്കാ... വയി പെട്ട് പോകണ്ട... അടുത്ത കോളിന് മുന്ന കുടുമ്മം പിടീര്"

ചെക്കന്‍ ഇറങ്ങി നടന്നു. അല്‍പനേരം കഴിഞ്ഞു കട പൂട്ടി ദാമുച്ചോനും.

ശൂന്യതയിലേക്ക് നോക്കി മെല്ലെ മോങ്ങിക്കൊണ്ട് ജിംബ്രാന്‍ കിടന്നു. കാറ്റ് ആഞ്ഞു വീശുന്നു. അടിപാതി ദ്രവിച്ചു തുടങ്ങിയ മരപോസ്റ്റില്‍ ഒരു ബള്‍ബ്‌ തൂങ്ങിയാടുന്നുണ്ട്... അതിന്റെ ആട്ടത്തിനൊപ്പിച്ചു കണ്ണുകള്‍ തെന്നിച്ച് ജിംബ്രാന്‍ തിണ്ണയില്‍ ചടഞ്ഞുകിടന്നു. കാറ്റിന്റെ ഓരിയിടല്‍ കൂടി വന്ന ഒരു നിമിഷത്തില്‍ കണ്ണ്മഞ്ചിക്കുമാറ് ഒരു കൊള്ളിയാന്‍ മിന്നി. പിന്നാലെ നെഞ്ചു നടുക്കി ഒരിടിവെട്ടും... ജിംബ്രാന്‍ പിടഞ്ഞെണീറ്റു. മരപോസ്റ്റില്‍ തൂങ്ങിയിരുന്ന ബള്‍ബ്‌ ഒന്നുമിന്നി മറഞ്ഞു. ഇരുട്ട്... അതിലേക്ക് നോക്കി ജിംബ്രാന്‍ ഒരിയിട്ടു. പിന്നെ വഴിയിലേക്ക്‌ ചാടിയിറങ്ങി ഉറക്കെ കുരച്ചു. രോമങ്ങള്‍ക്കിടയില്‍ ജലത്തുള്ളികള്‍ നിറഞ്ഞു തുടങ്ങിയപ്പോള്‍ തിണ്ണയിലേക്ക് തന്നെ ചാടിക്കയറി. മഴ... കനത്ത മഴ.... ജിംബ്രാന്‍ ഒന്നു കുടഞ്ഞു നിവര്‍ന്നു. എന്നിട്ടും പോകാതിരുന്ന മഴത്തുള്ളികള്‍ നാവു നീട്ടി നക്കി തുടച്ചു കൊണ്ട് വീണ്ടും ചടഞ്ഞു കിടന്നു.

****

തിണ്ണയിലെ കാല്പെരുമാറ്റം... ജിബ്രാന്‍ തലയുയര്‍ത്തി നോക്കി. ചെറിയൊരു നിഴലാട്ടം. ചാടി എണീറ്റ്‌ കുരച്ചു. നിഴലിന്റെ പരുങ്ങല്‍ ജിംബ്രാനെ വെകിളി പിടിപ്പിച്ചു. കുറേക്കൂടി ഉച്ചത്തില്‍ കുരക്കാന്‍ തുടങ്ങി. നിഴലില്‍ നിന്നും അമര്‍ത്തി പിടിച്ച മൂളല്‍... കൊള്ളിയാന്‍ വെട്ടത്തില്‍ രണ്ടു തിളങ്ങുന്ന കണ്ണുകള്‍. നിറയെ രോമം... ജിംബ്രാന്‍ മണം പാര്‍ത്ത് നോക്കി. പിന്നെ ശങ്കിച്ച് അടുത്തേക്ക്‌ ചെന്നു. നീളന്‍ രോമമുള്ള... കണ്ടാല്‍ അറിയാം ആരോ വളര്‍ത്തുന്നതാണ്. അവളുടെ കണ്ണില്‍ വീണ്ടും കൊള്ളിയാന്‍ തട്ടി തിളങ്ങി. നേരിയ ഒരു മോങ്ങലോടെ ജിംബ്രാന്‍ അവളുടെ അടുത്തേക്ക്‌ ചെന്നു. പിന്നെ ഒന്ന് മുരണ്ടു നോക്കി. അവളുടെ കണ്ണുകള്‍ പിടഞ്ഞു തന്നെ നില്‍ക്കുന്നു.

രോമങ്ങളില്‍ ചെളിപൊടി തെറിച്ചു വീണ പാടുകള്‍ മഴ വെള്ളം വീണ് കലങ്ങിയിരിക്കുന്നു. കഴുത്തില്‍ ഒരു തുകല്‍ വളയം. ചെറിയ ചോര പൊടിപ്പും. ആദ്യത്തെ അമ്പരപ്പൊന്നടങ്ങിയപ്പോള്‍ അവള്‍ മെല്ലെ ഒന്ന് ഞെരങ്ങി. ജിംബ്രാന്‍ കാലടികള്‍ പിന്നോട്ട് വെച്ച് അവള്‍ക്കു കൂടി നില്‍ക്കാനുള്ള സ്ഥലം കൊടുത്തു.

മഴ നിര്‍ത്താതെ പെയ്യുന്നു. കടയുടെ പലക പുറത്തോട് ചേര്‍ന്ന് നിന്ന പുറ്റിനു കീഴെ ഒരു ചാല്‍ കീറി വരുന്നുണ്ട്. അതിലെ അതില്‍ നിന്നും ചിതലുകള്‍ ഒറ്റയായും കൂട്ടമായും ഒഴുകി പോകുന്നു. നേരം വെളുത്ത്‌ വരുന്നത് നോക്കി ജിംബ്രാന്‍ കിടന്നു. തന്നോട് ചേര്‍ന്ന് അവളും കിടക്കുന്നുണ്ട്. അവളുടെ കഴുത്തില്‍ ഇന്നലെ താന്‍ നക്കി തുടച്ചു വൃത്തിയാക്കിയ മുറിവില്‍ നിന്നും ചോരമണം പോയിട്ടില്ല. അതില്‍ വന്നിരുന്ന ഈച്ചകളെ ജിംബ്രാന്‍ ആട്ടിയോടിച്ചു.

വെള്ളം തെറിപ്പിച്ചു കൊണ്ട് ഒരു ജീപ്പ്‌ പാഞ്ഞു പോയി. ടയര്‍ കീറി മുറിച്ചു പോയ വഴിയില്‍ വെള്ളം വീണ്ടും ചാലായി നിറയുന്നതും, വെള്ളത്തില്‍ വീണ മുറിവ് മായുന്നതും വളരെ വേഗത്തിലാണ്. അവളുടെ ദേഹത്ത് തെറിച്ചു വീണ തുള്ളികള്‍ കൂടി ജിംബ്രാന്‍ നക്കി തുടച്ചു. അവള്‍ ഒന്ന് കൂടെ ചേര്‍ന്ന് കിടന്നു.

ഒരു രാത്രി കൊണ്ട് അവള്‍ തന്റെ സംരക്ഷണയില്‍ ആയിരിക്കുന്നു. പക്ഷെ കട തുറക്കാന്‍ ചെക്കന്‍ വന്നാല്‍ ഇവളെ ആട്ടിയോടിക്കും. അന്നേരം അവള്‍ തന്നെ ദയനീയമായി നോക്കും. ആ ചെക്കനെ നോക്കി കുരക്കാം എന്ന് കരുതിയാല്‍ അവന്‍ കല്ലെടുത്ത്‌ വീക്കും. അവന്‍ ഇന്ന് വരല്ലേ എന്ന് ജിംബ്രാന്‍ പ്രാര്‍ഥിച്ചു. ദാമുചോന്‍ ആദ്യം വന്നാല്‍ സാരമില്ല...

"ന്താടാ... നെനക്കും കൂട്ടാക്കിയാ... നിപ്പോ രണ്ടാളാ കാവല്‍ല്ലേ...?" എന്ന് പറഞ്ഞ് പൊതിഞ്ഞു കൊണ്ടുവന്ന ചോറ് ബാക്കിയും മീന്‍ മുള്ളും തിണ്ണയുടെ വലത്തേ മൂലക്ക് കൊട്ടിയിടും. അതില്‍ ഒരു ഭാഗം ഇനി ഇവള്‍ക്കും മാറ്റി വെക്കണം...

പക്ഷെ ചെക്കന്‍ അത്രയും നേരമായിട്ടും എത്തിയില്ല. ആശ്വസിച്ചു ജിംബ്രാന്‍ അവളുടെ മുഖത്തോട് തല ചേര്‍ത്ത് വെച്ച് കിടന്നു.

വെള്ളം ചറപറാന്ന് തട്ടി തെറിക്കുന്ന ശബ്ദം. ചെക്കനല്ല. കുറെ കാലടികള്‍ വെള്ളത്തില്‍ തട്ടി തെറിക്കുന്നു.

"എങ്ങടാ പോയാ നോക്കാന്‍... നാശം... നനഞ്ഞു ചീവായി... ആ ചങ്ങല പോക്കായിന്ന് നൂറ്റിക്ക് വട്ടം പറഞ്ഞാ കേക്കില്ലാ... ഈ പ്രായക്കേടില്‍ നി മഴയത്തോടാന്‍... ഒന്നെല്ലാടത്തും പാറി നോക്കിന്‍ കുഞ്ഞേ..."

പ്രായമുള്ള ഒരാള്‍..ഒരു കുട്ടി... വേലിക്കലും ഒഴുക്ക് വെള്ളം കെട്ടാത്തിടത്തും ചെക്കന്‍ പരതി നോക്കുന്നു. അവളെ മറഞ്ഞു നിക്കാന്‍ ജിംബ്രാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി...

"ദാ കെടക്കണ് നായിന്റ മോള്..." വന്നപാട് കാലു മടക്കി കിളവന്‍ അവളെ ഒന്ന് തൊഴിച്ചു... വല്ലാതെ മോങ്ങി കൊണ്ട് അവള്‍ പിടഞ്ഞെണീറ്റു. ഒറ്റ ചാട്ടത്തിന് ജിംബ്രാന്‍ അയാളുടെ കാല്‍ വണ്ണയില്‍ പല്ലുകള്‍ താഴ്ത്തി. അയാള്‍ തിണ്ണയില്‍ നിന്നും ചാടി ഇറങ്ങി. തട്ട് പലക ഉയര്‍ത്തി വെക്കാന്‍ വെച്ചിരുന്ന പത്തല്‍ അയാളുടെ കണ്ണില്‍ പെട്ടു. പുറം പൊളിയുമാറു വീണ അടിയുള്ള പോള്ളിച്ചയില്‍ ജിംബ്രാന്‍ ഒന്ന് വളഞ്ഞമര്‍ന്നു. പിന്നെ അടുത്ത അടി വീഴും മുന്‍പ്‌ വഴിയിലേക്ക്‌ ചാടി ഇറങ്ങി. പിറകോട്ട് തിരിഞ്ഞു നോക്കി പായുമ്പോള്‍ അയാളുടെ കയ്യിലെ വടി അവളുടെ പിന്കാലില്‍ വീഴുന്നതും, അവള്‍ ഒരു വശത്തേക്ക് ഞൊണ്ടി ഓടുന്നതും ജിംബ്രാന്‍ കണ്ടു.

****

മഴ തോരുമ്പോള്‍ സന്ധ്യയായി. ദാമുച്ചോന്‍ അന്ന് കട തുറന്നില്ല. പുറം വല്ലാതെ വേദനിക്കുന്നു. ജിംബ്രാന്‍ പലകമേല്‍ വേദനയുള്ള ഭാഗം ഉരച്ച് കൊണ്ടിരുന്നു. ഇടക്കിടെ അവള്‍ പാഞ്ഞു പോയ വഴിയിലേക്ക്‌ നോക്കി. പിന്നെ നിരാശയോടെ കണ്ണുകളെ മടക്കി വിളിച്ചു. രാത്രിയില്‍ മഴ വീണ്ടും കനത്തു. ചീവിടിന്റെ താളത്തില്‍ ഉറക്കത്തിനു വഴി നോക്കി ജിംബ്രാന്‍ കിടന്നു. പുറം പൊളിയുന്ന വേദന. ഇടക്ക് താളം തെറ്റുന്നതും വെള്ളത്തില്‍ തുള്ളികള്‍ പുതിയ താളം ഉണ്ടാക്കുന്നതും കേട്ട് തലയുയര്‍ത്തി. ഒരു കാല്‍ നിലത്തുറക്കാതെ അവളുടെ നിഴല്‍ വരുന്നത് ജിംബ്രാന്‍ കണ്ടു..

****

"വര്‍ക്കത്തോള്ള എനാന്ന തോന്നണെ..." പ്രതീക്ഷിച്ച പോലെ കൂലിക്കാരന്‍ ചെക്കന്‍ അവളെ ഒന്നും ചെയ്തില്ല...

"ന്നാ പിന്ന നീ കൊണ്ടോക്കോ.."

"കാലൊന്ന് ചതഞ്ഞേക്ക്ണ്"

"സാരല്ലടാ... ഭംഗീണ്ടല്ല... ഇയ് വളത്തിക്കോ"

****

കടപൂട്ടാന്‍ നേരവും ജിംബ്രാന്‍ പലകമറയോട് ചേര്‍ന്ന് കിടക്കുവായിരുന്നു.

"എനക്കിന്നു അനക്കൂലെ ചിമ്രാനെ...?" കുറച്ചു മാറി വീണ മധുരപ്പാവ് എത്തിപ്പിടിക്കാന്‍ കഴിയാതെ ജിംബ്രാന്‍ കിടന്നു. കാലു കൊണ്ട് ദാമുച്ചോന്‍ അത് ജിംബ്രന്റെ മുന്നിലേക്ക്‌ തട്ടിയിട്ടു. ഒരു പകല്‍ കൊണ്ട് വെള്ളം വഴിമാറി പോയിരിക്കുന്നു. ജീപ്പ്‌ പാഞ്ഞു പോയ ടയര്‍ പാടില്‍ കെട്ടി നിക്കുന്ന വെള്ളത്തില്‍ കാലൊന്നു അനക്കി കഴുകി ദാമുച്ചോന്‍ നടന്നകന്നു. ഒരിഞ്ചു കൂടി മാറി കിടക്കുന്ന മധുരപ്പാവിലെക്ക് ജിംബ്രാന്‍ ദയനീയമായി നോക്കി.

****

"ഊം.. കുഴീത്‌ മതീടാ... നീയതിനെ വലിച്ചിട്..."

കുഴിയുടെ അകത്ത്‌ കടക്കാതെ പോയ ജിംബ്രാന്റെ മരവിച്ച വാല്‍ ദാമുച്ചോന്‍ കൈക്കോട്ടു കൊണ്ട് കുഴിയിലേക്ക്‌ തിരുകി കയറ്റി. മഴ ചന്നം വീണു തുടങ്ങി. പാതി ഉണങ്ങിയ മണ്ണ് ജിംബ്രാന്റെ മുഖത്തേക്ക് വടിചിടുമ്പോള്‍ കൂലിക്കാരന്‍ പയ്യന്റെ കണ്ണിലും മഴ പെയ്തിരുന്നു...

കുറച്ചു മാറി കടത്തിണ്ണ മുതല്‍ പയ്യന്റെ വീടിന്റെ വേലി വരെ ജിംബ്രാന്റെ പിന്‍കാലുകളുടെ ഇഴഞ്ഞ പാടുകള്‍. പിന്നെ അവിടെ നിന്നും ജീപ്പ് ടയര്‍ തേഞ്ഞിടത്ത്‌ ചിതറി വീണ കട്ട ചോര തുള്ളികള്‍ വരെ ആ പാട് ഇഴഞ്ഞു കിടന്നു. അതിനു മുകളില്‍ പെയ്തിറങ്ങിയ മഴത്തുള്ളികളില്‍ ചുവപ്പ് കലര്‍ന്ന് ഒരു ചാല്‍ ജിംബ്രാന്‍ ഇഴഞ്ഞ വഴികളിലൂടെ ടയര്‍ പാടില്‍ ഒഴുകി ഇറങ്ങി. മഴ വീണ്ടും കനക്കവേ, ദാമുച്ചോന്‍ ചായ്പ്‌ ചാരാന്‍ തുടങ്ങിയിരുന്നു.

****

2011, മാർച്ച് 11, വെള്ളിയാഴ്‌ച

സ്വവര്‍ഗ്ഗം

"ഇനി വേറെ ആലോചന നോക്കണ്ട ഓപ്പോളേ, ഇതങ്ങ്ട് ഒറപ്പിക്കാം"

"ഓലോട് ഒന്ന് പറയാതെങ്ങനാ?"

"ഇനിപ്പോ ചോദ്യോം പറച്ചിലും ഒന്നും വേണ്ട... എത്ര നാളെന്നു വെച്ചാ ഓപ്പോളും സാവീം ഇങ്ങനെ…”

“എന്തേലും ഒരു നല്ല ജോലി കിട്ടുമെന്നാ ഓല്.. ഇത്രേം പടിപ്പില്ലേ..?”

“അഞ്ചാറു കുട്ട്യോക്ക് ടൂശന്‍കൊടുക്കാനാ ഇക്കണ്ട പടിപ്പിനു പോയെ”

“എന്തിനോക്കെയോ വേറെ അപേക്ഷ വിട്ടത്രേ”

“ഊം...പ്രത്യേകം വിളിക്കാന്‍ ആരേലും ഉണ്ടേല്‍പറഞ്ഞാ മതി... ഞാനിറങ്ങുന്നു..."

തന്റെ കല്യാണം തീരുമാനിക്കപ്പെട്ടത് ഈ വിധത്തിലാണ് എന്ന് സാവിത്രി ഓര്‍ത്തു. “അല്ലെങ്കില്‍തന്നെ അച്ഛന്‍ കാട് കേറി പോയ വഴി കേറി വന്ന ദാരിദ്ര്യം ഇതില്‍കൂടുതല്‍ഒരു സൌഭാഗ്യം കൊണ്ടുതരാനില്ല.” അമ്മ... ശരിയാണ്..എമ്പാടു നിലം, തോപ്പ്, ഇരുന്നു തിന്നാലും തീരാത്ത നെല്ല്. കഴുത്തില്‍തൂക്കം പോരാത്ത താലിയുമിട്ട് താന്‍പടിയിറങ്ങിയപ്പോള്‍അമ്മ ആശ്വസിച്ചു കാണണം.

“ഇതിപ്പോ ധര്‍മ്മകല്യാണത്തിന്റെ ഗതികേട് കളരിപറമ്പിനില്ല. ന്റ കുട്ടി ഒരു ദീനക്കാരനായി പോയി... ഇല്ലേല്‍പൊന്നില്‍മൂടിയെ ഇവിടെ ഒരു പെണ്ണ് പടി കേറു... പൊന്നിന് തുല്യം പടിപ്പു വെച്ചാരും ഇഞ്ഞിവടെ തിന്നാന്‍ ഉണ്ടാക്കണ്ട...”

അങ്ങിനെ പിറുപിറുത്ത്‌ വാതില്‍ക്കല്‍ വിശറി വീശി ചാരുകസാലയില്‍കിടക്കുന്നയാള്‍ ശിവശങ്കരന്റെ വല്യച്ഛനാണ്. പിറുപിറുപ്പ് എന്നാല്‍ എല്ലാവരും കേള്‍ക്കണം എന്നാണ് വല്യച്ഛന്. അന്നത്തേത് തനിക്കുള്ള നിര്‍ദ്ദേശമാണ് എന്ന അര്‍ത്ഥത്തില്‍ ശങ്കര്‍ തന്നെ നോക്കി ചിരിച്ചു. തണുത്ത ഭാവം ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ആ മുഖത്തിന്‌ ആ ചിരി ഒരംഭംഗിയായിരുന്നു. പിന്നെ പിന്നെ ആ ചിരി സാധാരണമാണ് എന്നവള്‍ക്ക് മനസിലായി. ചോദ്യത്തിനും ഉത്തരത്തിനും ദേഷ്യത്തിനും സങ്കടത്തിനും അയാള്‍ അങ്ങിനെയാണ് പ്രതികരിച്ചിരുന്നത്. ഇന്ടര്‍വ്യൂനു കോള്‍ ലെറ്റര്‍ വന്നത് പറഞ്ഞപ്പോഴും, വല്യച്ഛന്‍ എതിര്‍ത്തപ്പോഴും അതെ ചിരി അയാളുടെ മുഖത്ത് എച്ചില്‍ പോലെ കിടന്നു. തന്റെ ശരീരത്തില്‍ പടര്‍ന്നു കയറുമ്പോള്‍ ഒഴികെ. അപ്പോള്‍ മാത്രമാണ് അയാള്‍ ഭര്‍ത്താവായിരുന്നത്.

ഒന്നുകില്‍ പുസ്തകത്തിന്‌ മുന്നിലോ, അല്ലെങ്കില്‍ അടുപ്പിനു മുന്നിലോ ആയിരുന്നു സുമ ചിറ്റ. അങ്ങിനെ അല്ലാതെ അവരെ കാണുന്നത് അനിയനെ കൊല്ലിച്ചവള്‍ എന്ന് വല്യച്ഛന്‍ പ്രാകുമ്പോഴാണ്. ആ സമയത്ത് അവര്‍ തലകുമ്പിട്ട് പിന്നാലയില്‍ പോയിരുന്നു. കരയില്ല. വെറുതെ കണ്ണ് മിഴിച്ച് ദൂരേക്ക്‌ നോക്കിയിരിക്കും. ഈ വലിയ വീട്ടില്‍ അവരുടെ ലോകം പുസ്തകത്തിലോ അടുക്കളയിലോ ഒതുങ്ങി തീര്‍ന്നിരുന്നു. ആ ലോകത്തേക്ക്‌ വളരെ പെട്ടെന്നാണ് താന്‍ കടന്നു കൂടിയത്. അല്ലെങ്കില്‍ മറ്റൊരു ലോകം തുറന്നെടുക്കാനുള്ള ശ്രമത്തില്‍ സുമ ചിറ്റ തന്റെ ലോകമാകുകയായിരുന്നോ?

തന്നെക്കാള്‍ പത്തു വയസു മാത്രം മൂപ്പുള്ള സുമ ചിറ്റ പത്ത്രണ്ട് വര്ഷം മുന്‍പാണ് ശങ്കറിന്റെ ഇളയച്ഛന്റെ ഭാര്യയാവുന്നത്. കവിതയും കഥയും ഒക്കെ ആയി നടന്ന ഇളയച്ഛന് ചേര്‍ന്ന ഭാര്യയായിരുന്നു സുമ ചിറ്റ. ഒരുപാട് വായനയും എഴുത്തും ഒക്കെ ഉണ്ടായിരുന്നത്രെ. ഇളയച്ഛന്റെ രണ്ടാം കുടിയുടെ കാര്യം ചിറ്റ അറിയും വരെ താളനിബദ്ധമായ ഒരു കവിതയായിരുന്നു അവരുടെ ജീവിതം. പിന്നീട് കേട്ട കഥകള്‍ ശരിയെന്ന ചെറിയച്ഛന്റെ ഏറ്റുപറച്ചില്‍ മുതല്‍ അതിന്റെ താളം തെറ്റി തുടങ്ങി. പാമ്പ് തീണ്ടി ചെറിയച്ചന്റെ നീലച്ച ശരീരം മുന്നില്‍ കിടന്നപ്പോഴും സുമ ചിറ്റയുടെ കണ്ണുകള്‍ വരണ്ടു കിടന്നു.

"സാവി..."

കട്ടിലില്‍ തല കുമ്പിട്ടിരിക്കുകയായിരുന്നു അപ്പോള്‍ സാവിത്രി.

"ങ്ങ്ഹ്!!! ചിറ്റയോ??"

"വിഷമിക്കണ്ട മോളെ..."

"ന്നാലും ഞാന് ഒരുപാട് കൊതിച്ച ജോലിയാ ചിറ്റെ... ഇന്റെര്‍വ്യൂനുന്നു പോയിട്ട് കിട്ടീല്ലാച്ചാലും ഇത്രേം വെഷമില്ലാരുന്നു... പോണ്ടാന്നു പറഞ്ഞു വല്യച്ചന്‍..."

അത്രയും പറഞ്ഞു തീരുമ്പോള്‍ സാവിത്രി പൊട്ടിക്കരഞ്ഞു പോയി.

"സാരംല്യാ!! ന്റ മോള് കരയാതെ..." സുമ അവളെ ചേര്‍ത്ത് പിടിച്ചു. കൊതുമ്പുനാരു കത്തിയ പുകയുടെ മണവും വിയര്‍പ്പും കലര്‍ന്ന അവരുടെ മാറില്‍ സാവിത്രിയുടെ കണ്ണ് നീര്‍ പടര്‍ന്നു.

അന്ന്‍ മുതല്‍ തന്റെ സങ്കടങ്ങള്‍ അലതല്ലി തീരുന്ന മണ്‍തിട്ടയായിരുന്നു സുമ ചിറ്റ എന്ന് സാവിത്രി ഓര്‍ത്തു. അമ്മ മരിച്ചു പോയ വിവരം ആഴ്ചകള്‍ കഴിഞ്ഞറിഞ്ഞ ദിവസം അവരുടെ നെഞ്ചില്‍ ഞാന്‍ അലമുറയിട്ടു കരഞ്ഞു. മരിച്ച വിവരം പറയാന്‍ വന്ന ചെറിയപ്പനെ വഴിക്ക്‌ വെച്ച് തന്നെ മടക്കി അയച്ചു വല്യച്ചന്‍. തന്നെ കാണാന്‍ പോലും വിട്ടില്ല.

"ദേ!! ഒന്നത്രേടം വരെ പോട്ടെ ഞാന്‍"

"ഉം!!!? എന്താ വിശേഷിച്ച്???

"അമ്മയെ കണ്ടിട്ട് ത്തിരിയായി... ഇങ്ങോട്ടും വരവില്ലല്ലോ??.. രണ്ടീസം കൂടെ നിന്നെച്ചു വരാം..."

"അതിനിപ്പോ ആയമ്മ മണ്ണായിട്ട് മാസം മൂന്നായില്ലേ... ഇനിപ്പോ നെനക്കാരാ അവിടെ കാവലിരിക്കാന്‍..."

അന്ന് താന്‍ അലമുറയിട്ടു കരഞ്ഞു...
ഇളിഞ്ഞ ചിരിയോടെ അന്ന് രാത്രിയിലും മാറില്‍ നിന്നും നേര്യത് അടര്‍ത്തി മാറ്റാന്‍ ശ്രമിച്ച ശങ്കറിന്റെ കൈകള്‍ തട്ടി തെറിപ്പിച്ച് ചിറ്റയുടെ മുറിയിലേക്കാണ് സാവിത്രി ഓടിയത്‌. പിന്നീടൊരിക്കലും ശങ്കറിന്റെ ചൂടുള്ള വായു തന്റെ കവിളില്‍ പതിഞ്ഞിട്ടില്ല. കൊതുമ്പുചാരത്തിന്റെ മണം പച്ചമഞ്ഞള്‍ ഗന്ധത്തിന് വഴി മാറിയ അവരുടെ മാറില്‍ മുഖമമര്‍ത്തിയായിരുന്നു, പിന്നീടുള്ള അവളുടെ രാത്രികള്‍ കടന്നു പോയത്‌.

"ന്താ? ശങ്കരനും സാവിത്രിക്കുമിടയില്‍?" ഈ ചോദ്യം തറവാടിന്റെ പല മൂലകളില്‍ തട്ടി പ്രതിധ്വനിച്ചതല്ലാതെ ആരും മറുപടി അന്വേഷിച്ചു പോയില്ല. ആ വലിയ വീട്ടിലെ മതിലുകള്‍ പല കാര്യങ്ങളിലും മനസിനകത്താണ് എന്ന് തോന്നും. അല്ലെങ്കില്‍ ഭര്‍ത്താവില്ലാത്ത സുമ ചിറ്റയ്ക്കും സൂക്കേട് കാരണം ശിവശങ്കരന്‍ വിവാഹം കഴിച്ച ദരിദ്രവാസി സാവിത്രിക്കും ചുറ്റുമായി ആ മതിലുകള്‍ നിറഞ്ഞു നിന്നു.

"പുതിയ പുസ്തകങ്ങള്‍ ഒന്നുമില്ലേ ചിറ്റെ?"

"ഞാന്‍ വന്നപ്പോ കൊണ്ടോന്നതും, ന്നെ അദ്യേം ഉണ്ടായിരുന്നപ്പോ ഒള്ളതും ഒക്കെ ഉള്ളു. പുറത്ത്‌ പോവാതെ ഞാന്‍ എങ്ങനാ പുത്യ പുസ്തം നോക്കാ"

അവരില്‍ നിന്നൊരിക്കലും വ്യതസ്തമായിരുന്നില്ല താനും എന്ന് സാവിത്രി ഓര്‍ത്തു. പുറത്ത്‌ വരഞ്ഞു പോകുന്ന വഴികള്‍ ഏതോ കഥകളില്‍ വായിച്ച ഓര്‍മ്മക്കപ്പുറം നിക്കുന്നത് പോലെ. പടിവാതിലിലൂടെ കാണുന്ന കാഴ്ചകള്‍ മാത്രമാണ് പുതുതായി അവശേഷിക്കുന്നത്. പിന്നെ ചിറ്റയും. തന്റെ ലോകം അവരിലോക്കൊതുങ്ങി തുടങ്ങിയ ഒരു ദിവസം...

അന്നവരുടെ നെഞ്ചിടിപ്പ്‌ വല്ലാതെ കൂടുതലായിരുന്നു. തന്നെ പുണര്‍ന്നിരുന്ന അവരുടെ കൈകളുടെ കരുത്ത്‌ കൂടി വരുന്നത് പോലെ തോന്നി. നെറുകയില്‍ ചുംബിച്ചു കിടക്കുന്ന ചുണ്ടുകള്‍ താഴേക്ക്‌ ഇഴയുന്നു. ഒരു ഞെട്ടലില്‍ അന്ന് താന്‍ കണ്ണ് തുറന്നു. ചിറ്റയുടെ മാറിടം നഗ്നമായിരുന്നു...

എതിര്‍പ്പ്.... പിന്നെ ഇഷ്ടം....പ്രണയം.

ചിറ്റയെ താന്‍ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. ശങ്കര്‍ കിതച്ചു കൊണ്ട് മാറില്‍ തളര്‍ന്നു വീഴുമ്പോള്‍ പോലും തോന്നാതിരുന്ന സ്ത്രീത്വബോധം ചിറ്റയുടെ ഉയര്‍ന്നു വരുന്ന നെഞ്ഞിടിപ്പില്‍ അവള്‍ അറിഞ്ഞു. തെറ്റ്‌ എന്ന് മനസ്സില്‍ ശങ്കിച്ചിടത്തെല്ലാം അവള്‍ ശരിയെന്നു അമര്‍ത്തി എഴുതി വെച്ചു. ഒരിക്കല്‍ കൊളുത്ത് വീഴാതെ പോയ വാതില്‍ തുറന്നു വന്ന ശങ്കറിന് മുന്നില്‍ തുണി വാരി പുതക്കുമ്പോഴും ചിറ്റയുടെ നെഞ്ഞിടിപ്പില്‍ താന്‍ സുരക്ഷിതയാണ് എന്ന് അവള്‍ക്കു തോന്നി.

ശങ്കര്‍ ഒരു നിമിഷം പകച്ച് നോക്കി നിന്നു. പിന്നെ വാതില്‍ അടച്ച് തിരികെ നടന്നു. വല്യച്ഛന്റെ അലര്‍ച്ച ഉയര്‍ന്നു കേള്‍ക്കുമ്പോള്‍ വശങ്ങളിലേക്ക് കോടിപോയ അയാളുടെ കാലുകള്‍ നിലം തൊടാതെ... മരവിച്ച്... ആടികൊണ്ടിരുന്നു...

"എത്തിയോ മോളെ?" ഒരുറക്കത്തില്‍ നിന്നുണര്‍ന്നു ചിറ്റ ചോദിച്ചു. പിന്‍ സീറ്റില്‍ ഇരുന്നു മയങ്ങുകയായിരുന്നു അവര്‍. സെന്റര് മിററിലൂടെ അവരെ നോക്കി പുഞ്ചിരിച്ച് സാവിത്രി പറഞ്ഞു..

"ഇല്ല ചിറ്റെ, ഇനിയും എട്ടു പത്തു കിലോ മീറ്റര്‍ കാണും."

നരയും ചുളിവും അവരുടെ പ്രായത്തെ കവര്‍ന്നു കൊണ്ട് പോയിരിക്കുന്നു. കൈകളിലെ കരുത്തൊഴികെ. ശങ്കര്‍ ആത്മഹത്യ ചെയ്ത പുലവീടി, തറവാട്ടില്‍ നിന്നും പടിയിറങ്ങുമ്പോള്‍ ആ കൈ കരുത്ത്‌ മാത്രമായിരുന്നു തന്റെ ഉറപ്പ്‌. ആരും എതിര്‍ത്ത്‌ പറഞ്ഞില്ല. വല്യച്ഛന്‍ ചാരുകസാലയില്‍ കിടന്ന് അന്നും പതിവ് പോലെ പിറുപിറുത്തു.

"ന്റെ ക്ടാങ്ങളുടെ ആത്മാവ് പൊറുക്കില്ല... നശിക്കും... നരകിക്കും..."

ഒന്നും സംഭവിച്ചില്ല. നശിച്ചില്ല... നരകിച്ചില്ല... ചിറ്റയുടെ കൈയില്‍ അവശേഷിച്ച പൊന്‍ തരി വിറ്റ് വാടക്കൊരു ചെറിയ വീട്... ചെറിയ ചെറിയ ജോലി ചെയ്തു.. പിന്നെ സര്ക്കാര് ജോലിയില്‍ കയറിപ്പറ്റി.

"എനിക്കാ മണ്ണില്‍ ഉറങ്ങണംന്ന്‍ണ്ട് മോളെ..." അവശത കീഴടക്കി തുടങ്ങിയ ഒരു ദിവസം ചിറ്റ പറഞ്ഞു. "നടക്കില്ലാന്നറിയാം, ന്നാലും..."

"ചെയ്തത് തെറ്റായിന്ന് തോന്നണുണ്ടോ, ചിറ്റക്ക്...?

"നെനക്കൊരു ജീവിതല്ല്യാതെ പോയില്ലെന്നോര്‍ക്കുമ്പോ..."

ചിറ്റയുടെ വാ അവള്‍ പൊത്തി പിടിച്ചു. നെറ്റിയില്‍ അമര്‍ത്തി ചുംബിച്ചു. ചുണ്ടുകള്‍ കോര്‍ത്ത്‌ തുടങ്ങുമ്പോള്‍ ചിറ്റയുടെ കൈകളില്‍ കരുത്ത്‌ നിറയുന്നത് അവള്‍ അറിഞ്ഞു...

"വഴിയൊക്കെ മാറി പോയിരിക്കുന്നു അല്ലെ ചിറ്റെ... പേരിനു പോലും വെട്ടു വഴിയില്ല. "

പിറകിലെ മൌനം കണ്ട് അവള്‍ സെന്റര് മിററില്‍ നോക്കി. ചിറ്റ വീണ്ടും മയങ്ങി പോയിരിക്കുന്നു. ഇരുപതിലധികം വര്ഷം കഴിഞ്ഞിരിക്കുന്നു. ചെമ്മണ്‍ പാതയെല്ലാം ടാറിനോ കോണ്‍ക്രീറ്റിനോ അടിയിലാണ്. ദൂരെ നിന്നു തന്നെ തറവാടിനു മുന്നില്‍ വണ്ടികള്‍ നിരന്നു കിടക്കുന്നത് കണ്ട്. മിക്കവാറും എല്ലാവരും എത്തിക്കാണണം.

"അവിടെ കിടന്ന് മരിക്കനോ കഴിയില്ല. ഒന്നാ മണ്ണ് കണ്ടിട്ട് വരാം കുട്ടിയെ..." ഫാമിലി റീയൂണിയന്റെ കാര്യം പറഞ്ഞപ്പോള്‍ ചിറ്റ പറഞ്ഞു.

"പക്ഷെ നമ്മളെ നമ്മള്‍ എങ്ങിനെ അവര്‍ക്ക്‌ മനസിലാക്കി കൊടുക്കും."

"പോവാം... വരുന്നത് പോലെ നോക്കാം..."

മുറ്റത്ത്‌ തണല്‍ പാകിയിടത്തൊക്കെ കാറുകള്‍ പാര്‍ക്ക്‌ ചെയ്തിട്ടിരിക്കുന്നു. ഒഴിഞ്ഞ ഒരിടം നോക്കി സാവിത്രി വണ്ടി പാര്‍ക്ക്‌ ചെയ്തു.

"എത്തി.. ചിറ്റെ..."

ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി പിന്‍ ഡോര് തുറന്നു ചിറ്റയെ തട്ടി വിളിക്കുമ്പോള്‍ അവരുടെ ശരീരം സാവിത്രിയുടെ കൈകളിലേക്ക് ചാഞ്ഞു വീണു.