-->

Followers of this Blog

2017 ഏപ്രിൽ 26, ബുധനാഴ്‌ച

രക്ഷാധികാരി ബൈജു: നന്മയുടെ ഒരു കയ്യൊപ്പ്

ഒന്നുകിൽ എവിടെയോ നഷ്ടപ്പെട്ടു പോയ അല്ലെങ്കിൽ നഷ്ടപ്പെടാനിരിക്കുന്ന ഒരു സുഖമുള്ള നൊമ്പരം... അതിനു മുകളിൽ പതിഞ്ഞ നന്മയുടെ കൈയ്യൊപ്പാണ് രക്ഷാധികാരി ബൈജു. ഒറ്റ വാചകത്തിൽ പറഞ്ഞാൽ "ഈ സിനിമ അവസാനിക്കാതിരുന്നെങ്കിൽ" എന്ന് തോന്നിപ്പിച്ച സിനിമ. ഒരു നിമിഷം പോലും അകന്നു പോവാത്ത വിധം ബൈജുവും അയാളുടെ ജീവിതം ചുറ്റി തിരിഞ്ഞു നിൽക്കുന്ന കുമ്പളം ബ്രദേഴ്‌സും അവർ ഒത്തു ചേരുന്ന പറമ്പും പ്രേക്ഷകന്റെ മനസിൽ ഒട്ടി ചേർന്നു നിൽക്കുന്നു. അവരെ തഴുകി നിൽക്കുന്ന സ്വാഭാവികതയിലൂടെ മാത്രം പ്രേക്ഷകനെ ചിരിപ്പിക്കാനും കണ്ണു നനയിക്കാനും ചിന്തിപ്പിക്കാനും ഈ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു. ധൈര്യമായി ഈ വെക്കേഷന് കുട്ടികളെയും കൂട്ടി പോയി കണ്ടോളു.  അവർക്ക് പകർന്നു നൽകാൻ ഈ സിനിമ മാറ്റി വെക്കുന്ന അനുഭവങ്ങൾക്കൊപ്പം, എവിടെയോ മറന്നു വെച്ച ചിലത് മനസിന്റെ കോണിൽ നിന്ന് പൊട്ടി തട്ടിയെടുത്ത് നിങ്ങളും കൂടുമെന്ന് നൂറു ശതമാനം ഉറപ്പ്. കാരണം, ചെറിയ മതിലും, കുറ്റിക്കാടും നീല പ്ലാസ്റ്റിക് വേലിയും പടർപ്പുമൊക്കെ അതിരു വെച്ച പറമ്പിൽ ഒരുപക്ഷെ ഒരു കാലത്ത് നമ്മളും നിന്നിട്ടുണ്ടാകും എന്നത് തന്നെ. ആ പറമ്പിൽ കളിയും കഴിഞ്ഞ് വിയർത്തൊലിച്ച് വരുമ്പോൾ നമ്മൾക്കൊന്നു ചാരിയിരിക്കാൻ ഒരു മരവുമുണ്ടാകും. ആ  മരത്തിന്റെ വേരിൽ ചാരിയിരുന്ന് ഈ സിനിമ കാണുമ്പോൾ നമ്മളനുഭവിക്കുന്ന സുഖമാണ് ബൈജുവിന്റെ വിജയം.

ഒരു ഗോളാന്തര വാർത്ത എന്ന സിനിമയിലെ ശങ്കരാടിച്ചേട്ടന്റെ ഡയലോഗ് കടമെടുത്താൽ "ബിജു മേനോനെ ഇനി ഞാൻ അഭിനന്ദിക്കുന്ന പ്രശ്നമില്ല" എന്ന് പറയേണ്ടി വരും. അയാൾ ബൈജുവായി ജീവിക്കുകയാണ് ഈ സിനിമയിൽ, മികച്ച തന്മയീഭാവത്തോടെ. രക്ഷാധികാരി ബൈജുവിനെ സിനിമയുടെ പുസ്തകത്തിൽ അടയാളപ്പെടുത്തി വെക്കുന്നതും ബിജുമേനോന്റെ ഈ പ്രതിഭ കൊണ്ടുതന്നെയാണ്. വിജയരാഘവൻ, ഇന്ദ്രൻസ് മുതൽ അലൻസിയർ വരെ പരിചിതമായ മുഖങ്ങൾ വളരെ കുറവെങ്കിലും, ഒരു പുതുമുഖം പോലും അഭിനയത്തിന്റെ കാര്യത്തിൽ പിന്നിലേക്ക് പോയിട്ടില്ല. ചെറിയ സീനുകളിൽ പോലും പൂർണ്ണത കാത്തുസൂക്ഷിക്കുവാൻ സംവിധായകൻ രഞ്ജൻ പ്രമോദിന് കഴിഞ്ഞതും കുട്ടികൾ മുതൽ ബൈജുവിന്റെ ഭാര്യാവേഷം അവതരിപ്പിച്ച ഹന്നാ റെജി വരെയുള്ള പുതുമുഖങ്ങൾ കാണിച്ച മികച്ച പ്രകടനം കൊണ്ടു കൂടിയാണ്. അജുവർഗീസിനെ പ്രണയിക്കുന്ന റോളിൽ അഭിനയിച്ച പെൺകുട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ദിലീഷ് പൊത്തന്റെ അതിഥി വേഷവും കലക്കി. ആ അതിഥി വേഷത്തിൽ ഞാൻ കാണുന്നത് ഒരു തിരക്കഥാതന്ത്രമാണ്. ഒരു രക്ഷകൻ എവിടെ നിന്നോ വരുമെന്ന മോഹം പ്രേക്ഷകനിൽ ജനിപ്പിക്കുന്ന ഒരു ഗൂഢതന്ത്രം. ഇനിയും സിനിമ കാണാനുള്ളവരുടെ വിധിക്ക് ഞാനതിനെ വിടുന്നു. തമാശയ്ക്ക് വേണ്ടി തമാശ ഉണ്ടാക്കാത്ത ഈ ചിത്രത്തിൽ ഹരീഷ് പെരുവണ്ണയുടെ ഇരുത്തം വന്ന ഹാസ്യവും പ്രത്യേക പരാമർശം അർഹിക്കുന്നു. അല്ലെങ്കിലും ഈ സിനിമയിൽ എല്ലാവരും ചിരിപ്പിക്കുന്നവരും കരയിപ്പിക്കുന്നവരും ഒക്കെയാണ്. അതിന്റെ ക്രെഡിറ്റ് തീർച്ചയായും തിരക്കഥയ്ക്കുള്ളതാണ്.

രഞ്ജൻ പ്രമോദിന്റെ പ്രതിഭയ്ക്കൊത്ത തിരക്കഥ. നല്ല കെട്ടുറപ്പ്, മികച്ച സംഭാഷണങ്ങൾ, കുറിക്കുകൊള്ളുന്ന വരികൾ. അതിനു ചേർന്ന ആത്മാർത്ഥത നിറഞ്ഞ ക്ലൈമാക്‌സും. തൊട്ടാൽ പൊള്ളുന്ന ഒരു ശ്രമമാണ് രഞ്ജൻ ക്ലൈമാക്സിലൂടെ നടത്തിയത്. പക്ഷെ തിരക്കഥയിലും സംവിധാനത്തിലും സമീപനത്തിലും രഞ്ജൻ കാണിച്ച മികച്ച കൈയൊതുക്കം ആ ശ്രമത്തെ വേറിട്ടൊരു സിനിമാനുഭവത്തിലെത്തിച്ചു. അത് തന്നെയാണ് ഈ സിനിമയെ ജീവിതമാക്കിയത്. അതു വിവരിച്ച് ഒരു രസം കൊല്ലിയാകാൻ ആഗ്രഹമില്ലാത്തതിനാൽ ഇനിയും കാണാനുള്ളവർക്ക് വേണ്ടി ഇതും ഞാൻ മാറ്റിവെക്കുന്നു.

ഹരിനാരായണന്റെ വരികളും ബിജിബാലിന്റെ സംഗീതവും സിനിമയോട് ചേർന്ന് നിൽക്കുന്നു. പശ്ചാത്തല സംഗീതം ആവശ്യമുള്ളപ്പോൾ മാത്രം. വേണമെങ്കിൽ പത്തിരുപത് വയലിനും അതിനൊത്ത ചെല്ലോയും ഒക്കെ വാരിവലിച്ചിട്ട്‌ ചങ്കു തകർത്തേക്കാം എന്ന വിചാരമൊന്നും കാണിക്കാതെ മനസ്സിൽ തൊട്ടു നിൽക്കാൻ മാത്രം വേണ്ട മിതത്വം പശ്ചാത്തല സംഗീതത്തിൽ കാണിച്ചിട്ടുണ്ട്.  പ്രശാന്ത് രവീന്ദ്രന്റെ ക്യാമറാക്കണ്ണുകൾ ഒപ്പിയ കാഴ്ചകളാണ് നട്ടെല്ലുള്ള ഈ സിനിമയ്ക്ക് സൗന്ദര്യം നൽകിയത്. കുറെ പാടവും തോടും പറക്കുന്ന പക്ഷികളും ഉദയവും ഒക്കെ കാണിച്ചാലേ നാട്ടിൻ പുറമാകൂ എന്നതിൽ നിന്ന് മാറി, അവിടെയുള്ള ജീവിതങ്ങളിലേക്ക് തിരിച്ചു വെച്ച കാഴ്‌ചകൾ അതിമനോഹരമായി. കൃത്യമായി നിരീക്ഷിച്ചെഴുതിയ ഒരു തിരക്കഥയുടെ പിൻബലം ഉള്ളതു കൊണ്ടാവാമെങ്കിലും സിനിമയുടെ മനസ്സറിഞ്ഞ ഒന്നായി പ്രശാന്തിന്റെ കാഴ്ചകൾ. അങ്ങിനെ ഒരു മികച്ച ടീം വർക്കിലൂടെ ഈ അവധിക്കാലത്തിന്‌ രഞ്ജൻ പ്രമോദ് സമ്മാനിച്ച കുളിരുള്ളൊരു വേനൽ മഴയാണ് രക്ഷാധികാരി ബൈജു.

"എല്ലാവർക്കും അവരവരുടെ മക്കളെ എഞ്ചിനീയറും ഡോക്ടറുമാക്കണം. അതിനു കെട്ടിടങ്ങൾ വേണം, ആശുപത്രികൾ വേണം. രോഗികൾ വേണം. കളിച്ചു നടന്നാൽ രോഗികളുണ്ടാവില്ലല്ലോ, അല്ലേ?" സിനിമയുടെ ആത്മാവലിഞ്ഞു ചേർന്നിരിക്കുന്ന ഈ ചോദ്യത്തിനൊപ്പം ഉയരുന്ന വികസനത്തിന്റെ വെല്ലുവിളിക്കു മുന്നിൽ ഉത്തരങ്ങൾ തേടി രക്ഷാധികാരി ബൈജു  ഒപ്പു വെയ്ക്കുന്നിടത്ത് നിന്നും നമ്മൾ ഇറങ്ങുന്നത് ഈ സിനിമയുടെ തുടർച്ചയിലേക്കാണ്. ആ തുടർച്ചയ്ക്ക് മുകളിൽ പതിഞ്ഞ നന്മയുള്ള, അതി സുന്ദരമായ ഒപ്പാണ് ഈ രഞ്ജൻ പ്രമോദ് ചിത്രം.

2017 ഏപ്രിൽ 22, ശനിയാഴ്‌ച

സഖാവ്: വിരസമായ ഒരോർമ്മപ്പെടുത്തൽ (മൂവി റിവ്യൂ)

ആന, നല്ലവനായ കള്ളൻ തുടങ്ങിയ വിഷയങ്ങളിൽ മലയാളിക്കുള്ള താൽപര്യമാണ് ആ മേഖലകളിൽ ഇടക്കൊക്കെ കേറി സിനിമയെടുക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത്. അത് പോലെ തന്നെ കേരളത്തിൽ വിറ്റഴിയുന്ന വിഷയമാണ് കമ്മ്യൂണിസം എന്ന തിരിച്ചറിവാണ് സഖാവ് എന്ന സിനിമയുടെ ഇനിയും ഉറച്ചിട്ടില്ലാത്ത നട്ടെല്ല്. "കുഴപ്പമില്ല" എന്ന് ഒരല്പം ശങ്കയോടെ മാത്രം പറയാൻ കഴിയുന്ന ചിത്രം. ലാൽസലാം മുതൽ അറബിക്കഥ വഴി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വരെ കണ്ടിറങ്ങിയവർക്ക് പുതുതായൊന്നും നൽകാൻ സഖാവിന് കഴിയുന്നില്ല. ഈ സിനിമകളെല്ലാം കൈകാര്യം ചെയ്ത ഓർമ്മപ്പെടുത്തലുകൾ ഒന്നു കൂടി പറയാൻ നടത്തിയ ഒരു ശ്രമമാണ് സഖാവ്. അതും പറ്റാവുന്നത്ര വിരസമായി തന്നെ. പിന്നെ ആരാണ് സഖാവ്? എന്താണ് കമ്മ്യൂണിസം? എന്നിവയ്ക്ക് വാക്കുകൾ കൊണ്ടാമ്മാനമാടി നൽകുന്ന  ഉത്തരങ്ങളുടെ ഒരു കലവറ. അതിനപ്പുറം "നെട്ടൂരാൻ വിളിച്ചത്ര മുദ്രാവാക്യങ്ങളൊന്നും" ഈ സഖാവ് വിളിക്കുന്നില്ല.

നിവിൻ പോളിക്ക് ഒരല്പം വെല്ലുവിളി ഉയർത്തിയെന്നത് ഈ സിനിമയുടെ ഒരു നല്ല ഭാഗമാണ്. സഖാവ് കൃഷ്ണന്റെ യുവത്വം കുഴപ്പമില്ലാതെ പിടിച്ചു നിർത്തിയ നിവിന് പക്ഷെ സഖാവിന്റെ വാർദ്ധക്യം കൈ വിട്ടു പോയി. എങ്കിലും അദ്ദേഹത്തിന്റെ ശ്രമം അഭിനന്ദനാർഹമാണ്. പക്ഷാഘാതം ബാധിച്ചാൽ ചുണ്ടു കോടുമെന്നതും സംസാരം ശ്രമകരമായ അവതരിപ്പിക്കണമെന്നതും കൊച്ചു കൊച്ചു ഡയലോഗുകളിൽ നിവിന് അവതരിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിലും ദൈർഘ്യമുള്ള സംഭാഷങ്ങളിൽ നിവിന് തന്റെ ഉള്ളിലെ നിവിനെ അടക്കി നിർത്താൻ കഴിയാതെ പോയി. എങ്കിലും അദ്ദേഹം തന്റെ ശ്രമങ്ങൾ തുടരട്ടെ എന്നാശംസിക്കുന്നു.

അൽത്താഫിന്റെ തമാശകൾ ഇടക്ക് പൊട്ടുന്നുണ്ടെങ്കിലും സിനിമയ്ക്ക് പൊതുവായുള്ള വേഗതക്കുറവ് ആ തമാശകളെയും നനഞ്ഞ പടക്കങ്ങളാക്കി കളയുന്നു.അഭിനയത്തിൽ ജാനകിയെ അവതരിപ്പിച്ച ഐശ്വര്യ രാജേഷാണ് മികച്ച ഒതുക്കം കാണിച്ചിരിക്കുന്നത്. ഒരു പക്ഷെ നിവിന് നേരെ നോക്കി പഠിക്കാവുന്ന ഒന്നായിരുന്നു ഐശ്വര്യയുടെ പ്രകടനം എന്ന് തന്നെ പറയാം. അപർണ്ണ ഘോഷ് സ്ഥിരം സാമൂഹ്യപ്രവർത്തനവുമായി വന്നത് കൊണ്ട് കാര്യമായി ശ്രദ്ധിക്കേണ്ടി വന്നില്ല. ബാക്കിയുള്ളവരൊക്കെ വലിയ പരിക്കില്ലാതെ തങ്ങളുടെ വേഷങ്ങൾ അവതരിപ്പിച്ചു.

തിരക്കഥ വല്ലാതെ വലിഞ്ഞു നീളുന്നത് കഥ പറയാനുള്ള സിദ്ധാർത്ഥ് ശിവയുടെ കഷ്ടപ്പാടിനെ തുറന്ന് കാണിക്കുന്നു. ഇടതുപക്ഷ സിനിമകളുടെ സ്ഥിരം ചേരുവകളും രംഗങ്ങളും മനസ്സിൽ ഉള്ളതു കൊണ്ടാകും"വാട്ടീസ് നെക്സ്റ്റ്" എന്ന ചോദ്യം ചോദിച്ച് പ്രേക്ഷകൻ വിരലെണ്ണിയിരിക്കുന്നത്. സഖാവിനെ ഗ്ലോറിഫൈ ചെയ്യാൻ വേണ്ടി മാത്രം തുന്നി ചേർത്ത സംഭാഷങ്ങളും സംഭവങ്ങളുമാകട്ടെ വല്ലാതെ മുഴച്ച് നിൽക്കുന്നു. സിദ്ധാർത്ഥ് ശിവ കുറച്ച് സമയം കൂടി കഥയുടെ കൂടെ കുത്തിയിരുന്ന് ആവശ്യമുള്ളത് മാത്രം ചെത്തിമിനുക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഈ മുഴപ്പുകളെങ്കിലും പരിഹരിക്കാമായിരുന്നു.  പ്രത്യേകിച്ചും ഇത് പോലെ ആവർത്തനമാകുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കഥയ്ക്ക് ഒരുമിനുക്കു പണി വേണ്ടത് അത്യാവശ്യവുമായിരുന്നു. പഞ്ച് ഡയലോഗുകൾ കൊള്ളാം. ഇലക്ഷൻ വരുമ്പോൾ സൈബർ സഖാക്കൾക്ക്  ട്രോൾ ചെയ്യാൻ ഉപകാരപ്പെടും.

ക്യാമറ കാഴ്ചകളും പുതുതായി ഒന്നും നൽകിയില്ല. സൂര്യന്റെ നേരെ പാറിപ്പറക്കുന്ന ചുവന്ന പതാക മുതൽ കണ്ണൻ ദേവൻ പരസ്യകാലം മുതൽ കണ്ടു ശീലിച്ച തേയില തോട്ടങ്ങൾ വരെ എല്ലാം ഒരേ ഫ്രെയിം,ഒരേ കാഴ്ച. താണ്ഡവത്തിന്റെ ചടുലതയും മാർച്ച് പാസ്റ്റിന്റെ ബീറ്റുമായാൽ കമ്യൂണിസ്റ്റ് ഫീലായി എന്നത് കൊണ്ടാകാം സംഗീതവും പശ്ചാത്തല സംഗീതവും പരമ്പരാഗത പാതകൾ കൈവെടിയാതിരുന്നത്. ജാനകി എന്ന കഥാപാത്രത്തിന് ചേരാത്ത പിന്നണി ശബ്ദം: അതെന്തിനായിരുന്നു എന്ന് ഇപ്പോഴും മനസിലാകുന്നില്ല. കുറഞ്ഞ പക്ഷം ജാനകിക്ക് ലിപ്സ് കൊടുക്കാതെ ആ പാട്ടിനെയങ്ങ് വെറുതെ വിടാമായിരുന്നു. അങ്ങിനെയെങ്കിൽ ആ കല്ലുകടി ഒഴിവാക്കാമായിരുന്നു. സ്കൂൾ നാടകങ്ങൾക്ക് ചെറിയൊരു വെല്ലുവിളി ഉയർത്തിയ ഒന്നായി മെയ്ക്ക് അപ്പ്. അല്ലെങ്കിൽ മുടി നരപ്പിച്ചാൽ മാത്രം മതി പ്രായം കൂട്ടാൻ എന്ന ചിന്തയുമായി മെയ്ക്കപ്പ് മാൻ നിവിനെ പ്രേക്ഷകരുടെ മുന്നിലേക്ക് തള്ളി വിടില്ലായിരുന്നു. അതെ പോലെ തന്നെ മുടി സെറ്റ് ചെയ്തതാകട്ടെ ഒറ്റനോട്ടത്തിൽ തന്നെ കൃത്രിമമായി തോന്നുന്ന വിധത്തിലും.

ക്ലൈമാക്സ് അപ്രതീക്ഷിതമല്ലെങ്കിലും സംഗതി ഒരു കണക്കിന് ദോഷം പറയാത്ത വണ്ണം ഒപ്പിച്ചിച്ചെടുത്തിട്ടുണ്ട്. പക്ഷെ ആ പ്രായമായ മനുഷ്യനെ കൊണ്ട്, അതും പക്ഷാഘാതം വന്ന ഒരാളെ കൊണ്ട് ഒരു പറ്റം ഗുണ്ടകളെ ഒക്കെ മലർത്തിയടിപ്പിക്കണമായിരുന്നോ? ആ ഫൈറ് സീനിൽ അടിക്കുന്നത് സഖാവാണോ രജനീകാന്താണോഎന്ന് പ്രേക്ഷകൻ അറിയാതെ ചോദിച്ചു പോകും വിധം അവിശ്വസനീയമായ സ്റ്റണ്ട്. 'സഖാവിന്റെമനക്കരുത്ത്' എന്നൊക്കെ  പറഞ്ഞ്  തടിതപ്പാമെങ്കിലും ഈ മനക്കരുത്തിനും ഒരു പരിധിയൊക്കെയില്ലേ? ഇങ്ങനെ ചില അതിശയോക്തികളൊക്കെ നിരത്തി വെച്ചതും സഖാവിന് വിനയാകുന്നുണ്ട്. എന്തായാലും സംഗതി സിനിമയുടെ പേര് സഖാവ് എന്നായതു കൊണ്ടും സിനിമ ഇടത് രാഷ്ട്രീയമായതു കൊണ്ടും സഖാവ് ബോക്സ്ഓഫീസിൽ മൂക്കു കുത്തി വീഴില്ല. അതിന് കേരളത്തിന്റെ ഇടതുപക്ഷ സ്നേഹം തന്നെ ഗ്യാരണ്ടി. എങ്കിലും ഒരു ചോദ്യം രാഷ്ട്രീയമായി അവശേഷിക്കുന്നു.

"കാറ്റ് ഇടത്തോട്ട് വീശുന്ന സമയം നോക്കി സിനിമയുടെ പരസ്യനോട്ടീസിൽ പൊതിഞ്ഞു വിൽക്കാനുള്ള ചൂടുകപ്പലണ്ടിയാണോ സർ ഈ കമ്യൂണിസം എന്ന് പറയുന്നത്?” ഈ ചോദ്യം സിനിമാക്കാരോട് മാത്രമല്ല, ഇത്തരം സിനിമകളുടെ റോഡ് ഷോയ്ക്ക് കൊടിവീശുന്നവരോടും കൂടിയുള്ളതാണ്.

2016 ഓഗസ്റ്റ് 27, ശനിയാഴ്‌ച

കുരിശിന്റെ വഴി

ആ വെള്ളിയാഴ്ച
കുരിശു ചുമക്കാൻ
അവരൊരു ക്രിസ്തുവിനെ
തിരയുകയായിരുന്നു

പടയാളികളും
ചാട്ടവാറുകളും
മുഖമൊപ്പാൻ
കീറിയൊരു തുണിയും
ഇടക്ക് വീണാൽ
കുരിശെടുക്കാൻ
ഒരു പകരക്കാരനും
തയാറായി നിന്നിരുന്നു

ആണികൾ
രാകി രാകി മിനുക്കി
രാത്രി തീരുവോളം
അവർ ക്രിസ്തുവിനെ
തിരഞ്ഞു കൊണ്ടേയിരുന്നു
പീഡാനുഭവം
പകർത്തിയെഴുതാൻ
വന്നവരും
ഉറക്കം ചടച്ച
കണ്ണുകൾ തിരുമി
കാത്തിരുന്നു

പക്ഷെ
തെല്ലുമാറി
ഒരു ക്രിസ്തു
കടന്നു പോയത്
അവരാരും കണ്ടില്ല
ഒരു തോളിൽ
പ്രേയസിയുടെ
മരവിച്ച  പിണ്ഡവും
മറുതോളിൽ പന്ത്രണ്ടു
വയസുകാരിയുടെ
കലങ്ങിയ കണ്ണുകളും
പേറി
അപ്പോളവൻ തന്റെ
കുരിശിന്റെ വഴി
പതിയെ നടന്നു
തീർക്കുകയായിരുന്നു

2016 ജൂൺ 13, തിങ്കളാഴ്‌ച

ഫീവര്‍ ഫീവര്‍ ഭായി ഭായി

സോള്‍ട്ട് മാംഗോ ട്രീ എന്ന സിനിമയില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരനായ ഷെഫീഖ് എന്ന കഥാപാത്രം തമാശയായി പറയുന്ന ഒരു കാര്യമുണ്ട്. "രണ്ടീസായിട്ട് നല്ല കോളാണല്ലോല്ലേ? കാലം തെറ്റിയ മഴ, ചൂട്, കാറ്റ്... സൂക്കേട് പടര്‍ന്നു പിടിക്കാന്‍ പറ്റിയ സാഹചര്യാ... പിന്നെ മൊതലാളി, ആ ബസ്റ്റ് സ്റ്റാന്‍ഡിനടുത്തുള്ള ചവറു കൂമ്പാരം കണ്ടിട്ട് എന്‍റെ കണ്ണാകെ നെറഞ്ഞ് പോയി... പകര്‍ച്ചവ്യാധി പടരാന്‍ വേണ്ടി ഇങ്ങനെ റെഡ്യായി നിക്കെല്ലേ..." സംഗതി തമാശയാണെങ്കിലും അതില്‍ തെല്ലുകാര്യമില്ലാതില്ല. കാരണം ഇതൊരു സീസണാണ്. സാംക്രമിക രോഗങ്ങളുടെ സീസണ്‍. കാലാവസ്ഥാ വ്യതിയാനവും ഇനിയും മുഴുവനായി പരിഹരിക്കപ്പെടാത്ത മാലിന്യനിര്‍മാര്‍ജ്ജനയജ്ഞവും ഒക്കെ പ്രത്യേകം ചര്‍ച്ചയ്ക്ക് വിധേയമാകുന്ന സീസണ്‍. എന്തായാലും ഇവയെ കുറിച്ചല്ല, ഇതുമായി ബന്ധപ്പെട്ട് വരുന്ന, നമ്മള്‍ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു വിഷയത്തെക്കുറിച്ചാണ് ഈ എഴുത്ത്. കഴിഞ്ഞ ദിവസം എന്‍റെ വളരെ അടുത്ത സുഹൃത്തുമായി സംസാരത്തിനിടെയാണ് ഈ വിഷയം കടന്നു വന്നത്. മറ്റൊന്നുമല്ല, അത് കൃത്യമായ നിയന്ത്രണങ്ങളില്ലാതെ വര്‍ദ്ധിച്ചു വരുന്ന അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ളതാണ്. പകര്‍ച്ച വ്യാധികളും അന്യസംസ്ഥാന തൊഴിലാളികളും തമ്മിലെന്ത് ബന്ധം എന്നല്ലേ? ഈ തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശങ്ങളിലെ സാഹചര്യം ഒന്ന് ശ്രദ്ധിച്ചു വീക്ഷിക്കു. ഈ ബന്ധം നമ്മള്‍ക്ക് വായിച്ചെടുക്കാന്‍ കഴിയും.

2015 നവംബർ 6, വെള്ളിയാഴ്‌ച

വിലയിടുന്നവർ

തളർന്നുറഞ്ഞു പോയ 
ഇമകളെ 
കൊളുത്തിന്റെ 
മുനയിലുടക്കി 
പിളർന്നു വെച്ചത് 
അവളുടെ 
നീട്ടി വിളിയാണ്
അപ്പോളവൾ 
പകുതി തുറക്കാൻ 
ബാക്കിയുള്ള 
ചില്ലിന്റെ നിഴലിൽ
അര മുറുക്കുകയായിരുന്നു
ചിറകുകൾ 
മടക്കി കെട്ടി വെച്ച 
തത്തയില്ലാതെ 
അവളെന്റെ 
ആയുർരേഖ 
വരക്കുമെന്നോർത്താണ് 
പേഴ്സിൽ ചില്ലറയുടെ 
കിലുക്കം പരതിയത്...
കനലുകളില്ലാത്ത
ചൂടിന്റെ 
കള്ളക്കഥയെഴുതിയ 
കടലാസവൾ 
നീട്ടുമെന്നോർത്താണ്
വാടിയൊരു നോട്ടിനെ
വിരലിനിടയിൽ 
ഞെരുക്കി വെച്ചത്
പക്ഷെ,
കറവീണ ചാക്കിന്റെ
വാ തുറന്നെന്റെ 
മുന്നിലേക്കിട്ട് 
അരയിൽ 
നിന്നൊരു പിടി 
നോട്ടുകൾ 
വാരിപിടിച്ചവൾ 
കണ്ണിൽ നീറുന്ന
പുകയെന്റെ 
നെഞ്ചിലേക്കൂതി പറഞ്ഞു:
"നിന്റെ സ്വപ്നങ്ങളുടെ
വിലയിടിവറിഞ്ഞീ
ചളുങ്ങിയ 
തകര പാത്രത്തിനൊപ്പം
നിന്നെ
വിലയിട്ട് വാങ്ങാൻ
വന്നവളാണ്
ഞാൻ"

2015 ജൂൺ 1, തിങ്കളാഴ്‌ച

പ്രേമം: മൂവി റിവ്യൂ

ചിലയാളുകളെ, ചില സ്ഥലങ്ങളെ, ചില കാര്യങ്ങളെ ഇഷ്ടപ്പെടാന്‍ ഒരുപാട് സമയമെടുക്കും. ഇഷ്ടപ്പെട്ടാല്‍ പിന്നെ അകന്നു നില്‍ക്കാന്‍ കഴിയാതെ വരികയും ചെയ്യും. അത് പോലെ ഒരു ഫീല്‍ നല്‍കുന്ന ചിത്രമാണ് പ്രേമം. പ്രേമം പൈങ്കിളി ആകുന്നത് സ്വഭാവികമാണ്. ആ സ്വാഭാവികത അതേ പോലെ പകര്‍ത്തിവെക്കാനുള്ള ശ്രമത്തില്‍ വന്നുപെട്ട ചില വലിച്ചു നീട്ടലും ഉറക്കം തൂങ്ങലും മാറ്റി നിര്‍ത്തിയാല്‍ വലിയ കുഴപ്പമില്ലാത്ത ചിത്രമാണ് പ്രേമം. 100 രൂപയ്ക്ക് ടിക്കറ്റെടുത്താല്‍ അതില്‍ 60-65 രൂപ മുതല്‍.

നിവിന്‍ പോളി അവതരിപ്പിക്കുന്ന ജോര്‍ജ്ജ് ഡേവിഡ് എന്ന കഥാപാത്രത്തിന്‍റെ പ്ലസ്ടു-കലാലയ-യുവകാലഘട്ടങ്ങളില്‍ പ്രണയത്തിന് വരുന്ന ഭാവഭേദങ്ങളാണ് പ്രേമത്തിന്‍റെ ഇതിവൃത്തം. ജോര്‍ജ്ജിന്‍റെ സുഹൃത്തുക്കളായി കോയയും (കൃഷ്ണ ശങ്കര്‍), ശംഭുവും (ശബരീഷ വര്‍മ്മ). ചിത്രത്തിന്‍റെ ആദ്യപകുതി ഒരു ശരാശരി നിവിന്‍പോളി ചിത്രത്തിന്‍റെ കുട്ടിക്കാലമാണ്. മേരി (അനുപമ പരമേശ്വരന്‍) യെന്ന ഒരു 80-90 കാലഘട്ടത്തിന്‍റെ സൌന്ദര്യസങ്കല്‍പങ്ങള്‍ ഒത്തു ചേരുന്ന പെണ്‍കുട്ടിയും അവളെ ചുറ്റി നില്‍ക്കുന്ന ആ കാലഘട്ടത്തിന് ചേര്‍ന്ന കാമുക സംഘവും ഒക്കെയാണ് ഈ ഭാഗത്തിന്‍റെ ത്രെഡ്. നേരത്തെ പറഞ്ഞത് പോലെയുള്ള ആ സ്വാഭാവികതയും ഇടക്ക് വീഴുന്ന തമാശയും ആലുവ പുഴയുടെ തീരത്ത് എന്ന പാട്ടുമൊക്കെ ഈ ഭാഗത്ത് ആശ്വാസകരമാണ്. പക്ഷെ അതേ സ്വാഭാവികത തന്നെ പലപ്പോഴും നല്ല ബോറടിയുമാണ്‌. ഈ ബോറടിക്കിടയിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന സിനിമയില്‍ ഇല്ലാത്ത മറ്റൊന്ന് “നിവിന്‍ പോളിയുടെ പടമല്ലേ, ദിപ്പോ ശരിയാകും” എന്ന കാത്തിരിപ്പാണ്. ആ കാത്തിരിപ്പിന്‍റെ നല്ല ഫലമാണ് ജോര്‍ജ്ജിന്‍റെ കലാലയ ജീവിതം.

2015 മേയ് 12, ചൊവ്വാഴ്ച

പിന്തുടർച്ച...

മരിച്ചയാൾക്ക്‌
ഉപചാരമർപ്പിക്കാൻ
ഫേസ്ബൂക്ക്
 പ്രൊഫൈലിൽ
ചെന്നതാണ്

വാക്കുകൾ
പിടിതരാതെ
നിൽക്കുമ്പോൾ
കണ്ണുകൾ
നീലിച്ചു തിണർത്ത
ഒരൈക്കണിൽ
തറഞ്ഞു നിന്നു
 "ഫോളോവ്ഡ്"

'നിങ്ങളെ ഞാൻ
പിന്തുടരുന്നു'

2015 മാർച്ച് 30, തിങ്കളാഴ്‌ച

ഒരു വടക്കന്‍ സെല്‍ഫി: മൂവി റിവ്യൂ

ഫേസ്ബുക്കില്‍ കുറച്ച് നാള്‍ മുന്‍പ് ട്രെന്‍ഡ് ആയിരുന്ന ഒരു സ്റ്റാറ്റസ് മെസേജ് ആയിരുന്നു “ഓരോ സെല്‍ഫിക്കും പറയാനുണ്ടാകും ഡിലീറ്റ് ചെയ്യപ്പെട്ട 99 സെല്‍ഫികളുടെ കഥകള്‍.” എത്ര തവണ എടുത്താലാണ് ഒരു നല്ല സെല്‍ഫി കിട്ടുന്നത് എന്ന് സാരം. വടക്കന്‍ സെല്‍ഫി അങ്ങിനെ ശരിയാകാതെ പോയതൊക്കെ ഡിലീറ്റ് ചെയ്ത് തരക്കേടില്ലാത്തവ മാത്രം എടുത്ത് വെച്ച് പ്രേക്ഷകര്‍ക്ക് ഷെയര്‍ ചെയ്ത ഒരു സാധാരണ നല്ല ചിത്രമാണ്.

2015 മാർച്ച് 24, ചൊവ്വാഴ്ച

To South Africa (2015)

ഒരു മഴയിലൊഴുകി
ഒലിക്കും നിറങ്ങളിൽ
ലോകസ്വപ്നം
വരച്ചവരായിരുന്നു
അവർ,
മഴയുടെ
നിയമങ്ങളിൽ
പതറി വീണവർ,
നെഞ്ചിനടിയിൽ
ചതയുന്ന
പച്ചപ്പുല്ലിന്റെ
വേരിൻ വിടവിലൂടെ
സ്വപ്നങ്ങൾ
ചോരുന്നത്‌
നോക്കി നിന്നവർ...

പെയ്യുവാനിരു
മിഴികളിൽ
ഒരു മേഘം കൂടി
തങ്ങി നിൽക്കേ
ഇനിയവർ കാണുന്ന
സ്വപ്നങ്ങൾക്ക്‌
ഒരു നിറം മാത്രം
ഇനിയും
നിർവ്വചിക്കാത്ത
മഴയുടെ നിറം
മാത്രം

2015 മാർച്ച് 13, വെള്ളിയാഴ്‌ച

കേരളത്തിന്‍റെ ബജിറ്റ്: ബിബിസി ഒരു ഡോക്യുമെന്‍ററി എടുക്കൂ, പ്ലീസ്!!!

കോഴവിവാദത്തില്‍ പെട്ട ധനമന്ത്രിയുടെ ബജിറ്റ്. തടയാന്‍ രാപ്പകല്‍ നിയമസഭാമന്ദിരത്തില്‍ കുത്തിയിരുന്ന്‍ സമരം. രാവിലെ ഒന്‍പത് മണി. നിയമസഭയില്‍ മൂന്ന് തവണ ബെല്ലടിക്കുന്നു. മൂന്നാമത്തെ ബെല്ലോട് കൂടി ബജിറ്റ് നാടകം ആരംഭിക്കുന്നു.

ആദ്യം കസേരകളി. ധനമന്ത്രിയുടെ കസേര സഹകരണ മന്ത്രിയുമായി സഹകരിച്ച് വെച്ചുമാറല്‍. പിന്നെ കസേര എറിയല്‍... സ്പീക്കറിന്‍റെ കസേര വലിച്ചെറിയുന്നു. കമ്പ്യൂട്ടര്‍ തല്ലിപൊളിക്കുന്നു. ആ ക്ഷീണത്തില്‍ ഒരു എംഎല്‍എ തളര്‍ന്നു വീഴുന്നു. മറ്റൊരിടത്ത് ഒരു വനിതാ എംഎല്‍എയെ മന്ത്രി തടയുവാണോ തടവുകയാണോ എന്ന്‍ പറയാന്‍ പറ്റാത്ത അവസ്ഥയില്‍ തടഞ്ഞു നിര്‍ത്തുന്നു. അതാ അങ്ങോട്ടു നോക്കൂ...

2014 ഡിസംബർ 30, ചൊവ്വാഴ്ച

മഹത്വത്തിന്‍റെ രാജാവ്: ഉല്‍പ്പന്‍ കഥകള്‍ 7

ഇലക്ഷന്‍ തോറ്റ ഹാങ്ങോവറില്‍ ഉല്‍പ്പന്‍ നടന്നിരുന്ന കാലം.കുറെനാള്‍ നേതാവ് കളിച്ചു നടന്ന ഉല്‍പ്പന് പെട്ടെന്നൊരു ദിവസം അണികളും ആരവവുംഇല്ലാതായപ്പോള്‍ വല്ലാത്ത ഒരിത്. ഐ മീന്‍ ഈ അധികാരമില്ലാതെ, പ്രതിപക്ഷസീറ്റ്പോലുമില്ലാതെ തേരാപ്പാരാ നടക്കേണ്ടി വരുന്ന ചില മുന്‍മന്ത്രിമാര്‍ക്ക് വരുന്നഭയങ്കരമാന ഒരിത്. ആ ഒരിതില്‍ നിന്ന് ഉല്‍പ്പന്‍ കൂലങ്കഷമായി ചിന്തിച്ചെടുത്തഒരാശയമാണ് പള്ളിക്കമ്മിറ്റില്‍ കേറിപ്പറ്റുക. രാഷ്ട്രീയം കൈവിട്ടാല്‍ മതം, അതും വിട്ടാല്‍മത തീവ്രവാദം, ഇതൊക്കെ നുമ്മടസില്‍മ്മാക്കാരന്‍ രണ്‍ജിത്തണ്ണന്‍ പറയും മുന്നേ കണ്ടു പിടിച്ചയാളാ നുമ്മട ഉല്‍പ്പന്‍ജി.മാത്രമല്ല വോട്ടുപിടിക്കുന്നതിന്‍റെ ഭാഗമായി ആയിടെ പള്ളിയില്‍ കേറിയിറങ്ങുന്ന ഒരുലെവലും ഉല്‍പ്പന്‍ജിക്ക് ഉണ്ടായിരുന്നു.

2014 ഡിസംബർ 18, വ്യാഴാഴ്‌ച

A Note for You

വര്‍ഷങ്ങള്‍ക്ക് മുന്നേ തോന്നിയ ഒരു പ്രണയം ഇപ്പോള്‍ തുറന്നു പറയുമ്പോള്‍ നിന്നില്‍ നിന്ന് വലിയ അത്ഭുതമൊന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. ഒരു നിസംഗത നിറഞ്ഞ മൌനം... അതിനറ്റത്ത് “എന്തേ നീ മിണ്ടാത്തെ?” എന്ന ചോദ്യത്തിന് നന്നേ തണുത്തുറഞ്ഞു പോയൊരു ‘നിന്‍റെ ചിരി’. അതിനപ്പുറം നിന്നെ അതിശയിപ്പിക്കുന്ന ഒന്നും എന്നിലോ എന്‍റെ പ്രണയത്തിലോ ഇല്ലാതെ പോയത് അതൊരു സാധാരണപ്രണയമായത് കൊണ്ടാണ്. ഒരു പക്ഷേ, നീ കേട്ടുകേട്ട് മടുത്തു പോയ വാക്കുകളില്‍ ചിലത് ‘നിന്നെ ഞാന്‍ പ്രണയിക്കുന്നു’ എന്നതായിരിക്കാം. ഒരാളുടെ പ്രണയം എത്ര സാധാരണമായിരുന്നാലും അയാള്‍ക്ക് അത് ഏത് ലോകോത്തര പ്രണയത്തേയും വലുതാണ്. പക്ഷെ പലതിലൊന്ന് മാത്രമായി എന്‍റെ പ്രണയത്തെയും നീ കേട്ടു പോകുമോ എന്ന ഒരു ഭയം എനിക്കുണ്ടായിരുന്നു. ഒരു പക്ഷെ ആ ഭയമാണ് ഇത് പറയാന്‍ എന്നെ ഇത്രയും വൈകിച്ച കാരണങ്ങളില്‍ ഒന്ന്.

2014 ഡിസംബർ 11, വ്യാഴാഴ്‌ച

പ്ലേറ്റെണ്ണി നോക്കിയപ്പോള്‍: ഉല്‍പ്പന്‍ കഥകള്‍ 6

അങ്ങിനെ പഞ്ചായത്ത് ഇലക്ഷന്‍ ഇങ്ങെത്തി. സ്വന്തം രാഷ്ട്രീയ ഗുരുവിന്‍റെ കാലുതന്നെ ആദ്യം വാരി ഒരു മികച്ച രാഷ്ട്രീയക്കാരന്‍റെ മോസ്റ്റ്‌ വാണ്ടഡ് ഗുണം കാണിച്ച ഉല്‍പ്പന്‍റെ കന്നിയങ്കം. ആ കന്നിയങ്കത്തില്‍ കണ്ണുമഞ്ഞളിച്ച് കാണുന്നവരോടൊക്കെ വോട്ട് ചോദിച്ചു പോയ ഉല്‍പ്പന്‍ സ്വന്തം വാര്‍ഡിന്‍റെ ബോര്‍ഡര്‍ വിട്ടുവരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തിയെന്ന പരാതിയാണ് ആ ഇലക്ഷനിലെ ആദ്യഹൈലൈറ്റ്. ദത്‌ ചട്ടവിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ച് ഉല്‍പ്പന്‍റെ മുന്‍കാലരാഷ്ട്രീയഗുരുവും സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് ബോധരഹിതനും ബോധം വീണപ്പോള്‍ പാര്‍ട്ടി വിമതനുമായി തീര്‍ന്ന മാഷ്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്‍പാകെ പരാതി ബോധിപ്പിച്ചു. പക്ഷെ വാര്‍ഡ്‌ ബോര്‍ഡര്‍ പോയിട്ട് സ്വന്തം വീട് ബോര്‍ഡര്‍ പോലും കണ്ടാല്‍ ഉല്‍പ്പന്‍ തിരിച്ചറിയില്ല എന്ന് മനസിലാക്കിയതോടെ കമ്മീഷന്‍ ഉല്‍പ്പനെ വെറുതെ വിട്ടു. അങ്ങിനെ ഉൽപ്പൻ തന്റെ വോട്ടു പിടിത്തവുമായി ഘോരഘോരം മുന്നേറി.

2014 ഡിസംബർ 10, ബുധനാഴ്‌ച

ഡിസംബറിലെ മഴ

ഇരുട്ടിനെ മേയിച്ച്
കുന്നിന്‍ മുകളില്‍
കാവലിരുന്ന
ഇടയച്ചെറുക്കന്‍റെ
നക്ഷത്ര വിളക്കുകള്‍
തകര്‍ത്തെറിഞ്ഞ്
ഇന്നലെ രാത്രി
ഒരു മഴ പെയ്തു
ഡിസംബറിലെ മഴ

തുലാവര്‍ഷത്തിന്‍റെ
നെഞ്ചിടിപ്പുകള്‍ 
പൊട്ടിത്തെറിക്കുന്നത്
പോലെ
കാതിനു തൊട്ടരികില്‍
പെരുമ്പറകള്‍ കൊട്ടി
ഇവിടെയൊരു രാത്രി
മഴ പെയ്തു
ഡിസംബറിലെ മഴ

2014 ഡിസംബർ 8, തിങ്കളാഴ്‌ച

നിന്‍റെ ഒരു ഫോട്ടോ തര്വോ?

എന്‍റെ അതേ പ്രായമുള്ള മൂന്ന് സ്ത്രീകളോട് ഞാനിന്ന്‍ ചോദിച്ചു, ‘ഇത് പോലെ ഒരു ചോദ്യം നീ ഫേസ് ചെയ്തിട്ടുണ്ടോ’ എന്ന്. ഒരാള്‍ വളരെ ലാഘവത്തോടെ മറുപടി പറഞ്ഞ് ചിരിച്ചു തള്ളി. രണ്ടാമത്തെയാള്‍ തിരക്കിലാണ് എന്ന് തോന്നുന്നു. അത് കൊണ്ട് മറുപടി പറഞ്ഞില്ല. മൂന്നാമത്തെയാള്‍ കുറച്ച് ആലങ്കാരികമായിട്ടാണ് മറുപടി പറഞ്ഞത്. “ആ ചോദ്യത്തില്‍ I felt LOVED”.

ഈ ചോദ്യത്തിന് ഈ കാലയളവില്‍ കാര്യമായ പ്രസക്തിയില്ല. ഫേസ്ബുക്കിലും വാട്ട്‌സാപ്പിലും പ്രൊഫൈല്‍ പിക്കും പിന്നെ ഒരുപാട് മീഡിയ മെസ്സേഞ്ചറും ഒക്കെ ഉള്ളപ്പോള്‍ അങ്ങിനെ ഒരു ചോദ്യം തന്നെ അസ്ഥാനത്താണ്.

2014 നവംബർ 11, ചൊവ്വാഴ്ച

ഇയ്യോബിന്‍റെ പുസ്തകം: മൂവി റിവ്യൂ

മികച്ച ഓഡിയോ വിഷ്വല്‍ ട്രീറ്റ് എന്ന് ‘ഇയ്യോബിന്‍റെ പുസ്തകം’ എന്ന് പറയുന്നിടത്തൊക്കെ വായിച്ചിരുന്നു. അതിനേക്കാള്‍ കൂടുതല്‍ എന്തുകൊണ്ടാണ് ഈ ചിത്രത്തെക്കുറിച്ച് ആരും പറയാത്തത് എന്നത് ഈ സിനിമ കണ്ടപ്പോള്‍ മാത്രമാണ് മനസിലായത്. അമല്‍ നീരദിന്‍റെ പുതിയചിത്രം ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയാണ് അതില്‍ തീര്‍ത്തും സംശയമില്ല. കടല്‍ കണ്ടുമാത്രം വളര്‍ന്നവന് മലയും, മലകണ്ട് മാത്രം വളര്‍ന്നവന് കടലും ഒരു വിഷ്വല്‍ ട്രീറ്റ് ആണ്. വലിയൊരു കൌതുകം. ആ കൌതുകത്തെ ഫ്രെയിമില്‍ പകര്‍ത്തിയതില്‍ അമല്‍ നീരദ് വിജയിച്ചിരിക്കുന്നു. അതും ഇതുവരെ ആരും കാണാതിരുന്ന ചിലസൌന്ദര്യങ്ങള്‍ കൂടെ ചേര്‍ത്തു വെച്ചിരിക്കുന്നത് കൊണ്ടാണ് നേരത്തെ പറഞ്ഞ ട്രീറ്റ് കണ്ണിന് ആനന്ദകരമാകുന്നത്. പക്ഷെ അതാണോ സിനിമയെന്ന് ചോദിച്ചാല്‍ ആ ചോദ്യത്തിലേക്ക് വരാം. അതിനു മുന്നേ ചില കാര്യങ്ങള്‍ കൂടി പറയട്ടെ.

2014 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

വെള്ളി മൂങ്ങ: മൂവി റിവ്യൂ

കാഴ്ചയിലും കേള്‍വിയിലും അസാമാന്യശക്തിയുള്ള പക്ഷിയാണ് വെള്ളിമൂങ്ങയെങ്കില്‍ ജിബുജേക്കബിന്‍റെ ‘മാമച്ചന്‍ വെള്ളിമൂങ്ങ’ (ബിജുമേനോന്‍) ഈ രണ്ടു കാര്യത്തിലും ഒരുപടി കൂടി മുന്നിലാണ്. കാണുന്നതിലും കേള്‍ക്കുന്നതിലും മാത്രമല്ല കാണാനിരിക്കുന്നത് കാണാനും കേള്‍ക്കാനിരിക്കുന്നത് കേള്‍ക്കാനും കഴിവുള്ള മാമച്ചന് വെള്ളിമൂങ്ങ എന്ന പേര് തത്വത്തിലും പ്രവര്‍ത്തിയിലും യോജിക്കുന്നു. വെള്ളിമൂങ്ങ: മുന്‍വിധികളില്ലാതെ ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം.

എന്താ എന്‍റെ പേര്? (ഉല്‍പ്പന്‍ @ പോലീസ് സ്റ്റേഷന്‍)

ക്രിക്കറ്റ് എന്ന് പറയുമ്പോള്‍ പി എസ് സി റാങ്ക് ഗൈഡ് വെച്ചു നോക്കിയാല്‍ ഇന്ത്യയുടെ ദേശീയ ഗെയിം അല്ലെങ്കിലും സംഗതി പ്രചാരത്തില്‍ ആ ലെവലിലാണ്. എന്ന് മാത്രമല്ല സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന മഹാനായ മഹാന്‍ ഒരു മാതിരി ട്വന്‍റി-ട്വന്‍റിയില്‍ സിക്സ് അടിച്ചു കൂട്ടുന്നത് പോലെ സെഞ്ചുറി അടിച്ചു കൂട്ടുന്ന കാലവും. പിന്നെ മൂന്നും ഒന്നും നാല് വടി കുത്തി നിര്‍ത്താന്‍ വേണ്ട സ്ഥലം മാത്രം മതി, അതിര് വേലി, കോമ്പൌണ്ട് വാള്‍, പഞ്ചായത്ത് വഴി, കുറ്റിക്കാട് എന്ന് വേണ്ട ഒരു മാതിരി തിരിച്ചറിയാന്‍ പറ്റുന്ന അടയാളങ്ങളൊക്കെ ബൌണ്ടറിയായി മാര്‍ക്ക് ചെയ്ത് കളി തുടങ്ങാന്‍. ഇതൊക്കെ ഒത്തു വന്നിരുന്ന ഒരു കാലം. 

2014 ഒക്‌ടോബർ 7, ചൊവ്വാഴ്ച

രണ്ടാം പ്രണയത്തിൽ

മരിക്കാത്തവരില്‍
ഒന്ന്...
ഓര്‍മ്മകളെന്ന്!

"പിരിയുക നാ"മെ-
ന്നിരുവാക്ക്‌ കൊണ്ട് നീ
കീറിപറിച്ചൊരു
ഹൃദയത്തി-
നരികുകളില്‍

2014 ഒക്‌ടോബർ 3, വെള്ളിയാഴ്‌ച

ഉല്‍പ്പന്‍റെ രാഷ്ട്രീയ പ്രവേശനം: As per Planning


ഈ കഥയില്‍ ഉല്‍പ്പന് സഹനടന്‍റെ റോള്‍ മാത്രമേയുള്ളൂ, കാരണം മെയിന്‍ നടന്‍ നുമ്മട മാഷാണ്. മാഷ്‌ എന്ന് വെച്ചാൽ പ്രദേശത്തെ കാണ്‍ഗ്രസ് പ്രസ്ഥാനം തന്നെയായിരുന്നു, അഥവാ മാഷില്ലെങ്കിൽ സാക്ഷാൽ ഒടയതമ്പുരാൻ ഇറങ്ങി വന്ന് നേരിട്ട് ഇടയലേഖനമിറക്കിയാല്‍ പോലും കരക്കാര് കൈപ്പത്തിയിൽ കുത്തില്ല. ആ ലെവലിൽ ഒരു ‘നരസിംഗം മോഡൽ പ്രസ്ഥാനം’ തന്നെയായിരുന്നു മാഷ്‌ എന്ന് വേണേൽ പറയാം. മാഷ്‌ എന്നൊക്കെ പറയുമ്പോള്‍ സത്യത്തിൽ പുള്ളിക്കാരൻ അംഗനവാടിയിൽ പോലും രണ്ടക്ഷരം പഠിപ്പിക്കാൻ പോയിട്ടില്ല. എങ്കിലും മഹാമനസ്കരായ കരക്കാർ അങ്ങേരെ മാഷേന്ന് വിളിച്ചു.