-->

Followers of this Blog

2011 ജൂൺ 6, തിങ്കളാഴ്‌ച

മാതൃഭൂമിയുടെ നിങ്ങള്‍ക്കും വിലയിരുത്താം അഥവാ എഡിറ്റര്‍ക്ക്‌ കത്തി വെക്കാം

വളരെ യാദൃച്ചികമായിട്ടാണ് മാതൃഭൂമി ഫ്രെയിം എന്ന കോളത്തില്‍ പുതിയ ചിത്രങ്ങളെ പ്രേക്ഷകര്‍ക്കും വിലയിരുത്താം എന്ന കോളം കണ്ടത്‌. അത് നല്ലകാര്യമായി തോന്നി. മാണിക്യകല്ല്‌ എന്ന ചിത്രത്തിന്റെ റിവ്യൂ പോസ്റ്റ്‌ ചെയ്തു. കാലം മാറിയിട്ടും കത്രികവെപ്പ്‌ മാറിയിട്ടില്ല എന്നനുസ്മരിപ്പിക്കും വിധമാണ് മോഡറേറ്റ് ചെയ്യാന്‍ വേണ്ടി പോയ റിവ്യൂ തിരിച്ചു വന്നത്.
ഡബിള്‍സ് എന്ന സിനിമയെ കുറിച്ച് പറഞ്ഞ ഭാഗത്ത്‌ "ആ സിനിമയുടെ ഷൂട്ടിംഗ് സ്കെജ്യൂള്‍ന് പോയ നേരത്ത് മമ്മൂക്കയും നാദിയ മൊയ്തുവും കൂടി മിക്സഡ്‌ ഡബിള്‍സ് കളിച്ചു പഠിച്ചിരുന്നെങ്കില്‍ ടെന്നിസില്‍ ഇന്ത്യക്ക്‌ ഒരു ഗ്രാന്‍ഡ്‌സ്ലാം എങ്കിലും കിട്ടിയേനെ. " ഇങ്ങനെ പറഞ്ഞ ഭാഗം കാണ്മാനില്ല. ഇതില്‍ എന്തെങ്കിലും സഭ്യത കുറവോ സംസ്കാരശൂന്യതയോ ബഹുമാനപ്പെട്ട എഡിറ്റര്‍ കണ്ടോ ആവോ? "ആ പോട്ട് പുല്ല്" എന്ന് കരുതി വിട്ടു കളഞ്ഞു. രണ്ടു ദിവസം മുന്‍പ്‌ സീനിയേഴ്സ് എന്ന സിനിമയുടെ റിവ്യൂ അവിടെ ഇട്ടു. സംഗതി ഉഷാര്‍. കുരിശുമരണം കഴിഞ്ഞു മൂന്നാം ദിവസമാണ് റിവ്യൂ ഉയര്‍ത്തെഴുന്നേറ്റത്. അതും സമ്പൂര്‍ണ്ണ വികലാംഗനായി.

റിവ്യൂവിന്റെ മുഴുവന്‍ ഭാഗവും ഇവിടെ ഒരു പോസ്റ്റ്‌ ആയി ഇട്ടിരുന്നു. അതില്‍ എഡിറ്റ്‌ ചെയ്തു കളയാന്‍ മാത്രം എന്താണുള്ളത് എന്ന് മനസിലായില്ല. എഡിറ്ററല്ലേ; ശമ്പളം വാങ്ങുന്നതല്ലേ; എന്തെങ്കിലുമൊക്കെ എഡിറ്റി നോക്കണ്ടേ എന്ന് കരുതിയാണ് സഖാവ് എഡിറ്റര്‍ അത് ചെയ്തതെങ്കില്‍ അതിനെ ഘോരഘോരമായി തന്നെ ഞാന്‍ പിന്താങ്ങുന്നു. ഒരാളുടെ കഞ്ഞിയില്‍ മണ്ണിട്ട്‌ ഒരു റിവ്യൂ പോസ്റ്റ്‌ ചെയ്തു എന്ന പേരുദോഷം കേള്‍പ്പിക്കാന്‍ എനിക്ക് മേല. എല്ലാവരും എഡിറ്റിംഗ്ന്റെ അവകാശികള്‍.

പക്ഷെ! ഒരു കാര്യം ശ്രദ്ധിക്കണം. "പുതിയ റിലീസുകള്‍ നിങ്ങള്‍ക്കും വിലയിരുത്താം. നിങ്ങള്‍ കണ്ട പുതിയ സിനിമകളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയാണിത്." എന്നൊന്നും പരസ്യമായി കേറി അങ്ങ് പ്രഖ്യാപിച്ചു കളയക്കരുത്. കുറച്ചു കൂടെ സംയമനം പാലിച്ച് അഥവാ നിങ്ങള്‍ എന്തെങ്കിലും വിലയിരുത്തുവാണേല്‍ 'ഞാന്‍ കേറി അങ്ങ് കത്രിക വെക്കും' എന്ന് കൂടി പറയുവാണേല്‍, വിലയിരുത്തുന്നവര്‍ അങ്ങവിടെ കാണും പോലെ Super, Kidilan, Kidilol kidilan, Hit തുടങ്ങി ഒറ്റവാക്കില്‍ ഉത്തരമെഴുതി സായൂജ്യമടയും.

ഇനി സിനിമയുടെ റിവ്യൂ ഇങ്ങനെ ഇരിക്കണം എന്ന് അങ്ങേക്ക്‌ വെല്ല മുന്‍ധാരണയും ഉണ്ടെങ്കില്‍ അതും പ്രസ്തുത പേജില്‍ അമ്പതു വാക്കില്‍ കവിയാതെ ഉപന്യസിക്കാവുന്നതാണ്. പ്രിന്റ്‌ എഡിഷന്‍ ഒന്നുമല്ലല്ലോ ആവശ്യത്തിന് സ്ഥലമെടുത്ത് എഴുതിയാലും തരക്കേടൊന്നും വരാനില്ല. അഥവാ ഒന്നോ രണ്ടോ എംബി കൂടുതല്‍ എടുത്താലും കണ്ണടക്കാവുന്ന കേസല്ലേ ഉള്ളു.

ഇത്തരം കാര്യങ്ങള്‍ പരിഹരിച്ച ശേഷം വിവരത്തിനു ഒരു കുറിപ്പടി കൂടി അയക്കണം എന്ന് വിനീതനായ പ്രേക്ഷകന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇനി അഥവാ പരിഹരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ "നിങ്ങള്‍ക്കും വിലയിരുത്താം അഥവാ എഡിറ്റര്‍ക്ക്‌ കത്തി വെക്കാം." എന്ന് മേല്പ്പടി ടൈറ്റില്‍ മാറ്റണം എന്നും താഴ്മയായി അപേക്ഷിച്ചു കൊണ്ട്. സുലാന്‍.

മരുപ്പച്ചയായി സീനിയേര്സ്

സീനിയേഴ്സ് ഒരു തരത്തില്‍ പറഞ്ഞാല്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണെങ്കിലും ചൈനടൌണ്‍ പോലെ നിരാശപ്പെടുത്തിയില്ല എന്നതാണ് ഒറ്റവാക്കില്‍ പറയാവുന്ന പ്രതികരണം. 'ചൈനാ ടൌണി'ല്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കും എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സീനിയേഴ്സ് കണ്ടേക്കാം എന്ന തീരുമാനമെടുക്കുന്നത്. സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ട്രെയിലര്‍, പിന്നെ നേരത്തെ കണ്ടു വന്നവരുടെ അഭിപ്രായം ഇതൊക്കെ കൂട്ടിവായിച്ചാണ് സിനിമ കണ്ടത്‌. നല്ല ചിത്രം. കുഴപ്പമില്ലാതെ എന്റര്‍ടെയിനര്‍.

സിനിമയില്‍ ഉടനീളം നിലനില്‍ക്കുന്ന സസ്പെന്‍സ് ആണ് സീനിയെഴ്സിന്റെ വിജയത്തില്‍ ഒരു വലിയ പങ്കുവഹിച്ചത്‌. സസ്പെന്‍സ്‌ എന്ന് പറഞ്ഞാല്‍ സിനിമയിലെ ഓരോ രംഗവും സസൂഷ്മം വീക്ഷിക്കുന്നവരെ പോലും കബളിപ്പിക്കുന്ന ക്ലൈമാക്സിലേക്ക് സിനിമയെ എത്തിക്കാന്‍ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നായകന്‍ ജയറാം ആണെങ്കിലും ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്യുന്നതായി തോന്നിയത്‌ ബിജുമേനോനാണ്. വളരെ നാച്വറലായി തനിക്ക്‌ ഹാസ്യം വഴങ്ങുമെന്ന് ബിജുമേനോന്റെ അച്ചായന്‍ തെളിയിച്ചു എന്ന് വേണം പറയാന്‍. കുഞ്ചാക്കോ ബോബന്‍ കുറച്ചുകൂടെ ഇരുത്തം വന്ന അഭിനയം കാണിച്ചിരിക്കുന്നു. മനോജ്‌ കെ ജയന്‍ കുറച്ച് ഓവര്‍ ആക്ടിംഗ് ആയത് ക്ലിക്ക് ചെയ്യാമായിരുന്ന ഒരു കഥാപാത്രത്തെ കൈവിട്ടുകളയുന്നതില്‍ കലാശിച്ചു. എങ്കിലും മതില് ചാട്ട രംഗം ചിരിയുണര്‍ത്തി.

ജയറാമിന്റെ കഥാപാത്രമാണ് കഥ മുന്നോട്ട് കൊണ്ട് പോകുന്നതെന്കിലും സ്ത്രീ കഥാപാത്രങ്ങള്‍ക്കടക്കം തുല്യപ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ രചന. ആരാണ് വില്ലന്‍ എന്ന ചോദ്യത്തിന് പലപ്പോഴായി പലരിലേക്കും വിരല്‍ ചൂണ്ടാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന സ്ക്രിപ്റ്റിങ്ങ് പ്രത്യേകം എടുത്ത്‌ പറയേണ്ടതാണ്. സുരാജിന്റെ കഥാപാത്രം ഒരു തമാശക്ക് വേണ്ടി തിരുകികയറ്റിയതാണ് എന്ന് തോന്നും വിധം ചിലരംഗങ്ങള്‍ ബോറാവുന്നുണ്ട് എന്നത് സിനിമയുടെ മൈനസ്‌ പോയിന്റാണ്. 

പാട്ടുകള്‍ക്ക്‌ തമിഴ്‌ ചുവ ഉള്ളത് കൊണ്ടാണോ എന്നറിയില്ല കൊറിയോഗ്രഫി വിജയ്‌ ചിത്രങ്ങളെ പകര്‍ത്തിയത് പോലെ തോന്നി. പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിലും പാട്ട് 'തട്ട് പൊളിപ്പന്‍' ഗണത്തില്‍ പെടുത്താം. ക്യാമറ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് കാര്‍മന്‍ നാടകം, രാത്രി സീന്‍, ക്ലൈമാക്സ് രംഗങ്ങള്‍ ഒക്കെ നന്നായി തന്നെ പകര്‍ത്തിയിരിക്കുന്നു. ലാലു അലക്സ് നിമിഷങ്ങള്‍ മാത്രമുള്ള സാന്നിധ്യം കൊണ്ട് തന്നെ പ്രേക്ഷകനെ ചിരിപ്പിപ്പിട്ടാണ് പോകുന്നത്.  ജഗതി, സിദ്ദിക്ക്, ഷമ്മിതിലകന്‍, വിജയരാഘവന്‍ എന്നിവരും തങ്ങളുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. പോക്കിരിരാജ എന്നെ പോലെ ഒരു പ്രേഷകനില്‍ ഉണ്ടാക്കി വെച്ച മോശം ഇമ്പ്രഷന്‍ മാറ്റാന്‍ ഒരു പരിധിവരെ വൈശാഖിന് കഴിഞ്ഞു എന്ന് വേണം പറയാന്‍. സീനിയേഴ്സ് കൊള്ളാം.

2011 മേയ് 23, തിങ്കളാഴ്‌ച

ബട്ടത്രിയുടെ സംബവാമി

ആരാണീ ബട്ടത്രി? എന്താണീ സംബവാമി?

ഇതിനെല്ലാം മറുപടി പറയാം. അതിനു മുന്‍പ്‌ നിങ്ങള്‍ American/British Accent, Pronunciation എന്നിവ അരച്ചും പാതി ചവച്ചും ഒക്കെ കലക്കി കുടിച്ചിരിക്കണം. ഇനി അഥവാ അമ്മിക്കല്ലില്‍ അരക്കാന്‍ എന്തേലും ബുദ്ധിമുട്ടുണ്ടെല്‍, പറഞ്ഞാല്‍ മതി.  മിക്സിയില്‍ അരച്ച്, സ്പൂണില്‍ കോരിത്തന്ന് സായിപ്പോ മദാമ്മയോ കേട്ടാല്‍ തരിച്ചു നില്‍കുന്ന സ്പോക്കന്‍മാരും സ്പോക്കികളും ആക്കി പുറത്തിറക്കുന്ന ഒന്നാം ക്ലാസ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്-കള്‍ നാനാമൂലക്കും നെറ്റിപ്പട്ടം കെട്ടി നില്‍പ്പുണ്ട്. ചുമ്മാ ഒരു കൈ നോക്കിയാല്‍ ഈ പറയുന്ന സാധനമൊക്കെ പുഷ്പം പോലെ പഠിക്കാം. ഞാനും ആറുമാസം ഈ പെടാപാട് പെട്ട് സര്‍ട്ടിഫിക്കറ്റ്‌ ഒക്കെ വാങ്ങിയിട്ടുള്ളതാ...



ഒരു ഭാഷ അതിന്റെ എല്ലാ ഗുണങ്ങളോടും കൂടെ സ്വായത്തമാക്കുന്നത് വളരെ നല്ല കാര്യമാണ്. ഇംഗ്ലീഷ്‌ ഭാഷ അതിന്റെ ഉച്ചാരണ ശുദ്ധിയോടു കൂടി തന്നെ പഠിക്കാനും സംസാരിക്കാനും ശ്രമിക്കുന്നതും വളരെ നല്ല കാര്യമാണ്. ദൃശ്യാ-ശ്രാവ്യ മാധ്യമങ്ങളിലെ അവതാരകരും, പബ്ലിക്‌ സ്കൂളുകളിലെ കുട്ടികളും ഒക്കെ ഇത്തരം ശ്രമങ്ങള്‍ നടത്തുന്നവരാണ്. വളരെ നല്ലത്. ഹോട്ടല്‍ അല്ല ഹൊട്ടേല്‍ (Hotel) ആണ് എന്നും, മക്‌ ഡോണാള്‍ഡ്‌ അല്ല ഡോനല്‍ഡ് (Donald) ആണ് എന്നും, ഇതെല്ലാം സിംബ്ലി അല്ല സിംപ്ലി (Simply) ആണ് എന്നുമൊക്കെ തിരിച്ചറിയാനും അതനുസരിച്ച് ഇംഗ്ലീഷ് ഭാഷ ശരിയായി ഉച്ചരിക്കാനും ഇത്തരം ശ്രമങ്ങള്‍ ഉപകരിക്കും. എന്നാല്‍ മറുഭാഷയായ ഇംഗ്ലീഷ്-ല്‍ കാണിക്കുന്ന ഈ താല്പര്യം മലയാളത്തില്‍ കാണിക്കുന്നുണ്ടോ?



ഇന്നലെ ഞാന്‍ ഒരു നൃത്തനാടകം കാണാന്‍ പോയി. 'സംബവാമി" യുഗേ യുഗേ' based on "നരായണീയം" written by "ബട്ടത്രി". എന്താണീ സം'ഭ'വം എന്ന് ഞാന്‍ ഒന്ന് ശങ്കിച്ചു. ബട്ടത്രി മറ്റാരുമല്ല. നാരായണീയം എഴുതിയ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി തന്നെ, സ്ക്രീനില്‍ അദ്ദേഹത്തിന്റെ ചിത്രം തെളിഞ്ഞപ്പോള്‍ ആണ് ബട്ടത്രി ഭട്ടതിരിയാണ് എന്ന കാര്യം എനിക്ക് തിരിഞ്ഞത്. എങ്ങിനെയാ അദ്ദേഹം ബട്ടത്രി ആയത് എന്ന് ചോദിച്ചാല്‍, മലയാളവാക്കുകള്‍ ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്ന ബ്രിട്ടീഷുകാര്‍ അത്തരം വാക്കുകള്‍ തങ്ങള്‍ക്ക് വഴങ്ങുന്നത് പോലെ ഉച്ചരിച്ചു എന്ന് വേണം പറയാന്‍. സംഗതി എളുപ്പം അഥവാ ഇട്ലി, പുട്ടു, കഞ്ചി, മേനന്‍, ബട്ടത്രി, പരാസി, പാല്‍ഗട്ട്, കൊരച്ച് കൊരച് തുടങ്ങിയ സുന്ദരന്‍ വാക്കുകള്‍ വീണു കിട്ടി. പാവം സായിപ്പല്ലേ, പോട്ടേന്ന് വെക്കാം. പക്ഷെ ഒരല്പം എരിവും ഉപ്പും പുളിയുമൊക്കെ കൂട്ടി ശീലിച്ച നമ്മുടെ നാവിന് ഈ വാക്കൊന്നും വഴങ്ങാതെ ഇരിക്കുന്നില്ലല്ലോ. പിന്നെ എന്തിന്  നമ്മള്‍ ഇത് ഏറ്റു  പിടിക്കണം?



മലയാളത്തിലെ ഒരു പ്രശസ്ത ഗായികയെ കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു അവതാരക വിളിക്കുന്നത്‌ ചീത്തര്‍ ചേച്ചി എന്നാണ്. മലയാളികള്‍ കാണുന്ന പരിപാടിയല്ലേ. ചിത്ര എന്ന് പറയാന്‍ അത്ര വലിയ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ.  പിന്നെ എന്ത് കൂടോത്രമാണ് ചിത്രയെ ചീതര്‍ചേച്ചി എന്ന് വിളിക്കാന്‍ പ്രേരിപ്പിക്കുന്നത് എന്ന് മനസിലാവുന്നില്ല. എനിക്ക് തോന്നുന്നത് ഇവരുടെ ഒക്കെ കയ്യില്‍ എന്തോ യന്ത്രം ഉണ്ടെന്നാണ്. അതായത്‌ ഏതെങ്കിലും ഒരു മലയാള വാക്കോ പേരോ ഈ യന്ത്രത്തോട് പറഞ്ഞാല്‍ അതിന്റെ ആംഗലേയവത്കരിച്ച ഉച്ചാരണം തിരികെ നല്‍കുന്ന ഏതോ ഒരു യന്ത്രം. അല്ലാതെ ഇത്ര കഷ്ടപ്പെട്ട് അനാവശ്യമായ നീട്ടലും കുറുക്കലും നിറഞ്ഞ ഉച്ചാരണം വേറെ എങ്ങും കിട്ടില്ല.

ഒരന്യഭാഷക്കാരന്‍റെ ഉച്ചാരണവൈകല്യം മൂലം ചില വാക്കുകള്‍ക്ക് ഉണ്ടായ അഭംഗി അതെ ഭാഷക്കാരനായ ഒരാള്‍ തോളത്ത്‌ ചുമന്ന് നടക്കുന്നത് അപഹാസ്യമാണ്. എന്നാല്‍ ചിലരെ സംബന്ധിച്ചിടത്തോളം വാക്കിന്റെ ശരിയായ ഉച്ചാരണം ഉപയോഗിക്കുന്നതാണ് അപഹാസ്യം എന്ന് വന്നാല്‍ എന്ത് ചെയ്യും. ഉദാഹരണമായി ഇവിടെ ദുബായില്‍ നടക്കുന്ന കൂട്ടായ്മകളില്‍ സ്വയം പരിചയപ്പെടുത്തുന്നത് ശ്രദ്ധിക്കു.



"അയാം ശ്രുതി മേനന്‍"

"മേനോന്‍?"

"യെസ്, മേനന്‍"



മേനന്‍ അങ്ങിനെ വികലമായി പറഞ്ഞാലേ "തങ്ങളും പരിഷ്ക്കാരികള്‍' ആണെന്ന് അവര്‍ക്ക്‌ തന്നെ ബോധ്യമുണ്ടാകൂ. ഇങ്ങനെ ഒരു 'പരിഷ്ക്കാര' ബോധം മുന്നില്‍ നിരന്നു നില്‍ക്കുന്നത്‌ കൊണ്ടാണ് വേദിയില്‍ എത്തുന്നവര്‍ ഭട്ടതിരിയെ ബട്ടത്രിയും അദേഹം എഴുതിയ നാരായണീയം  "നരായനീയവും" ഒക്കെ ആയി പോകുന്നത്. ഇത് പൊള്ളയായ പരിഷ്കാരബോധമാണ്. കേള്‍ക്കുന്നവരില്‍ ഈ ഉച്ചാരണം ചിരിക്കുള്ള വകയോ, അസഹ്യതോ ആണ് ഉണ്ടാക്കുന്നത്. ഇംഗ്ലീഷ്‌ വാക്കുകള്‍ വികലമായി ഉച്ചരിക്കുന്നത് കേള്‍ക്കുമ്പോള്‍ തോന്നുന്ന അതേ അരോചകവും അപഹാസ്യവുമായ വികാരമാണ്, മലയാളം വികലമായി ഉച്ചരിക്കുമ്പോഴും തോന്നുന്നത് എന്ന് ഇത്തരക്കാര്‍ മനസിലാക്കുന്നുണ്ടോ എന്നറിയില്ല. എന്തായാലും അത് നല്‍കുന്ന പരിഷ്കാരബോധം തികച്ചും അറിവില്ലായ്മയില്‍ നിന്നും ഉണ്ടാകുന്നതാണ്.

ഈ അറിവില്ലായ്മ ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ മലയാളഭാഷയുടെ ഉച്ചാരണം ദിനം പ്രതി വികലമായി കൊണ്ടിരിക്കും. ഇംഗ്ലിഷ് വൃത്തിയായി ഉച്ചരിക്കാന്‍ കാണിക്കുന്ന അതേ താല്പര്യവും ശ്രദ്ധയും ശ്രമവും മലയാളത്തില്‍ കൂടെ കാണിക്കാവുന്നതാണ്. കുറഞ്ഞ പക്ഷം സം"ബ"വാമി യുഗേ യുഗേ എന്ന് പറയാതിരിക്കാന്‍ എങ്കിലും.

2011 മേയ് 17, ചൊവ്വാഴ്ച

ചക് ദേ പോലൊരു മാണിക്യക്കല്ല്

കുറച്ചു ദിവസം മുന്‍പ്‌ മാതൃഭൂമിയില്‍ വായിച്ചു, സിനിമയില്‍ പറയാന്‍ ആകെ കൂടി അറുപതിനടുത്ത് പ്രമേയങ്ങള്‍ മാത്രമേ ഉള്ളു അത്രേ. അത് വെച്ചാ ഉള്ളത് കൊണ്ട് ഓണം പോലെ ലോക സിനിമയില്‍ മൊത്തമായി നൂറായിരക്കണക്കിന് സിനിമകള്‍ വെള്ളിത്തിരയില്‍ എത്തുന്നത്. ആലോചിച്ചു നോക്കിയപ്പോള്‍ ശരിയാണ്. ജീവിതത്തിലും ആവര്‍ത്തനങ്ങള്‍ തന്നെ അല്ലെ നടക്കുന്നത്. ഒരാള്‍ ജനിക്കുന്നു, വളരുന്നു. ചിലര്‍ പണത്തില്‍ വളരുന്നു, ചിലര്‍ പണമില്ലാതെ വളരുന്നു, ഗുണ്ടാ പണിക്ക് പോകുന്നു, നേരെ വഴിക്കും വളഞ്ഞ വഴിക്കും പോകുന്നു,  പ്രണയിക്കുന്നു, കല്യാണം കഴിക്കുന്നു, കുട്ടികള്‍ ഉണ്ടാകുന്നു, ചിലര്‍ക്ക്‌ ദത്ത്‌, മക്കള്‍ വളരുന്നു അവരും പഴയപോലെ തന്നെ. യുദ്ധം, വൈരം, കൊള്ളയടി, പോലീസ്‌, കള്ളന്‍, നല്ലവന്‍, കെട്ടവന്‍, എല്ലാം ആവര്‍ത്തനങ്ങള്‍ അതൊക്കെ വെള്ളിത്തിരയില്‍ വീഴുന്നു എന്ന് പറയാം. ആവര്‍ത്തനം ഇല്ല, പ്രതിഫലനം മാത്രം. അത് കൊണ്ടാണ് കൂള്‍ റൈഡ് (ഹോളിവുഡ്‌) പോലൊരു ചക്ദേ (ബോളിവുഡ്‌) എന്നും ചക് ദേ പോലൊരു മാണിക്യക്കല്ല് (മലയാളം) എന്നും പറയാന്‍ തീരുമാനിച്ചത്. ഒന്നും അനുകരണമല്ല എന്ന് സ്വയം പറഞ്ഞു വിശ്വസിപ്പിക്കുന്നതും.

മോശം പറയരുതല്ലോ, നൂറും ഇരുന്നൂറും രൂപ മുടക്കിയാണ് 'മള്‍ട്ടിപ്ലക്സില്‍' ഘടാഘടിയന്‍ " ചൈനാ ടൗണും ഡബിള്‍സും കണ്ടത്‌. മക്കളെ കണ്ടും മാമ്പൂ കണ്ടും മാത്രമല്ല; മമ്മൂക്കയെ കണ്ടും ലാലേട്ടനെ കണ്ടും കൊതിക്കരുത്‌ എന്ന ഒരു പഴഞ്ചൊല്ലുണ്ട് എന്ന് കൂടി അന്ന് തന്നെ തിരിച്ചറിഞ്ഞു. റാഫി മെക്കാര്‍ട്ടിന്‍ ഇനി ചെയ്യേണ്ടത്‌ ഫ്രെഡ്‌ ക്വിമ്പി ഉണ്ടാക്കിയ ടോം ആന്‍ഡ്‌ ജെറി (പഴയത്, ഇപ്പോഴത്തെ അല്ല) തുടര്‍ച്ചയായി കാണുകയും ടോം (മോഹന്‍ ലാല്‍) , ജെറി (മമ്മൂട്ടി), ബുള്‍ഡോഗ് (സുരേഷ് ഗോപി), ലിറ്റില്‍ മൗസ് (ദിലീപ്‌), ട്വീറ്റി (ജയറാം) അങ്ങിനെ ഒക്കെ നിരത്തി വെച്ച് തിരക്കഥ എഴുതി സംവിധാനം ചെയ്യലാണ്. പ്രത്യേകിച്ച് കോമണ്‍സെന്‍സ്‌ ഒന്നും വേണ്ട. എന്ന് വെച്ചാല്‍ ചീഫ്‌ മിനിസ്റ്ററേ ചാക്കില്‍ കെട്ടി വെച്ച് (അതും തെരഞ്ഞെടുപ്പ് ചൂട് പിടിച്ചിരിക്കുന്ന സമയത്ത്‌) ചുമന്നോണ്ട് നടന്നാല്‍ ഒരു പട്ടിയും ചോദിക്കില്ല എന്ന ലെവലില്‍ പ്രേക്ഷകന്റെ സെന്സിനെ തരം താഴ്ത്തും വിധം ഇനിയും കഥകള്‍ പടച്ചു വിടാനുള്ള അവകാശം നിങ്ങള്‍ക്ക്‌ പതിച്ചു നല്‍കിയിരിക്കുന്നു എന്ന്.

ഡബിള്‍സ്ന്റെ കാര്യം ഞാന്‍ ഒന്നും പറയുന്നില്ല. ആ സിനിമയുടെ ഷൂട്ടിംഗ് സ്കെജ്യൂള്‍ന് പോയ നേരത്ത് മമ്മൂക്കയും നാദിയ മൊയ്തുവും കൂടി മിക്സഡ്‌ ഡബിള്‍സ് കളിച്ചു പഠിച്ചിരുന്നെങ്കില്‍ ടെന്നിസില്‍ ഇന്ത്യക്ക്‌ ഒരു ഗ്രാന്‍ഡ്‌സ്ലാം എങ്കിലും കിട്ടിയേനെ. സ്കൂള്‍ കലോല്‍സവത്തില്‍ പോലും ഈ നിലവാരത്തില്‍ നാടകങ്ങള്‍ വരല്ലേ എന്ന് കൂടി പ്രാര്‍ഥിക്കുന്നു. ഇത്തരം ഒരു സാഹചര്യത്തില്‍ ആണ് മാണിക്യക്കല്ല് കാണുന്നത് എന്നത് കൊണ്ടാണ് പ്രമേയം മുന്‍പ്‌ ചവച്ചു തുപ്പിയതെങ്കിലും 'പടം കൊള്ളാം' എന്ന് പറയാന്‍ പ്രേരിപ്പിക്കുന്നത്.

നൂറു ശതമാനം തോല്‍വിയുള്ള സ്കൂളില്‍ മാഷായി വരുന്ന വിനയചന്ദ്രന്‍ (പൃഥ്വി രാജ്). അപ്പോള്‍ തന്നെ മനസ്സില്‍ ഷാരൂഖ്‌ ഖാന്‍ ഹോക്കി സ്റ്റിക്ക് പിടിച്ചു വരുന്ന രംഗം മനസ്സില്‍ വന്നു കഴിഞ്ഞു. പിന്നെ ആ സ്കൂളിനെ നേരെ ആക്കാനുള്ള ശ്രമങ്ങള്‍, ക്ലൈമാക്സ് അപ്പോള്‍ തന്നെ നമ്മള്‍ക്ക് പ്രവചിക്കാം. ആ സ്കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും എല്ലാ സിനിമയിലെയും പോലെ ആദ്യം പുതിയ മാഷ്‌ കൊണ്ട് വരുന്ന മാറ്റങ്ങളെ പുച്ഛത്തോടെ കാണുകയും പിന്നീട് ആകൃഷ്ടരാകുകയും ചെയ്യുന്നു. ഇതില്‍ ഒരു ചെറിയ സസ്പെന്‍സ് ഉള്ളത് പൃഥ്വിരാജ് ആരാണ് എന്നതാണ്. അത് ഞാന്‍ ഇവിടെ പറഞ്ഞു ഇനിയും കാണാനുള്ളവരുടെ രസത്തെ കൊല്ലുന്നില്ല. അങ്ങിനെ കാണികള്‍ പ്രതീക്ഷിച്ച ശുഭ പര്യവസാനത്തില്‍ കാര്യങ്ങള്‍ എത്തി നില്‍ക്കുന്നിടത്ത് സിനിമ അവസാനിക്കുന്നു.

സന്തോഷം കൊണ്ട് കണ്ണ് നനയുന്ന രംഗങ്ങള്‍ കൂടിയിണക്കിയത്‌ തിരക്കഥയെ ശക്തമാക്കിയിരിക്കുന്നു. പാട്ടുകള്‍ ചിലത് ഏച്ചു കെട്ടി വെച്ചതിനാല്‍ മുഴച്ചു നില്‍ക്കുന്നു. എങ്കിലും കേള്‍ക്കാന്‍ കുഴപ്പമില്ല. ഗ്രാമത്തിന്റെ ഫ്രെയിം നന്നായി പകര്‍ത്താന്‍ ക്യാമറാമാന് കഴിഞ്ഞിട്ടുണ്ട്. ഒരിക്കല്‍ പോലും പ്രേക്ഷകന്‍ വണ്ണാന്‍ മല (സിനിമയിലെ ഗ്രാമം)  വിട്ടു പോകുന്നില്ല എന്നത് ആ ചിത്രങ്ങളുടെ മിഴിവ് നല്‍കുന്ന ഗുണമാണ്. ആര്‍കും വെല്ലു വിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങളോ സങ്കീര്‍ണ്ണതകളോ സിനിമയില്‍ ഇല്ലാത്തതിനാല്‍ അഭിനയ മികവ് അളക്കേണ്ടതില്ല. എല്ലാവരും അവരവരുടെ രംഗങ്ങള്‍ നന്നായി ചെയ്തിരിക്കുന്നു. പുതുമയില്ലെങ്കിലും പ്രേക്ഷകന്‍ തീയറ്റര്‍ വിടുമ്പോള്‍ നിരാശപ്പെടുന്നില്ല.

പലരും പറഞ്ഞതെങ്കിലും മലയാള സിനിമയ്ക്ക് വേണ്ടത്‌ മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങളോ, സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളോ അല്ല; പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ അംഗീകരിക്കുന്ന ചിത്രങ്ങളാണ് എന്ന് ഒന്നുകൂടി പറയുന്നു.  മാണിക്യകല്ല്‌ പോയി കണ്ടോളൂ. കുഴപ്പമില്ലാത്ത ചിത്രം.  ആരാണീ ചിത്രത്തിലെ മാണിക്യക്കല്ല് എന്ന് പറയാന്‍ കഴിയില്ല. എല്ലാം മാണിക്യം തന്നെ.

2011 ഏപ്രിൽ 4, തിങ്കളാഴ്‌ച

മമ്മൂക്കയും ബെസ്റ്റ്‌ ആക്ടറും

ചില സമയങ്ങളില്‍ ഞാനിങ്ങനെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ചുമ്മായിരുന്നു ചിരിച്ചു കളയും. ഒരു മാതിരി ആക്കിയ ചിരി. അതിപ്പോ ലാലേട്ടനോട് സ്നേഹക്കൂടുതല്‍ ഉള്ളത് കൊണ്ടോ മമ്മുക്കയുടെ ഗ്ലാമര്‍ കണ്ടു പിങ്കിയും ഡിങ്കിയും, തങ്കി, ചൊങ്കി, വങ്കി അങ്ങിനെയുള്ള സകല പെണ്മണികളും "മമ്മുക്ക! ഐ ലവ് യു" എന്ന് യാതൊരു നാണവുമില്ലാതെ പബ്ലിക്‌ ആയി വിളിച്ചു കൂവുന്നത് കണ്ടുള്ള അസൂയയോ അല്ല. ചാനലുകളില്‍ കോമഡി ക്ലിപ്പിങ്ങ്സ് കാണുന്നത് പോലെ ജീവിതത്തിലും ചില ക്ലിപ്പിങ്ങ്സ് വീണു കിട്ടുമ്പോള്‍ അറിയാതെ ചിരിച്ചു പോവുന്നതാ...

സംഗതി ചെന്നപ്പോള്‍ പൂച്ച പോലും കാണാതിരുന്ന ഫെസ്റ്റിവല്‍ സിറ്റി നിമിഷ നേരം കൊണ്ടാ പൂച്ചകളുടെ സംസ്ഥാന സമ്മേളനമായത്. പൂച്ചകള്‍ എന്ന് പറഞ്ഞാല്‍, കണ്ടന്‍ പൂച്ചകള്‍, കുറിഞ്ഞി പൂച്ചകള്‍, കാട്ടു പൂച്ചകള്‍, മാക്കാന്‍ പൂച്ചകള്‍, നല്ല ബ്ലാക്ക്‌ പൂച്ചകള്‍, സര്‍വ്വം പൂച്ചമയം. എല്ലാം കൂടി മത്തി വെട്ടുന്നിടത്ത് വായും പൊളിചിരിക്കുന്നത് പോലെ മമ്മൂക്ക ഇപ്പൊ വരും എന്നും പറഞ്ഞ് വായില്‍ വെള്ളമിറക്കി ഇരിക്കുന്നു. പക്ഷെ വന്നില്ല... പകരം മാധവേട്ടന്‍... മ്മ്ട മാധവനുണ്ണി വന്നു... ഏഷ്യാനെറ്റിന്റെ ചിങ്കന്‍, പുലി, പുപ്പുലി...

ചുവന്ന സാരിയുടുത്ത്‌ നെറ്റിപ്പട്ടം കേട്ടിവന്ന പെണ്ണിനെ "അവതാരം" എന്ന് വിളിക്കുന്നതില്‍ തെറ്റൊന്നുമില്ല. അവള്‍ ഒന്നൊന്നര അവതാരം തന്നെ ആയിരുന്നു. മൊത്തം 28 വെള്ളി 13 സ്വര്‍ണ്ണം 45 വെങ്കലം... "മലയാളത്തില്‍ പ്രഥമ ഉപഗ്രഹ ചാനല്‍ ആയ ഏഷ്യാനെറ്റിന്റെ മിഡില്‍ ഈസ്റ്റ്‌ സംരഭത്തിന്റെ ഒന്നാം വാര്‍ഷിക ആഘോഷങ്ങളിലേക്ക് നിങ്ങള്‍ക്കേവര്‍ക്കും സ്വാഗതം" ഇത്രയും പറഞ്ഞപ്പോള്‍ തന്നെ മെഡല്‍ നിലയില്‍ അവള്‍ മുന്നിലായി. പിന്നെ വെള്ളി മെഡലുകളുടെ ഒരു പൊങ്കാലയിടീല്‍ അല്ലായിരുണോ... ഒരുകണക്കിന് ഒന്നോ രണ്ടോ മെഡല്‍ ഒപ്പിച്ചു മാനം കാക്കാം എന്ന് വിചാരിച്ചു വരുന്ന ഒളിമ്പിക്സ്‌ ഇന്ത്യന്‍ സ്ക്വാഡിനെ പോലെ മാധവനുണ്ണിയണ്ണന്‍ രണ്ട് വാക്ക്‌ (??? എന്താണീ രണ്ടു വാക്ക് എന്ന് പറയുന്നത് എന്ന് അമ്മേണെ എനിക്കിപ്പോഴും അറിയില്ല. പറഞ്ഞു വരുമ്പോള്‍ പത്തു മുപ്പത്ത്രണ്ട് വാക്കായാലും) പറയാന്‍ വേദിയിലേക്ക്.

പക്ഷെ പരിപാടിയില്‍ തടസം... സദസില്‍ നിന്നും സ്റ്റേജിലേക്ക് കയറാന്‍ നോക്കിയ അണ്ണനെ സെക്യൂരിറ്റി കടത്തി വിട്ടില്ല. അറബിക്കെന്ത്‌ മാധവനുണ്ണി... "ഡേയ് ഞാനാ ശരിക്കും മൊതലാളി" എന്ന് അറിയാവുന്ന ഭാഷയില്‍ മാധവണ്ണന്‍. "പോടെയ്‌... ഇന്‍ ദിസ് സ്റ്റേജ് ഓഫ് ഏഷ്യാനെറ്റ്‌ ആന്‍ഡ്‌ മമ്മൂക്ക, യു വില്‍ നാട്ട് സീ എനി ഷോ ഓഫ് ദ ടുഡേ" എന്ന് തടിമാടന്‍ സെക്യൂരിറ്റി... " ഡേയ് ഡേയ് ഡേയ് മണ്ടന്‍ കൊണാപ്പി, യെവനാടെയ് നിനക്കൊക്കെ തുട്ട് തരുന്നത്...കേറ്റി വിടടെയ്‌" കാശിന്റെ കാര്യം പറഞ്ഞാല്‍ അറബിയായാലും മടങ്ങും... അണ്ണന് ക്ലിയറന്‍സ്‌ റെഡി... പക്ഷെ രണ്ടു വാക്ക് പറയാന്‍ വന്ന അണ്ണന്റെ മൊത്തം വാക്ക്‌ വിഴുങ്ങി തൊണ്ടയില്‍ കെട്ടി ഒരുഗ്ലാസ്‌ വെള്ളം കിട്ടുമോ എന്ന് സ്റ്റില്‍ അടിച്ചു നിക്കുന്ന പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു. ആദ്യമായി... "മൈക്ക് ടെസ്റ്റിംഗ്... "

"ഹെലാ... ഛെ... ഛെ... ഛെ... ഹെലാ... ഛെ... ഛെ..." എന്തുവാടെയ്‌ ഇവനിത്ര പുന്ജം..." ഛെ... ഛെ... ഛെ... ടെസ്റ്റ്‌... സ്.. സ്.. സ്.. ഛെ..!!!" അടുത്തതായി "പ്രദ്ളീപ് പത്തുരുളി" ...

ഹൂ ദി ഹെല്‍ ഈസ്‌ ദാറ്റ്‌?"

വെള്ളി നമ്പര്‍ 29... അവതാരം പ്രദീപ്‌ പള്ളുരുത്തി എന്ന് പറഞ്ഞതാ... സംഗതി പല്ല് നാലെണ്ണം ഉളുക്കി താഴെ തെറിച്ചു... ഇക്കണക്കിനു പോയാല്‍ ഈ പെണ്ണിന്റെ മുപ്പത്തി രണ്ടു പല്ലും താഴെ വീഴുമല്ലോ എന്ന് കരുതിയിരിക്കുമ്പോള്‍ ആണ്ടെ തെറിച്ചു വീഴുന്നു പല്ല് മൂന്നെണ്ണം കൂടി.. "പ്ലാലെരി മ്രാണിക്കം"... മഹാബലിക്ക് ശേഷം ഭൂമിക്കടിയില്‍ നിന്നും പൊങ്ങി വന്ന രണ്ടാമത്തെ ആളെന്ന നിലയില്‍ അതും ബൈക്കില്‍, പല്ലിളിച്ചു വന്ന മമ്മൂക്ക ഒന്ന് ഞെട്ടി.. "തള്ളെ അതെത് പടം...!!!" സുരാജും ടിനി ടോമും ഒരു കമ്പനിക്ക്‌ കൂടെ വണ്ടറടിച്ചു...

അങ്ങിനെ പരിപാടി പുരോഗമിച്ചു... കോമഡി സ്കിറ്റുകളും കോമഡി സ്കിറ്റിനെ വെല്ലുന്ന വെള്ളികളുമായി അവതാരവും... ചിരിച്ചു ചിരിച്ചു കൂഴച്ചക്ക പോലെ ആയപ്പോള്‍ അവതാരത്തിനൊരു ഡൌട്ട്... ദുബായ് ഇങ്ങനെ അല്ലല്ലോ, എന്തെങ്കിലും അബദ്ധം പറഞ്ഞാല്‍ അപ്പൊ പ്രതികരിക്കുന്നതാണല്ലോ" ഉടന്‍ മറുപടി... " കുട്ടി!!! നിര്‍ത്തി നിര്‍ത്തി വെള്ളിയിടൂ എന്നാലല്ലേ കൂവാന്‍ പറ്റൂ" (മുന്‍ഷി: വടി കൊടുത്ത് അടി വാങ്ങി...കൊക്കരകോ കോ)

സംഗതി സമ്മാന ദാനത്തിലെത്തി... അഥവാ സമ്മാനം വാങ്ങാന്‍ ആളെ കാണാനില്ല. രേവതി, പത്മപ്രിയ, നാദിയ, രഞ്ജിത്ത്, വേണു... ഇവരൊക്കെ നാല് പാടും തിരയുന്നു... "ദിപ്പ ഇവട എണ്ടാരുന്നെന്നു" കലാഭവന്‍ മണി...

"ആണ്ടെ കിടക്കുന്നു സാധനം." ദിലീപ്‌. നെടുമുടി വേണുവിന്റെ കാലില്‍ സ്രാഷ്ടാംഗം വാല് മടക്കി കിടക്കുന്ന സമ്മാനര്‍ഹന്‍.. അവിടെ നിന്നും മമ്മുക്കയുടെ കാലിലേക്ക്, മമ്മൂക്ക രേവതിക്ക് പാസ്‌ ചെയ്തു.. രേവതിയില്‍ നിന്നും മണിയുടെ കാലിലേക്ക് ഒരു ക്രോസ് പാസ്‌.. മണിയുടെ ഗംഭീരന്‍ സിസര്‍ കട്ട്... അര്‍ഹന്‍ നേരെ ദിലീപിന്റെ കാലിലേക്ക്... എന്റമ്മച്ചി ചാത്തുണ്ണിയാശാന്‍ എങ്ങാനും ഈ കാല്‍വീണു കളി കണ്ടിരുന്നെങ്കില്‍ എന്നൊരു നിമിഷം ഞാന്‍ ഓര്‍ത്തു. പിന്നാലെ വന്ന ഓരോ പന്തുകളും, ഐ മീന്‍ സമ്മാനര്‍ഹരും ഈ അതിവിനയ കാല്‍പന്ത് കളി തുടര്‍ന്നു. സ്റ്റേജിനു പുറത്ത് നിന്ന നാദിര്‍ഷ, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, കല്പന തുടങ്ങിയവര്‍ സൈഡ് ബെഞ്ചിലിരുന്ന് തങ്ങള്‍ ദുബായ്‌ വരെ ചുമന്നു കൊണ്ട് വന്ന ഗുരുത്വം കാല്‍ വഴി കൊടുക്കാനാവാതെ ചുമ്മാ നോക്കിയിരുന്നു.

കാര്‍ത്തിക്കിന്റെ പാട്ട് ബാക്ക് ഗ്രൗണ്ടില്‍ കേട്ടു കൊണ്ട് ഫെസ്റ്റിവല്‍ സിറ്റി വിടുമ്പോള്‍ ഉള്ളില്‍ ചില ചോദ്യങ്ങള്‍ ബാക്കി;

1. എന്ത് കൊണ്ടാണ് നമ്മുടെ 'അവതാര'ത്തിന് ബെസ്റ്റ്‌ ആക്ടര്‍ സമ്മാനം കൊടുക്കാതെ ഇരുന്നത്? അവള്‍ കഷ്ടപ്പെട്ട് അഭിനയിച്ചതല്ലേ?

2. എന്ത് കൊണ്ടാണ്, കാണികളോട് കയ്യടിക്കാന്‍ വിശിഷ്ടാതിഥികളുടെ പിന്നില്‍ നിന്നും അവതാരക കൈയും കലാശവും കാണിച്ചു കഷ്ടപ്പെടുന്നത്. കയ്യടിക്കേണ്ട കാര്യങ്ങള്‍ക്ക് കയ്യടിക്കാന്‍ കാണികള്‍ക്ക്‌ അറിയില്ലേ? അല്ലെങ്കില്‍ താരങ്ങള്‍ എന്ത് പറഞ്ഞാലും കയ്യടിക്കണം എന്ന നിര്‍ബന്ധം ഏഷ്യാനെറ്റിനോ, മാധവനുണ്ണി സാറിനോ, മമ്മുക്കക്കോ, അവതാരത്തിനോ ഉണ്ടോ??

എന്നെ തല്ലണ്ട ഞാന്‍ നന്നാവില്ല. ശുഭം.