അലഞ്ഞുപോകുന്നവന്റെ ത്വരയില്ലാതെ...തീര്‍ത്ഥാടകന്റെ വിശുദ്ധിയില്ലാതെ...കാല്പാടുകള് മാഞ്ഞ വഴികളിലൂടെ...
Followers of this Blog
2011 ജനുവരി 28, വെള്ളിയാഴ്‌ച
ഇരുട്ടിന്റെ കവിത
നീ എന്നെ കറുപ്പെന്നു വിളിച്ചു.
എന്റെ നെഞ്ചില്‍
വിരല്‍ ചൂഴ്ന്നു വെച്ച്
നിന്റെ കുഞ്ഞുങ്ങള്‍
ചോറുരുളയുണ്ടു,
മറുതയും ഭൂതനും കരിങ്കണ്ണനും
ഒടിയനും ചാത്തന്റെ
കല്ലേറും സാക്ഷികള്‍...
ചോരയൂറ്റാന്‍ അലഞ്ഞൊരു യക്ഷി,
ചോരന്‍, മനസാക്ഷി
വേരറ്റു പോയവന്‍, കണ്ണില്‍
ചോര വരണ്ടവര്‍,
അപഥ സഞ്ചാരിണി,
അറിവ് തീണ്ടാത്തവന്‍,
പേറ്റു നോവറിയാത്ത
എന്നെ മുന്‍ നിര്‍ത്തി
ഇവരെന്റെ മക്കള്‍.
'ഇരുളിന്റെ മക്കളെ'-
ന്നെഴുതി നീ വെച്ചു.
സത്യം...
മരവും മതിലും
ഭൂമിയുടെ പാതിയും
നിഴലും മറയും തട്ടി-
യുടഞ്ഞും പോം വെട്ടം
തോറ്റു മടങ്ങിയ
വഴിയില്‍ പരന്നതാണീ
കറുപ്പതില്‍ തെല്ലുമേയില്ല
എനിക്കേത് പാപവും.
എങ്കിലും...
മരണത്തില്‍ ഗന്ധവും
ഭീതി തന്‍ സ്പര്‍ശവും
ശാപം തിറകെട്ടിയാടിയ
താളവും
എന്റെ നെഞ്ചില്‍ നീ
പതിപ്പിച്ചു വെക്കുക
പകരം...
ഈയിരുളിന്‍ കുളിര്‍മ്മയും
എന്നില്‍ പെയ്യുന്ന
രാ മഴയുടെ തണുപ്പും
രാവിന്റെ ലാവണ്യ-
മെഴുതിയ കവിതയും
എന്‍ നെഞ്ഞത്ത് നീ ചേര്‍-
ന്നണയും മയക്കവും
അളവ് കോല്‍ വെക്കാതെ
നീ അടര്ത്തീടുക
പിന്നെ
മണ്ണെണ്ണ തിരി വെച്ചെന്‍
രാത്രിയെ തോല്പിച്ച
നിന്‍ വീരഗാഥകള്‍ നീട്ടി കുറച്ചു നീ
ചാരുകസേരയില്‍ നന്നേ ഞെളിയുക
2011 ജനുവരി 23, ഞായറാഴ്‌ച
സ്വാതന്ത്രമെന്നത്!!!
ഗര്‍ഭപാത്രം
അവരുടേത്!
പഠിച്ചിറങ്ങിയ
വാക്കുകള്‍
അവരുടേത്
വിശ്വസിച്ച ദൈവം
അവരുടേത്
ജനായത്ത വിധിയും
സ്വാത്രത്തിന്റെ രുചിയും
അവരുടേത്
മുന്നില്‍ നിരക്കുന്ന
യാഥാര്‍ത്ഥ്യങ്ങളെ ഭയന്നു
എന്നിലേക്ക് ഞാന്‍
കണ്ണുകള്‍ മൂടവേ,
ഇരുട്ടില്‍
ഞാനടയിരുന്ന
ചിന്തയുടെ കുന്തമുനകളില്‍
ഹൃദയം മുറിഞ്ഞു
വെളുത്ത
കടലാസിനു മുകളില്‍
ഈര്‍ഷ്യയുടെ രക്തപാടുകള്‍
ജല്പനങ്ങളെ മണത്ത
ഉപ്പിന്റെ കണ്ണീരും
ചവര്‍പ്പാര്‍ന്ന വിയര്‍പ്പും
കീറിക്കളഞ്ഞ
തുണ്ടുകളില്‍
കവിതയില്ലായിരുന്നു.
ശ്യാം ചോദിച്ചു
"എന്തോന്നു ആവിഷക്കാര സ്വാതന്ത്ര്യം?
എഴുത്തെല്ലാം
അവനവന്റെ സീയൂസിന്"
*കോക്കസസ് മലയില്‍
നിന്നു കഴുകന്മാര്‍
എന്റെ കരളും കൊത്തി
പറന്നകന്നു.
*എപ്പിതാഫ്:
"ഞങ്ങള്‍ ക്ഷീണിതരാണ്
ബന്ധിതരല്ല!"
* കൊക്കാസസ്: ഇവിടെയാണു പ്രൊമിത്യൂസിനെ ബന്ധിതനാക്കിയതെന്നു ഐതീഹ്യം.
2011 ജനുവരി 2, ഞായറാഴ്‌ച
റിസിഷന്‍ കാലത്തെ പാചകം
ആവശ്യമുള്ള സാധനങ്ങള്‍
ടീം ലീഡര്‍ – ഒന്ന്
ടീം മെംബേര്‍സ് – ആറു മാസമോ ഒരു വര്‍ഷമോ പാകമായത് ആവശ്യത്തിന്.
എച്ച് ആര്‍- മേമ്പോടിക്ക്
ജോബ് ക്നോളേജ് – പേരിന് ( പാചകം ചെയ്യുന്ന ആള്‍ ഇതല്പം പ്രത്യേകം കരുതുന്നത് നന്നായിരിക്കും. മാനഹാനി ഒഴിവാക്കാം. )
അച്ചീവ്‌മെന്റ്സ് – ഒന്നോ രണ്ടൊ
കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ – കിട്ടുന്നതനുസരിച്ച്.
കൊളീഗ് അപ്രൈസല്‍ – 2
സെമിനാര്‍ - 5
വര്‍ക്ക് ഷോപ്പ് – 1
ടാര്‍ഗറ്റ്- കിലോക്കണക്കിന്
എക്സ്പെക്റ്റേഷന്‍സ്- ആവശ്യത്തിലധികം
കയ്യില്‍ കിട്ടുന്നത് – എന്തും
ഇതിലെ മൂന്ന് ഒഴികെയുള്ള ചേരുവകള്‍ രണ്ടാം ചേരുവയായ ടീം മെമ്പറെ കൊണ്ടോ ടീം ലീഡര്‍നെ കൊണ്ടോ തന്നെ ഒരു തവണ എടുപ്പിക്കാവുന്നതാണ്. എന്നാല്‍ ഒറിജിനല്‍ പാചകത്തില്‍ നമ്മള്‍ അവയൊന്നും ഉപയോഗിക്കുകയില്ല. ഇതിന്റെ മറ്റൊരു പ്രത്യേകത എന്നു പറയുന്നത് ഇതുണ്ടാക്കാന്‍ പ്രത്യേകിച്ച് ഒരടുക്കള വേണമെന്നില്ല എന്നാണു. വല്ല പെന്റ്രിയോ, ബസ് സ്റ്റാന്‍ഡൊ ഒക്കെ ധാരാളം. രണ്ടു കസേര അത്യാവശ്യമാണെന്നു മാത്രം.
ആദ്യമായി തോരന്‍ വെക്കാനുദേശിക്കുന്ന ടീം മെമ്പറെ ആറുമാസം ഏതെങ്കിലും ഒരു ടീമിലിട്ടു നന്നായി വഴറ്റുക. മൂപ്പനുസരിച്ചു ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ വഴറ്റാം. മെമ്പര്‍ കലിപ്പായി തുടങ്ങുമ്പോ തോരന്‍ വെക്കാന്‍ പാകമായി എന്നു മനസിലാക്കാം.ഇങ്ങനെ പാകമായ മെമ്പറെ എടുത്ത് കസേരയില്‍ വെച്ച്, ഇവാലുവേഷന്‍ ഫോമില്‍ ഇട്ടു വെക്കുക. ഇതില്‍ ഒരു അര മണിക്കൂറെങ്കിലും എങ്ങും തൊടാതെ വെറുതേ ഇളക്കിക്കൊണ്ടിരിക്കാവുന്നതാണ്. മെമ്പര്‍ ഒരുമാതിരി വെള്ളം കുടിച്ച് തുടങ്ങുമ്പോ തൊലികളഞ്ഞ അച്ചീവ്‌മെന്റ്സ് ചെറുതായി അരിഞ്ഞ് ക്വാളിറ്റിയിലിട്ടു, കൊളീഗ് അപ്രൈസല്‍, കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന്‍ എന്നിവ നന്നായി തെളിഞ്ഞു വരുന്നതു വരെ ഒരു കാര്യവുമില്ലാതെ തെളപ്പിച്ചു കൊണ്ടിരിക്കുക. വെന്ത ശേഷം വാങ്ങി വെക്കുക.
ഇനി ചീനച്ചട്ടില്‍ ജോബ് ക്നൊളേജ് ഒഴിച്ചു ചൂടാവുമ്പോള്‍ കമ്മ്യുണിക്കേഷന്‍ ഇട്ടു വറക്കണം. വറുത്ത ജോബ് നോളെജിലേക്ക് കൊത്തിയരിഞ്ഞു വെച്ചിരിക്കുന്ന സെമിനാര്‍, അസ്സൈന്മെന്റ്, വര്ക്‌ഷോപ്പുകള്‍ എന്നിവ ഓരോന്നായി ചേര്ത്തു ചെറുതീയില്‍ വഴറ്റണം. ഇതിനു മുകളിലേക്ക് ഒരല്പം ഇന്നൊവേഷനും ഒരു ടീസ്പൂണ്‍ ഡിപെന്റിബിലിറ്റിയും ചേര്‍ത്ത് ഒരുകപ്പ് പങ്ക്ച്വാലിറ്റിയില്‍ കലക്കി ഒഴിക്കുക. ഒരു ഒന്നൊന്നര മണിക്കൂര്‍ ഇതു തന്നെയിട്ട് ഇളക്കാവുന്നതാണ്.
അതിനു ശേഷം നെടുകെ മുറിച്ച് ഞെട്ടു കളയാത്ത ടാര്‍ഗറ്റ്സും കുറച്ചു എഫക്റ്റീവ്‌നെസ്സും ചേര്‍ത്ത് ഒന്നുകൂടി ഇളക്കിയതിനു ശേഷം കുറച്ചു കമ്പനി പോളിസി ഇട്ടു കലക്കി അണ്ടം കീറിനില്ക്കുന്ന ടീം മെമ്പര്‍നെ കൂടി ചേര്‍ത്തു ഒരു പത്തു മിനിറ്റു കൂടി ചെറു തീയില്‍ വെച്ചു വേവിക്കുക. പെര്‍ഫോമന്സ് ഇലത്തോരന്‍ തയ്യാര്‍
ഇനി ഇതിനു മുകളില്‍ ആവശ്യത്തിലധികം എക്സ്പെക്റ്റേഷന്‍സ് വാരി വിതറിയശേഷം വിളമ്പാവുന്നതാണ്.
ഇതൊരു സീസണല്‍ ഫൂഡ് ആണെങ്കിലും ഒരു വര്ഷം തികയുംപോഴോ ആറുമാസം ആവുമ്പോഴോ ഇതുണ്ടാക്കാവുന്നതാണ്. (രുചി പക്ഷേ അ(എ)ച്ചാര്‍ ഇടുന്നപോലെ ഇരിക്കും)
പൊടിക്കൈ: ഇതില്‍ വാരി വലിച്ചിടാവുന്ന ഒരു ചേരുവ എക്സ്പെക്റ്റേഷന്‍സ് ആണ്. ഇതു എത്ര കൂടുന്നുവോ അത്ര അധികം നമ്മുടെ വിഭവം ആസ്വാദ്യകരമായി അനുഭവപ്പെടുന്നതാണ്. മാത്രമല്ല മറ്റു ചേരുവകള്‍ ചേക്കുന്നതിനു ഇടയ്‌ക്കു തന്നെ ഇതിട്ടിളക്കുന്നതും രുചി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടു വരുന്നു.
പ്രത്യേക ശ്രദ്ധയ്‌ക്ക് : ഇതിന്റെ വേവ് എടുക്കുന്നത് ടീം മെമ്പറിന്റെ ഗുണവും തരവും പോലെ ഇരിക്കും. കൂടുതല്‍ മൂപ്പിച്ചാല്‍ മെമ്പര്‍ ചട്ടിയില്‍ കിടന്നു പൊട്ടിത്തെറിക്കാനോ ചട്ടിയില്‍ നിന്നു തന്നെ പുറത്തേക്കു ചാടാനോ സാധ്യതയുണ്ട്
2010 ഡിസംബർ 19, ഞായറാഴ്‌ച
മിസ്ഡ് കോള്
നീ ഫോണ് ഓഫ് ചെയ്തു വെച്ചിട്ട് ഇപ്പോള് മണിക്കൂര് മൂന്നാകുന്നു.
"എന്താ ഇത് വരെ മിസ്ഡ് അടിക്കാതിരുന്നത്?"
"അയ്യോ! സോറി, ഞാന് ഒരല്പം തിരക്കിലായി പോയി"
"ഒഹ്! അപ്പോള് എന്നെ മറന്നു അല്ലെ?"
നിനക്ക് മിസ്ഡ് കോള് അടിച്ചില്ല എന്ന ചെറിയ കാര്യത്തില് തുടങ്ങിയ പിണക്കം. ഇപ്പോള് നീ ഫോണ് ഓഫ് ചെയ്തു വെച്ച് എന്നോട് പ്രതികാരം ചെയ്യുവാണ്. ഓരോ നിമിഷവും നിന്നെ വിളിക്കുമ്പോള് കേള്കുന്ന സ്വിച്ച്ഡ് ഓഫ് സന്ദേശം എന്റെ ഹൃദയത്തിലേക്ക് തറഞ്ഞു കയറുന്നു.
ഭൂമിയുടെ രണ്ടറ്റങ്ങള് തമ്മിലുള്ള ദൂരത്തെ സ്നേഹം കൊണ്ട് മാത്രം വെട്ടിച്ചുരുക്കി അതിന് മിസ്ഡ് കോള് എന്ന് പേരിട്ടത് ആരാണ്? നിമിഷാര്ദ്ധത്തില് മിന്നിമായുന്ന ഒരു മിസ്ഡ് കോളിന് ഒരു ജന്മത്തിന്റെ പ്രണയം സംവേദിക്കാന് കഴിയുമെന്ന്... ഹൃദയം കൊണ്ട് മാത്രം ലോകമുണ്ടാക്കി അതില് പ്രവാസ നൊമ്പരത്തെ ഒതുക്കി വെക്കുന്ന ഓരോരുത്തരുടെയും ജീവിതത്തില് ഒരു സാന്ത്വന സ്പര്ശമായി അതുണ്ട് ... 1 Missed Call.
ചിലരിതിനെ മിസ്ക്രീന് കോള് എന്ന് വിളിക്കുന്നു. മിസ്ക്രീന് എന്ന് വെച്ചാല് ദരിദ്രന് എന്നര്ത്ഥം. ഒരര്ത്ഥത്തില് അത് ദരിദ്രന്റെ കോള് തന്നെയാണ്. ജീവിതം കരുപ്പിടിപ്പിക്കുവാന് ഓരോ ഫില്സും ദിറവും ചേര്ത്ത് വെക്കുന്നവന് ഒരു മാസത്തിന്റെ ആദ്യ പകുതി പോലും കടക്കും മുന്പേ ജീവിതത്തിന്റെ അക്കൌണ്ടില് ബാക്കിയാകുന്നത് മൊബൈലിലെ ഈ രണ്ടു ദിറംസ് ആണ്. "ഞാന് ഇവിടെ ജീവനോടെ ഉണ്ടെടാ" "എന്നെ ഒന്ന് വിളിക്ക്" എന്ന് മൌനമായി പറയാന് ഈ രണ്ടു ദിറംസ് വിലയുള്ള മിസ്ഡ് കോളിന് കഴിയുന്നു. അതിനിടയില് ആരെങ്കിലും അറിയാതെ കോള് എടുത്തു പോയാല്... *121# ഡയല് ചെയ്ത് നെടുവീര്പ്പിടുന്നവര്. ഇനി ഒരു റിചാര്ജിനു വേണ്ടി അടുത്ത മാസത്തെ ശമ്പളത്തിലേക്കുള്ള ദൂരമാണ് അപ്പോള് മൊബൈല് സ്ക്രീനില് ഓരോ പ്രവാസിയും കാണുന്നത്.
തിരിക്കിനടയിലോ അറിയാതെയോ ഒരു കോള് വന്നാല് അതാരായിരുന്നു എന്നറിയുവാനും തിരികെ വിളിക്കുവാനുമുള്ള ഒരു സംവിധാനമായാണ് മൊബൈല് സേവന ദാതാക്കള് മിസ്ഡ് കോള് എന്ന ആശയം മുന്നോട്ടു കൊണ്ട് വന്നത് എന്ന് അനുമാനിക്കാം. അങ്ങിനെ ഒരു കോള് കിട്ടിയാല് അതിലും ലാഭമല്ലേ. ഒരു കാലത്ത് ഡിസ്പ്ളേയോ കോള് രെജിസ്ടറോ ഇല്ലാതിരുന്ന ലാന്ഡ് ലൈനുകള് ആയിരുന്നല്ലോ പൊതുവില് ഉണ്ടായിരുന്നത്. അന്നൊരു പക്ഷെ റിംഗ് കേട്ട് ഓടിയെത്തുമ്പോഴേക്കും കോള് ഡിസ്കണക്റ്റ് ആയാല് ആരാണു വിളിച്ചതെന്ന് അറിയാതെ ആധിപിടിച്ചിരുന്നു. അങ്ങിനെ ഒരു അവസ്ഥ ദൂരീകരിക്കുക കൂടിയാണു മിസ്ഡ് കോള് സംവിധാനം ചെയ്തത്. പക്ഷെ ഇന്നതിന്റെ ജോലികള് അതിലേറെയാണ്.
മിസ്ഡ് കോളിന്റെ എണ്ണവും ദൈര്ഘ്യവുമനുസരിച്ചു വ്യക്തികള്ക്കിടയില് അതിന്റെ അര്ഥം മാറി മാറി വരുന്നു. ദിവസത്തിന്റെ ഓരോ നാഴികയിലും വിനാഴികയിലും ലോകത്തിന്റെ രണ്ടു കോണിലിരുന്നു പ്രണയിക്കുന്നവരുടെ ഊഷ്മളതയും പേറി സന്ദേശകാവ്യങ്ങളിലെ ഹംസങ്ങളെ പോലെ എന്നാല് നൊടിയിട വേഗത്തില് അവ പാറിനടക്കുന്നു. ഇടക്കൊരാള് മിസ്ഡ് അടിക്കാതെ പോയാല് പിന്നെ മനസിനകത്തൊരു തീയാണ്. "എന്ത് പറ്റിക്കാണും?""അകല്ച്ച തോന്നിത്തുടങ്ങിയോ?""മറന്നു പോയോ?" അങ്ങിനെ നൂറുനൂറായിരം ചോദ്യങ്ങള് ഹൃദയത്തെ തുളച്ചു കൊണ്ട് കടന്നു പോകുന്നു. അവസാനം കിട്ടിയ മിസ്ഡ് കോളില് നിന്നും സമയത്തിന്റെ ദൈര്ഘ്യം ഏറി വരുമ്പോള് മനസിലെ തീ ആളിപ്പടര്ന്നു തുടങ്ങും. ഇടയ്ക്കിടെ ഫോണ് എടുത്തു നോക്കി ശൂന്യമായ സ്ക്രീന് നോക്കി നെടുവീര്പ്പിടും. പെട്ടെന്ന് ഫോണ് റിംഗ് ചെയ്യും, ചാടിപ്പിടിച്ചു നോക്കുമ്പോള് പുതിയ ഓഫറിനെ കുറിച്ച് പറയാന് ഏതെങ്കിലും ഒരു എജന്റ്റ്. ദേഷ്യത്തില് ഫോണ് കട്ട് ചെയ്ത് ഒരു മൂലയിലെക്കെറിയും. ചിതറിക്കിടക്കുന്ന ഫോണ് പാനലും ബാറ്ററിയും...
ഓഫീസില് എത്തി എന്ന് പറയാന്, തിരികെ വീട്ടില് എത്തി എന്ന് പറയാന്, ഉറങ്ങാന് പോകുന്നു എന്ന് പറയാന്, ഉണര്ന്നു എന്ന് പറയാന്, മിസ് യു എന്ന് പറയാന്, നിന്നെ ഓര്ക്കുന്നു എന്ന് പറയാന്, വിളിക്കൂ എന്ന് പറയാന്, അങ്ങിനെ ഒരുപാട് അര്ത്ഥങ്ങള് നെഞ്ചില് ചേര്ത്ത് വെച്ച് ഓരോ മിസ്ഡ് കോളും രണ്ടു ഹൃദയങ്ങളുടെ കഥ പറയുന്നു. എന്റെ ഹൃദയം നിന്നോട് പറയുന്നത് പോലെ.
ചിതറിക്കിടന്ന പാനലും ബാറ്ററിയും സിമ്മും കൂട്ടിയോജിപ്പിച്ച് ഫോണ് ഓണ് ചെയ്ത മാത്രയില് ഡിസ്പ്ളേ ഒന്ന് കൂടെ മിന്നി മറഞ്ഞു. 1 missed call. അത് നിന്റെതായിരുന്നു. Life is made of such small things like a missed call. ചുട്ടു പഴുത്ത മരുഭൂമില് പെയ്തു വീഴുന്ന മഴത്തുള്ളികള് പോലെ..
(Article by me appeared in Siraj on Nov 14, Sunday)
2010 ഡിസംബർ 14, ചൊവ്വാഴ്ച
സ്റ്റാര്‍ സിങ്ങറിനൊരു വൈല്‍ഡ് കാര്‍ഡ്
വലിയ പരിക്കൊന്നുമില്ലാതെ പാടുന്നവരെ സ്റ്റാര്‍ സിങ്ങര്‍ സീസന്‍ ഫൈവില്‍ ചുമ്മാ അലഞ്ഞു നടക്കുന്നുള്ളൂ എന്ന് ഏതുവക്കു പൊട്ടിയ കലത്തിനുമറിയാം (ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന് എടുത്തു പറയട്ടെ. അല്ലേല്‍ മഞ്ച് പിള്ളേര് വന്നുഎടുത്തിട്ടടിക്കും) എന്നിരിക്കെ, ഈ ചവിട്ടി പുറത്താക്കിയവന്മാരെ കൂടി വലിച്ചു കേറ്റുന്നത് എന്തിനാണ് എന്ന് മാന്യശ്രോതാക്കള്‍ ചിന്തിച്ചേക്കാം. മറ്റൊന്നും കൊണ്ടല്ല നിലവിലുള്ളവര്‍ ഗുണം കൊണ്ട് എസ് എം എസ് ഉണ്ടാക്കില്ല. എന്നാപിന്നെ എണ്ണം കൊണ്ടെങ്കിലും ഉണ്ടാക്കാം എന്ന് പ്രൊഡ്യൂസര്‍ ചിന്തിച്ചു പോയാല്‍ "അതിലെന്താശ്ചര്യം" എന്നാണുഅടിയന്റെ മനസ് പറയുന്നത്. പുള്ളിക്കാരനും ജീവിച്ചു പോവണ്ടേ.
ചവുട്ടി പുറത്താക്കുന്നതും വലിച്ചു കേറ്റുന്നതും ഒരു പുതുമയാണോ സാര്‍ എന്ന് ചോദിക്കരുത്..എനിക്കറിയാം..സമകാലീനകേരള രാഷ്ട്രീയ ചിന്താഗതികള്‍ ഈ വഴിക്കാണല്ലോ. ഒരു പാര്‍ട്ടി ചവിട്ടും മറ്റവന്‍ വലിക്കും. എന്നെ ഒന്ന് ചവിട്ടിയിരുന്നേല്‍പുറത്താകാമായിരുന്നു എന്ന് ചിന്തിക്കുന്ന ഘടാഘടിയന്‍മാരും ആരെങ്കിലും പുറത്തു വീഴുന്നുണ്ടോ ഒന്ന് വലിച്ചു കേറ്റാന്‍എന്ന് നോക്കി നാവും നീട്ടി ഇരിക്കുന്നവരും ആവശ്യത്തിനുണ്ട്. As is the king so is the people എന്നാണല്ലോമൂത്തൊരു പറയുന്നേ. അപ്പൊ പിന്നെ ഇങ്ങനെയുള്ള കൊശവന്മാര്‍ ഭരിക്കുന്ന നാട്ടില്‍ കാട്ടുചീട്ടല്ല കൊടുംകാട്ടുചീട്ടുകൊടുത്തു ആളെ കേറ്റിയാലും ദോഷം പറയാന്‍ ഒക്കുകേല. ഇതില്‍ ഒരു ഗുണമുള്ള കാര്യം ചവിട്ടുന്നതും വലിക്കുന്നതുംഒരേ പ്രസ്ഥാനമാണ് എന്നുള്ളതാണ്.
കാശ് ഇമ്മിണിയൊന്നുമല്ല വാരി പൊടിച്ചത്. അല്ലെങ്കില്‍ പാട്ടുകാര്‍ പോരാ എന്ന് നേരത്തെ തോന്നിയത് കൊണ്ടാണോആവോ, ഓരോരുത്തരെയും വീട്ടില്‍ ചെന്ന് കൊട്ടും പാടും ഗാനമേളയും ഒക്കെ ആയി വലിച്ചിഴച്ചു കൊണ്ട് വന്നത്. ഓരോളമായിക്കോട്ടേ എന്ന് കരുതിക്കാണും. പക്ഷെ വേലിയേറ്റം കൊണ്ടത് വേലിയിറക്കത്തിനു പോയി എന്ന് പറഞ്ഞാല്‍മതിയല്ലോ. പ്ലേബാക്ക് സിങ്ങറ(?)ടക്കം നിരന്നു നിന്നിട്ടും സംഗതി പ്രേക്ഷകര്‍ കൈവിട്ട മട്ടാണ്. അടിയനൊരു സ്ഥിരപ്രേക്ഷകന്‍ അല്ല എങ്കിലും. ഇതിനു മുന്‍പുള്ള സീസണുകളില്‍ അപ്പുറത്തെ മുറിയില്‍ എന്തേലും അപരാധംവായിച്ചോണ്ടിരിക്കുമ്പോള്‍, ഒറിജിനല്‍ ട്രാക്കിനെ വെല്ലും വിധം പാടുന്നവരുടെ സ്വരം കേട്ടു "ആരാ മമ്മി ആ പാടുന്നെ" എന്ന് ഞാന്‍ അറിയാതെ വിളിച്ചു ചോദിച്ചിട്ടുണ്ട്, അങ്ങിനെ പലരുടെയും പേരും അറിഞ്ഞിരുന്നു. ദൈവം സഹായിച്ചു ഈസീസണിലെ ആരും എനിക്കങ്ങിനെ ഒരു ബുദ്ധിമുട്ടുണ്ടാക്കിയില്ല. ആ വഴിക്കുള്ള ഹൃദയംഗമമായ നന്ദി ഇവിടെരേഖപ്പെടുത്തുന്നു. പേരെടുത്തു പറയാന്‍ ആരെയും വിട്ടു പോയതല്ല. പേരറിയാഞ്ഞിട്ടാ.
അധികം ദൂഷിക്കുന്നില്ല. അല്ലെങ്കില്‍ തന്നെ ഇനിയെന്ത് പറവാന്‍. Well, പറയാനുള്ളത് തുറന്നു പറയാമല്ലോ എന്തായാലുംനിങ്ങള് വൈല്‍ഡ് കാര്‍ഡു കൊടുത്തു കേറ്റുന്നുണ്ട്, എന്നാ പിന്നെ കൊള്ളാവുന്നവരെ കേറ്റിക്കൂടായോ? ഞാന്‍ പറഞ്ഞ്വരുന്നത് മ്മടെ പണ്ടത്തെ പിള്ളാരെ കുറിച്ചാ. സച്ചിതാനന്ദന്‍, റിതിക്ക്, സോമു, തുടങ്ങിയവരെയൊക്കെ അവരുംപുറത്തായവര്‍ തന്നെ ആണല്ലോ. കാര്‍ഡുകള്‍ കശക്കി നിരത്തുന്ന കൂട്ടത്തില്‍ ഇവര്‍ക്ക് കൂടെ കൊടുക്കുവാണേല്‍ സേഫ്ആയി സ്കൂട്ടെങ്കിലും ചെയ്യാം. കുറച്ച നാള്‍ കൂടെ ആയുസ് കാണും. അല്ലേല്‍ പിന്നെ ഒരു ഭയങ്കരമാന ഭയങ്കര വൈല്‍ഡ്കാര്‍ഡ് ഉണ്ടാക്കി വെച്ചോളൂ. ഈ പോക്ക് പോയാല്‍ ഉടനടി സ്റ്റാര്‍ സിങ്ങരിനെ മൊത്തമായി പ്രേക്ഷകര്‍ വീട്ടില്‍ നിന്നംഎലിമിനേറ്റുചെയ്യും. അപ്പോള്‍ സ്വന്തമായി ഒരു വൈല്‍ഡ് കാര്‍ഡ് ഉണ്ടെങ്കില്‍ അതും നിങ്ങള്‍ക്കൊരുപകാരമാകില്ലേ? എന്ന് ഒരു അഭ്യുദയകാംഷി. ഒപ്പ്. ശുഭം.