-->

Followers of this Blog

2009, ഡിസംബർ 2, ബുധനാഴ്‌ച

കൊച്ചീക്കാരുടെ പപ്പാഞ്ഞികള്


സാന്റാ ക്ലോസിന്റെ രൂപം ഉണ്ടാക്കി വെച്ച് ന്യൂ ഇയറിന് കത്തിക്കുന്ന ആചാരം ഞങ്ങള് കൊച്ചീക്കാര്ക്ക് മാത്രമേ ഉള്ളു. (അഥവാ വേറെ ആര്ക്കെങ്കിലും ഈ പരിപാടിയുണ്ടെങ്കില് അതിന്റെ കോപ്പീ റൈറ്റെങ്കിലും ഞങ്ങള്ക്ക് നല്കണം.) കുറഞ്ഞ പക്ഷം ഫോര്ട്ടു കൊച്ചിയും വൈപ്പിനുമടങ്ങുന്ന പശ്ചിമകൊച്ചിയില് ഇപ്പോഴും ഈ ആചാരം നിലനില്ക്കുന്നുണ്ട്. പിന്നെ ഈ ‘പപ്പാഞ്ഞി’ എന്ന പ്രയോഗവും. പറഞ്ഞുവരുമ്പോള് അങ്ങിനെ ചില ഭാഷാപരമായ പ്രത്യേകതകള് ഞങ്ങള്ക്കുണ്ട്. ഉദാഹരണമായി ചില്ലക്ഷരങ്ങളായ ല്, ള്, എന്നിവ ഭാഷയില് തന്നെ ആവശ്യമില്ല എന്നു വിചാരിക്കുന്നവാണ് ഞങ്ങ(ള്). നമ്മ(ള്), നിങ്ങ(ള്), വന്നാ(ല്), നിന്നാ(ല്), ഇപ്പോ(ള്), വീട്ടി(ല്), നാട്ടി(ല്) അങ്ങിനെ അങ്ങിനെ.

സാന്റാക്ലോസിനെ ഞങ്ങള് വിളിക്കുന്ന പേരാണ് പപ്പാഞ്ഞി. ഇതിന്റെ എതിമോളജി എന്തെന്നോ, ഏത് വഴിക്ക് ഈ പേരു വന്നെന്നോ വ്യക്തമായ ധാരണ എനിക്കില്ല. ക്രിസ്മസ് പാപ്പാ എന്നതിലെ പാപ്പായ്ക്ക് രൂപഭേദം വന്നതാണ് എന്ന് വേണമെങ്കില് അനുമാനിക്കാം. എന്തൊക്കെയായാലും കാലാകാലങ്ങളായി, സാന്റാക്ലോസ് ഞങ്ങ(ള്)ക്ക് പപ്പാഞ്ഞിയാണ്.

എല്ലാവര്ഷവും ഏകദേശം ഡിസംബര് 21, 22 ആകുമ്പോഴേക്കും ക്രിസ്മസ് പരീക്ഷ(Mid Term Exams)കഴിയും. അവസാനത്തെ പരീക്ഷ കഴിഞ്ഞ് സ്കൂളില് നിന്ന് വരുന്ന വഴി പപ്പാഞ്ഞിയുടെ മുഖം മൂടി വാങ്ങുക എന്നതാണ് ആദ്യത്തെ പണി. നാലോ അഞ്ചോ രൂപാ വിലവരുന്ന മുഖംമൂടി അന്പത് പൈസാ വീതം ഷെയറിട്ടാണ് വാങ്ങുന്നത്. അന്നു വൈകീട്ട് മുതല് തുടങ്ങുന്ന ക്രിസ്മസ് കരോളിനു വേണ്ടിയാണ് ഈ മുഖംമൂടി. വൈകീട്ട് ഏകദേശം 7 മണിയാകുന്നതോടെ കരോളിനു പോകാനുള്ള ടീം റെഡിയാകും. അനീഷ്, ഡെറിന്, റോബിന്, ശ്യാം, ഉണ്ണി, ആന്സി, ഡെയ്സി, ഡോട്ടന്, ഡെല്ഫി, സോജന്, സോണി, ജാസ്മിന്, എന്റെ അനിയന്, പിന്നെ ഞാന് അങ്ങീനെയൊരു കൂട്ടം. അമ്മമാരുടെ ആരുടെയെങ്കിലും കൈയില് ചുവന്ന നൈറ്റി കാണും. പപ്പാഞ്ഞി ആകാന് പോകുന്നവനെ അതാണ് ഉടുപ്പിക്കുന്നത്. വയറിന്റെ ഭാഗത്ത് തുണി ചുറ്റി വലിയൊരു ഉണ്ടയാക്കി വെക്കും. അതു പപ്പാഞ്ഞിയുടെ കൊടവയറാണ്. പിന്നെ ഒരു നീളന് വടിയില് കളര് കടലാസ് ചുറ്റി, വടിയുടെ ഒരറ്റത്ത് ബലൂണുകള് കെട്ടി വെച്ച് കൊടുത്താല് പപ്പാഞ്ഞിക്ക് ആവശ്യമായതെല്ലാം ആയി. ബാക്കിയുള്ളവര് വെല്ല കടുവായുടെയോ, നരിയുടേയോ, കുരങ്ങന്റേയോ മുഖം മൂടി വെക്കും. പിന്നെ പപ്പാഞ്ഞിക്ക് ജയ് വിളിച്ചും, ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയര് എന്ന് വിളിച്ച് കൂവിയും കരോള് തുടങ്ങുകയായി. സെര്വോ ഓയിലിന്റെ കാലി പാട്ടയോ പ്ലാസ്റ്റിക് ജഗ്ഗോ സംഘടിപ്പിച്ച് അതില് താളത്തില് കൊട്ടിയാണ് കരോള് നീങ്ങുന്നത്.


കരോള് എന്ന് പറയുമ്പോഴും, കരോള് ഗാനങ്ങള് കുറവായിരിക്കും. ആകെ അറിയാവുന്നത് "ജിംഗിള് ബെല്സ് ജിംഗിള് ബെല്സ് ജിംഗിള് ഓണ് ദ് വേ" എന്ന ഒറ്റ വരിമാത്രമാണ്. ബാക്കിയുള്ള പാട്ടൊക്കെ തുള്ളാന് പറ്റുന്ന തമിഴ് പാട്ടുകളാണ്. ഒപ്പം പാട്ടകൊട്ടും കൂടി ആകുമ്പോള് നല്ല ഹരമാണ് തുള്ളാന്. കുറച്ച് കൂടി അഡ്വാന്സ്ഡ് ആയവര് കൊള്ളാവുന്ന ഒരു ടേപ് റെക്കോര്ഡര് ഒക്കെ സംഘടിപ്പിക്കും. ഇങ്ങനെ ആര്പ്പുവിളിച്ചും പാട്ട് പാടിയും തുള്ളിയും ഓരോ വീടുകളിലുമെത്തുന്ന ക്രിസ്മസ് കരോളിനെ ഞങ്ങള് 'പപ്പാഞ്ഞിക്കളി' എന്നു വിളിച്ചു. സാധാരണ ഗതിയില് കരോളുമായി വരുന്ന സാന്താക്ലോസ് സമ്മാനങ്ങള് നല്കുകയാണ് പതിവ്. പക്ഷെ ഞങ്ങളുടെ പപ്പാഞ്ഞി അങ്ങിനെ അല്ല. കാശിങ്ങോട്ട് വാങ്ങും. ഒന്നോ രണ്ടോ പാട്ടു പാടി തുള്ളിക്കഴിഞ്ഞാല് പപ്പാഞ്ഞി വീട്ടുകാര്ക്ക് നേരെ തന്റെ പാത്രം നീട്ടും. പാത്രമെന്നു പറഞ്ഞാല് കാലിയായ ക്യൂട്ടികൂറാ പൗഡര് ടിന്നാണ്. അതിന്റെ അടിവശത്ത് പൈസ ഇടാന് പാകത്തിന് ഒരു വിടവ് ഉണ്ടാക്കി വെച്ചിരിക്കും. ആ വിടവിലൂടെ 50 പൈസ ഒരുരൂപാ തുട്ടുകള് വീട്ടുകാരിടും. അഞ്ചും പത്തും രൂപായിടുന്ന പണക്കാരുമുണ്ട്. ആ വീടുകളില് മൂന്നും നാലും പാട്ടുകള് പാടി തുള്ളുകയും ചെയ്യും.

രാത്രി ഒരു പത്ത് മണിയാകുന്നതോടെ പപ്പാഞ്ഞിക്കളി അവസാനിക്കും. അപ്പോഴേക്കും, വീടുകളില് നിന്നും ബോണസ് ആയി കിട്ടുന്ന അരിയപ്പം, അവലോസുണ്ട, ഉണ്ണിയപ്പം ഇതൊക്കെ കഴിച്ച് പപ്പാഞ്ഞിയുടെ കൊടവയറും ഞങ്ങളുടെ വയറും ഒരുപോലെ വീര്ത്തിരിക്കും. ഒരുദിവസം അന്പത് അറുപത് രൂപ വരെയൊക്കെയാണ് കളക്ഷന്. ക്രിസ്മസ് ദിവസത്തില് 100ഉം 150ഉം വരെയൊക്കെ കിട്ടാറുണ്ട്. എന്തായാലും ക്രിസ്മസോടെ പപ്പാഞ്ഞിക്കളി അവസാനിക്കും. ഒപ്പം ജീവനുള്ള പപ്പാഞ്ഞിയുടെ ഡ്യൂട്ടിയും. ഇനി വരുന്നത് ജീവനില്ലാത്ത പപ്പാഞ്ഞിയുടെ ദിവസങ്ങളാണ്. ഡിസംബര് 25 മുതല് 31 വരെ.

ക്രിസ്മസ് ദിവസം ഉച്ചയാകുന്നതോടെ എല്ലാവരും ഏതെങ്കിലുമൊക്കെ പറമ്പില് ഒത്തുകൂടും. പിന്നെ ഉണക്കപ്പുല്ല്, വൈക്കോല് എന്നിവയുടെ ശേഖരണമാണ്. വൈക്കോല് കുറച്ച് കൂടെ എക്സ്പെന്സീവ് ആണ്. ഒരു കെട്ടിന് മൂന്നുരൂപാ കൊടുക്കണം. ഒരുപാട് പുല്പ്പാടങ്ങളുള്ളത് കൊണ്ട് വൈക്കോലിന്റെ ആവശ്യം ശരിക്കും വരാറില്ല. ആവശ്യത്തിന് ഉണക്കപ്പുല്ലായിക്കഴിഞ്ഞാല് പിന്നെ അടുത്ത പണി അപ്പന്മാരുടെ പഴയ പാന്റ്സും ഷേട്സും സംഘടിപ്പിക്കലാണ്. കൊള്ളാവുന്ന ഡ്രെസ്സ് കിട്ടിക്കഴിഞ്ഞാല്, പിന്നെ വടികൊണ്ട് പപ്പാഞ്ഞിയുടെ സ്ട്രക്ചര് ഉണ്ടാക്കി അതിനെ ഷേട്ടും പാന്റ്സും ഇടുവിച്ച് അതില് ഉണക്കപ്പുല്ലും വൈക്കോലും നിറയ്ക്കും. നന്നായി ഒന്നു ഷേപ്പ് ചെയ്തു കഴിഞ്ഞാല് പപ്പാഞ്ഞി റെഡി. സംഭവം ഏകദേശം പാടത്ത് വെക്കുന്ന കോലം പോലെ ഇരിക്കും. പിന്നെ കൈയുറയും ഷൂവും മുഖംമൂടിയും കൂടെ അണിയിച്ചാല് പപ്പാഞ്ഞി സുന്ദരക്കുട്ടപ്പനാകും.

അടുത്ത ദിവസം രാവിലെ തന്നെ പപ്പാഞ്ഞിയെ ഏതെങ്കിലും ജങ്ഷനില് കൊണ്ടു വെക്കും. പിന്നെ പപ്പാഞ്ഞിപ്പിരിവാണ്. അതായത് പപ്പാഞ്ഞിയുടെ പേരിലുള്ള പിരിവ്. നമ്മുടെ പാര്ട്ടിക്കാരുടെ ബക്കറ്റ് പിരിവുപോലെ. ആ വഴി പോകുന്ന എല്ലാവരെയും തടഞ്ഞ് നിര്ത്തി കാശു വാങ്ങും. ചില ദുബായിക്കാര് ഷോ കാണിക്കാന് 50 രൂപാ വരെയൊക്കെ ഇട്ട ചരിത്രമുണ്ട്. അങ്ങിനെ ഡിസംബര് 31 വരെ ഈ പിരിവ് തുടരും.

ഡിസംബര് 31: അന്ന് മുഴുവന് ആഘോഷമാണ്. രാവിലെ തന്നെ പപ്പാഞ്ഞിക്കു ചുറ്റും തോരണങ്ങള് കൊണ്ടലങ്കരിക്കും. പിന്നെ ചെറിയ ചില മത്സരങ്ങള്. കളികള്. വൈകുന്നേരമാവുന്നതോടെ പപ്പാഞ്ഞിക്കളി, പപ്പാഞ്ഞിപ്പിരിവ് അങ്ങിനെയൊക്കെ കിട്ടിയ കാശുകൊണ്ട് ഒരു മൈക്ക് സെറ്റും ആംപ്ലിഫയറും വാടകയ്ക്കെടുക്കും. ആ സന്ധ്യ മുഴുവന് പിന്നെ പാട്ടും നൃത്തവുമൊക്കെയാണ്. മുതിര്ന്നവരും ഒപ്പം കൂടും. ചിലര് ക്രിസ്മസ് കേക്ക്, അവലോസുണ്ട, അച്ചപ്പം, വൈന് ഒക്കെ കൊണ്ടുവരും. ആ വര്ഷത്തെ ദുഃഖമൊക്കെ അപ്പോള് ഞങ്ങള് മറക്കും. അങ്ങിനെ നീണ്ട്പോകുന്ന ആഘോഷം രാത്രി പന്ത്രണ്ട് മണിവരെ.

ഇനി വിടപറയലാണ്.. കഴിഞ്ഞ് പോകുന്ന വര്ഷത്തോട്. അതിന്റെ പ്രതീകമായി കൂട്ടത്തില് പ്രമുഖനായ ഒരാള് പപ്പാഞ്ഞിക്ക് തീ കൊളുത്തും. കത്തിയമരുന്ന പപ്പാഞ്ഞിക്കൊപ്പം ഞങ്ങളുടെ ദുഃഖങ്ങളും എരിഞ്ഞടങ്ങും. പിന്നെ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് പുതുവര്ഷം ആശംസിച്ച് പിരിയും. ഒരു പുതിയ വര്ഷത്തിലേക്ക്. ഇനി അടുത്ത ക്രിസ്മസ് കാലം വരെ ഞങ്ങളുടെ പപ്പാഞ്ഞിക്ക് വിട.