-->

Followers of this Blog

2011, ഒക്‌ടോബർ 20, വ്യാഴാഴ്‌ച

വിളിക്കാത്തവന്റെ സദ്യ

കല്ലിന്റെ ഹൃദയം
തുളക്കുന്നൊരുച്ചയുടെ
പൊള്ളുന്ന മണമാണ്
എന്റെ വിശപ്പ്‌...
എച്ചിലുറങ്ങുന്ന
കീറിലക്ക് മുകളില്‍
വട്ടമിടുന്ന കാക്കളുടെ
ചിറകടിയാണ്
എന്റെ ദിശ...

***

തോരനില്‍ പുകയുടെ
നീറുന്ന മണമെന്നൊരു തള്ള,
എന്നെ തുറിച്ചൊരു
കണ്ണുമായരികിലൊരുണ്ണി,
ഇലയില്‍ വെള്ളം തളിക്കാന്‍
മറന്നു മുഷിഞ്ഞ ഞാന്‍,
ഇരുമ്പ് മേശയുടെ
നാലാം കസേരയില്‍
ഇനിയുണ്ടൊരാള്‍.
തവിയില്‍ തുളുമ്പുന്ന
മോരിന്റെ കൂടെ
"ആരെന്ന നോട്ടം"
വിളമ്പുന്നവര്‍.
വിളിക്കാതെ വന്ന്
ഇല നിവര്‍ത്തുന്നവന്
ഇനി വരാനുള്ളത്
പുച്ഛമാര്‍ന്നൊരു
ചിരിയാണ്.

***

വാരി വലിച്ചെന്റെ
വിശപ്പിനെയൂട്ടവേ
ഊര്‍ദ്ധനാളങ്ങളില്‍
ഇരച്ചു കയറിയൊരു
വറ്റ്...
നെറുകില്‍ തട്ടി
തടയും മുന്നേ
തൊണ്ട പൊട്ടിച്ചു
ചാടിയ ചുമ...
പാതിയരഞ്ഞ വറ്റും
ചാറിന്റെ മഞ്ഞകറയും
ചിതറി വീണിടം
നാലാമന്റെ മുണ്ടാണ്...
കണ്ണില്‍ നിന്നാര്‍ത്ത്
പറന്നയീച്ചകള്‍
കരണം പുകയുന്ന
തഴമ്പു നീറ്റലും.

***

ചൂഴ്ന്നിറങ്ങുന്ന
കണ്ണുകള്‍ക്കിടയില്‍
തലതാഴ്ത്തി
നടന്നിറങ്ങുന്നവനെ
കണ്ണില്‍ കൊളുത്തി നീ
പിടയരുത്...

ഇവിടെ ഞാനുമെന്‍
ഇരമ്പുന്ന വിശപ്പുമൊഴികെ
എന്നെ അറിയുന്നവര്‍
ആരുമില്ല;
ഇവിടെ ഞാന്‍
സഹതാപമേറ്റ്
വാങ്ങുന്നോ-
രപമാനിതനുമല്ല;

ഉച്ചയുടെ പൊള്ളല്‍ പോല്‍
കല്ല് തുളക്കുന്ന
വിശപ്പിന്റെ ഗന്ധ-
മുള്ളൊരാള്‍ മാത്രം...