-->

Followers of this Blog

2009, ഡിസംബർ 2, ബുധനാഴ്‌ച

കൊച്ചീക്കാരുടെ പപ്പാഞ്ഞികള്


സാന്റാ ക്ലോസിന്റെ രൂപം ഉണ്ടാക്കി വെച്ച് ന്യൂ ഇയറിന് കത്തിക്കുന്ന ആചാരം ഞങ്ങള് കൊച്ചീക്കാര്ക്ക് മാത്രമേ ഉള്ളു. (അഥവാ വേറെ ആര്ക്കെങ്കിലും ഈ പരിപാടിയുണ്ടെങ്കില് അതിന്റെ കോപ്പീ റൈറ്റെങ്കിലും ഞങ്ങള്ക്ക് നല്കണം.) കുറഞ്ഞ പക്ഷം ഫോര്ട്ടു കൊച്ചിയും വൈപ്പിനുമടങ്ങുന്ന പശ്ചിമകൊച്ചിയില് ഇപ്പോഴും ഈ ആചാരം നിലനില്ക്കുന്നുണ്ട്. പിന്നെ ഈ ‘പപ്പാഞ്ഞി’ എന്ന പ്രയോഗവും. പറഞ്ഞുവരുമ്പോള് അങ്ങിനെ ചില ഭാഷാപരമായ പ്രത്യേകതകള് ഞങ്ങള്ക്കുണ്ട്. ഉദാഹരണമായി ചില്ലക്ഷരങ്ങളായ ല്, ള്, എന്നിവ ഭാഷയില് തന്നെ ആവശ്യമില്ല എന്നു വിചാരിക്കുന്നവാണ് ഞങ്ങ(ള്). നമ്മ(ള്), നിങ്ങ(ള്), വന്നാ(ല്), നിന്നാ(ല്), ഇപ്പോ(ള്), വീട്ടി(ല്), നാട്ടി(ല്) അങ്ങിനെ അങ്ങിനെ.

സാന്റാക്ലോസിനെ ഞങ്ങള് വിളിക്കുന്ന പേരാണ് പപ്പാഞ്ഞി. ഇതിന്റെ എതിമോളജി എന്തെന്നോ, ഏത് വഴിക്ക് ഈ പേരു വന്നെന്നോ വ്യക്തമായ ധാരണ എനിക്കില്ല. ക്രിസ്മസ് പാപ്പാ എന്നതിലെ പാപ്പായ്ക്ക് രൂപഭേദം വന്നതാണ് എന്ന് വേണമെങ്കില് അനുമാനിക്കാം. എന്തൊക്കെയായാലും കാലാകാലങ്ങളായി, സാന്റാക്ലോസ് ഞങ്ങ(ള്)ക്ക് പപ്പാഞ്ഞിയാണ്.

എല്ലാവര്ഷവും ഏകദേശം ഡിസംബര് 21, 22 ആകുമ്പോഴേക്കും ക്രിസ്മസ് പരീക്ഷ(Mid Term Exams)കഴിയും. അവസാനത്തെ പരീക്ഷ കഴിഞ്ഞ് സ്കൂളില് നിന്ന് വരുന്ന വഴി പപ്പാഞ്ഞിയുടെ മുഖം മൂടി വാങ്ങുക എന്നതാണ് ആദ്യത്തെ പണി. നാലോ അഞ്ചോ രൂപാ വിലവരുന്ന മുഖംമൂടി അന്പത് പൈസാ വീതം ഷെയറിട്ടാണ് വാങ്ങുന്നത്. അന്നു വൈകീട്ട് മുതല് തുടങ്ങുന്ന ക്രിസ്മസ് കരോളിനു വേണ്ടിയാണ് ഈ മുഖംമൂടി. വൈകീട്ട് ഏകദേശം 7 മണിയാകുന്നതോടെ കരോളിനു പോകാനുള്ള ടീം റെഡിയാകും. അനീഷ്, ഡെറിന്, റോബിന്, ശ്യാം, ഉണ്ണി, ആന്സി, ഡെയ്സി, ഡോട്ടന്, ഡെല്ഫി, സോജന്, സോണി, ജാസ്മിന്, എന്റെ അനിയന്, പിന്നെ ഞാന് അങ്ങീനെയൊരു കൂട്ടം. അമ്മമാരുടെ ആരുടെയെങ്കിലും കൈയില് ചുവന്ന നൈറ്റി കാണും. പപ്പാഞ്ഞി ആകാന് പോകുന്നവനെ അതാണ് ഉടുപ്പിക്കുന്നത്. വയറിന്റെ ഭാഗത്ത് തുണി ചുറ്റി വലിയൊരു ഉണ്ടയാക്കി വെക്കും. അതു പപ്പാഞ്ഞിയുടെ കൊടവയറാണ്. പിന്നെ ഒരു നീളന് വടിയില് കളര് കടലാസ് ചുറ്റി, വടിയുടെ ഒരറ്റത്ത് ബലൂണുകള് കെട്ടി വെച്ച് കൊടുത്താല് പപ്പാഞ്ഞിക്ക് ആവശ്യമായതെല്ലാം ആയി. ബാക്കിയുള്ളവര് വെല്ല കടുവായുടെയോ, നരിയുടേയോ, കുരങ്ങന്റേയോ മുഖം മൂടി വെക്കും. പിന്നെ പപ്പാഞ്ഞിക്ക് ജയ് വിളിച്ചും, ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയര് എന്ന് വിളിച്ച് കൂവിയും കരോള് തുടങ്ങുകയായി. സെര്വോ ഓയിലിന്റെ കാലി പാട്ടയോ പ്ലാസ്റ്റിക് ജഗ്ഗോ സംഘടിപ്പിച്ച് അതില് താളത്തില് കൊട്ടിയാണ് കരോള് നീങ്ങുന്നത്.


കരോള് എന്ന് പറയുമ്പോഴും, കരോള് ഗാനങ്ങള് കുറവായിരിക്കും. ആകെ അറിയാവുന്നത് "ജിംഗിള് ബെല്സ് ജിംഗിള് ബെല്സ് ജിംഗിള് ഓണ് ദ് വേ" എന്ന ഒറ്റ വരിമാത്രമാണ്. ബാക്കിയുള്ള പാട്ടൊക്കെ തുള്ളാന് പറ്റുന്ന തമിഴ് പാട്ടുകളാണ്. ഒപ്പം പാട്ടകൊട്ടും കൂടി ആകുമ്പോള് നല്ല ഹരമാണ് തുള്ളാന്. കുറച്ച് കൂടി അഡ്വാന്സ്ഡ് ആയവര് കൊള്ളാവുന്ന ഒരു ടേപ് റെക്കോര്ഡര് ഒക്കെ സംഘടിപ്പിക്കും. ഇങ്ങനെ ആര്പ്പുവിളിച്ചും പാട്ട് പാടിയും തുള്ളിയും ഓരോ വീടുകളിലുമെത്തുന്ന ക്രിസ്മസ് കരോളിനെ ഞങ്ങള് 'പപ്പാഞ്ഞിക്കളി' എന്നു വിളിച്ചു. സാധാരണ ഗതിയില് കരോളുമായി വരുന്ന സാന്താക്ലോസ് സമ്മാനങ്ങള് നല്കുകയാണ് പതിവ്. പക്ഷെ ഞങ്ങളുടെ പപ്പാഞ്ഞി അങ്ങിനെ അല്ല. കാശിങ്ങോട്ട് വാങ്ങും. ഒന്നോ രണ്ടോ പാട്ടു പാടി തുള്ളിക്കഴിഞ്ഞാല് പപ്പാഞ്ഞി വീട്ടുകാര്ക്ക് നേരെ തന്റെ പാത്രം നീട്ടും. പാത്രമെന്നു പറഞ്ഞാല് കാലിയായ ക്യൂട്ടികൂറാ പൗഡര് ടിന്നാണ്. അതിന്റെ അടിവശത്ത് പൈസ ഇടാന് പാകത്തിന് ഒരു വിടവ് ഉണ്ടാക്കി വെച്ചിരിക്കും. ആ വിടവിലൂടെ 50 പൈസ ഒരുരൂപാ തുട്ടുകള് വീട്ടുകാരിടും. അഞ്ചും പത്തും രൂപായിടുന്ന പണക്കാരുമുണ്ട്. ആ വീടുകളില് മൂന്നും നാലും പാട്ടുകള് പാടി തുള്ളുകയും ചെയ്യും.

രാത്രി ഒരു പത്ത് മണിയാകുന്നതോടെ പപ്പാഞ്ഞിക്കളി അവസാനിക്കും. അപ്പോഴേക്കും, വീടുകളില് നിന്നും ബോണസ് ആയി കിട്ടുന്ന അരിയപ്പം, അവലോസുണ്ട, ഉണ്ണിയപ്പം ഇതൊക്കെ കഴിച്ച് പപ്പാഞ്ഞിയുടെ കൊടവയറും ഞങ്ങളുടെ വയറും ഒരുപോലെ വീര്ത്തിരിക്കും. ഒരുദിവസം അന്പത് അറുപത് രൂപ വരെയൊക്കെയാണ് കളക്ഷന്. ക്രിസ്മസ് ദിവസത്തില് 100ഉം 150ഉം വരെയൊക്കെ കിട്ടാറുണ്ട്. എന്തായാലും ക്രിസ്മസോടെ പപ്പാഞ്ഞിക്കളി അവസാനിക്കും. ഒപ്പം ജീവനുള്ള പപ്പാഞ്ഞിയുടെ ഡ്യൂട്ടിയും. ഇനി വരുന്നത് ജീവനില്ലാത്ത പപ്പാഞ്ഞിയുടെ ദിവസങ്ങളാണ്. ഡിസംബര് 25 മുതല് 31 വരെ.

ക്രിസ്മസ് ദിവസം ഉച്ചയാകുന്നതോടെ എല്ലാവരും ഏതെങ്കിലുമൊക്കെ പറമ്പില് ഒത്തുകൂടും. പിന്നെ ഉണക്കപ്പുല്ല്, വൈക്കോല് എന്നിവയുടെ ശേഖരണമാണ്. വൈക്കോല് കുറച്ച് കൂടെ എക്സ്പെന്സീവ് ആണ്. ഒരു കെട്ടിന് മൂന്നുരൂപാ കൊടുക്കണം. ഒരുപാട് പുല്പ്പാടങ്ങളുള്ളത് കൊണ്ട് വൈക്കോലിന്റെ ആവശ്യം ശരിക്കും വരാറില്ല. ആവശ്യത്തിന് ഉണക്കപ്പുല്ലായിക്കഴിഞ്ഞാല് പിന്നെ അടുത്ത പണി അപ്പന്മാരുടെ പഴയ പാന്റ്സും ഷേട്സും സംഘടിപ്പിക്കലാണ്. കൊള്ളാവുന്ന ഡ്രെസ്സ് കിട്ടിക്കഴിഞ്ഞാല്, പിന്നെ വടികൊണ്ട് പപ്പാഞ്ഞിയുടെ സ്ട്രക്ചര് ഉണ്ടാക്കി അതിനെ ഷേട്ടും പാന്റ്സും ഇടുവിച്ച് അതില് ഉണക്കപ്പുല്ലും വൈക്കോലും നിറയ്ക്കും. നന്നായി ഒന്നു ഷേപ്പ് ചെയ്തു കഴിഞ്ഞാല് പപ്പാഞ്ഞി റെഡി. സംഭവം ഏകദേശം പാടത്ത് വെക്കുന്ന കോലം പോലെ ഇരിക്കും. പിന്നെ കൈയുറയും ഷൂവും മുഖംമൂടിയും കൂടെ അണിയിച്ചാല് പപ്പാഞ്ഞി സുന്ദരക്കുട്ടപ്പനാകും.

അടുത്ത ദിവസം രാവിലെ തന്നെ പപ്പാഞ്ഞിയെ ഏതെങ്കിലും ജങ്ഷനില് കൊണ്ടു വെക്കും. പിന്നെ പപ്പാഞ്ഞിപ്പിരിവാണ്. അതായത് പപ്പാഞ്ഞിയുടെ പേരിലുള്ള പിരിവ്. നമ്മുടെ പാര്ട്ടിക്കാരുടെ ബക്കറ്റ് പിരിവുപോലെ. ആ വഴി പോകുന്ന എല്ലാവരെയും തടഞ്ഞ് നിര്ത്തി കാശു വാങ്ങും. ചില ദുബായിക്കാര് ഷോ കാണിക്കാന് 50 രൂപാ വരെയൊക്കെ ഇട്ട ചരിത്രമുണ്ട്. അങ്ങിനെ ഡിസംബര് 31 വരെ ഈ പിരിവ് തുടരും.

ഡിസംബര് 31: അന്ന് മുഴുവന് ആഘോഷമാണ്. രാവിലെ തന്നെ പപ്പാഞ്ഞിക്കു ചുറ്റും തോരണങ്ങള് കൊണ്ടലങ്കരിക്കും. പിന്നെ ചെറിയ ചില മത്സരങ്ങള്. കളികള്. വൈകുന്നേരമാവുന്നതോടെ പപ്പാഞ്ഞിക്കളി, പപ്പാഞ്ഞിപ്പിരിവ് അങ്ങിനെയൊക്കെ കിട്ടിയ കാശുകൊണ്ട് ഒരു മൈക്ക് സെറ്റും ആംപ്ലിഫയറും വാടകയ്ക്കെടുക്കും. ആ സന്ധ്യ മുഴുവന് പിന്നെ പാട്ടും നൃത്തവുമൊക്കെയാണ്. മുതിര്ന്നവരും ഒപ്പം കൂടും. ചിലര് ക്രിസ്മസ് കേക്ക്, അവലോസുണ്ട, അച്ചപ്പം, വൈന് ഒക്കെ കൊണ്ടുവരും. ആ വര്ഷത്തെ ദുഃഖമൊക്കെ അപ്പോള് ഞങ്ങള് മറക്കും. അങ്ങിനെ നീണ്ട്പോകുന്ന ആഘോഷം രാത്രി പന്ത്രണ്ട് മണിവരെ.

ഇനി വിടപറയലാണ്.. കഴിഞ്ഞ് പോകുന്ന വര്ഷത്തോട്. അതിന്റെ പ്രതീകമായി കൂട്ടത്തില് പ്രമുഖനായ ഒരാള് പപ്പാഞ്ഞിക്ക് തീ കൊളുത്തും. കത്തിയമരുന്ന പപ്പാഞ്ഞിക്കൊപ്പം ഞങ്ങളുടെ ദുഃഖങ്ങളും എരിഞ്ഞടങ്ങും. പിന്നെ എല്ലാവരും പരസ്പരം കെട്ടിപ്പിടിച്ച് പുതുവര്ഷം ആശംസിച്ച് പിരിയും. ഒരു പുതിയ വര്ഷത്തിലേക്ക്. ഇനി അടുത്ത ക്രിസ്മസ് കാലം വരെ ഞങ്ങളുടെ പപ്പാഞ്ഞിക്ക് വിട.

2009, നവംബർ 28, ശനിയാഴ്‌ച

A Tremor

A tremor
Beneath the core
Of my heart
Rushes.

Dragging every spot
Of blood,
To an undefined heap of
Ash and dust.

“Scripture closes:
Ash to ash
Dust to dust”

Scattered, a heat beat
A breathe
A choke, finally
A hushed walk on
No existence;

I have but, a
Fetching hand
Unto the creator
Imploring
A sky to
Escape

When the hope is over
A smile exists,
Ahead of a
A hidden pain

2009, നവംബർ 15, ഞായറാഴ്‌ച

On the Death of a Slave's Pen

Every now and then I get a glimpse of
What can it be meant,
A free zone to my pen.
At the moment next,
To the eternal darkness
I close to my self.

It was then in the darkest corner,
I hatched upon the edge of spears;
I saw
My pen bleeds.
Over the white, red spread
I felt my words smelling blood.

An unreleased word!
An interrupted revolution!
Here lies,
The frozen blood
Of
My pen.

Epitaph:

We are tired, yet
We are not bound.

2009, ഒക്‌ടോബർ 31, ശനിയാഴ്‌ച

അവള്‍ പെണ്ണായ ദിവസം

വെള്ളമുണ്ട് കീറിയെടുത്ത്
അമ്മ അവളുടെ വീട്ടിലേക്ക്
പായുമ്പോള്‍...
“നീ വരണ്ട യ്പ്പോ
അവള് പെണ്ണായേക്കണ്”


കാവലിരുന്ന
പല്ല് കൊഴിഞ്ഞ മോണയൊരെണ്ണം
വേലിയുടെ നേരെ
കണ്ണുമുരുട്ടി
“ബ്ടന്ന് പോ ചെക്കാ,
ഓള് പെണ്ണായേക്കണ്”


വള്ളിനിക്കറില്‍
മണ്ണു പുരണ്ട ഉണ്ണിയപ്പം
“ന്താദ്” ഹംസ.
“അവള് പെണ്ണായേക്കണ്”
പല്ലിട കുത്തിയിരിക്കുമ്പോള്‍
കൊതി തീരാതെ ഹംസ
“ഓളിനിയെന്നാ നീം പെണ്ണാകണേ?“


സന്ധ്യയില്‍ ചാരനിറം ചേരുമ്പോള്‍
പള്ളിമണി കേട്ടിട്ടും
വേലിയുടെ അരികില്‍
അന്നവള്‍ വന്നില്ല
അച്ഛന്‍ കൊണ്ടുവന്ന
പൊതി പലഹാരവുമായി.

ഇത്താക്കിന്റെ പീടികത്തിണ്ണ...
മഴ നനയാതിരിക്കാന്‍
നമ്മളിവിടെയാണ്
കയറിനിന്നത്

നിന്റെയും എന്റെയും
പുസ്തകം ചുമന്നിവിടെയാണ്
ഞാന്‍ തളര്‍ന്നിരുന്നത്.

“ഇനി നീ ഇവിടെ കാത്ത് നിക്കണ്ട
ന്റെ കൂടെ നടക്കേണ്ട

“ഞാന്‍ പെണ്ണായേക്കണ്”


നീ പെണ്ണായതില്‍
അന്ന് ഞാനാദ്യമായി കരഞ്ഞു.


ഇനി നീയൊരിക്കലും
എന്റെ മുന്നില്‍ വരില്ലല്ലോ
മണ്ണിന്റെ കറപറ്റിയ
ഷെമ്മീസുമിട്ട്.

2009, ഒക്‌ടോബർ 10, ശനിയാഴ്‌ച

വാഴക്കോടന് ഒരു മംഗളപത്രം

വ്യത്യസ്താനാമൊരു ബ്ലോഗറാം വാഴയെ
മൊത്തത്തിലാരും തിരിച്ചറിഞ്ഞില്ല
ചളുവടിക്കുന്നോര്‍ക്കുന്നോര്‍ക്ക്
തലവനാം വാഴ
ചളുവടിക്കാത്തപ്പോള്‍
ഗായകന്‍ വാഴ
വെറുമൊരു വാഴയല്ലിവനൊരു ബ്ലോഗന്‍

വാഴന്‍ ഒരു പോഴന്‍
ചളുവടി വീരന്‍ അതിലോലന്‍
അടിപൊളി ബ്ലോഗന്‍
പ്രിയതോഴന്‍ നമ്മുടെ
വാഴ വാഴ വാഴ

ഉലകം ചിരിക്കുന്ന പോസ്റ്റുമായെത്തി
ബൂലോകം ചുറ്റുന്ന പോഴത്തരങ്ങള്‍ (2)
ബ്ലോഗാശയത്തിന്റെ മുക്കിലും കോണിലും
നര്‍മ്മാശയങ്ങള്‍ തൂക്കുന്ന വീരന്‍

ബൂലോകര്‍ക്കെല്ലാര്‍ക്കും സ്നേഹിതന്‍ വാഴ
വാഴക്കോടു നിന്നും വേരറ്റ വാഴ

വാഴന്‍ ഒരു പോഴന്‍
ചളുവടി വീരന്‍ അതിലോലന്‍
അടിപൊളി ബ്ലോഗന്‍
പ്രിയതോഴന്‍ നമ്മുടെ
വാഴ വാഴ വാഴ

നെഞ്ചില്‍ തലോടുന്ന ആ ആ ആ
നെഞ്ചില്‍ തലോടുന്ന
മൈലാഞ്ചി പോലെ
ചാനലില്‍ പാട്ടുകള്‍ പാടുന്ന വാഴ
സെന്റിക്കഥകളും മണ്ടത്തരങ്ങളും
പോഴത്തരങ്ങളായ് മാറ്റുന്ന വീരാ

വ്യത്യസ്തനാമൊരു ബ്ലോഗനാം വാഴയെ
മൊത്തത്തില്‍ നമ്മള്‍ തിരിച്ചറിയുന്നു
ബ്ലോഗ്ഗുനാടിന്റെ അഭിമാനമാണവന്‍
നര്‍മ്മലോകത്തെ അതികായനാണവന്‍
തോഴനാം വാഴെ നിനക്കഭിവാദ്യം



എടോ വാഴെ ഇതു തനിക്കു തന്നെ ഞാന്‍ ഡെഡിക്കേറ്റ് ചെയ്തിരിക്കുന്നു. തന്റെ തിരിച്ചു വരവിനു എല്ലാവിധ ആശംസകളും...

2009, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

കേള്‍ക്കാന്‍ കൊതിച്ചത്...

അന്നെന്റെ വാക്കുകള്‍ക്കും
നിന്റെ മൌനത്തിനുമിടയില്‍
നീ നെയ്തു വെച്ച
അകലമുണ്ടായിരുന്നു


ഇന്നു
നീ പറഞ്ഞു തുടങ്ങുമ്പോള്‍
എന്റെ കാതുകള്‍
മരവിച്ചിരിക്കുന്നു
ഇനിയെന്റെ മൃതിയോട് നീ
സല്ലപിച്ചു കൊള്ളുക...

2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

പ്രേമലേഖനം പാര്‍ട്ട് 2

പാര്‍ട്ട് വണ്‍ ബേപ്പൂര്‍ സുല്‍ത്താനാകിയ ബഷീര്‍ എഴുതിക്കഴിഞ്ഞു. അതു വായിച്ചിട്ടുള്ളോര് തല്ലാന്‍ വടിയുമായി നിന്നോ...

കഥാപാത്രങ്ങള്‍ മ്മടെ കേശവന്‍ നായരും സാറാമ്മയു തന്നെ പിന്നെ ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും

പ്രേമലേഖനം പാര്‍ട്ട് 2

കേശവന്‍ നായര്‍ വീണ്ടും പ്രേമലേഖനം എഴുതാനിരുന്നു.

പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൌവ്വനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍…

കൊടച്ചക്രം. സാറാമ്മയ്ക്കിഷ്ടം ബ്ളോഗുകളാണു. എന്നു കരുതി കേശവന്‍നായര്‍ക്ക് ഈ വരികളല്ലാതെ മറ്റൊന്നും വായില്‍ വരുന്നില്ല. പ്രണയിക്കുന്ന വകയില്‍ അവളു പറഞ്ഞ മാസശമ്പളം പുഷ്പം പോലെ കൊടുക്കാനുള്ള വരുമാനം കേശവന്‍ നായര്‍ക്കുണ്ട്. പക്ഷേ നാലാളു വായിക്കുന്നൊരു ബ്ലോഗുണ്ടോ? സാറാമ്മ അത്തരമൊരു ഡിമാന്റ് വെക്കുമെന്നു ഒരു ഫീകര സ്വപ്നത്തില്‍ പോലും കേശവന്‍ നായര്‍ ഓര്‍ത്തില്ല. അപ്പിയിടാന്‍ മുട്ടിയ പട്ടിയേ പോലെ ഈ ചോദ്യത്തിനു ചുറ്റും കേശവന്‍ നായര്‍ മോങ്ങിയും മണ്ടിയും നടന്നു. സാറാമ്മയ്ക്ക് ഇദം പ്രഥമമായെഴുതിയ പ്രേമലേഖനമല്ലാതെ മറ്റൊന്നും എഴുതി ശീലമില്ലാത്ത അയാള്‍ ബ്ളോഗുകളില്‍ നോക്കി കണ്ണു തള്ളിയിരുന്നു. കണ്ണുതള്ളി പണ്ടാരമടങ്ങിയിട്ടെന്തു കാര്യം? എന്തെങ്കിലും ഏഴുതി സാറാമ്മയെ പ്രീതിപ്പെടുത്തിയിട്ടു തന്നെ ബാക്കി. അല്ലേല്‍ അവളുകൊള്ളാവുന്ന ഒരു ബ്ളോഗറുടെ കൂടെ പോകും. സാറാമ്മേ നിന്റെ പ്രേമത്തിനായ് മാത്രമാണു ഞാനിതെഴുതുന്നത്, എന്ന ഒറ്റ മൂച്ചില്‍ കേശവന്‍ നായര്‍ എഴുതിത്തുടങ്ങി.

ചെമ്മാനും ചെരുപ്പുകുത്തിക്കും കൈ വെക്കാവുന്ന ഏരിയ എന്ന നിലയില്‍ പ്രണയം തന്നെ കയ്യിട്ടുവാരി. അപ്പൊ ത്രെഡ് അതാണു പ്രേമനൈരാശ്യം. പണ്ടു ലിറ്റ്റേച്ചര്‍ ക്ളാസ്സില്‍ ഈ പരുവത്തില്‍ കഥകള്‍ എഴുതി ആരാധികമാരെ സൃഷ്ടിക്കുകയും ആരാധികമാരില്‍ ചിലര്‍ കാമുകിമാരാകുകയും ചെയ്യുന്നതു കണ്ടു തന്റെ പുച്ഛം മലപോല്‍ വളരുകയും അതിനു മുകളില്‍ അവരുടെ പ്രണയമരം വളരുകയും ചെയ്ത നാളുകളില്‍ കേശവന്‍ നായര്‍ അവളൂമാരെ മരമണ്ടികള്‍ എന്നും കൂപമണ്ഡൂകങ്ങളെന്നും എന്നും വിളിച്ചു. അതൊക്കെ പറഞ്ഞിട്ടു ഇനി കാര്യമില്ല. കഥ തുടങ്ങിയേക്കാം.

സുന്ദരനായ ഒരു നായകന്‍. അതു താന്‍ തന്നെയായിക്കോട്ടെ. അല്ലേല്‍ വേണ്ട. സാറാമ്മ തെറ്റിദ്ധരിക്കും. നായകനു വേറെ പേരു കൊടുക്കം. സുകുമാരന്‍. സുകു എന്നു വിളിക്കാം. നായിക മേരി. ഇതിലൊരാളെ പുവര്‍ ഫെല്ലോ ആക്കണം. എന്നാലേ സെന്റിമെന്റ്സ് വര്‍ക്കൌട്ടാകൂ. അല്ലെങ്കില്‍ എന്തെങ്കിലും കഴിവുകേടുണ്ടാക്കണം . കഴിവുകേട് അറിഞ്ഞുകൊണ്ടുള്ള പ്രണയത്തിനു പണ്ടേ മാര്‍ക്കറ്റു കൂടുതലാ. എന്തായാലും മേരിയേപ്പിടിച്ചങ്ങ് ദരിദ്രയാക്കിയേക്കാം. സുകുവെന്നാണു പേരെങ്കിലും, കക്ഷി താന്‍ തന്നെയാകയാല്‍ സ്വയം ദരിദ്രനാകാന്‍ കേശവന്‍ നായര്‍ മടിച്ചു. (കേശവനാളു ഷോവനിസ്റ്റാ).

നായകനും നായികയും റെഡിയായ സ്ഥിതിക്ക് ഇനി അവരെ കൂട്ടിമുട്ടിക്കാനൊരിടം വേണം. ചന്തക്കവല, മാവേലി സ്റ്റോര്‍, പള്ളിപ്പറമ്പ്, കുളക്കടവ്, ബസ് സ്റ്റാന്റ് അങ്ങിനെ പ്രണയം പൊട്ടിമുളക്കാന്‍ പോസിബിലിറ്റിയുള്ള പല ഏരിയകളും കേശവന്‍ നായര്‍ തപ്പി നോക്കി. അതൊന്നും കേശവന്‍ നായര്‍ക്ക് പിടിച്ചില്ല. അയാള്‍ സുകുവിനെ ഒരു കള്ളു ഷാപ്പില്‍ കൊണ്ടു ചെന്നിരുത്തി. അവിടെ കറി വിളമ്പാന്‍ മേരിക്കുഞ്ഞിനെയും. മേരിക്കുഞ്ഞിന്റെ മത്തിക്കറിയില്‍ സുകുമാരനും, സുകുമാരന്റെ റെയ്ബാന്‍ കണ്ണടയില്‍ മേരിക്കുഞ്ഞും ആകൃഷ്ടയായതോടു കൂടി, കേശവന്‍ നായര്‍ പ്രണയത്തിന്റെ മാലപ്പടക്കനു ബീഡിക്കുറ്റി വെച്ചു കൊടുത്തു. ചറപറ പൊട്ടിത്തെറിച്ച് അതങ്ങ് കത്തിക്കേറി. അവരുടെ പ്രണയത്തില്‍ മുന്തിരിക്കള്ളും മത്തിച്ചാറും നിറഞ്ഞു.

ഇനി ഇവരുടെ ഇടയില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നു കേശവന്‍ നായര്‍ക്ക് തോന്നി. അതു വഴി അവരുടെ ഇടയില്‍ ഒരു ഉടക്ക് ഉണ്ടാകുകയും, പിന്നെ തെറ്റിദ്ധാരണ മാറുന്ന മുറയ്ക്ക് മാപ്പു പറയല്‍, മാപ്പുകൊടുക്കല്‍, ആശ്വസിപ്പിക്കല്‍, പ്രേമം വര്ദ്ധിപ്പിക്കല്‍ തുടങ്ങിയ മസാലകള്‍ ചേര്‍ക്കാം. ആണ്ടെടാ കിടക്കുന്നു വെടിച്ചില്ലു പോലെ ഒരോപ്ഷന്‍.

മേരിക്കുഞ്ഞിനു സുകു ബീഡിവലിക്കുന്നത് കണ്ടാല്‍ ഹാലിളകും. സുകുവിനെക്കോണ്ട് അക്കാര്യം സത്യപ്രതിജ്ഞ ചൊല്ലിച്ചു നിരോധിച്ചിട്ടുള്ളതുമാണു. അങ്ങിനെ ഇരിക്കെയാണു ഷാപ്പില്‍ സുകുവിരിക്കുന്ന മൂലയില്‍ നിന്നും പുക ‘ഗമഗമാ’ന്നു ഉയര്‍ന്നു വരുന്നത് മേരികണ്ടത്. വിശ്വാസവഞ്ചനയ്ക്ക് ഇതില്‍ പരം എന്തു വേണം. അവള്‍ കെറുവിച്ചു. കെറുവിച്ച് അടിയായി, ഡിവോഴ്സ് വരെ എത്തിച്ച സാഹചര്യത്തിലാണു മിന്നായം പോലേ പുകയുടെ ഉത്ഭവം മേരീ കണ്ടത്. സുന്ദരമായൊരു ആമത്തിരി. ഷാപ്പില്‍ ജനിച്ചു വളര്‍ന്ന കൊതുകുകളുടെ ശല്യം സഹിക്കവയ്യാതെ സുകുമാരന്‍ സ്വന്തം ചെലവില്‍ കത്തിച്ചു വെച്ച ആമത്തിരിയുടെ പുക കണ്ടാണല്ലോ, സുകുവണ്ണനെ തെട്ടിദ്ധരിച്ചതെന്നോര്‍ത്ത് മേരി നെഞ്ചത്തലച്ചു കരഞ്ഞു. അവളുടെ മാറത്തു തടവി സുകുമാരന്‍ അവളെ ആശ്വസിപ്പിച്ചു. അങ്ങിനെ പ്രേമം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. എന്നു മാത്രമല്ല ഒടയതമ്പുരാന്‍ വിചാരിച്ചാലും തകര്‍ക്കാനാവില്ലെന്നു അവര്‍ പരസ്പരം മത്സരിച്ച് ഡയലോഗ് വിട്ടു. ആ ഡയലോഗ് വീണ്ടും വീണ്ടും പറയിപ്പിച്ച് കേശവന്‍ നായരും ഒന്നു സുഖിച്ചു. പ്രണയം സെറ്റപ്പായ സ്ഥിതിക്ക് സെന്റിയിലേക്ക് കാലുവെക്കാന്‍ തന്നെ അയാള്‍ ഉറച്ചു.

ഇവരെ പിരിക്കുന്നതാണു ക്ളൈമാക്സ്. എന്നു മാത്രമല്ല അവരു പിരിയുമ്പോ വായിക്കുന്നവരു മൂക്കുപിഴിഞ്ഞു പണ്ടാരടങ്ങണം. മേരിക്കുഞ്ഞിനു ഒരു കല്യാണ ആലോചന കൊണ്ടു വന്നാലോ? അതില്‍ മനം നൊന്തു പാടുന്ന സുകുവിന്റെ ഘോര ശബ്ദം കേശവന്‍ നായര്‍ക്ക് സുഖിച്ചില്ല. അവിഹിത ഗര്‍ഭമുള്ള ഏതെങ്കിലും പെണ്ണിനെ സുകുമാരന്റെ തലയില്‍ കെട്ടി വെച്ച് മേരിക്കുഞ്ഞിനെ തെറ്റിദ്ധരിപ്പിക്കാം എന്നു വെച്ചാല്‍ ആമത്തിരി സംഭവത്തിനു ശേഷം മേരിക്ക് സുകുവിനു ഒടുക്കത്തെ വിശ്വാസമാണു. സുകുവിനു ക്രൂരനായ ഒരപ്പനുണ്ടാകി മേരിയെ തട്ടിക്കളയുക, കള്ളു കുടിച്ച് കടം കേറി സുകു ആത്മഹത്യ ചെയ്യുക, മേരിക്കു നന്മ വരാന്‍ സുകു ഒഴിഞ്ഞു മാറുക, സുകു വിഷമദ്യം കഴിച്ചൊ ടിപ്പര്‍ ലോറി കേറിയൊ പടിയാകുക തുടങ്ങിയ നൂറായിരം ഓപ്ഷനുകള്‍ കേശവന്‍ നായര്‍ ചിന്തിച്ചു കൂട്ടി.

തേരാപ്പാരാ നടന്നിരുന്ന സുകുവിനെ ഒരു സുപ്രഭാതത്തില്‍ കേശവന്‍ നായര്‍ കള്ളവണ്ടി കയറ്റി ബോബെക്കു പറഞ്ഞയച്ചു. പോയി രണ്ട് മാസത്തിനുള്ളില്‍ മേരിക്കുഞ്ഞിനെ വെറെ കല്യാണവും കഴിപ്പിച്ചു. നിരാശയുടെ ആഴക്കടലിന്റ് കരയില്‍ ചങ്കുപൊട്ടി പാട്ടു പാടാന്‍ സുകുവിന്റെ ഘോരശബ്ദത്തിനു അനുമതി കൊടുത്ത് കേശവന്‍ നായര്‍ തന്റെ പ്രഥമ ബ്ളോഗ് പോസ്റ്റ് ചെയ്തു.

കേശവന്‍ നായര്‍ പണ്ടു പണ്ടു പുച്ഛിച്ച മരമണ്ടികള്‍(ണ്ടന്മാര്‍) ബ്ളോഗിനെ വളഞ്ഞു കൂടി സ്തുതി പാടുകയും പൂമാലയര്‍പ്പിക്കുകയും ചെയ്തു. അതു കേട്ട് സാറാമ്മ നിര്‍വൃതിയടഞ്ഞു. കേശവന്‍ നായര്‍ വീണ്ടും വീണ്ടുമെഴുതി. പറഞ്ഞതും പറയാത്തതുമായ പ്രണയങ്ങള്‍ ബൂലോകത്ത് വിലസ്സി നടന്നു. നായകന്റെ ആത്മഹത്യ, നായികയുടെ ആത്മഹത്യ, നായികയുടെ വിവാഹം അഥവാ നായകന്റെ വിരഹം, നായകന്റെ മാറാരോഗം, ക്രൂരനായ അപ്പന്മാര്‍, ഇന്നും കാത്തിരിക്കുന്ന നായിക തുടങ്ങിയ ക്ളൈമാക്സുകള്‍ വായിച്ച്, കൂപമണ്ഡൂകങ്ങള്‍ മൂക്കുചീറ്റി. ആവര്‍ത്തന വിരസ്സത, പുതുമയില്ലായ്മ എന്നൊക്കെ പറഞ്ഞു ചെളിയെറിഞ്ഞ വിവരമില്ലാത്തവരെ കേശവന്‍ നായര്‍ മൈന്റ് ചെയ്തില്ല. എന്നു മാത്രമല്ല ചില കമന്റുകള്‍ വേസ്റ്റ് ബാസ്കറ്റില്‍ കമഴ്ത്തുകയും ചെയ്തു.

കേശവന്‍ നായരെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നു പറയുന്നത് ജീവിതത്തിലേക്ക് തിരിച്ചു വെച്ച 50X20 ft. കണ്ണാടിയാണു. ജീവിതത്തില്‍ പ്രണയമാവര്‍ത്തിക്കുന്നിടത്തോളം കാലം എഴുത്തിലും ആവര്ത്തിക്കാമെന്നിരിക്കെ എന്തോന്നു ആവര്‍ത്തന വിരസത. ഇതൊക്കെ പറഞ്ഞു നടക്കുന്നവന്മാരുടെ മൂക്കിടിച്ചു പരത്തണം. മാത്രമല്ല, പരത്തിയ മൂക്കില്‍ മുളകുപൊടി കൂടി വിതറിയിട്ടേ കേശവന്‍ നായരുടെ കലിപ്പടങ്ങിയുള്ളൂ.

കമന്റുകളും ഫോളോവെര്‍സുകളും നിറഞ്ഞ കേശവന്‍ നായരുടെ ബ്ളോഗില്‍ സാറാമ്മ വശംവദയായി. അങ്ങിനെ കേശവന്‍ നായരുടെ ജീവിതത്തിലും പ്രണയം പുഷ്പിച്ചു. കണ്ണില്‍ കണ്ട വഴിയിലൂടെ അവര്‍ ചുമ്മാ ആടിപ്പാടി നടന്നു. ഇതില്‍ക്കൂടുതല്‍ എന്തു പറവാന്‍.

ഇതിഃ ശ്രീ കേശവീയ ബ്ളോഗാത്മ്യം സമാപ്തം.

2009, സെപ്റ്റംബർ 23, ബുധനാഴ്‌ച

മനസാക്ഷിക്കു മുന്നില്‍ വിജയിച്ച്...

"I have fought my battle to my heart content, although
I fail in glory."

നമ്മുടെ ബൂലോകത്തിലെ ആരോപണത്തിന്‍റെ മറുവശത്തേക്ക് നടന്നു എന്നതില്‍ നിന്നാണു ഇങ്ങനെ ഒരു മറുപടി അനിവാര്യമായത്. സത്യം അവ്യക്തമായി കിടക്കുന്നെങ്കിലും ആധികാരികമായ തെളിവുകള്‍ ലഭിക്കാത്തത് ഇത്തരമൊരു മറുപടിയിലേക്ക് എത്തിച്ചിരിക്കുന്നു. നാലോ അഞ്ചോ ദിവസം നീണ്ടു നിന്ന അന്വേഷണത്തില്‍ സിയാബ് സഹകരിക്കും എന്നു അദ്ദേഹം ഈ-മെയില്‍ മറുപടി നല്‍കിയ പ്രതീക്ഷയിലാണു ഞാനും എന്‍റെ സ്റ്റാന്‍ഡിനോട് അനുകൂലിക്കുന്ന ആളെന്ന നിലയില്‍ മേരിലില്ലി, എന്റെ നാട്ടിലെ ചില സുഹൃത്തുക്കള്‍ എന്നിവരുടെ സഹായത്തോട് കൂടി ഇതിനു വേണ്ടി ഇറങ്ങിത്തിരിച്ചത്. സിയാബിന്റേതു പോലെ കഷ്ടപ്പെട്ടു വളര്‍ന്നു വന്ന സാഹചര്യം, ക്യാന്‍സര്‍ എന്ന രോഗം ഒരാളുടെ ശാരീരിക, മാനസിക അവസ്ഥയെയും എങ്ങിനെ ബാധിക്കുമെന്നു നേരില്‍ കണ്ടിട്ടുള്ള അനുഭവം, കാരുണ്യപ്രവര്‍ത്തനമേഖലയില്‍ വ്യാപരിക്കുന്നവര്‍ക്ക് തടസമായേക്കാവുന്ന അവസ്ഥ, സിയാബിന്‍റെ പ്രയത്നങ്ങളോടുണ്ടായിരുന്ന മതിപ്പ് ഇതെല്ലാമാണു ഈ ഒരു വഴിയിലേക്ക് പ്രേരകമായത്.

നമ്മുടെ ബൂലോകം സിയാബിനെതിരെ ആരോപണങ്ങളുമായി വരുമ്പോള്‍ അയാള്‍ കീമോ തൊറാപ്പിക്കു വിധേയനാകുന്ന സമയമാണെന്ന അറിവ് കിട്ടിയതിനാലാണ് മാനുഷിക പരിഗണന എന്ന വാദവുമായി ഞാനും മേരി ലില്ലിയും രംഗത്തെത്തുന്നത്. കാന്‍സര്‍ രോഗിയെന്നു സിയാബ്‌ സ്വയം സമ്മതിച്ച ശേഷവും അതെ മാനുഷിക പരിഗണന തന്നെ ആണ് അയാള്‍ക്ക്‌ വേണ്ടി നിലയുറപ്പിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചതും. അയാളുടെ രോഗാവസ്ഥ സത്യമെങ്കില്‍, അയാളെ കാരണമറിയാതെ കല്ലെറിയരുത് എന്ന ധാര്‍മ്മിക ചിന്ത മനസിലുണ്ടായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച രോഗത്തിന്‍റെ പൂര്‍ണ വിവരങ്ങള്‍ കൈമാറാം എന്നായിരുന്നു സിയാബ്‌ ഏറ്റിരുന്നത്. പക്ഷെ പറഞ്ഞ തീയതിക്കുള്ളില്‍ രേഖകള്‍ കൈമാറാന്‍ സിയാബ്‌ തയ്യാറായില്ല. തന്‍റെ കൈയില്‍ ചികിത്സയുടെ പൂര്‍ണ വിവരങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും അതു മറ്റൊരാള്‍ക്ക് കൈമാറാന്‍ സിയാബ്‌ മാനസികമായി തയ്യാറല്ല എന്നാണു ഇതില്‍ നിന്നും മനസിലാകുന്നത്. രോഗിയുടെ വിവരങ്ങള്‍ മറച്ച് വെക്കാന്‍ അയാള്‍ക്കുള്ള വ്യക്തിപരമായ അവകാശത്തെ അംഗീകരിക്കമെങ്കിലും, അതിന്‍റെ പിന്നില്‍ ഉയര്‍ന്നിട്ടുള്ള സാമ്പത്തീക ആരോപണങ്ങളെ പ്രതിരോധിക്കാന്‍ അയാള്‍ തയ്യാറാകുമെന്ന പ്രതീക്ഷയില്‍ അടുത്ത രണ്ടു ദിവസങ്ങള്‍ കൂടി കാത്തിരുന്നത്. പിടിച്ചു വാങ്ങുക എന്നത് അസാധ്യവുമാണ് . അയാളുടെ കൈയില്‍ ഇനിയും അതവശേഷിക്കുന്നുണ്ടെങ്കില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് കൈമാറി, അസുഖകരമായ ഈ അവസ്ഥയെ അയാള്‍ ഒഴിവാക്കും എന്ന പ്രതീക്ഷ ഇപ്പോഴുമുണ്ട്. പക്ഷെ അതു ഈ വിഷയത്തില്‍ ഞങ്ങള്‍ ഏറ്റെടുത്തിരുന്ന ദൌത്യത്തിനതീതമായി നില്‍ക്കുന്നതാണ്.

ബൂലോകവുമായി ആരോഗ്യപരമായ സംവാദം നടന്നു എന്നു തന്നെയാണു കരുതുന്നത്. അനോണിമസ് അഭിപ്രായങ്ങളും വ്യക്തിഹത്യയും അപവാദമാണ്. സംവാദത്തില്‍ പറഞ്ഞിരുന്നത് പോലെ രേഖകള്‍ സമയബന്ധിതമായി നല്‍കാന്‍ കഴിയാത്തതില്‍ ഞങ്ങള്‍ ഇതില്‍ നിന്നും പിന്മാറുകയാണ് . ഇതില്‍ തോല്‍വിയും ജയവുമുണ്ട്. ഞങ്ങളെ എതിര്‍ത്തവര്‍ പോലും നേരില്‍ വിളിച്ച് ശ്രമങ്ങളെ അഭിനന്ദിച്ചത് അംഗീകാരമായി തന്നെ കണക്കാക്കുന്നു. മാത്രമല്ല, ആരോപണം കേട്ടയുടനെ ഒരാളെ മുന്‍വിധിയോട് കൂടി സമീപിച്ചില്ല എന്നതും പിന്നിട് അയാള്‍ നിരപരാധിയാണു എന്ന തിരിച്ചറിവില്‍ മനസാക്ഷി വേദനിക്കില്ല എന്നതും ഞങ്ങള്‍ക്ക് അഭിമാനത്തിനു വകയുള്ള കാര്യങ്ങളാണ് . നാലുവശത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഞങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കിയ എല്ലാവര്‍ക്കും നന്ദി പറയുന്നു.

ഗ്യാലറിയില്‍ ഇരുന്നു കയ്യടിച്ചില്ല, മൂക്കത്ത് വിരല്‍ വെച്ചില്ല, കളത്തിലിറങ്ങി കഴിവിന്‍റെ പരമാവധിയില്‍ നന്നായി തന്നെ പരിശ്രമിച്ചു. മനസാക്ഷിക്കു മുന്നില്‍ വിജയിച്ചും എതിര്‍ത്തവര്‍ക്കുമുന്നില്‍ പരാജിതരായും ഞങ്ങള്‍ പിന്തിരിയുന്നു. സത്യം അവ്യക്തത നീക്കി, മാതൃകപരമായ ജ്വാലയോടെ പുറത്തുവരും എന്ന പ്രതീക്ഷയില്‍ തന്നെ. കാലവിളംത്തില്‍ സത്യം തന്നെ ജയിക്കും. കല്ലെറിയാം, അപഹസിക്കാം, ആരോപണങ്ങളുമായി മുന്നോട്ട് വരാം. ഞങ്ങള്‍ ഇവിടെത്തന്നെയുണ്ട്, നിങ്ങളുടെ മുന്നില്‍.

2009, സെപ്റ്റംബർ 19, ശനിയാഴ്‌ച

ഉത്തരം പറയേണ്ടത് സിയാബോ അതോ...

...മേരിലില്ലിയോ? അല്ലെങ്കില്‍ ഹന്‍ലലത്ത്, അനീഷ് (അനു), അലക്സ്, നന്ദകുമാര്‍, പിന്നെ ഈ എളിയവനും മറ്റുചിലരുമൊക്കെ സിയാബിനെ അനുകൂലിച്ച് തന്നെ സംസാരിച്ചവരാണു. ഇവരില്‍ നിന്നാണൊ ആധികാരികമായ ഉത്തരം വരേണ്ടത്. കാപ്പിലാനും ഹന്‍ലലത്തും, മേരിലില്ലിയും അവരവരുടെ ബ്ലോഗുകളില്‍ സ്വന്തം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയവരാണു. പക്ഷെ അതിനര്‍ത്ഥം ഇവരൊക്കെ എല്ലാം ചേര്‍ന്നു കോക്കസോ, ക്ലിപ്തമോ ഉണ്ടാക്കി ബൂലോകത്ത് തട്ടിപ്പുവീരന്മാരായി നടക്കുന്നു എന്നാണോ?

നമ്മുടെ ബൂലോകത്തിലെ വാര്‍ത്തകള്‍ തെളിവുകള്‍ നിരത്തിയുള്ളതാകയാല്‍ അതു മാനിച്ച് കൊണ്ട് തന്നെ പറയട്ടെ. ഇവിടെ സംസാരിക്കേണ്ടവര്‍ രണ്ടുപേരാണു. ഒന്നു സിയാബ്. രണ്ട് ഉമ്മ്ച്ചി എന്നു സിയാബ് വിളിക്കുന്ന പ്രവാസി ബ്ലോഗര്‍. രണ്ടുപേരും അവ്യക്തത നിലനിര്‍ത്തുന്നു. ഇവിടെ സിയാബിനെ അനുകൂലിച്ചവരടക്കം അറിയുന്ന കഥ ക്യാന്‍സര്‍ രോഗത്തിന്റേതാണു. ഇതാദ്യമെ നമ്മുടെ ബൂലോകം പറഞ്ഞിരുന്നെങ്കില്‍ ഇതുപോലൊരു വൈകാരിക വിപ്ലവം ഉണ്ടാകുമായിരുന്നില്ല. മേരിലില്ലിയേയും ഹന്‍ലലത്തിനേയും ടി. പത്രം ക്ഷണിച്ച് വരുത്തി അഭിപ്രായമറിയിക്കാന്‍ ആവശ്യപ്പെട്ടതാണു എന്നത് ആദ്യപോസ്റ്റിലെ കമന്റുകളില്‍ നിന്നു വ്യക്തമാണു. ഈ പോസ്റ്റ് മേരിലില്ലിയുമായി നടത്തിയ അഭിമുഖത്തില്‍ “വിന” നല്‍കിയ ലിങ്കില്‍ നിന്നാണു എനിക്ക് ലഭിക്കുന്നത്. മേരിലില്ലിക്ക് സിയാബിനെ അറിയാം എന്നതു കൊണ്ട് ഉടനെ അവരെ വിളിച്ചു കാര്യം തിരക്കി. അവര്‍ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കാമായിരുന്നു. പക്ഷെ എന്നോട് അവര്‍ പറഞ്ഞത് അവനു ചില പ്രശ്നങ്ങള്‍ ഉണ്ട്. അതറിയുമ്പോള്‍ ഈ ഒരു ആരോപണം പിന്‍വലിക്കപ്പെടും എന്നാണു.

പിന്നിട് ക്ഷണിക്കപ്പെട്ടപ്പോള്‍ മാത്രമാണു അവര്‍ പ്രതികരിക്കാന്‍ തയ്യാറായത്. അവര്‍ക്കറിയാമായിരുന്ന പ്രശ്നം ഈ രോഗമാണു എന്നറിഞ്ഞപ്പോള്‍ മുതലാണു സിയാബ് മാനുഷിക പരിഗണന അര്‍ഹിക്കുന്നു എന്ന നിലയില്‍ അടുത്ത വാര്‍ത്ത ഹോള്‍ഡ് ചെയ്യാന്‍ പത്രാധിപരോട് ഞാനും അപേക്ഷിക്കുന്നത്. അത് നമ്മുടെ ബൂലോകം ഒരു പക്ഷെ രോഗത്തെക്കുറിച്ചുള്ള കാര്യം അറിഞ്ഞു കാണില്ല എന്നു കരുതിയാണു. അതു മനസിലിരിക്കുമ്പോള്‍ ആരായാലും സുഹൃത്തിനുവേണ്ടി പ്രത്യേകിച്ച് അനിയനായി കരുതുന്ന ഒരാള്‍ക്ക് വേണ്ടി വൈകാരികമായി പ്രതികരിക്കും. അതിനെ കോക്കസ് എന്നൊക്കെ വിളിക്കും മുന്‍പ് ഒരു കാര്യം മനസിലാക്കണം. സിയാബ് ആ സമയത്ത് കീമൊതെറാപ്പിക്ക് വിധേയനാകുന്ന സമയം ആണു (ഇതിലെ സത്യം സിയാബ് തന്നെ പറയട്ടെ). എന്റെ ഒരു ഡോക്ടര്‍ സുഹൃത്തുമായി സംസാരിച്ചതില്‍ നിന്നു, കീമോ ചെയ്യുന്നത് അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയിരിക്കും എന്നറിയാന്‍ കഴിഞ്ഞു. അങ്ങിനെ ഒരു അവസ്ഥ തരണം ചെയ്യാന്‍ ശ്രമിക്കുന്നയാളെ ഇത്തരണുത്തില്‍ വേദനിപ്പിക്കരുത് എന്ന ആത്മാര്‍ത്ഥമായ ആഗ്രഹം മാത്രമേ എല്ലാ സുഹൃത്തുക്കള്‍ക്കും ഉണ്ടാകു. അതു ഉയര്‍ന്ന വികാരത്തില്‍ പുറത്ത് വന്നില്ലെങ്കിലേ അതിശയമുള്ളു. ആ വികാരത്തെ ശരിയായ അര്‍ത്ഥത്തില്‍ മാനിക്കേണ്ടതല്ലെ. അതിനു തട്ടിപ്പുവീരന്മാരുടെ ക്ലിപ്തമെന്നോ കോക്കസ് എന്നൊ പങ്കുപറ്റല്‍ എന്നോ ഒക്കെ പറഞ്ഞ് ക്രൂശിക്കേണ്ടതുണ്ടോ?

ഈ വാര്‍ത്ത ആദ്യമെ വരുത്താതെ അതിനൊരു ഇന്‍ട്രോ ഇട്ട്, ചലനം ഉണ്ടാക്കി വികാരത്തള്ളിച്ച ഉണ്ടാക്കി, ആളുകളെ ക്ഷണിച്ചു വരുത്തി കമന്റിടീച്ച് നടത്തിയ വാര്‍ത്തയുടെ മാര്‍ക്കറ്റിംഗ് ആണു ഇതു പോലെയുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കിയത്. രോഗവിവരം അറിയാതെയാണെന്നും അതു രോഗിയെത്തളര്‍ത്തരുതെന്നുമുള്ള നല്ല ഉദ്ദേശമേ സിയാബിനെ അനുകൂലിച്ചവര്‍ക്കുണ്ടായിരുന്നുള്ളു. അല്ലാതെ ഇവിടെ ആര്‍ക്കും ഒരു ടൊട്ടല്‍ ഫൊര്‍ യു ഉണ്ടാക്കണ്ട. ഉത്തരമെല്ലാം സിയാബിന്റെ കൈയിലാണു. അയാളുടെ നട്ടെല്ലു നിവര്‍ത്താതെയുള്ള മറുപടി ദുരൂഹമായത് കൊണ്ട് തന്നെ സംശയങ്ങള്‍ നിലനില്‍ക്കുന്നു. പ്രവാസിബ്ലോഗര്‍ ചെയ്തത് നല്ല കാര്യമെങ്കിലും അവരും കാര്യങ്ങള്‍ കുറച്ച് കൂടെ വ്യക്തമാക്കാന്‍ തയ്യറാകേണ്ടതാണു. രണ്ടുപേരും നേരിട്ട് നല്‍കുന്ന വിശദീകരണത്തിലാണു സത്യമിരിക്കുന്നത്, അത് വികാരപരമായ മറുപടിയിലോ, സഹതാപം ജനിപ്പിക്കുന്ന പോസ്റ്റിലോ അല്ല. സിയാബിന്റെ സുഹൃത്തുക്കള്‍ക്ക് കൂടുതലായി എന്തെങ്കിലും അറിയുമോ എന്നറിയില്ല. പണമിടപാടിന്റെ കാര്യം തന്നെ അവരറിയുന്നത് ഒരു പക്ഷെ ഇപ്പോഴാണു. മേരിലില്ലിയും അതു വ്യക്തമാക്കുന്നുണ്ട്.

ഇതില്‍ കൂടുതല്‍ അറിയാനുള്ള വ്യക്തിപരമായ ശ്രമത്തില്‍, സിയാബിനെ ചികിത്സിക്കുന്ന ഡോക്ടര്‍, ഹോസ്പിറ്റല്‍, ബയോപ്സി തുടങ്ങിയ വിവരങ്ങള്‍ തിങ്കളാഴ്ച തരുമെന്നു സിയാബ് തന്നെ എനിക്ക് മെയില്‍ അയച്ചിട്ടുണ്ട്. തരുമെന്ന പ്രതീക്ഷയിലാണു ഞാന്‍. അതു കാര്യങ്ങള്‍ സുതാര്യമാക്കുന്നു എന്നു കരുതുന്നു. അങ്ങിനെയൊന്നു സിയാബ് ചെയ്തില്ലെങ്കില്‍ നാളെ കരയുന്നൊരാള്‍ക്ക് വേണ്ടി കൈ നീട്ടാന്‍ എന്റ് കൈകള്‍ ഉയരില്ല. അവിടെയൊക്കെ സിയാബിന്റെ മുഖം ഉയര്‍ന്നു വരും. അര്‍ഹിക്കുന്നവനു നേരെ പോലും മുഖം തിരിഞ്ഞു പോകും. ചാരിറ്റി എന്ന വാക്കിനെ തന്നെ വെറുത്തു പോകും. സിയാബും പ്രവാസിബ്ലൊഗ്ഗറും ഒരുപോലെ പുറത്ത് വന്നു ബൂലോകത്തോട് സംസാരിക്കണം. എങ്കില്‍ മാത്രമെ ഈ രക്തത്തിലെ ശരിയായ പങ്ക് അളക്കാന്‍ കഴിയൂ.

മനസിലുയരുന്ന ഒരുചോദ്യം കൂടി, സിയാബ് പണം വാങ്ങി എന്നത് അയാള്‍ അംഗീകരിക്കുന്നു. ആ പണം തിരികെ നല്‍കാമെന്നു പറയുന്നു. രോഗമാണെന്ന കാര്യത്തിനു തെളിവ് നല്‍കാമെന്നും സമ്മതിക്കുന്നു. രോഗമുണ്ട് എന്നതിനു ഞാന്‍ നേരിട്ട് കണ്ടില്ലെങ്കിലും വിശ്വസ്തനായ സുഹൃത്ത് വായ തുറന്നു തന്നെ അവസ്ഥ കണ്ടതാണു. ഞാന്‍ നേരില്‍ കാണാത്തത് കൊണ്ട് സുഹൃത്തിന്റെ സാക്ഷ്യം വിശ്വാസയോഗ്യമെങ്കിലും അതു അടിസ്ഥാനമാക്കി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ സിയാബ് നല്‍കിയാല്‍ അതു കൊണ്ടുള്ള പുനരന്വേഷണത്തില്‍ സിയാബ് തെറ്റുകാരനല്ലെന്നു തെളിഞ്ഞാല്‍ നമ്മുടെ ബൂലോകം നാളെ എന്താണു ചെയ്യാന്‍ പോകുന്നത്. മാപ്പ് പറയുമോ? കാശു പിരിച്ച് അയാള്‍ക്ക് ചികിത്സനടത്തുമോ? അത് പോലെ ഒരു അപമാനം ദയവായി ചെയ്യരുത്. അയാളെ സ്വതന്ത്രമായി വിടുക. നല്ലൊരു പടയാളിക്കു നല്‍കുന്ന അംഗീകാരമാകുമത്. നേരെ മറിച്ച്, സിയാബാണു കുറ്റക്കാരനെങ്കില്‍ അയാളെ നിയമത്തിനു തന്നെ വിട്ടു കൊടുക്കണം. നമ്മള്‍ക്ക് തെറ്റ് ചൂണ്ടിക്കാണിക്കാം. പക്ഷെ കല്ലെറിയാതിരിക്കുക. ഒപ്പ്ം അയാളുടെ കൂടെ ഒരു ദുരവസ്ഥ തരണം ചെയ്യാന്‍ കൂടെ നിന്ന സുഹൃത്തുക്കളുടെ വികാരത്തെക്കൂടി മാനിക്കുക. ഒരു മുന്‍വിധി ഒഴിവാക്കുക. സ്നേഹപൂര്‍വ്വം.

2009, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

സത്യമെന്നതെന്ത്...?

What's TRUTH?
Asked Pontius Pialte
Tunred back and
never waited for the answer.
നസ്രായനു മറുപടിയുണ്ട്

എന്റെ മനസിനെതിരെ
ഞാനുമിരിക്കുന്നു.
സത്യമെന്ത്...?
മുഖം തിരിച്ച് ഞാന്‍ പടിയിറങ്ങുന്നു
സ്വയം വിധിച്ച
കുരിശുമരണമാണെനിക്ക്

നിങ്ങള്‍...
എന്റെ മുഖത്ത്
കാര്‍ക്കിച്ചു തുപ്പുക
മുള്‍തറച്ചിറങ്ങുന്ന
കിരീടമണിയിക്കുക
എന്റെ കയ്യില്‍
വളഞ്ഞ ഞാങ്കണ നല്‍കുക.

സത്യത്തിന്റെ നേര്‍ വഴി
വാതിലടച്ച്
ഗാഗുല്‍ത്താ വരെ ഞാന്‍
തനിച്ചു നടക്കാം
കണങ്കാലിലും ഇടംകൈയിലും
ഞാന്‍ തന്നെ ആണി തറക്കാം

അവസാനമായി
എന്റെ വലം കൈ തറച്ച് വെക്കുക
നെഞ്ചിലേക്കൊരു കുന്തമുനയും

ഇത് പരാജിതന്റെ
കുരിശുമരണമാണു
മൂന്നാം നാള്‍ എനിക്ക്
ഉയര്‍ത്തെഴുന്നേല്‍ക്കണ്ട...

2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച

തിരികെ ഒഴുകുന്ന കടല്‍

നീ കടലാണു
നിന്നിലേക്കൊഴുകുന്ന പുഴയാണു
ഞാന്‍...
ഈ വരികള്‍ മടുത്തുപോയി...

നിന്റെ തീരത്തെഴുതി
വെച്ചിട്ടു പോയ വരികള്‍
തിരക്കൈ നീട്ടി മായിച്ചതെന്നോര്‍ത്ത്
പൊള്ളിയ താപത്തില്‍,
മലയിറങ്ങി വന്നു
കടലിലേക്കിറങ്ങിയ ചാലുകള്‍
വറ്റിയിരുന്നു.

തിരക്കൈ നീട്ടി മായിച്ചതല്ല നിന്‍,
ഇടനെഞ്ചില്‍ ചേര്‍ത്ത് വെച്ചെന്നു
പറയാതിരുന്നതെന്ത്...
എനിക്കുള്ള വരികള്‍ നീ എഴുതിയില്ല,
നനഞ്ഞു തുടങ്ങാത്ത മണ്ണിനടിയില്‍
മുനമടങ്ങിയിരുന്ന പുല്‍നാമ്പു പോലെ
അക്ഷരങ്ങളെ നീ മറച്ചു വെച്ചു...

Thou art the sea,
I flow down to which.
Nor did you flow back.
Yet,
On a day
It breaks the conventional
And,
By a power unknown
Thou shall flow back to me

നിന്നിലേക്കൊഴുകാനിനി
നനവുള്ള മണ്ണില്ല,
വഴിച്ചാലു തീര്‍ത്ത
മഴക്കാലവും തീര്‍ന്നുപോയി.
എന്റെ വഴിയും നീരൊഴുക്കും
ഇവിടെ തീരുകയാണു.

വരണ്ട മണ്ണിനോട് ചേര്‍ന്നൊരു
വയലേല
അതു ചെന്നു തീരുന്നിടത്ത്
ഞാനിരിപ്പുണ്ട്...

നാളെ മഞ്ഞുവീഴുന്ന പ്രഭാതമാണു
എന്റെ സന്ധ്യ തണുത്തു തുടങ്ങുന്നു
ചിതറിയ സ്പന്ദനങ്ങളും
ചിലമ്പിച്ച സ്വനങ്ങളുമായി
നിന്റെ കടല്‍ ഒഴുകിതുടങ്ങിയോ?

2009, ഓഗസ്റ്റ് 26, ബുധനാഴ്‌ച

പ്രേയ്സ് ദ് ലോ(ര്‍)ഡ്

ഞായറാഴ്ച…

സകലമാനവനും അവധിദിവസമാകേണ്ടതും സത്യക്രിസ്ത്യാനികള്‍ക്ക് കടമുള്ളതുമായ ദിവസം, അഥവാ അന്ന് വിലക്കപ്പെട്ട വേലകള്‍ ചെയ്യരുതെന്ന് സഭയുടെ പ്രമാണങ്ങളില്‍ പറയുന്നു. ഏതൊക്കെയാണു ഈ വേലകള്‍ എന്നു ഡിഫൈന്‍ ചെയ്യത്തതിനാല്‍ പശു, പോത്ത്, കാള, ആട്, മാട്, കോഴി, പന്നി തുടങ്ങിയവയെ വെട്ടിവിറ്റ് കാശാക്കുന്നവരും, കള്ളുവില്‍ക്കുന്നവരുമായ ക്രിസ്ത്യാനികളെ സൌകര്യപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്.

അന്നു പള്ളിയില്‍ പോകണമെന്ന നിയമം കൂടി ഉള്ളതിനാല്‍ മൂന്നാമത്തെ കുര്‍ബ്ബാനയ്ക്ക് തന്നെ പൊയേക്കം എന്നുറപ്പിച്ച് ഒരു എട്ടരയോടെ ഞാന്‍ എണീറ്റു. ലോകത്തിലേതന്നെ ഏറ്റവും സുന്ദരമായ കുര്‍ബ്ബാന മൂന്നമത്തെ കുര്ബ്ബാനയാണു. കാര്യം മതസൌഹാര്‍ദ്ദമൊക്കെയുണ്ടെങ്കിലും ഇടവകയിലേ സുന്ദരികളായ പെണ്ണാടുകളെ വായ്‌നോക്കുന്നതില്‍ ഒരു പ്രത്യേക സുഖം ഉണ്ട്. അതിനു മൂന്നാമത്തെ കുര്‍ബ്ബാനയാണു ബെസ്റ്റ്. മൂന്നാം കുര്ബ്ബാനയ്ക്ക് ഒന്‍പതുമണിക്കടിക്കുന്ന പള്ളിമണിയും ആ ഇടവകയിലെ യുവഹൃദയങ്ങളുടെ മിടിപ്പുമായി, കാലാകാലങ്ങളോളം സാമ്യമുണ്ട്. പ്രേമവും വായ്‌നോക്കലുമല്ല വിഷയം എന്നതിനാല്‍ ഇതിവിടെ നില്ക്കട്ടെ.

പതിവുപോലേ അച്ചന്‍ സുവിശേഷപ്രസംഗം നിറുത്തിയ സമയത്തു തന്നെ പള്ളിയിലെത്താന്‍ കഴിഞ്ഞതില്‍ എനിക്ക് സംതൃപ്തി തോന്നി. വട്ടക്കല്ലില്‍ ഇരുന്നു കുര്‍ബ്ബാന കാണുന്നത് കൊണ്ട്, പുഴയിലൂടെ പോകുന്ന വള്ളങ്ങളുടെയും മീന്‍ബോട്ടുകളുടെയും എണ്ണമെടുക്കം എന്ന ഗുണമുണ്ട്. സമയം പോകുന്നതറിയത്തുമില്ല.

അങ്ങിനെ വായ്‌നോട്ടവും വള്ളനോട്ടവും തകൃതിയായി നടക്കുമ്പോഴാണു, മേരിച്ചേച്ചിയുടെ വായില്‍ അകപ്പെടുന്നത്. പ്രാര്‍ത്ഥന, സുവിശേഷം, ധ്യാനം എന്നിങ്ങനെ സകലമാന കലാപരിപാടികളൂം ഉള്ളതിനാല്‍ കര്‍ത്താവിനു മേരിച്ചേച്ചിയെ നന്നേ ബോധിക്കുകയും ഉടലോടെ സ്വര്‍ഗ്ഗത്തില്‍ കേറാന്‍ ചാന്സുള്ളവരുടെ ലിസ്റ്റില്‍ ടിയാന്റെ പേരു തിരുകിക്കേറ്റുകയും ചെയ്തിട്ടുണ്ട്.

മേരിച്ചേച്ചി: പ്രേയ്സ് ദ് ലോ(ര്‍)ഡ്
ഞാന്‍: ഈശൊ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
മേരിച്ചേച്ചി: നിന്നോട് പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ വരണമെന്നു പറഞ്ഞിട്ടെന്തായി?
ഞാന്: അതു പിന്നെ സമയം കിട്ടെണ്ടെ ചേച്ചി.
മേരിച്ചേച്ചി: നീ കുര്‍ബ്ബാനയ്ക്കു വന്നിട്ടെന്താ പള്ളീടകത്തു കേറാത്തത്
ഞാന്: വന്നപ്പോ വൈകി, അപ്പൊപ്പിന്നെ പുറത്തു നില്‍ക്കാം എന്നു കരുതി.

വൈകി എന്ന റീസണ്‍ പറയാന്‍ തോന്നിയ നേരത്തെ ഞാന്‍ ശപിച്ചു. പണ്ടാരമടങ്ങാന്‍ മേരിച്ചേച്ചി അവീടെനിന്നും ഒരു ഗിരിപ്രഭാഷണം തുടങ്ങി. പത്തുപ്രമാണങ്ങളും, തിരുസഭയുടെ കല്പനകളും, ചാവുദോഷവും നരഗാഗ്നിയും, തീപ്പൊയ്കയും, പഴയതും പുതിയതുമായ സകലനിയമങ്ങളും അടങ്ങിയ അത്തരമൊരു പ്രസംഗം കേട്ടിട്ടു, ഉടയതമ്പുരാന്‍ നേരിട്ടു വന്നു എന്റെ തലയില്‍ ഇടിത്തീ ഇറക്കിക്കളയുമോ എന്നു വരെ ഞാന്‍ ചിന്തിച്ചു. ഒടുവില്‍ “നീയൊന്നും നന്നാകില്ലെട” എന്ന വട്ടപ്രാക്കും പാകി, മേരിച്ചേച്ചി നടന്നകന്നു. ഈ സമയം കൊണ്ട് കുര്‍ബ്ബാനയ്ക്കു വന്ന കൊള്ളാവുന്ന പെമ്പിള്ളാരൊക്കെ കുടുംബത്തെത്തിയിരുന്നു. ആ ദിവസവും പോയിക്കിട്ടി.

തിങ്കളാഴ്ച…

നല്ലതണുപ്പുള്ളതിനാല്‍ അന്നൊരു മെഡിക്കല്‍ ലീവെടുത്തു ചുമ്മാ ഉറങ്ങിയേക്കം എന്നു വിചാരിച്ച് കിടക്കുമ്ബൊഴാ, കേള്‍ക്കാന്‍ കൊള്ളാവുന്നതും അല്ലാത്തതുമായ നല്ല നാടന്‍ തെറികള്‍ എന്റെ ഉറക്കം നശിപ്പിച്ചത്. മലയാളഭാഷയിലേക്ക് പരിഗണിക്കാവുന്ന ചില പുതിയ തെറികള്‍ക്കൊപ്പം വടുകത്തി, ചെറ്റ, കരനാറി, പരതെണ്ടി തുടങ്ങിയ ലഘുവായ പ്രയോഗങ്ങളും കേള്‍ക്കുന്നുണ്ട്. ഒരാടാണു മാറ്റര്‍. ജൊക്കിത്താത്തിയുടെ ആട് അടുത്ത വീട്ടിലെ പറമ്പില്‍ സ്വൈര്യവിഹാരം നടത്തുകയും പറമ്പില്‍ നിന്നിരുന്ന മൊത്തം വാഴത്തൈകളിലൊന്നിന്റെ കൂമ്പില തിന്നുകയും ചെയ്തിരിക്കുന്നു. അയല്‍ക്കാരെ തമ്മില്ലടിപ്പിക്കുന്നതില്‍ ആട്, കോഴി എന്നിവയ്ക്കുള്ള സ്വാധീനം പറയേണ്ടതില്ല.

പറമ്പിന്റെ ഉടമ ആരെന്നും പുതിയ തെറികളുടെ ഉപജ്ഞാതാവേതെന്നും ഇതിനകം മനസ്സിലായിക്കഴിഞ്ഞതിനാല്‍ അതു മേരിച്ചേച്ചി തന്നെ എന്നു ഉറപ്പിച്ചു പറഞ്ഞു കൊണ്ട് കഥ നിറുത്തുന്നു. പ്രേയ്സ് ദ് ലോ(ര്‍)ഡ് എന്നു മാത്രമല്ല, ഇതു കൂടി പറഞ്ഞേക്കട്ടേ.

“നിങ്ങളുടെ അധരങ്ങള്‍ എന്നെ(ദൈവത്തേ) സ്തുതിക്കുന്നുവെങ്കിലും ഹൃദയങ്ങള്‍ അകലെയത്രെ”. -ബൈബിള്‍

2009, ഓഗസ്റ്റ് 14, വെള്ളിയാഴ്‌ച

പിറക്കാതെ പോയവര്‍

മണ്ണിന്റെ നിറമറിയാതെ,
വിത്തിനുള്ളില്‍ കരിഞ്ഞു പോയൊരു
രണ്ടിലത്തളിര്‍,
ഉണ്ണീ നീയെന്തെ പിറക്കാതെ പോയി?

അളവുകോല്‍ തെറ്റിയ പിള്ളത്തൊട്ടില്‍
വിമൂകമെന്‍ മുന്നിലാടുന്നു
നീയെന്തെയുണ്ണീയിതില്‍
വിരുന്നു വന്നീല?
കണ്ണുനീര്‍ മണമല്ല
അമ്മിഞ്ഞ നിന്‍ ചുണ്ടില്‍
പകരുന്ന മണവും മോണച്ചിരിയും
ഇനിയെന്താണു ഞാന്‍
കാത്തിരിക്കേണ്ടത്?
നീയാണെന്നോ പെണ്ണെന്നൊ
ചോദിച്ചില്ല
തെല്ലുമേ ഞാന്‍
നീയാരോടാണു പരിഭവിച്ചത്?
തുന്നിചേര്‍ത്തൊരി കുഞ്ഞു പാവും
കിലുകിലെ കിലുങ്ങുമണി, തൊങ്ങലും,
കറുത്ത ചാന്തും, കരിവളകളും
കാത്തുകാത്ത് വെച്ച
കവിളിലൊരുമ്മയും
ഏറ്റുവാങ്ങാനാരിനിയീ വഴി?


ചിറകുകളില്‍ നിറമുള്ള
സംഗീതമേറി
നീ പറന്നു പോയതൊരു
പുതുമേട്ടിലാവാം
പുതുതീരമണയാന്‍
വഴിമാറിയൊഴുകിയതാവാം
എങ്കിലും...
വിരലെണ്ണിയ നാളുകളിലെ
അമ്മയായ് മാറിയ
ഒരുവളുടെ പ്രാര്‍ത്ഥന

പോകുമീ പോക്കില്‍
നീയെന്റെ വേദനയുമെടുത്തു
കൊള്‍ക...

കുഞ്ഞിക്കാലടികള്‍
പതിയാതെ പോയ
ശാപം വീണ മടിത്തട്ടിനു
മാപ്പ്...

2009, ഓഗസ്റ്റ് 8, ശനിയാഴ്‌ച

ഓര്‍മ്മിക്കാനെഴുതുന്നത്...

ഓര്‍മ്മിക്കാനുള്ളതും ഒരിക്കലും ഓര്‍മ്മിക്കരുത് എന്നു വിചാരിക്കുന്നതും അതൊക്കെ എഴുതാമെന്നു തോന്നി. എഴുതാമെന്നല്ല എഴുതിതുടങ്ങിയിരിക്കുന്നു. അവ കറുത്തുപോയ പകലുകള്‍ ആണൊ എന്നു ചോദിച്ചാല്‍, മുഴുവനായും അങ്ങിനെയല്ല, വെളിച്ചവുമുണ്ടിവിടെ. പക്ഷെ എഴുതിതുടങ്ങിയപ്പോള്‍ സ്വന്തം പേരില്‍ എഴുതാന്‍ തോന്നിയില്ല. ഭീരുത്വം കൊണ്ടുതന്നെ. ഇപ്പോള്‍ വെളിച്ചത്തിരുന്നെഴുതാന്‍ എന്നെ പ്രേരിപ്പിച്ച ഒരാളുണ്ട്. ആ മനസിനു ഒരുപാട് നന്ദി. പിന്നെ ഇടയ്ക്കിടെ ഞാന്‍ വായിക്കുന്ന ചിദംബര സ്മരണയ്ക്കും.

മൂന്നു ചോദ്യങ്ങളായിരുന്നു മുന്നില്‍..

1. സ്വന്തം പേരില്‍ എഴുതണമോ... അതിനുത്തരം ഇനി വേണമെന്നില്ല.

2. ഓര്‍മ്മക്കുറിപ്പുകള്‍ എഴുതാന്‍ പ്രായമായോ? ഇല്ല. ആയിട്ടില്ല. പക്ഷെ മരണമോ അത്ഷിമേഴ്സോ മെമ്മൊറി ലോസോ ഇതൊക്കെ എപ്പൊ വരും എന്നു പറയാനാവും. ഓര്മ്മകള്‍ പോയാലോ, ഓര്‍മ്മിക്കാനാളില്ലാതായാലോ, പിന്നെ എന്തു കുറിപ്പുകള്‍. ചുമ്മാ എഴുതി വെച്ചിട്ടു പോകാമെന്നെ.

3. ഓര്‍മ്മക്കുറിപ്പെഴുതാന്‍ മാത്രം നീ ആരു? നല്ല ചോദ്യം. എന്റെ ഓര്‍മ്മക്കുറിപ്പുകള്‍ താല്പര്യപൂര്‍വ്വം വായിക്കുന്ന ഒരു മാസിനെ ഉണ്ടാക്കാന്‍ മാത്രം ഞാനാരുമല്ല. പക്ഷെ, എന്റെ ഓര്‍മ്മകളും ഓര്‍മ്മകള്‍ തന്നെയാണു. ഏതൊരു സാധാരണക്കാരന്റെ ഓര്‍മ്മകള്‍ക്കും അയാളുടെ ജീവിതത്തില്‍ അതിന്റേതായ പ്രാധാന്യം കാണും. വെറും സാധാരണ സംഭവങ്ങള്‍, ചിലര്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ കാര്യമായിരിക്കം. To the world, it might be a simple thing, but to him, it might be the world.


ആ ലോകത്തിലെ ചില കാര്യങ്ങള്‍ ഇവിടെ എഴുതുന്നു....

2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച

പ്രണയം പൊളിയുന്ന രാത്രിയില്

“നീ എന്ത് ചെയ്യാന്‍ പോകുന്നു?”

“എഴുതാന്‍”

“ഈ പാതിരാത്രിക്കോ? പോയിക്കെടന്നൊറങ്ങെടാ ചുള്ളി”

“ആന്റൊ, ഒരു വാല്‍മികത്തിലകപ്പെട്ട കവിയാണു ഞാന്‍, ഒരു രാമയണമെങ്കിലും എഴുതാതെ എന്റെ മനസടങ്ങില്ല.”

“നീയെന്തിലൊ അകപ്പെട്ടെന്ന് കൊറച്ചുനാളായി തോന്നിയിട്ട്, ഇതു പോലൊരു പണ്ടാരത്തിലാണെന്നറിഞ്ഞില്ല. ഇനി അങ്ങിനെ വെല്ലതുമാണെങ്കില്‍ ഈ രാമായണം എഴുതുന്ന നേരത്തിനു നീ വെല്ല സുവിശേഷമോ ഇടയലേഖനമോ എഴുത്…ഒന്നുമല്ലേലും നമ്മള്‍ സത്യക്രിസ്ത്യാനികളല്ലെ”

“പിടഞ്ഞു വീണ ക്രൌഞ്ചത്തിനെ ഇണകൊത്തിയത് എന്റെ കണ്ണിലല്ല, നെഞ്ചിലാണു”

“നിന്റെ കൂമ്പിനിട്ടൊന്നു കുത്തണമെന്നു കൊറച്ചു നാളായി ഞാനും കരുത്തുന്നു. നീ പറഞ്ഞ ആ സാധനത്തിനു സോസ്ത്രം. ഇനി ഉറങ്ങാമല്ലോ”

ഇല്ലാന്റൊ മുപ്പതു ദിവസമല്ല മുപ്പത് മിനുറ്റ് കൊണ്ട് രാമായണമെഴുതുന്ന ബ്ലോഗറാകണെമെനിക്ക്. നീയൊരു കാര്യം മനസിലാക്കണം, ഞാനിപ്പോള്‍ ഒരു ബ്ലൊഗര്‍ മാത്രമല്ല, ഒരു നിരാശാകാമുകന്‍ കൂടിയാണു. ഒന്നാഞ്ഞു പിടിച്ചാല്‍ ഒരു പത്തിരുപത്തഞ്ച് പ്രണയ കവിതയെങ്കിലും എഴുതാം. ഈ സുവര്‍ണ്ണാവസരം ഇനി കിട്ടില്ല.”

“അതു നീ എന്തു കെടുതിയെങ്കിലും ചെയ്യ് പാതിരാ കഴിഞ്ഞ്, ഞങ്ങക്കൊറങ്ങണം”

“എങ്കില്‍ ഞാന്‍ ക്രീക്കിലേക്ക് പോകുന്നു”

“വെള്ളത്തില്‍ ചാടിചാകാനാ”

“അല്ല എഴുതാന്‍”

“എങ്കില്‍ ഞാനും വരുന്നു. പശുവിന്റെ കടീം മാറും, കാക്കയുടെ വെശപ്പും തീരും”

“പശുവിന്റെ കടി മനസിലായി, ഇതില്‍ കാക്കയുടെ വെശപ്പ് പിടികിട്ടിയില്ല”

“അല്ലാ‍നിന്റെ എഴുത്തും നടക്കും എനിക്ക് നാലു മദാമ്മമാരെ കാണെം ചെയ്യാം”

“കലക്കവെള്ളത്തില്‍ മീന്‍ പിടിക്കരുതാന്റൊ, ബൈ ദ വേ ഫ്രിഡ്ജില്‍ ടക്കീല ബാക്കിയുണ്ടല്ലോ. ഞങ്ങള്‍ നിരാശകാമുകന്മാര്‍ എന്നും മാതൃകയാക്കിയിട്ടൊള്ള ദേവദാസാശാനെ പോലെ ഇന്ന് രാത്രി വെള്ളമടിച്ച് ചങ്ക് കീറി ഞാന്‍ ചാകും”

“ഉവ്വാ…ടക്കീല…ഒരു ഹാഫ് ബോട്ടില്‍ റെഡ് ബുള്ളുകാണും”

“അതെങ്കിലത്, വെള്ളമടിച്ച് പൂസാകാന്‍ തീരുമാനിച്ചാല്‍ ബോധം പോകാന്‍ പച്ച വെള്ളമായാലും മതി. ഇതു കഴിഞ്ഞിട്ട് വേണം എന്റെ പ്രേമനൈരാശ്യത്തിനെ എപിസോഡ് തൊറക്കാന്‍”

“എനിക്കൊറങ്ങണം”

“ആന്റോ!!!! നീയിങ്ങനെ ക്രൂരമായി സംസാരിക്കരുത്. പ്രേമം പൊളിഞ്ഞ് അണ്ടം കീറിനില്ക്കുന്നവന്റെ കഥനകഥ ഫുള്ളായി ഒരു രാത്രി മുഴുവനുമിരുന്നു കേള്‍ക്കേണ്ടത് ഒരു ആത്മാര്‍ത്ഥ സുഹൃത്തിന്റെ കടമയാണു. അതു കേട്ടിട്ടു നീ “പോട്ടെടാ, അവളെ നിനക്ക് വിധിച്ചട്ടില്ല. ഇതിലും നല്ല പെണ്ണിനെ നിനക്കും കിട്ടും, നിന്റെ സ്നേഹത്തിനുള്ള യോഗ്യത അവള്‍ക്കില്ല. നമ്മളെ വേണ്ടാത്തവരെ നമുക്ക് വേണ്ടടാ” തുടങ്ങിയ ഡയലോഗുകള്‍ പറഞ്ഞു എന്നെ ആശ്വസിപ്പിക്കണം.

“എനിക്കൊറങ്ങണം”

“പുഷ് അപ് അടിച്ച് പുഷ് അപ് അടിച്ച് നിന്റെ നെഞ്ച് മാത്രമല്ലെടാ ചങ്കും കല്ലായിപോയി. നിന്റെ ചങ്ക് പത്തിന്റെ ആമറിനടിച്ച് പൊടിച്ച് പണ്ടാരമടങ്ങി ഏതെങ്കിലും പെണ്ണു പോകുമെടാ…അന്നു നീ എന്റെ വേദന മനസിലാക്കും”

“ഞാന്‍ സഹിച്ചു”

“നിനക്കറിയോ ആന്റൊ?”

“അവളെ നീ പൊന്നു പോലെയാ പ്രേമിച്ചത്…”

“….”

അവളെപ്പോലെ വേറെയാരെയും നീ സ്നേഹിച്ചിട്ടില്ല”

“…”

“എന്നിട്ടും അവളീ ചതി നിന്നോട് ചെയ്തല്ലോ”

“ഡായ് നിര്‍ത്ത് നിര്‍ത്ത്…ഇതൊക്കെ എന്റ് ഡയലോഗാ…ഇതൊക്കെ ഞാന്‍ പറയും അപ്പൊ നീ തലയാട്ടും അതാണു ശെരിക്കൊള്ള സീന്‍”

“നീ എന്ത് പ്ണ്ടാരോങ്കിലും പറയ്”

“അവളു നാപ്പത്തിയെട്ടു മണിക്കൂര്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു പോയി”

കരുതല ഉറക്കത്തില്‍ നിന്നും ചാടിയെണീറ്റ് “വെടിയോ. ഏത് വെടി, എവിടെ?”

“കരുതലേ കണ്ട്രോള്‍..നീയുദ്ദേശിച്ച വെടിയല്ല. അതു നമ്മക് ഒതുക്കത്തില്‍ നാളെ ഡിസ്കസ് ചെയ്യാം.”

“ഞാനൊന്നു ആലങ്കാരികമായി പറഞ്ഞതാ…രണ്ടോസം മിണ്ടാതിരുന്നാല്‍ ലപ് തീരുമോന്നറിയാന്‍..രണ്ടോസമല്ല അവളിനി വരത്തേയില്ലാന്നു എനിക്കറിയാം”

“അപ്പൊ നീ അവളെ കൈവെച്ചോ”

“എന്നു വെച്ചാല്‍”

“ഇന്നിനി ഒറക്കം പോയാലും വേണ്ടീല നീ കാര്യങ്ങള്‍ വിശദമായി തന്നെ പറഞ്ഞോ”

“എന്റെ ആന്റൊ നീ പിന്നെം പിന്നെം വെള്ളം കലക്കി കരിമീനെ പിടിക്കുവാന്നൊ? അങ്ങിനെയൊന്നൂല്ലട ഇതൊരു ടെസ്റ്റ്..അവള്‍ക്കൂരിപോകാന്‍ ഒരു വഴി”

“ടെസ്റ്റ്..കോപ്പ് മണി മൂന്നായി പോയിക്കിടന്നുറങ്ങെടാ…മൈ..മോനെ..ഇപ്പൊ നിന്റെ പ്രേമമേ പോയിട്ടുള്ളു, ഒള്ള ജോലികൂടി കളയണ്ട…”

“ങെ! മൂന്നു മണിയായോ എന്നാലുറങ്ങിയേക്കാം. ഒരു നിരാശാകാമുകന്‍ ഇത്രയൊക്കെ ഒറക്കമെളച്ചാല്‍ മതി”

പ്രഭാതം, മണി ഏഴര. ആ‍ന്റൊ ഉണര്‍ന്നു നോക്കുമ്പോള്‍ ചുള്ളിയുടെ ബെഡ് ശൂന്യം. യിവനെങ്ങാനും ക്രീക്കില്‍ ചാടിച്ചത്തോ എന്നു വിചാരിച്ചിരിക്കുമ്പോ വാതില്‍ തുറന്നു ചുള്ളി വരുന്നു.

“നീയിതെവെടെപ്പോയി, ഞാന്‍ കരുതി ദുബായ് മുനിസിപ്പാലിറ്റി നിന്റെ ശവം മുങ്ങിയെടുത്ത് കാണുമെന്ന്”

“അതൊന്നും ഇനി വേണ്ട ആന്റൊ. രാവിലെ അഞ്ചരയായപ്പോ ലവള്‍ വിളിച്ചിരുന്ന് “അണ്ണ സാറി, ഒരു എടുത്ത് ചാട്ടത്തില്‍ പറഞ്ഞു പോയതാ, അണ്ണനെപോലെ കൊരങ്ങു കളിപ്പിക്കാവുന്ന സാധനത്തെ വേറെ കിട്ടില്ലാന്നു ഒറ്റ രാത്രികൊണ്ട് മനസിലായി” എന്നൊക്കെ. അതു കേട്ട് ഞാന്‍ വിതുമ്പിപോയെടാ. ഇവളെയാണല്ലോ ഞാന്‍ തെറ്റിദ്ധരിച്ചത്. ഞങ്ങളിപ്പൊ പഴയപോലെ ഡോള്‍ബിയായെടാ”

“പ്ഫാ! ചെറ്റ പട്ടി ശവം നാറി കഴുവേറിട മോനെ”

“ഹാന്റോ…ഇങ്ങനെ തെറി വിളിക്കാമോ”

“നിന്നെം നിന്റെ ലവളെം ബ്ലോഗും തല്ലിപ്പൊളിക്കമെന്നു വിചാരിച്ചാലും നീയൊന്നും നന്നാകില്ല. ഇത്രേങ്കിലും നിന്നെ വിളിച്ചില്ലെങ്കില്‍…”

“ആന്റൊ കൊരവള്ളീന്നു വിട്”

അവന്റെ മറ്റേടത്തെ നൈരാശ്യം നായിന്റെ മോനെ നിനക്കു ഞാന്‍ വെച്ചിട്ടൊണ്ടടാ”

“ഇവനെന്തിനാ കലിപ്പാകുന്നെ, ഒരു പ്രേമം വീണ്ടും തളിര്‍ക്കുമ്പോ…”

“സംഭവാമീ യുഗേ യുഗേ”

“കരുതലേ, അതിപ്പൊ നീയിവിടെ പറഞ്ഞതെന്തിനാ”

“എന്ത് സംഭവിച്ചാലും നീ നന്നാകില്ല”

“യൂ റ്റൂ ബ്രൂട്ടസ് കരുതലേ”

അടിക്കുറിപ്പ്: സംഗതി അങ്ങിനെ തന്നെയാകുന്നു. ഒരു നിരാശാകാമുകനിന്നും അര്‍ഹിക്കുന്ന വില ഈ സമൂഹം നല്‍കുന്നില്ല. ആന്റോയെ പോലെ കഠിനഹൃദയമുള്ള പെണ്ണുങ്ങളും അങ്ങിനെ തന്നെ. ഒരു രാത്രിമുഴുവന്‍ വെള്ളമടിച്ച് താടി വളരുമോ എന്ന ആശങ്കയിലിരിക്കുന്ന എന്നെപ്പോലെയുള്ളവരെ തിരിച്ചറിയുന്നിടത്തെ ഈ സമൂഹം നന്നാവൂ. ശുഭം

**ചുള്ളി – ഞാന്‍

**ആന്റോ- റൂം മേറ്റ്

**കരുതല- മറ്റൊരു റൂം മേറ്റ്

**ക്രീക്ക്- കാറ്റും കൊണ്ടിരിന്നു തിരയെണ്ണാന്‍ പറ്റിയ ദുബായിലെ കൊള്ളാവുന്നൊരു ലേക് വ്യൂ”

2009, ജൂലൈ 30, വ്യാഴാഴ്‌ച

ഉറക്കത്തെ മോഷ്ടിച്ചവള്‍

എന്റെ ഉറക്കത്തെ പലതായ് മുറിച്ചു നീ
മോഷ്ടിക്കുന്നതെന്തിനു?
നീ ചിരിക്കേണ്ട...
കണ്ണില്‍ നോക്കിയുള്ള നിന്റെയീ ചിരി,
അതുമായെന്‍ ഉറക്കത്തെ നീ
മോഷ്ടിക്കുന്നതെന്തിനു?

വഴിയരികില്‍ ലോറിയിറങ്ങി ചതഞ്ഞ
പൊമേറേനിയന്‍ പട്ടി,
അതിനരികിലിരിക്കുന്ന പാണ്ടന്റെ
നനവൂറുന്ന കണ്ണുകള്‍,
ഗര്‍ഭപാത്രത്തെ നിഷേധിച്ച
കാമുകനും ഭര്‍ത്താവിനുമിടയില്‍
ആളിയമര്‍ന്നൊരു പെണ്‍ തരി,
സൂര്യനെതോല്പിച്ച്
ചുടുകട്ട കെട്ടിയുയര്‍ത്തി
പറന്നുയരുന്ന
ബംഗാളുകാരന്‍ കുലിപ്പണിക്കാരന്‍,
കാലില്‍ തറച്ച മുള്ള്,
മടിയില്‍ വീണുറങ്ങുന്ന കുഞ്ഞ്,
നെഞ്ചിലെ റോസാപ്പുവുകള്‍,

ഇതെല്ലാം നീ തന്നെ...
എന്റെയുറക്കത്തെ ഭാഗിച്ചെടുത്ത്
മോഷ്ടിച്ചവര്‍
ഇതെല്ലാം നീ തന്നെ
നീയെന്ന കവിത..
കവിതയാകുന്ന നീ...
എന്റെ ഉറക്കത്തെ പലതായ് മുറിച്ചവള്‍
മോഷ്ടിച്ചവള്‍
എന്റെ സ്വസ്ഥതയെ നശിപ്പിച്ചവള്‍
എന്നിട്ടും നിന്നെ പ്രണയിക്കാതിരിക്കാന്‍
എനിക്കു കഴിയുന്നില്ലല്ലോ?

2009, ജൂലൈ 23, വ്യാഴാഴ്‌ച

ചേര്‍ന്നിരിക്കുന്ന വേദന

ചേര്‍ന്നിരിക്കാനൊരു
വേദനയുണ്ട്

അതറിഞ്ഞതു കൊണ്ടാണ്
കടലാസുകള്‍ ചേര്‍ത്തു വെച്ച്
സ്റ്റേയ്പ്ലറുകോണ്ടമര്‍ത്തുമ്പോള്‍
തുളച്ചുകയറുന്ന വേദനയിലും
അവ കരയാത്തത്

2009, ജൂലൈ 17, വെള്ളിയാഴ്‌ച

ഓര്‍മ്മകള്‍

നീ മറക്കാന്‍ പഠിച്ചതും
എന്നോട് മറക്കാന്‍ പറഞ്ഞതുമാണു
എന്റെ ഓര്‍മ്മകള്‍.
കൈത്തണ്ടയില്‍ നിന്നൂര്‍ന്ന്
ഉടഞ്ഞു വീണ വളപ്പൊട്ടു പോലെ
മാംസമുള്ള ഹൃദയത്തിലവ
തറച്ചു കിടക്കുന്നു.

നഖമുന കൊണ്ട്
എന്റെ തുടയില്‍ നീ എഴുതിയ
വിപ്ലവങ്ങളില്‍
എന്റെ മതമൊരു കറുപ്പും
നിന്റെ അച്ഛനൊരു ബൂര്‍ഷ്വയും
നമ്മുക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍
വര്‍ഗ്ഗബോധമില്ലാത്തവയുമായത്...

ചേര്‍ത്തു വെച്ച കൈകളുയര്‍ത്തി
പിളര്‍ത്താമെന്നു കരുതിയ
ചെങ്കടലുകള്‍,
കടലുകള്‍ പിളര്‍ന്നു പോയ
വഴി ചേരുന്ന കാനാന്‍ ദേശം,
ജീവനും മരണവുമൊന്നിച്ച്
എന്നു നീ പറഞ്ഞത്,
പല്ലുകോര്‍ത്ത ചുണ്ടില്‍
പൊടിഞ്ഞ രക്തം കൊണ്ട്
നിന്റെ നെറ്റില്‍ സിന്ദൂരമിട്ടത്...

കടല്‍ത്തീരമെത്തും മുന്‍പ്
തുടയിലെ നഖചന്ദ്രരേഖകള്‍
മാഞ്ഞു പോയത്,
അച്ഛന്റെ കോടതിയില്‍ നീ
മാപ്പു സാക്ഷിയായത്,
ഇരുട്ടിന്റെ മറവില്‍
ഞാന്‍ ഒറ്റിക്കൊടുക്കപ്പെട്ടത്,
കണ്ണുനീര്‍ വീണു പൊള്ളിയ കടലാസില്‍
നിന്നെ ശപിച്ച്
എഴുതിയ കവിതകള്‍...

ഇന്നു...

ഈ കടല്‍ത്തീരത്ത്
വിളിയെത്താ ദൂരത്ത്
രണ്ട് കൂരകള്‍
ഒരു കൂരയിലിരുന്നു നീയും
മറുകൂരയിലിരുന്നു ഞാനും
നെഞ്ചില്‍ തറച്ച
വിപ്ലവ വെടിയുണ്ടകളില്‍
വിരലോടിച്ചമര്‍ത്തി
വേദനപൂണ്ട്.

ലോകത്തിലങ്ങിനെ
എത്ര തീരങ്ങള്‍
എത്ര കൂരകള്‍
വെടിയുണ്ടകള്‍, വേദനകള്‍?

ഈ വളപ്പൊട്ടുകള്‍ കൊണ്ടെന്നെ
നീ ക്രൂശിച്ചു കൊള്ളുക
ഓരോ മൂന്നാം ദിവസവും
ഞാനുയിര്‍ത്തെഴുന്നേല്‍ക്കുമെങ്കിലും...

2009, ജൂലൈ 13, തിങ്കളാഴ്‌ച

മോര്‍ച്ചറിക്കു മുന്നില്‍

മരവിച്ചു പോയവനെയും
തുളയ്ക്കുന്ന തണുപ്പില്‍
മാംസം പൂക്കുന്ന മണത്തിനൊപ്പം
കൊഴിഞ്ഞു വീഴുന്ന
അസ്ഥിയില്‍ മൊട്ടിട്ട
ശവം നാറി പൂവുകള്‍

കുടുസ്സുമുറിയുടെ നീലവെളിച്ചത്തിനു
കാവലിരിക്കുന്നൊരാള്‍
ജീവനും മരണത്തിനുമിടയില്‍
ഉറക്കം മുറിഞ്ഞ
ഇരട്ടക്കണ്ണുമായ്

ചങ്കുപൊട്ടിയൊരോട്ടയില്‍
മരണത്തിന്റെ ചൂളം വിളിയും
നെറ്റിയില്‍ താപത്തിന്റെ
ചുവന്ന കണ്ണുമായ്
നീട്ടിയ കയ്യില്‍ അറ്റ ചേതനയും പേറി
പാഞ്ഞു പോയൊരു
തകര വണ്ടി

തലയോട്ടിയുടഞ്ഞൊരുണക്ക മരത്തില്‍
പച്ചില കുരുക്കാത്ത കറുത്ത കൊമ്പില്‍
തൂങ്ങിയാടുന്ന കൂമന്റെ മൂളലും

അട്ടിയിട്ട കട്ടിലുകളില്‍
ശവങ്ങള്‍ കാത്തു കിടക്കുകയാണു
ജന്മം കൊണ്ട് പതിച്ചു കിട്ടിയ
ആറടി മണ്ണിനോ
മരവിച്ചിട്ടും തീരാത്ത തണുപ്പിനെ
തീര്‍ക്കുവാന്‍
തെക്കു മാറി ചരിഞ്ഞു വീഴുന്ന
മാവിന്റെ ചില്ലയില്‍
കത്തുന്ന ചൂടിനോ

2009, ജൂലൈ 7, ചൊവ്വാഴ്ച

മോനെ, നീ വന്ന വഴികള്‍ ഓര്‍ക്കുക

സംഭവം കുറെക്കാലം മുന്‍പാണു. ഈവനിങ് ഷിഫ്റ്റില്‍ ഇരിക്കുന്ന എന്റെ ഫോണില്‍ "ഹോം കോളിങ്". മമ്മിയായിരുന്നു. "മോനെ അത്യാവശ്യമായി എന്റെ മൊബൈല്‍ ഒന്നു റീച്ചാര്‍ജ്ജ് ചെയ്യണം. വേഗം വേണം". മമ്മിയുടെ സ്വരത്തില്‍ പരിഭ്രാന്തി. "എന്തു പറ്റി മമ്മി?". "ഒന്നുമില്ലെടാ". എനിക്ക് എന്തൊ പന്തികേട് തോന്നി. "വീട്ടിലാര്‍ക്കെങ്കിലും എന്തെങ്കിലും? എന്ന ചോദ്യം എന്നെ വേട്ടയാടി കൊണ്ടിരുന്നു. അനിയനേയും, കസിനേയും, കൊച്ചാപ്പനേയും വിളിച്ചു തിരക്കി. ആരും ഒന്നും പറഞ്ഞില്ല. ഇനിയൊരു പക്ഷെ, എന്നോട് പറയാതിരിക്കുന്നതാണോ?. വെല്ലവിധേനയും ഷിഫ്റ്റ് തീര്‍ന്നു തീര്‍ന്നില്ല എന്നു വരുത്തി ഞാന്‍ വീട്ടിലേക്ക് അതിവേഗത്തില്‍ ബൈക്കോടിച്ച് ചെന്നു. മനസില്‍ പലചിന്തകളും, ഒരു പക്ഷെ അമ്മൂമ്മയ്ക്കെന്തെങ്കിലും? വീടിനുമുന്നില്‍ ആള്‍ക്കൂട്ടമുണ്ടോ എന്നാണു ഞാന്‍ ആദ്യമേ നോക്കിയത്. ആരുമുണ്ടായിരുന്നില്ല. "ദൈവമേ ഇനിയാരെങ്കിലും ഹോസ്പിറ്റലില്‍?"

ഇതൊന്നുമല്ല കാര്യം. മനുഷ്യന്‍ വെറുതെ തീ തിന്നു. സന്നിദാനന്ദന്‍! കക്ഷിയെ അറിയുമായിരിക്കുമല്ലൊ? സന്നിയെന്നു പറഞ്ഞാല്‍ അറിയാത്തവര്‍ ലോകമലയാളത്തിലുണ്ടോ? സംഗീതവും ശബ്ദവും ശ്രീ അയ്യപ്പന്റെ വരമായി ലഭിച്ചു എന്നു വിശ്വസിക്കുന്ന ഐഡിയ സ്റ്റാര്‍ സന്നിധാനന്ദന്‍ തന്നെ. അദ്ദേഹം പാടിയതു ശെരിയായില്ല എന്നു ശ്രീക്കുട്ടനും, ദീദിയും, ശരത്തും ഒരു പോലെ പറഞ്ഞു (ഗസല്‍ എന്നൊക്കെ പറഞ്ഞാല്‍ സന്നി കൊത്തിയാല്‍തന്നെ ആ കൊക്കിലൊതുങ്ങില്ല എന്ന കാര്യം ആര്‍ക്കുമറിയാം. അതിനു പ്രത്യേകിച്ചൊരു ദിവ്യത്വം വേണ്ട.) എങ്കിലും അദ്ദേഹം കൊള്ളാവുന്ന ഒരു പാട്ടുകാരന്‍ തന്നെ. അതു കൊണ്ടു തന്നെയാണു സന്നിയേയും റിത്വികിനേയും കുറിച്ച് ഇങ്ങനെയൊക്കെ എഴുതിയതും. വീട്ടുകാര്‍ക്കും കക്ഷിയെ ക്ഷ ബോധിച്ചിരുന്നു. സംഗീതം മാത്രമല്ല സന്നിയുടെ ജീവിതചുറ്റുപാടുകളും ടിവിയില്‍ കണ്ടതു കൊണ്ട് തന്നെ ആ സ്നേഹം കുറച്ചു കൂടി വാത്സല്യത്തിന്റെ തന്നെയായിരുന്നു. അതു കൊണ്ടാണു ഒരു പക്ഷെ സന്നി അടുത്ത റൌണ്ടില്‍ നിന്നും പുറത്തായാലോ എന്നു ഭയന്ന്‍ എന്റെ മമ്മി അര്‍ജന്റ് ആയി മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ പറഞ്ഞതും. ആരെങ്കിലും ചാകാന്‍ കിടക്കുന്നൊ എന്നൊക്കെ കടന്നു ചിന്തിച്ചത് എന്റെ തെറ്റ്. പോട്ടെ, ഒരു നല്ല കാര്യത്തിനല്ലെ.

കണ്ണുകാണാത്തവരെ ഉള്‍പ്പെടുത്തിയേക്കാമെന്നു ഏഷ്യാനെറ്റ് നേര്‍ച്ച നേര്‍ന്നിട്ടുണ്ട്. അതു വഴിവരുന്ന സെന്റി എസ്.എം.എസുകള്‍ അവര്‍ വേണ്ട എന്നും വെക്കണ്ട. ഓരൊ അന്ധഗായകരെക്കൊണ്ടും "കണ്ണു തുറക്കാത്ത ദൈവങ്ങളേ" വിളിച്ച് ഗായകനെയും, അവതാരികയേയും, ജഡ്ജസിനെയും, കാണികളേയും ഒരു പോലെ കരയിക്കുന്ന സെന്റിമെന്റ്സാണു സന്നിയെപ്പോലെയുള്ളവരുടെ വോട്ട്. സന്നി മികച്ച ഗായകനല്ല. കൊള്ളാവുന്ന ഗായകന്‍, പിന്നെ സാമ്പത്തീകമായ പ്രശ്നങ്ങള്‍. ഇതു രണ്ടും ചേര്‍ത്തു വായിച്ചാണു എന്റെ മമ്മി സന്നിക്ക് എസ്.എം.എസ് അയക്കുന്നത്.

നല്ല പാട്ടിനു മാത്രമായിരുന്നെങ്കില്‍ മമ്മി എന്തു കൊണ്ട് മറ്റുള്ളവര്‍ക്കു വോട്ടു ചെയ്യുന്നില്ല എന്ന എന്റെ ചോദ്യത്തിനു മമ്മി ഒരു ചിരിക്കപ്പുറം മറുപടി പറഞ്ഞേനെ. അങ്ങിനെ സന്നിയെ വളര്‍ത്തിയ എത്ര മമ്മിമാരുടെ വോട്ടുകള്‍, ഇതൊക്കെ സന്നിധാനന്ദന്‍ മറക്കാമോ? പാടില്ല. കഴിഞ്ഞ ദിവസം സന്നിയേക്കുറിച്ച് എഴുതിയ പോസ്റ്റില്‍ വന്ന കമന്റാണു സന്നിയോട് ഇത് പറയാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇതു സന്നി വായിക്കില്ലെന്നറിഞ്ഞു കൊണ്ടു തന്നെ. കമന്റിട്ട കുട്ടി പങ്കു വെച്ചത് അവരുടെ അയല്‍വാസിയായ ആന്റിക്കുണ്ടായ അനുഭവമാണു

സിങ്കപ്പൂരിലെ ഒരു മലയാളി അസോസിയേഷന്റെ പരിപാടിക്ക് സന്നി പാടുവാനെത്തുന്നു. മറ്റു ഗായകരുമുണ്ട്. ഈ ആന്റി സംഘാടകരില്‍ ഒരാളാണു. സിങ്കപ്പൂരിലെ പ്രസിദ്ധമായ ഒരയ്യപ്പക്ഷേത്രത്തില്‍ പോകണമെന്ന സന്നിയുടെ ആഗ്രഹപ്രകാരം, ഈ ആന്റി, മറ്റൊരാന്റിയും, അങ്കിളുമൊരുമിച്ച്, സന്നിയോടൊരുമിച്ച് പോകുന്നു. തങ്ങളുടെ പ്രിയപ്പെട്ട സ്റ്റാര്‍ സിങ്ങറുടെ കൂടെ യാത്ര ചെയ്യാന്‍ കഴിഞ്ഞതില്‍ അവര്‍ക്ക് അതിയായ സന്തോഷമുണ്ടായിരുന്നു. എന്നാല്‍ സന്നിയോ, ആകാശത്തു നിന്നു പൊട്ടി വീണവനെ പോലെ കാറില്‍ ഒരക്ഷരം മിണ്ടാതെ, ജാഡയില്‍. ശെരിക്കും സ്റ്റാര്‍ തന്നെ, അതാണല്ലൊ ആകാശത്തു നിന്നും പൊട്ടി വീണത്. നക്ഷത്രങ്ങള്‍ കുറഞ്ഞ പക്ഷം ചിരിക്കും, ഓഹ് ഇത് സ്റ്റാര്‍ സിങ്ങര്‍ ആണല്ലൊ ചിലപ്പോള്‍ ചിരിക്കില്ല. അമ്പലത്തിലെത്തിയപ്പോള്‍ പൂജാരിക്കും അതിയായ സന്തോഷം. തന്റെ നാട്ടുകാരനും സന്നിക്കുവേണ്ടി പ്രത്യേക പൂജകള്‍ കഴിച്ചിട്ടുള്ളയാളുമാണു കക്ഷി. ഇതൊക്കെ അദ്ദേഹം പറഞ്ഞിട്ട് സന്നിയുണ്ടോ ഒരു വാക്കു പറയുന്നു. അല്ലെങ്കില്‍ തന്നെ പൂജാരിക്കെന്ത് സ്റ്റാറില്‍ കാര്യം. ഇപ്പടി പെട്ട തങ്ങളുടെ പ്രിയപ്പെട്ട ഗായകന്റെ പെരുമാറ്റം അവരെ വെല്ലാതെ വേദനിപ്പിച്ചു.

താമസസ്ഥലത്തു തിരികെയെത്തുമ്പോള്‍ അവിടെ ജി. വേണുഗോപാല്‍. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്നു, സംസാരിക്കുന്നു. ഇതിലെന്തു കാര്യം, അയാള്‍ സ്റ്റാര്‍ സിങ്ങറല്ലല്ലൊ വെറും സിങ്ങറല്ലേ. അപ്പൊ ചിരിക്കാം, സംസാരിക്കാം. അതു തുളുമ്പാത്ത നിറകുടമാണെന്ന്‍ എന്റെ സുഹൃത്ത് പറയുന്നു. സന്നിയോ മഹാന്‍, മഹാനായ അല്‍പന്‍, അര്‍ത്ഥവും ഐശ്വര്യവും കിട്ടിയ അല്‍പന്‍. ഒരിക്കല്‍ ചലചിത്രതാരം ഗണേഷ് കുമാര്‍ സന്നിധാനന്ദനു അഹങ്കാരം കൂടിയൊ എന്നു ശങ്കിച്ചപ്പോള്‍ ഞാന്‍ കരുതിയത് അതു ഗണേശന്റെ അസൂയകൊണ്ടാണെന്നാണു. ഗണേശന്‍ എതെങ്കിലും പരിപാടിയില്‍ എസ്.എം.എസിനായി കൈനീട്ടി യാചിച്ചാല്‍ ഒരു പട്ടിച്ചാത്തനും തിരിഞ്ഞു നോക്കരുതേ എന്നു ശപിക്കുകയും ചെയ്തു.

നിങ്ങള്‍ അഹങ്കാരിയാകുന്നതിനോട് എനിക്കെതിര്‍പ്പില്ല, മി. സന്നി. പക്ഷെ, വന്ന വഴി, ഓരൊ പ്രേക്ഷകനോടും ഭിക്ഷയാചിച്ചു നേടിയ എസ്.എം.എസുകള്‍ കൊണ്ട് വന്ന വഴി, എന്നെപ്പോലെ സാദാ ജോലിക്കാരന്‍ റീചാര്‍ജ്ജ് ചെയ്തു തന്ന വഴി. അതു മറക്കരുത്. വന്നവഴി മറന്നാല്‍ നിങ്ങളുടെ സ്വാമി അയ്യപ്പന്‍ പൊറുക്കില്ല. ദൈവമില്ലാത്തവരുള്ള നാട്ടിലാണെല്‍ മനുഷ്യനും പൊറുക്കില്ല. ഒരു കൈലി മുണ്ടുമുടുത്ത് നിങ്ങളുടെ കുഞ്ഞു വീടിന്റെ കോലായില്‍ ചാരിയിരിക്കുന്ന സന്നിധാനന്ദനെ ടിവിയില്‍ കണ്ട് എന്റെ മമ്മി വിതുമ്പിയിട്ടുണ്ട്. നിങ്ങള്‍ക്ക് വേണ്ടി കുരിശടിയില്‍ തിരികത്തിച്ചിട്ടുണ്ട്. അതു പോലെ ഒരു പാടുപേര്‍ തിരിവെച്ചു തെളിയിച്ച വഴി നിങ്ങള്‍ മറന്നു കളഞ്ഞാല്‍ അവര്‍ നിങ്ങളെ ശപിക്കില്ല. പക്ഷെ, അവരെ വേദനിപ്പിക്കണമോ. ആ വേദന നിങ്ങള്‍ക്ക് ശബ്ദം നല്‍കിയ അയ്യപ്പസ്വാമികള്‍ സഹിക്കുമോ? സഹിക്കുമെങ്കില്‍, ഇനിയും അഹങ്കരിച്ചു കൊള്ളുക. മറിച്ച് ഇല്ലായെന്നാണെങ്കില്‍, ഇന്നു മുതല്‍ നിങ്ങള്‍ ചിരിച്ചു തുടങ്ങുക, സംസാരിച്ചു തുടങ്ങുക, നിങ്ങള്‍ക്ക് വേണ്ടി സമയവും, എസ്.എം.എസും, പ്രാര്‍ത്ഥനയും തന്നവരെകാണുമ്പോള്‍. അതു കൊണ്ടു നിങ്ങള്‍ ഒരിക്കളും ചെറുതാകില്ല. അങ്ങിനെ ചെറുതാക്കാനല്ലല്ലൊ അവര്‍ നിങ്ങള്‍ക്ക് എസ്.എം.എസ് അയച്ചത്. സന്നി മാത്രമല്ല എല്ലാ താരഗായകരും ഇങ്ങനെ തന്നെ ചിന്തിക്കുമെന്നു തന്നെ വിശ്വസിച്ചുകൊണ്ട്. സ്നേഹപൂര്‍വ്വം ആശംസകള്‍

2009, ജൂലൈ 4, ശനിയാഴ്‌ച

വളവിലെ ചതികള്‍

ചെങ്കല്ലു ചെത്തിയ ഇടവഴിയിലെ
വളവു നീ ഓര്‍ക്കുന്നുണ്ടോ?

നിന്റെ ചുണ്ടിലെ വിയര്‍പ്പിനു ഉപ്പാണ്
എന്നു ഞാന്‍ പറഞ്ഞു.
നിന്റെ ചെവികള്‍ക്കപ്പുറം പറന്നു പോയ
എന്റെ വാക്കുകളേ,
വലയെറിഞ്ഞു പിടിച്ച്,
വളവു തിരിഞ്ഞു വന്നൊരാള്‍.
ഒരണുവിസ്ഫോടനത്തിനപ്പുറം
മനസ്സു കൊണ്ട് അതിര്‍ത്തി വരച്ച്
രണ്ട് രാജ്യങ്ങളായ്,
നിന്റെ വീടും എന്റെ വീടും, പിന്നെ
നമുക്കിടയില്‍ ഇന്നോളം മായാത്തൊരീ
നിയന്ത്രണരേഖയും.

പൊടിമീശയെ അരിച്ചിറങ്ങിയ പുകയും,
നീറിനിന്നു ചുവന്ന കനല്‍ തുമ്പും,
അണഞ്ഞലിഞ്ഞീ കാറ്റില്‍ മായും മുന്‍പ്,
വളവു തിരിഞ്ഞു വന്നൊരാള്‍.
അണയാത്ത സിഗരറ്റു മുന കൊണ്ട്
കൈത്തണ്ടയില്‍ വീണ അപ്പന്റെ കയ്യൊപ്പ്.
നിയന്ത്രണ രേഖയുടെ
നീറുന്ന ഓര്‍മ്മകള്‍.

വീശിവളച്ച വണ്ടിക്കു മുന്നില്‍,
വീശി നിന്ന കാക്കി കൈകള്‍.
വളവു തിരിഞ്ഞു വന്നൊരാള്‍.
ആ വളവിലാണു
നൂറു രൂപയുടെ വിലയുള്ള
നിയന്ത്രണരേഖകള്‍.

വളവുകളേ,
നിങ്ങള്‍ സുന്ദരമാകുന്നു,
സുന്ദരികളാകുന്നു.
അതെ,
ചുണ്ടിന്റെ കോണില്‍
ചെറിയ ചതി പുരട്ടി വെച്ച സുന്ദരികള്‍.
വളവുകളിലെ ചതികള്‍
സൂക്ഷിക്കുക

ജീവിതത്തിന്റെയൊരു വളവില്‍,
കയറും കണക്കു പുസ്തകവുമായ്,
ചിത്രഗുപ്തനുമിരിക്കുന്നു.
അവിടെയൊടുങ്ങുന്ന
നിയന്ത്രണരേഖകള്‍.
വളവിലെ ചതികള്‍
സൂക്ഷിക്കുക...

2009, ജൂൺ 30, ചൊവ്വാഴ്ച

നക്ഷത്രമേ...

നിന്നോട്...
നീ മിഴികളടയ്ക്കരുത്
അതിലെന്‍ സ്വപ്നവും പ്രണയവുമുണ്ട്

നിന്റെ മിഴിനീര്‍ത്തുള്ളികള്‍
വീണുടയരുത്
അതില്‍ ഞാന്‍ ജീവിച്ചു കൊള്ളട്ടെ.

2009, ജൂൺ 26, വെള്ളിയാഴ്‌ച

കണ്ണുകളാവുന്നവര്‍...

കൃഷ്ണമണി കീറിത്തുളച്ച ചില്ലിന്‍ മുന,
ജീവന്റെ പകലൊട്ട് ദൂരമവശേഷിക്കേ-
പാതിവഴി തമസ്സിന്റെ തീരത്ത് തള്ളിയെന്‍
പകലുകള്‍ കൊണ്ടെങ്ങോ മാഞ്ഞുപോയി,
ഈ രാവേറെ നേരത്തേയെത്തി.

കണ്ണുകളുടഞ്ഞ ചെറു കുരുവിയെ പോലെയീ-
പകലിനും രാവിന്നുമൊരു നിശാഗന്ധമതി-
ലൊരു പൊട്ടുവെട്ടത്തിനായ് നേര്‍ത്ത് കേഴുമെന്‍
ഇടനെഞ്ച് പൊട്ടിയൊഴുകുന്നു പുഴയായ്,
അതിന്‍ തീരത്ത് നീ വന്നിരുന്നു

മിഴികളിലിരുട്ടു പടരുന്നതൊരു പിഴയല്ല-
ഇരുളും കറുപ്പല്ല, നന്നെ വെളുത്തതാം,
മനസ്സിന്റെ വാതിലുമിറുക്കേയടച്ചതി-
ല്ലിരുളാക്കി മാറ്റുന്നതാണു പാപം;
പക്ഷെ, യിരുളിന്നു നീ കൂട്ടിരുന്നു.

പീലിയുടെ നിറഗണവുമാകാശ നീലിമയു-
മസ്തമന ശോണിമയും ശലഭവര്‍ണ്ണങ്ങളും
നീയെന്റെയാത്മാവില്‍ നട്ട തരു ഭാവനാ-
ശിഖരത്തില്‍ കൂട് കൂട്ടുന്നു മെല്ലെ-
കുഞ്ഞു ലോകമീ കൂട്ടിലണയുന്നു.

നീയെന്നതൊരു കൊച്ചു മെഴുകുതിരി വെട്ടമാ
ണതിലഞ്ഞീടാത്ത നൈരാശ്യമില്ല ശത-
കോടി ദുഖങ്ങള്‍ തന്‍ നോവില്ല, നീ തന്ന-
പ്രണയമാണീ തുണ്ടു വെട്ടം.
അതു തെളിയിച്ചൊരാളെന്റെ ദൈവം.

കണ്‍ടു തീരാതങ്ങ് തീര്‍ന്നുപോയ് മഴവില്ലു-
മരുവിയും പൂക്കളും ചിരികളും മാഞ്ഞുപോ-
യിനി നിന്റെ മിഴിയിണയിലാണെന്റെ കാഴ്ച നിന്‍-
മിഴിയിലെന്‍ മിഴിചേര്‍ത്ത് വെയ്പ്പൂ.
നിന്റെ മടിയിലെന്‍ ജീവനലിയിപ്പൂ.


[ജീവിതത്തിനിടയ്ക്ക് വെച്ച് വെളിച്ചം മങ്ങിപ്പോയ നിനക്ക്,
നിന്റെ ഇരുട്ടിനെ മായ്ച്ച് തിരികൊളുത്തിയ പെണ്‍കുട്ടിക്ക്,
നിങ്ങളൊരുമിച്ച് തുടങ്ങിയ യാത്രയ്ക്ക്,
എല്ലാവിധ ആശംസകളും ഈ വരികളും.]

2009, ജൂൺ 24, ബുധനാഴ്‌ച

ചെറായി മീറ്റ് ഗീതം

എന്റെ വീടിനടുത്തു നിന്നു ഏകദേശം അരമണിക്കൂറു കൊണ്ടെത്താവുന്ന സ്ഥലമാണ് ചെറായി. എന്നിട്ടും അവിടെ വെച്ച് പ്രിയപ്പെട്ട ബ്ലോഗര്‍മാര്‍ സമ്മേളിക്കുമ്പോള്‍ അവിടെ എത്തിച്ചേരാനാവാതെ വരുന്നതിനെ വിധിയുടെ വിളയാട്ടമെന്നോ, യാദൃശ്ചികമെന്നൊ ഒക്കെ വിളിക്കാം. അതുപോലെ തന്നെ യാദൃശ്ചികമാണു ഈ ഗീതത്തിനു പിന്നില്‍ ആചാര്യനോടും, ജയേട്ടനോടും, കാപ്പുവിനോടും, പണിക്കരു മാഷിനോടുമൊപ്പം നില്‍ക്കാന്‍ കഴിഞ്ഞതും. വെറുമൊരു ഗീതമെന്നതിനപ്പുറത്തേക്ക് ലോകത്തിന്റെ പലമൂലകളിരുന്നു കൈകോര്‍ത്തു എന്നുള്ളതാണു, എനിക്കേറ്റവും സന്തോഷം പകരുന്നത്. മലയാളമെന്നതാണു അങ്ങിനെ ഒന്നിപ്പിച്ചു നിര്‍ത്തിയ കണ്ണി. ബൂലോകമാണതിനു നിദാനം.

മസ്കറ്റിലിരുന്നു ജയേട്ടന്‍ വരികളെഴുതുന്നു, റായ്പൂരിലിരുന്നു പണിക്കരുമാഷും, ഇവിടെയീ ദുഫായിലിരുന്നു ഞാനും അതിന്റെ സംഗീതത്തെക്കുറിച്ച് ചിന്തിക്കുന്നു, അമ്മേരിക്കയിലിരുന്നു കാപ്പുവും, പിന്നെയാചാര്യനും ഇതിനുപിന്നില്‍ ഓടി നടക്കുന്നു, ലോകത്തിന്റെ മറ്റൊരു കോണില്‍, ചെറായില്‍ ഇതാലപിക്കുന്നു. ഇതാണു ഈ ബൂലോകത്തിന്റെ സത്ത. ആശയങ്ങളിലും, വീക്ഷണകോണുകളിലും, സംഘട്ടനമോ, സമദൂരമോ ഉണ്‍ടെങ്കിലും ബൂലോകമെന്ന ഒറ്റയാശയം രാജ്യത്തിന്റെയോ മനസിന്റെയോ ആശയങ്ങളുടെയോ അതിരുകളെ മായ്ച്ച് ലോകത്തെ ഒറ്റയൊരു ഭൂചിത്രത്തില്‍ നിര്‍ത്തുന്നു. ജൂലൈ 26നു ചെറായില്‍, ശരീരത്തേക്കാളുപരി, മനസു കൊണ്ടവിടെ ഒത്തുചേരുന്നവരായിരിക്കുമധികവും. എല്ലാവിധ ആശംസകളും പ്രാര്‍ത്ഥനകളും. ഒപ്പം, ജയേട്ടനും, കാപ്പുവിനും, ആചാര്യനും നന്ദിയും, പണിക്കര്‍മാഷ്ക്ക് അഭിനന്ദനങ്ങളും.

1. രചന: ജയകൃഷ്ണന്‍ കാവാലം സംഗീതം, ആലാപനം: ഡോ. എന്‍.എസ്. പണിക്കര്‍
Get this widget | Track details | eSnips Social DNA


2. രചന: ജയകൃഷ്ണന്‍ കാവാലം സംഗീതം, ആലാപനം: അരുണ്‍ ചുള്ളിക്കല്‍
Get this widget | Track details | eSnips Social DNA

2009, ജൂൺ 22, തിങ്കളാഴ്‌ച

എന്റെ കോളേജ് കവിതകള്‍

ബസ് യാത്ര

കണ്‍സഷന്‍ കാര്‍ഡിലേക്കുള്ള കഴുകന്‍ നോട്ടവും
കറുത്ത ബാഗില്‍ ചിതറിവീണ നാല്‍പത് പൈസയും
കണ്ടക്ടറുടെ അവജ്ഞയും
ഞാന്‍ സഹിച്ചത്
നിന്റെ വിയര്‍പ്പിന്‍ ഗന്ധവുമേറ്റ്
പിന്നില്‍ ചാരിനില്‍ക്കാനല്ലായിരുന്നെങ്കില്‍
പിന്നെയെന്തിനാണ്?


സോഷ്യല്‍

ഇന്നലെ ഇതിലേ പോയവരുടെ
കാലടികള്‍ മാഞ്ഞ വഴിയിലൂടെ
എന്റെ പുതിയ യാത്രകള്‍ക്ക്
തിരി കൊളുത്തവേ

പ്രണയമരത്തിന്റെ ചുറ്റില്‍
ചിതറി വീണുറങ്ങിയ
മഞ്ഞപ്പൂക്കളുടെ ഗന്ധം മാഞ്ഞിരുന്നില്ല.

കാന്റീന്‍

ചുടുകടുപ്പന്‍ കാപ്പിയുടെ ഉറക്കമില്ലായ്മയില്‍
വായിച്ചു തള്ളിയ വിപ്ലവങ്ങള്‍.
നീയെന്നിലേക്ക് ചാരിയിരുന്നു,
ചായക്കോപ്പയിലെ ചൂടാറ്റിയത്.

പരിപ്പുവടയില്‍ നിന്നടര്‍ന്നു മാറിയ
കറിവേപ്പിലയും പച്ചമുളകും,
തിങ്കളാഴ്ചയ്ക്ക് തണുത്തുപോയ
മത്തിപൊരിച്ചതും,
എന്‍സിസി ബൂട്ടിനടിയില്‍
ചതഞ്ഞരഞ്ഞ മുട്ടക്കറിയും പൊറോട്ടയും,
പുകപരത്തിയൊരു ബസ് വരും മുന്‍പേ
കടിച്ചു പിടിച്ചൊരു കുറ്റിബീഡിയും.

ഗ്രാമര്‍ ക്ലാസ്

ആദ്യമേ നീ നല്‍കിയ ഉറക്കങ്ങള്‍ക്ക് നന്ദി..
പ്രണയമില്ലാത്ത വ്യാകരണത്തിന്റെ
ദിത്വസന്ധിയെ പ്രണയിച്ചു ഞാന്‍
ചേരുമ്പോളിരട്ടിക്കുന്ന നിന്‍
ചുംബനത്റ്റിന്റെ മധുരവും

സമരം

മരവിച്ചുപോയ ഇടിനാദങ്ങള്‍
പിളര്‍ന്നു തീര്‍ന്നുപോയ കടലുകള്‍
കുരച്ചു തളര്‍ന്ന രക്തപ്പട്ടികള്‍
ക്ളീഷെകളായ് പോയ
സ്വാതന്ത്ര്യവും, സമത്വവും
സാഹോദര്യവും, പിന്നെ
പഴകിയുറഞ്ഞൊരു പുരോഗമനവാദവും.

ഇലഞ്ഞിമരം

നീ പൂത്തതും കായുതിര്‍ത്തതും
ഇലപൊഴിഞ്ഞൊരു ഫെബ്രുവരിയില്‍
തലതാഴ്ത്തി നിന്നു യാത്ര മൊഴിഞ്ഞതും
തരളമെന്‍ പ്രണയ മര്‍മ്മരങ്ങള്‍ക്ക്
തണലായ് നിന്നതും...

നിന്റെ ചോട്ടിലിരുന്നു
പറയാതെയും പറഞ്ഞും പോയ
പ്രണയങ്ങളെത്ര?

[ടി.സി. വാങ്ങിപ്പോയതിന്റെ പിറ്റേന്ന് ശൂന്യമായ കോളേജിന്റെ ഇടനാഴിയിലിനുന്നപ്പോള്‍ കുറിച്ച് വെച്ചത്]

2009, ജൂൺ 21, ഞായറാഴ്‌ച

വാര്‍ഷികാഘോഷ മഹാമഹങ്ങള്‍

ബ്ലോഗന്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബിന്റെ 1-മത് വാര്‍ഷികവും
ബ്ലോഗനനുസ്മരണവും

കൊല്ലല്‍ വര്‍ഷം 2009, മുടിഞ്ഞമാസം 16(അടിയന്തിരത്തി)നു
ബ്ലോഗര്‍ നഗര്‍, ഗൂഗിള്‍ പി.ഓ-8706637

മാന്യമഹാ ബ്ലോഗന്മാരെ ബ്ലോഗികളെ,

പോസ്റ്റുകളുടെ കൂട്ടപ്പൊരിച്ചിലും, കമന്റിലെ കൂട്ടത്തല്ലും കടന്നു പോയൊരു വര്‍ഷത്തിന്റെ അത്ര മെച്ചമൊന്നുമല്ലാതൊരോര്‍മ്മയുമയവിറക്കി, ബ്ലോഗറിന്റെ കുളിര്‍മയും പേറിയിതാ ആ സുദിനം വന്നണഞ്ഞു. ബ്ലോഗന്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബിന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് പോസ്റ്റിടുകയായി. ബ്ലൊഗനുസ്മരണം 2009 -ലേക്ക് കമന്റിടാന്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും സ്വാഗതമരുളുന്നു.

കാര്യപരിപാടികള്‍

രാവിലെ 9 നു : പോസ്റ്റുയര്‍ത്തല്‍ (പൊതുവായിട്ട് ഒരെണ്ണമോ, ഓരോരുത്തര്‍ക്ക് അവരവരുടെ പറമ്പിലോ ഓരോ പോസ്റ്റുവീതം ഉയര്‍ത്താവുന്നതാണു.)

10 മണിക്ക് : കാണാപോസ്റ്റ് (വാര്‍ഷികപോസ്റ്റുയര്‍ത്തിയത് ചിന്തപറമ്പില്‍ നിന്നും അഗ്രഗേറ്റര്‍ ജംഗ്ഷനില്‍ നിന്നും എത്തിനോക്കി കണ്‍ടുപിടിക്കല്‍. പോസ്റ്റിടുന്നയാള്‍ തന്നെ ഇതാദ്യം ഉറപ്പു വരുത്തേണ്ടതാണു)

11 മണിക്ക് : ലിങ്കെറിയല്‍ (ചാറ്റ്, ഈ മെയില്‍ വഴി ഏറിയുന്ന ലിങ്കുകള്‍ പെറുക്കി ബ്രൌസറില്‍ തൂക്കണം. ആദ്യം ലിങ്കുമായെത്തുന്നയാള്‍ സമ്മാനമായി ഒരു തേങ്ങ കിട്ടുന്നതും അത് പോസ്റ്റിനു താഴെ തന്നെ ഉടക്കേണ്ടതുമാണ്.)

12 മണിക്ക് : സ്മരണിക പ്രകാശനം (ഇതു വരെ കാട്ടിക്കൂട്ടിയത് മുഴുവന്‍ ഒറ്റപ്പോസ്റ്റില്‍ ഉള്‍ക്കൊള്ളിക്കുന്ന സാഹസിക പരിപാടി)

ഉച്ചതിരിഞ്ഞു 2 മണിക്ക്: കണ്ണുകെട്ടി കമന്റടി (സ്മരണിക ഫുള്ളായി വായിക്കാന്‍ സമയമില്ലാത്തവര്‍ മാത്രം പങ്കെടുക്കുക)

3 മണിക്ക് : കമന്റ് പെറുക്കല്‍ (പോസ്റ്റിറുന്നവര്‍ക്ക് മാത്രം. ഏറ്റവും കൂടുതല്‍ കമന്റു കിട്ടുന്നവരെ വിജയിയായി പ്രഖ്യാപിക്കും. എന്തൊന്നിത് വാരിഷിക റിയാലിറ്റി ഷോയാ)

4 മണിക്ക് : ചര്‍ച്ചാക്ളാസുകള്‍

1. ഒരു പണിയുമില്ലാത്തപ്പോള്‍ എങ്ങിനെ വാര്‍ഷികപോസ്റ്റിടാം
2. ഏതു സമയത്ത് വാര്‍ഷികപോസ്റ്റിടാം

തുടങ്ങിയ വിഷയങ്ങളേ ഉള്‍ക്കൊള്ളിച്ച് ബ്ലോഗനര് അനിലര്, ബ്ലോഗനര് പറമ്പിലാനര്, ബ്ലോഗനര് കുന്നങ്കുളര് എന്നിവര്‍ സംസാരിക്കുന്നു.

വൈകീട്ട് നാലിനു : ആശംസപ്രസംഗം (വഴിയേ പോകുന്ന ആര്‍ക്കും ആശംസകള്‍ അര്‍പ്പിക്കാവുന്നതാണു)

വൈകീട്ട് അഞ്ചിനു: മറുപടി പ്രസംഗം (സ. വാര്‍ഷികന്‍ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ചു സംസാരിക്കുന്നു. തന്നെ ഈ വഴിക്കു പിഴപ്പിച്ചവന്മാരെയും ഇത്തരുണത്തില്‍ സ്മരിക്കുന്നതാണു)

തുടര്‍ന്നു, കലാപരിപാടികള്‍ (തന്റെ തന്നെ ചില പോസ്റ്റുകളിലെ ലിങ്കുകള്‍ ആരും വായിക്കരുതെന്ന ഉദ്ദേശ്യത്തോടെ ഉള്‍ക്കൊള്ളിക്കുന്ന കലാപരിപാടി.)


ഏവര്‍ക്കും സ്വാഗതം


NB: പോസ്റ്റില്‍ മാറ്റം വരുത്താന്‍ സ. വാര്‍ഷികനു അവകാശമുണ്ടായിരിക്കുന്നതാണു



വാര്‍ഷികപോസ്റ്റിട്ടവരെ കളിയാക്കനല്ല കേട്ടൊ. അടുത്തടുത്ത് വാര്‍ഷികപോസ്റ്റ് കണ്ടപ്പോളൊന്നു തോണ്‍ടാമെന്നു കരുതി. തോണ്‍ടണമെന്നെയുള്ളു. ചൊറിയണമെന്നില്ല. എല്ലാവാര്‍ഷികന്മാര്‍ക്കും ഒറ്റവാക്കില്‍ "ആശംസകള്‍"


കടപ്പാട്: മദ്യപാനാഘോഷം എന്നപേരില്‍ വന്ന ഈ മെയില്‍.

2009, ജൂൺ 16, ചൊവ്വാഴ്ച

തുമ്പിച്ചിറകുകള്‍

ചോണനുറുമ്പു ചുമന്നൊരു തുമ്പി-
ച്ചിറകീ വഴിയേ പോകുന്നു
ചിറകില്‍ പൊടിയും രുധിരം നുകരു-
മെറുമ്പിന്‍ വരികള്‍ നീളുന്നു.

ആരുടെ വഴികളിടയ്ക്കു മുടക്കി
ജടായു കണക്കേ പറന്നൂ നീ?
ആരുടെ കയ്യിലിരുന്നു പിടഞ്ഞി-
ട്ടേതൊരു മാനം കാത്തു നീ?

മണ്ണിനും നിന്‍ ചെറുവിണ്ണിനുമിടയില്‍
വീശി നിറച്ചൊരു വര്‍ണ്ണവുമായ്
പാറിനടക്കാന്‍ ചിറകുകള്‍ നല്‍കി-
പ്പോയൊരു ദൈവം ഈ വഴിയെ.

ആരുടെ കല്ലുകള്‍ കാലിലിറുക്കീ-
ട്ടേന്തിവലിഞ്ഞു പറന്നീലാ?
ആരുടെ കല്ലാം മനസ്സിലുദിച്ചു നിന്‍-
ചിറകുകളരിയണമെന്ന വിധി?

ചോരമണത്ത് വരുന്നുണ്ടിതിലേ
ചോണനുറുമ്പുകളൊരു കൂട്ടം
മരിച്ചു തുടങ്ങിയ നിന്റെ ശരീരം
കീറി മുറിഞ്ഞു പിടയ്ക്കേണം.

എന്നുടെ കവിത നടന്നൊരു വഴിയില്‍
തണലായ് നളിനദലം പോല്‍ നിന്‍
ചിറകു വിരിച്ചതും വര്‍ണ്ണക്കൂട്ടുകള്‍
വാരിയെറിഞ്ഞതുമിന്നോര്‍ക്കേ,

അവസാനത്തിന്‍ ശ്വാസം അണയും-
മുന്‍പേ നിന്നുടെ പ്രാണനെയെന്‍,
കാലുകള്‍ നീട്ടിയരപ്പൂ നിന്നെ-
ചോണന്‍ കീറി മുറിക്കാതെ.

ദയയല്ലാത്തൊരു ദയയാണതു നിന്‍-
ചിറകു മുറിഞ്ഞൊരു വേദനയും,
ചോണന്‍ കടിയുടെ നൊമ്പരവും,
ഒട്ടൊരു മാത്രയിലണയട്ടെ.

ചിറകുകളറ്റൊരു കൃമിയെന്നോണം
അകലത്താ വഴിയരികിലൊരു-
കരിയില കൊണ്ടൊരു മൃതിയുടെ കച്ച-
പുതച്ച് മയങ്ങുക നീ തുമ്പി...

2009, ജൂൺ 15, തിങ്കളാഴ്‌ച

മരണത്തെക്കുറിച്ച് വായിക്കുമ്പോള്

പലരും ചിന്തിക്കുന്നതു പോലെ അതൊരു ഓര്‍മ്മപ്പെടുത്തലാണു, മരണത്തേക്കുറിച്ച്. എല്ലാവര്‍ക്കും ഒരിക്കല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഘോരഘോരമായ സത്യം. രംഗബോധമുള്ളപ്പൊഴോ ഇല്ലാത്തപ്പൊഴോ അതു വരുന്നു. വാഴക്കോടനോ, കിച്ചുവോ മറ്റാരെങ്കിലുമോ അതേക്കുറിച്ചെഴുതുമ്പോള്‍, വായിക്കുന്ന എന്നെപ്പോലുള്ളവരും ഈയൊരു ഭീകര സത്യത്തിലേക്ക് ഉറ്റു നോക്കുന്നു, കുറേപേര്‍ ധീരമായി. കുറേപ്പേര്‍ അതുളവാക്കുന്ന ഭയത്തിനതീതരായിത്തന്നെ. എനിക്കാ പോസ്റ്റുകള്‍ വിണ്ടും വായിക്കാനുള്ള ധൈര്യമില്ല. അതു എഴുത്തിന്റെ കുഴപ്പമോ, എഴുതുന്നവരോട് എന്തെങ്കിലും വൈരാഗ്യമുള്ളതു കൊണ്ടൊ അല്ല. അതിനുള്ള ധൈര്യമില്ല, അത്ര തന്നെ. ഇതൊക്കെ മാറ്റിവെച്ചാല്‍, ഒരാള്‍ മരിച്ചതിനുശേഷം വരുന്ന കുറിപ്പില്‍ ആശാവഹമായ എന്തൊ ഒന്നു ഞാന്‍ കാണുന്നു. കൊള്ളാം. നല്ലത്, എന്റെ കണ്ണിനു നല്ലതു കണ്ടാലും തിരിച്ചറിയാം എന്നത് തന്നെ വലിയ കാര്യം. അത് മരണത്തിലൂടെ നമ്മള്‍ ചില മഹാന്മാരോടൊപ്പം ഗണിക്കപ്പെടുന്നു എന്നുള്ളതാണു.

ഇതിലെന്ത് മഹത്വം?. ഒരു ചുക്കുമില്ല. ശരിയാണു ഒരു ചുക്കുമില്ല. വാഴക്കോടന്റെ കത്തോ, കിച്ചുവിന്റെ ഓര്‍മ്മപ്പെടുത്തലോ വായിച്ചിട്ടു ഞാനൊരു കമന്റുമിട്ട് പോകുന്നു. എപ്പൊ വേണമെങ്കിലും എന്നെതിരഞ്ഞു കടന്നു വരാവുന്ന മരണം. അതേക്കുറിച്ചെഴുതുമ്പോള്‍ എന്റെ കൈ വിറക്കുന്നു. അവനവന്റെ മരണത്തെക്കുറിച്ചെഴുതുക അത്ര സുഖമുള്ള ഏര്‍പ്പാടല്ല എന്നാണു എനിക്കു തോന്നുന്നത്. ഇതു വായിക്കുന്ന എന്നൊടടുത്തു നില്‍ക്കുന്നവര്‍ക്കും ഇതത്ര സുഖമുള്ള സങ്കല്പമല്ല. എങ്കിലും വിചാരിക്കുന്നു. ആ അവിചാരിതമായ സംഭവതില്‍ തട്ടി ഞാന്‍ വീണു പോകുന്നു എന്നും എന്റെ മരണമറിയുന്ന ഏതെങ്കിലും ഒരു ബ്ളോഗര്‍ അതേ പറ്റി എഴുതുന്നു എന്നും നിനയ്ക്കു. അങ്ങിനെ വരുമ്പോള്‍ എന്റെ മൃത്യുവിനു ആലങ്കാരികമായി ഒരു പദം കൂടി വന്നേക്കാം. അതിനെ മുന്നില്‍ ചേര്‍ത്ത് ‘യാദൃശ്ചികം’ എന്നു പറഞ്ഞു ബൂലോകത്ത് ജനിക്കുന്ന പോസ്റ്റ്. മരണത്തേക്കുറിച്ച് പറഞ്ഞിടത്ത് കമ്ന്റിട്ടുപോയിട്ട് ഞാന്‍ മരണത്തിനു കീഴടങ്ങുന്നു എന്നതാണു അതിന്റെ യാദൃശ്ചികത. അങ്ങിനെ വെറുതെ മരിക്കേണ്ടുന്ന ഞാന്‍ ‘യാദൃശ്ചികമായി മരിക്കുന്നു’.

സംഗതി അഥവാ മഹത്വം തുടങ്ങുന്നത് അവിടെ നിന്നാണു. ഞാന്‍ പറഞ്ഞ ആശാവഹമായ കാര്യം. അതാണു എന്റെ മരണത്തെപ്പറ്റിയുള്ള ആരെങ്കിലും എഴുതുന്ന എഴുത്ത്. എത്രപേര്‍ വന്‍കരകളിലും കടലിലുമായി പരന്നു കിടക്കുന്ന ഭൂമിയില്‍ കോടിക്കണക്കിനു കോണുകളിലായി, അനുനിമിഷം നിത്യമായ വിട പറഞ്ഞു പോകുന്നു? അതില്, എത്ര പേരുടെ മരണം എഴുതപ്പെടുന്നു? അതില്‍ എത്ര എഴുത്തുകള്‍ നമ്മെ ചിന്തിപ്പിക്കുന്നു? എന്റെ മരണത്തെ പറ്റി ചിന്തിക്കപ്പെടുന്ന ഒരു എഴുത്തുണ്ടാകുമ്പോള്‍, ദുഃഖത്തിനപ്പുറം നിന്നു ഞാന്‍ സന്തോഷിക്കുകയാണു.

അങ്ങിനെ ചരിത്രത്തില്‍ സംഭവിക്കുന്നതിതാദ്യമായല്ല. "A glory has departed and the sun that warmed and brightened our lives has set and We shiver in the cold and dark"-ഗന്ധിജിയെ അനുസ്മരിച്ച് നെഹ്രു നടത്തിയ ചരമപ്രഭാഷണം. ഇങ്ങനെ മറഞ്ഞു പോകുന്നവര്‍ ബാക്കി വെക്കുന്ന ചിന്തകള്‍ അനുസ്മരിക്കുന്ന എത്ര കൃതികള്‍, വിലാപകാവ്യങ്ങള്‍. 1637-ല്‍ പുറത്തിറങ്ങിയ, ജോണ്‍ മില്‍ട്ടന്റെ പ്രസിദ്ധമായ കാവ്യം, ലിസിഡാസ്, തന്റെ സഹപാഠിയായിരുന്ന എഡ്വേഡ് കിംഗിന്റെ ചരമത്തില്‍ നിന്നുയിര്‍കൊണ്ട വിലാപകാവ്യമാണു. കേംബ്രിജില്‍ തന്നോടൊപ്പം പഠിച്ചിരുന്ന കിംഗ് ഒരു കപ്പലപകടത്തിലാണു മരിക്കുന്നത്. തന്റെ സുഹൃത്ത് പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിപ്പോയൊരിടയനാണു എന്നു മില്‍ട്ടണ്‍ എഴുതുന്നു. ജോണ്‍ കീറ്റ്സ് മരണപ്പെട്ട ശേഷം അദ്ദേഹത്തെ അനുസ്മരിച്ച് 1821-ല്‍, ഷെല്ലി എഴുതിയ വിലാപകാവ്യമാണു അഡോണൈസ്. ഒരു പക്ഷേ ഷെല്ലിയുടെ ഏറ്റവും മുകച്ച കൃതിയെന്നു (Ode to West Wind-നെ സ്മരിച്ചു കൊണ്ട് തന്നെ) എനിക്ക് തോന്നിയിട്ടുള്ളതാണു ഈ കവിത. ജീവിതമെന്ന സ്വപ്നത്തില്‍ നിന്നുണര്‍ന്നെഴുന്നേറ്റതാണു കീറ്റ്സ് എന്നു ഷെല്ലി പറയുന്നു. നമ്മള്‍ക്കു മാത്രമേ കീറ്റ്സ് കലുഷമായ കാഴ്ചകളില്‍ മറഞ്ഞു പോകുന്നുള്ളു.

ചങ്ങമ്പുഴയുടെ രമണന്‍. തന്റെ സുഹൃത്തായിരുന്ന ഇടപ്പിള്ളി രാഘവന്‍പിള്ളയുടെ മരണത്തില്‍ ദുഃഖിതനായി എഴുതിയ മലയാളത്തിലെ ഏറ്റം മികച്ച വിലാപകാവ്യം. കേംബ്രിജിലേ, സുഹൃത്തായിരുന്ന ഹെന്‍റി ഹലാമിനെ അനുസ്മരിച്ച് ടെന്നിസന്‍ എഴുതിയ ഇന്‍ മെമോറിയാം, അങ്ങിനെ നീണ്ടു പോകുന്ന കൃതികള്‍. ഇതില്‍ നമ്മുക്കെന്തു കാര്യം? കീറ്റ്സും കിങും, രാഘവന്‍ പിള്ളയും, ഹലാമും എവിടെ നില്‍ക്കുന്നു, ഈ അരണ്ട വെളിച്ചത്തില്‍ ഞാനെവിടെ നില്‍ക്കുന്നു.

അങ്ങിനേ പ്രശസ്തരല്ലാത്തവരെക്കുറിച്ച്, തോമസ് ഗ്രേയ് "കന്‍ട്രി ചര്‍ച്യാര്‍ഡ്" എഴുതിയിട്ടില്ലേ". ഉവ്വ് ഉണ്ട്. ശെരിതന്നെ. അങ്ങിനെ അവര്‍ക്കൊപ്പം തോളോടു തോള്‍ വെക്കാതെ ഞാനും നില്‍ക്കുന്നു. എന്നെക്കുറിച്ചും എഴുതപ്പെട്ടിരിക്കുന്നു, അതിബൃഹത്തായ ലോകസമചാരത്തിന്റെ ഒരു ചെറിയ മൂലയില്‍ എന്ന ഭാവത്തില്‍. അതു വായിച്ച് ആളുകള്‍ മരണമെന്ന ക്ഷണിക്കപ്പേടാത്ത അതിഥിയേ അല്ലെങ്കില്‍ ക്ഷണിച്ചിട്ടും വരാത്തവനേ ഓര്‍ത്ത് കുണ്ഡിതപ്പെട്ടിരിക്കുന്നു. ചിലര്‍ ദുഃഖിക്കുന്നു. ചിലര്‍ അതിഘോരമായ ചിന്തയ്ക്കടിപ്പെടുന്നു. എന്റെ മരണം ചിന്തയ്ക്ക് വിഷയമാകുന്നു.സാധാരണമായ, വെറും വെറും സാധാരണമായ എന്റെ മരണം അങ്ങിനെ സാധാരണത്വത്തിലും ചെറിയൊരു അസാധാരണത്വം ഉണ്ടാക്കിയിരിക്കുന്നു. അതാണു ഞാന്‍ പറഞ്ഞ ഗുട്ടന്‍സ്. മനസിലായോ, ആശാവഹമായ ഈ ഗുട്ടന്‍സ് എന്നെ മഹാനാക്കുന്നില്ലെ? കുറഞ്ഞപക്ഷം ഇതു പോലൊന്നു കീറ്റ്സിനെയും ഗാന്ധിജിയേയും രാഘവന്‍ പിള്ളയേയും പറ്റിയെഴുതിയിരിക്കുന്നു എന്നെനിക്ക് അഹങ്കരിക്കാം. “Death is the most commoner”.

ലോകമായ ലോകമൊന്നും എന്നെ അറിയുന്നില്ല. ഈ കൊച്ചു കോണില്‍ എന്നെ അറിയുന്നവര്‍ പോലും തുച്ഛമായിരിക്കെ, ഈ ഭൂലോകത്ത് എന്തു കാണാന്‍?. അല്ലെങ്കില്‍ തന്നെ അറിഞ്ഞിട്ടും അറിയാത്ത എത്രപേരീ ലോകത്തിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ബഷീര്‍ അനുസ്മരണത്തിനു വന്ന എത്രപേരുടെ ബ്ളോഗുകളും ചിത്രങ്ങളും ഞാന്‍ കണ്ടിരിക്കുന്നു. എങ്കിലും അവരൊക്കെ തീര്‍ത്തും അപരിചിതരായി എന്റെ മുന്നിലൂടെ തെക്കു വടക്കു നടന്നു. ആര്‍ക്കും ആരെയും അറിയില്ല, എന്നാല്‍ എല്ലാവരും എല്ലാവരെയും അറിയുന്നു. വാഴക്കോടന്റെ സുഹൃത്തിനേയോ, കിച്ചു പറഞ്ഞ നസ്രുദീനെയോ എനിക്കറിയില്ല, എങ്കിലും അവരെക്കുറിച്ചെഴുതിയ വാക്കുകളിലൂടെ ഞാനറിയുന്നു. അങ്ങിനെ അറിയാതെ അറിഞ്ഞവരുടെ ഇടയില്‍ ചുമ്മാ ഒരൊര്‍മ്മപ്പെടുത്തലോ, ഓര്‍മ്മയോ, തത്വ ശാസ്ത്രമോ, സത്യമോ ഒക്കെ പറയുന്ന മരണവുമായി കടന്നു പോകുമ്പോള്‍ എന്തു സുഖം, എന്തു രസം. അതും വായിച്ചു കമന്റിടുന്നവരും നാളെ മരിക്കാം. അതിനേക്കുറിച്ചും എഴുത്തുകള്‍ വരാം. അങ്ങിനെ മരിക്കുന്ന നമ്മളെല്ലാവരും മഹാന്‍മാരായി, ഈ ബൂലോകത്ത് പാറിനടക്കുന്ന അതി സുന്ദരമായ കാഴ്ച്ച..മനോഹരം...അതി മനോഹരം...ഒറ്റക്കണ്ണാ ഈ ചിത്രവും പകര്‍ത്തിക്കോളൂ...മംഗളം.

സെക്സ്, കൂട്ടികൊടുപ്പ്, ലൈംഗീകത, തുണ്ട്

ങ്ഹേ! ആരാ? എന്താ ഇവിടെ?

ചോദിച്ചത് കേട്ടില്ലാന്നുണ്ടോ? ന്താ ഇവിടെ കിടന്നു ചുറ്റിത്തിരിയണേന്നു?

ഓഹ്! പരുങ്ങുന്നുണ്ടല്ലോ? ഹും കാര്യം മനസിലായി..

ടൈറ്റിലുകണ്ടു വന്നതാല്ലെ?

ക്ഷമിക്കണം കേട്ട..

ഇതു നിങ്ങളുദ്ദേശിച്ച ഷേര്‍ളിയുടെ ബ്ളോഗല്ല...ഏതെങ്കിലും വിധത്തിലുള്ള ‘തര’വുമല്ല..

തിരികേ പൊയ്ക്കോളു..ഊം പൊയ്ക്കോളൂ...അല്ലെങ്കില്‍ ചിന്തയുടെ ഈ ജാലകമടച്ചാലും മതി.

ഡിസ്‌ക്ളെയിമര്‍: ഈ പോസ്റ്റിനു നിലവിലുള്ളതോ ഡിലീറ്റ് ചെയ്യപ്പെട്ടതോ ആയ ഒരു ബ്ലോഗുമായും പോസ്റ്റുമായും യാതൊരുവിധ ബന്ധവുമില്ല. അഥവ ഒണ്ടെങ്കില്‍ തന്നെ അതു സ്ഥിരം ആ ബ്ലോഗ് തന്നെ വായിക്കുന്നതു കൊണ്ടു ചുമ്മാ തോന്നുന്നതാണു...ശുഭം

2009, ജൂൺ 13, ശനിയാഴ്‌ച

ബഷീര് അനുസ്മരണവും മാജിക് ഓവനും

ബഷീര്‍ പറഞ്ഞു 'എന്നെയാരും ഓര്‍ക്കേണ്ട'. എങ്കിലും ഓര്‍ത്തുപോകുന്നു. അതു വായിക്കുവാന്‍ കൊള്ളാവുന്ന കൃതികളേയും ഒരു സാഹിത്യകാരനേയും ഒരു തലമുറ അറിയാത്തതിനാല്‍ വായിക്കാതെ വിട്ടു എന്നത് സംഭവിക്കാതിരിക്കാനാണു. ‘അത്തരമൊരു ദുര്യോഗമില്ലാതെയാക്കുക’ എന്ന ധാര്‍മികമായ ഉത്തരവാദിത്വം നിറവേറ്റുവാന്‍ ശ്രമിച്ച ദലയ്ക്കും കേരള സാഹിത്യ അക്കാദമിക്കും നന്ദി. തുടര്‍ന്നും അനുസ്മരണങ്ങള്‍ ഉണ്ടാകട്ടെ. ആശംസകള്‍.

കുരുത്തം കെട്ട കണ്ണുമായി ജനിച്ചത് എന്റെ ദൌര്‍ഭാഗ്യ്മാണു. അതു കൊണ്ടാണല്ലൊ ചില അനാവശ്യ കാഴ്ചകളിലേക്ക് എന്റെ കണ്ണുകള്‍ അലഞ്ഞു പോകുന്നത്.

കവിതയില്ലാത്ത വാക്കുകള്‍ കൊണ്ട്, കഥാകാരിയും കവി(കവയിത്രിയല്ലേ?)യുമായ(കവിയെന്നു പറഞ്ഞത് അനുസ്മരണം നടത്തിയ സഹീറ തങ്ങള്‍ എന്നും യുവ കവയിത്രി എന്നു വിളിക്കപ്പെടുന്നതുമായൊരാളു) മാധവിക്കുട്ടിയുടെ ആത്മാവിനെ വേദനിപ്പിച്ചതും, അനുസ്മരണത്തിനേക്കളേറെ ആളെ നിറയ്ക്കാനായി വിളിച്ചു കൂട്ടപ്പെട്ടവരേയും, ശ്രദ്ധിക്കാതെ ഡി.സി. ബുക്സിന്റെ താല്‍ക്കാലിക വില്പനശാലയിലേക്ക് ഞാന്‍ കണ്ണുകളെ മേയാന്‍ വിടുന്നു. ഉല്‍ഘാടനത്തിനു ശേഷം ഒലിച്ചു പോയ സദസ് എവിടെ എന്നു ഞാന്‍ ചോദിക്കുന്നില്ല. സമ്മേളനത്തിനു വരുന്ന വലിയ വലിയ ആളുകളെ നിരാശപ്പെടുത്താതിരിക്കാന്‍ ആളെക്കുട്ടേണ്ട ഉത്തരവാദിത്വം എത്ര തവണ നിറവേറ്റിയിരിക്കുന്നു. പ്രബന്ധാവതരണത്തിനു പ്രത്യേകിച്ചൊരു കേള്‍വിക്കാരന്‍ വേണമെന്നു തന്നെയില്ല, എന്നാണു എനിക്കു തോന്നിയത്. അവതരിപ്പിച്ചയാള്‍ ഒന്നും, അഭിപ്രായം പറഞ്ഞയാള്‍ വേറെ എന്തൊ ഒന്നും, മോഡറേറ്റര്- മറ്റെന്തൊക്കെയും പറഞ്ഞു പോയിടത്ത് ശ്രോതാവിന്റെ ചോദ്യങ്ങള്‍ സമയപരിധിക്കുള്ളില്‍ പിടഞ്ഞു മരിച്ചു. കുത്തിനിറച്ച പരിപാടികള്‍ ഒന്നൊഴിയാതെ നടത്തുവാന്‍ സമയത്തിന്റെ അനുവാദം കൂടി വേണമെന്നത് പലപ്പോഴും നമ്മള്‍ മറന്നു പോകുന്നു.

സാഹിത്യത്തോട് സ്നേഹമുള്ളൊരു(?) ചേച്ചി, തന്റെ മകന്റെ കയ്യില്‍ ഒരു പുസ്തകം കൊടുത്തു വിട്ടു ഓട്ടോഗ്രാഫ് വങ്ങിക്കാന്‍ ശ്രമിക്കുകയാണു. എം മുകുന്ദന്റെയും, സുകുമാര്‍ അഴീക്കോടിന്റെയും ഒപ്പു വാങ്ങുന്ന മകന്‍ ഇടയ്ക്കിടെ പിറകോട്ടു നോക്കി 'ഇനിയാരുടെ ഒപ്പ് വേണം' എന്നു കണ്ണുകളാല്‍ തിരക്കുന്നു. അവനറിയില്ലല്ലോ ആരുടെ ഒപ്പിനാണു വില, അല്ലെങ്കില്‍ ആരുടേതിനു വിലയില്ല എന്നു. അല്ലെങ്കില്‍ തന്നെ ഈ വിവേചനത്തില്‍ എന്തടിസ്ഥാനമുള്ളത്? ഇന്നു വിലയുള്ള ഒപ്പ് നാളെ കുപ്പത്തൊട്ടിയില്‍ കിടന്നേക്കാം, ആരുടെ ഒപ്പിനു എന്നു വിലവരും എന്നു നിര്‍ണ്ണയിക്കാനവാത്ത സമൂഹത്തിലാണു താന്‍ ജിവിക്കുന്നതെന്ന ബോധ്യം ഇത്ര ചെറുപ്പത്തിലേ ഉണ്ടായതു കൊണ്ടാകാം, അവന്‍ അവിടെ നിരന്നിരുന്ന വോളണ്ടിയര്‍ അടക്കമുള്ളവരുടെ ഒപ്പു വാങ്ങി. മകന്‍ തിരികേ കൊണ്ടു വന്ന പുസ്തകം അമ്മ കൊതിയോടെ മറിച്ചു നോക്കി. ആരുടേത് ആരുടെ ഒപ്പെന്നറിയാതെ നിന്ന മകനെ അവര്‍ ശകാരപൂര്‍വ്വം നോക്കി. ഒരു പക്ഷേ നാളെ തന്റെ സഹപ്രവര്‍ത്തകരേ കാണിച്ച് അഭിമാനപൂരിതയായി നില്‍ക്കുമ്പോള്‍ ഏതെങ്കിലും വിവരമില്ലാത്തവള്‍ “ഇതാരുടെ ഒപ്പാടി” എന്നു ചോദിച്ചാല്‍ മറുപടിക്കു തപ്പേണ്ടി വരുമല്ലൊ എന്ന ആശങ്കയാവം അവരുടെ കണ്ണുകളില്‍ കോപം നിറച്ചത്.

പുസ്തകശാലയില്‍, സകലര്‍ക്കുമിടയില്‍ പച്ചപ്പരവാതാനി വിരിച്ചു ബേപ്പൂര്‍ സുല്‍ത്താനിരിക്കുന്നു. ഒറ്റപ്പെട്ട പ്രവാചകന്റെ വഴിയില്‍ ഓ.വി. വിജയനും, ചിദംബരസ്മരണയുമായൊരു തുരുത്തില്‍ ചുള്ളിക്കടും, സങ്കീര്‍ത്തനം പാടി ശ്രീധരന്‍ മറ്റൊരു മൂലയിലും രണ്ടാമൂഴവും കാത്ത് എംടിയുമീരിക്കുന്നു. “സുല്‍ത്താനയതോണ്ടല്ല, നിങ്ങള്‍ക്കു മാത്രമീ പരവതാനി”യെന്നു വിജന്‍മാഷ് അടക്കം പറഞ്ഞു."നാളെ എന്റെ അനുസ്മരണവും നടക്കും അന്നീ പരവതാനി നിങ്ങളൊഴിഞ്ഞു തരേണ്ടി വരും." ആ ഘോരഘോരമായ സത്യത്തിനു നേരേ നോക്കി മാങ്കൊയിസ്റ്റന്‍ തണലില്‍ ബഷീര്‍ കിടക്കുന്നു.

പെന്റഗണ്‍ ഗോപുരം പോല്‍ അടുക്കി വെച്ചിരിക്കുന്ന മുകുന്ദന്റെ പ്രവാസം. ഓരോ കട്ടയുമിളകുന്ന മുറക്കു വില്‍പനക്കാരന്‍ പുതിയ കട്ടകളടുക്കി വെക്കുന്നു. 'അഴീക്കോട് മാഷാ ഈ സ്റ്റാള്‍ ഉല്‍ഘാടനം ചെയ്യുന്നത്, വെറുതേ വിവാദമുണ്ടാക്കണ്ട' എന്നു പറഞ്ഞു, ഒന്നു രണ്ടു തത്വമസിയും ഭാരതീയതയും വെപ്രാളത്തില്‍ തിരയുന്ന സഹായി. എത്രയൊക്കെ അടുക്കി വെച്ചിട്ടും പ്രവാസത്തിന്റെ പെന്റഗണിനു നിഴലില്‍ മയങ്ങുകയാണു തത്വമസി. ഉറങ്ങുന്ന പുസ്തകത്തിനറിയുമോ, വിവാദത്തിന്റെ ഉണര്‍ത്തു പാട്ടുകള്‍. ഉറക്കമെന്നത് മരണം പോലെ തന്നെ സമത്വസുന്ദരമായൊരിടപാടാണു.

എന്തൊരൈക്യമാണിവര്‍ക്ക്, ഈ വില്‍പനയ്ക്കരന്റെ മേശപ്പുറത്തു കിടക്കുമ്പോള്‍? എല്ലാവര്‍ക്കും ഒരേ ഒരാഗ്രഹം, "എന്നെ ആരെങ്കിലും വിലയിട്ടു വാങ്ങണം". തന്നെ തിരികേ വെച്ച് മറ്റൊന്നെടുക്കുമ്പോള്‍ അല്പം ഈര്‍ഷ്യയോടെ, മുഖത്തു വരുത്തി വെച്ച് പുഞ്ചിരിയുമായി, എല്ലാവരും ഒരു പോലെ നെടുവീര്‍പ്പിടുന്നു. ഈയിടെയായി യാത്രപറഞ്ഞു പോയതു കൊണ്ടോ, അതോ ‘നീര്‍മാതള’മെന്ന വാക്കു പത്രത്തിലും ചാനലിലും തുടരേ വരുന്നതു കൊണ്ടോ എന്നറിയില്ല, നീര്‍മാതളം പൂത്തകാലവുമന്ന്വേഷിച്ചു പരക്കം പായുകയാണു മിക്കവരും. പോക്കറ്റിന്റെ കനത്തിനൊപ്പിച്ച് നില്‍ക്കുന്നതിനാല്‍ ചെറിയ പുസ്തകങ്ങളെഴുതിയാ സുല്‍ത്താനേ! നിങ്ങളെ മനസാ നമിച്ചു കൊണ്ട് കുഞ്ഞു പുസ്തകങ്ങള്‍ വാരിവാരിയെടുക്കുന്നു ചിലര്‍.

ബഷീര്‍ അനുസ്മരണം വരച്ചു വെച്ച സഹീറിനു നന്ദി. വളരേ നല്ല ചിത്രങ്ങള്‍, അനുരാഗത്തിന്റെ നാളുകളിലും, ഭൂമിയുടെ അവകാശം പറയുമ്പോഴും ബഷീറിനു ഒരേ പ്രായം. എന്തായാലും ആ പെന്സില്‍ ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു. എല്ലാത്തിന്റെയും അടിക്കുറിപ്പുകള്‍ നന്നായിരിക്കുന്നുവെന്നും, അതെഴുതിയാളെ അഭിനന്ദിക്കണമെന്നുമൊരു വിരുതന്‍. അവന്‍ കൊച്ചു പയ്യനല്ലേ, ബഷീറിന്റെ കൃതികള്‍ വായിക്കാനും അതിലേ വരികള്‍ തന്നെയാണീതിലെന്നും അറിയാനുള്ള പ്രായം അവനായിട്ടില്ല, എങ്കിലും അവന്റെ അച്ഛനാ പ്രായം കഴിഞ്ഞു പോയി എന്നാണു എനിക്കു തോന്നുന്നത്. ഈ പെന്‍സില്‍ ചിത്രങ്ങളും ഏതാനും ബ്ളാക്ക് & വൈറ്റ് ചിത്രങ്ങളും വെച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ ഇതൊരു യു.ഏ.ഇ എക്സ്ചേഞ്ച് അനുസ്മരണമായിപ്പോയേനെ. അത്രമാത്രമുണ്ട് പരസ്യപ്പലകള്‍. അല്ലെങ്കില്‍ തന്നെ പുണ്യം കിട്ടാനല്ലല്ലോ ഇത്തരം പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്യപ്പെടുന്നത്. കലക്കവെള്ളത്തില്‍ മാന്യമായൊരു മീന്‍പിടുത്തം.

നളിനി ജമീലയുടെ ആത്മകഥയിലേക്ക് ഇടംകണ്ണുകള്‍ മാത്രം പതിക്കുന്നു. പാളിയുള്ള നോട്ടങ്ങള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുന്നുണ്ടോ എന്നു നോക്കുകയും വേണം. ഒരു സെക്സ് തൊഴിലാളിയുടെ ആത്മ കഥ എടുത്തു നോക്കുന്നവരെ തറപ്പിച്ചു ചില കണ്ണുകള്‍. പോളീഷിനു പുറത്തു വന്നു, ആ പുസ്തകം വാങ്ങി നടന്നു പോകുന്നവരുടെ പിറകേ ആ കണ്ണുകളും സഞ്ചരിക്കുന്നു. ചിലര്‍ക്ക് അതു വാങ്ങിയ ധൈര്യം അധികനേരം നീണ്ടു നിന്നില്ല. പ്രഭാഷകരില്‍ ഒരാള്‍ പറഞ്ഞു "നളിനി ജമീലയുടെ പുസ്തകം തലയിണക്കടിയില്‍ വെച്ചുറങ്ങുന്നവരുടെ ഒരു കൂട്ടം വളര്‍ന്നു വരുന്നു". കേട്ടപാതി കേള്‍ക്കാത്ത പാതി, ഇതെവിടെക്കൊണ്ടു മറച്ചുവെക്കും എന്ന തത്രപ്പാടിലകപ്പെടുന്നവര്‍.

ഒരുകൂട്ടം തരുണീ മണികള്‍ കലപിലകൂട്ടി വരുന്നു. മുകുന്ദനേയും, എം.ടി. യേയും, ശ്രീധരനേയും, ഒ.വി. വിജയനേയും, ചുള്ളിക്കാടിനേയും തഴുകി, അവര്‍ ഒഴുകി നീങ്ങുന്നു. വില്‍പനക്കാരന്‍ ചെക്കനും ഒരു സന്തോഷം. ഒരു തള്ള തന്റെ മകനു ജനറല്‍ നോളെജ് തപ്പുകയാണു. വേറെങ്ങും ഇതു കിട്ടില്ലല്ലോ. ഒടുവില്‍ എല്ലാ കൈകളും ഒരിടത്തു ചെന്നുനില്‍ക്കുന്നു. ‘ആരാ പറഞ്ഞത് നാലു മു.. ചേരില്ലെന്നു?’ ഇനി ചേര്‍ന്നില്ലെങ്കില്‍ ചേര്‍ക്കാന്‍ കഴിയുന്ന ഒരു വസ്തു ഈ ലോകത്തുണ്ടെങ്കില്‍ അതു ലക്ഷ്മി നായരുടെ മാജിക് ഓവനാണു. ഓണത്തിനിലയിടുമ്പോള്‍ ഇനിയെന്തെങ്കിലും രുചിയായി കഴിക്കാമെന്ന പ്രതീക്ഷയില്‍ ഭര്‍ത്താക്കന്മര്‍ പേഴ്സു തുറന്നു തന്നെ പിടിച്ചിരിക്കുന്നു.

"കണ്ണേ മടങ്ങുക." ഇതിലും കൂടുതല്‍ കാണുന്നത് കണ്ണിനത്ര നല്ലതല്ല. അതാരെങ്കിലും തല്ലിപ്പൊട്ടിച്ചാല്‍ തീര്‍ന്നില്ലെ. പിന്നെയീ അപരാധിച്ച കാഴ്ചകള്‍ എങ്ങിനേ കാണും?. മനസു മടുത്തു തുടങ്ങിയിടത്തു നിന്നു മടക്കയാത്ര, ഈ പൊരിവെയിലിലൂടെ. ബഷീര്‍ കൃതികളും ബഷീറും ദലയും അക്കാദമിയും, തരുണീമണികളും നീണാള്‍ വാഴട്ടെ.

2009, ജൂൺ 11, വ്യാഴാഴ്‌ച

കഷണ്ടിയും കുടവയറും

ഒന്നു കൊഴിഞ്ഞിട്ടാണല്ലൊ
മറ്റൊന്നിനു വളമാകുന്നത്.
മുടികൊഴിഞ്ഞു തീരുന്നീ
കഷണ്ടിയും തഴയ്ക്കുന്നു
ത്യാഗസമീരന്‍ ഭവാനെന്‍
കൂന്തല്‍ മഹാന്‍.

ഒരുത്തന്‍ തളര്‍ന്നും
മറ്റവന്‍ തഴച്ചും

കുടവയാറേ നീയൊ
രിത്തിക്കണ്ണിപോല്‍
മുന്നോട്ട് കുതിച്ചിതെങ്ങോട്ട്?
വീര്‍ക്കാനാഗ്രഹിച്ച മസിലല്ല
ആഗ്രഹിക്കാതെ നീയല്ലോ വീര്‍ക്കുന്നു,
മനിതനാശയൊന്നു, നടപ്പതൊന്നു.

അല്ലയോ! മഹാ പോക്കിരികളെ
നിങ്ങളെ ആരു ക്ഷണിചെന്‍
ദേഹമന്ത്രിസഭയില്‍,
വളര്‍ന്നും കൊഴിഞ്ഞും
കൂട്ടുത്തരവാദമില്ലാതെ,?
വിവേചനാധികാര-
മെങ്ങുനിന്നു?

അശരീരി:

ഡാ മണ്ടാ...
നീയുണ്ടായതും
വളര്‍ന്നതും
നിന്നോട് ചോദിച്ചിട്ടോ?

എന്നാലും ഈ കല്യാണം മുടക്കികള്‍
കുടവയറില്‍ നോക്കി ഒരുത്തിയും
കഷണ്ടിയില്‍ നോക്കി അവളുടെ
അനിയത്തിയും ചിരിക്കുന്നു.
കണ്ടു കണ്ടെന്റെ പ്രായവും കൂടി.

കുടവയര്‍ തറവാടിത്തമല്ലയോ,
കഷണ്ടി ബുദ്ധിപൂര്‍ണ്ണവും.
എന്നാലും
ഇത്ര തറവാടിത്തവും ബുദ്ധിയും?
കുറച്ച് കൂടിപ്പോയി.

വയറിന്നകം ചെത്തിയെടുക്കാം,
മുടി വെച്ചും മുളപ്പിക്കാം.

കാശു നിന്റെ ത...

കഷണ്ടി സുന്ദരമാകുന്നു
കുടവയര്‍ ഉദാത്തവും

കഷണ്ടിയും കുടവയറും
സുന്ദരവും ഉദാത്തവും

പ്ഫാ..
ഇവറ്റകളേ ഞാന്‍ പ്രാകിക്കൊല്ലും
കല്യാണം മുടക്കികള്‍
സൌന്ദര്യത്തെ ഹനിച്ചവര്‍
എന്തിനെന്നെ പീഡിപ്പിക്കുന്നു?

എന്നാലും ആശ്വാസം
നിനക്കും അവനും മറ്റവനും
മുടി കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു
മുന്നിലേക്കൊരു ചാട്ടവും
അത്രയുമാശ്വാസം...
സുഖമുള്ള കാഴ്ച…
സായൂജ്യദായകം….