-->

Followers of this Blog

2011, ജൂലൈ 12, ചൊവ്വാഴ്ച

ജനിക്കാനൊരിടം

ജോസഫ്‌
നീ എവിടെയാണ്?

ഇവിടെ തിരഞ്ഞ
വീടുകള്‍ക്കൊന്നും
തുറക്കാന്‍പറ്റുന്ന
വാതിലുകളില്ല.
ഒരിടയന്റെ ഗുഹ വേണം
കാലിയുടെ കച്ചയും,
അവളുടെ വേദനയില്‍
ഞാനും പുളയുന്നു.
ദൈവമേ!
ഞാനിവിടെയാണ്...

ജോസഫ്‌!
നീ എവിടെയാണ്?

ഒരിടയന്റെ ബോഗിയില്‍...
ആടിയുലയുന്ന
ഇരുമ്പിന്റെ
മണമുണ്ടിവിടെ
താഴേ തുറക്കുന്ന
ചെറു വാതിലുണ്ട്...
ഇവിടെയവള്‍
പേറ്റുനോവിറക്കുന്നു
ദൈവമേ!!
ഞാനിവിടെയാണ്...


ജോസഫ്‌!
നീ എവിടെയാണ്?


ഇരുമ്പിന്‍മണമുള്ള
പാളത്തിനരികില്‍..
വാല്‍നക്ഷത്രവും
ജ്ഞാനികളും കാണാതെ
ഇവിടെയിന്നലെ
യേശു പിറന്നു.
പാഞ്ഞു വരുന്നത്
പുക തീര്‍ന്ന വണ്ടിയുടെ
ചൂളം വിളിയാണ്.
ദൈവമേ!!
ഞാനിവിടെയാണ്.


(ട്രെയിനിലെ
കക്കൂസ്ദ്വാരത്തിലൂടെ ട്രാക്കില്‍വീണ ചോരക്കുഞ്ഞിന്)

ട്രാന്‍സ്ഫര്‍

അന്നെനിക്ക് കരപ്പന്‍ വന്ന് ശരീരമാകെ പൊട്ടലും ചീറ്റലുമായിരുന്ന കാലത്ത്‌ അമ്മച്ചി പ്രാര്‍ത്ഥിച്ചു. "അന്തോണീസ്‌ പുണ്യാളാ, ഇന്റ കുഞ്ഞിന്‍റ കരപ്പന്‍ പോയാ ചെട്ടിക്കാട് വന്ന് ഒരുവെട്ടി തിരി കത്തിച്ചേക്കാമേ."



ഇന്നലെ അമ്മച്ചീ വീണ്ടും പ്രാര്‍ത്ഥിച്ചു. "അന്തോണീസ്‌ പുണ്യാളാ, ഇന്റ പെന്‍ഷന്‍ നേരത്ത് കിട്ടിയാ കലൂര് വന്ന് ഒരുവെട്ടി തിരി കത്തിക്കാമേ"



അന്തോണീസ്‌ പുണ്യാളനെ കലൂരേക്ക് ട്രാന്‍സ്ഫര്‍ കൊടുത്തു വിട്ട കാര്യം ഞാനറിയാതെ പോയി.

2011, ജൂലൈ 1, വെള്ളിയാഴ്‌ച

റേറ്റിംഗ് കൂട്ടാന്‍ ഏഷ്യാനെറ്റ്‌ എന്തും ചെയ്യും?

ഒരു പരിപാടിയുടെ റേറ്റിംഗ് കൂട്ടാന്‍ ചാനലുകള്‍ പല തറ വേലകളും കാണിക്കുന്ന കാലമാണിത്‌. കൂട്ടക്കരച്ചില്‍, കെട്ടിപ്പിടുത്തം, കുമ്മിയടി മുതല്‍ കൂട്ടയടി വരെ പരീക്ഷിച്ച് പ്രേക്ഷകരുടെ ക്ഷമയുടെ നെല്ലിപ്പലകയുടെ സ്ക്വയര്‍ ഫീറ്റ്‌ വരെ അളന്നെടുപ്പിച്ച ചരിത്രമുള്ള ചാനലുകള്‍ കേരളത്തിലുണ്ട്. താരങ്ങളുടെ വിഴുപ്പലക്കി ചെളിയും പതയും ഒഴുക്കി വിട്ട് ഈയിടെ കണ്ട ഒരുപരിപാടിയാണ് കൈരളിയുടെ താ'റോ'ത്സവം. താറടി മൊത്തം ടെലികാസ്റ്റ് ചെയ്ത് പ്രേക്ഷകരെ കൂട്ടിയതില്‍ ചാനല്‍ വിജയിച്ചു എന്ന് മാത്രമല്ല, പല താരങ്ങളുടെയും "തനി സ്വവാവം" പരസ്യമായി കാണിക്കാന്‍ കൂടെ കഴിഞ്ഞിരിക്കുന്നു എന്നതില്‍ ടി. പരിപാടിയുടെ കുളാണ്ടര്‍ കൂടി ആയ സെന്തിലിന് അഭിമാനിക്കാം.

അതൊരു വഴിക്ക്‌ നിക്കട്ടെ. ജഗദീഷിന്റെ അവതരണം, രെഞ്ജിനിയുടെ സഹിക്കാന്‍ പറ്റാത്ത മലയാളം ഇതൊന്നും പോരാഞ്ഞ് ദാണ്ടെ ഗാനങ്ങളെ വിലയിരുത്താന്‍ ഒരുത്തനെ വിളിച്ചു സ്റ്റുഡിയോയില്‍ വെച്ചിരിക്കുന്നു. എന്റെ അഭിപ്രായത്തില്‍ "ഇവനൊക്കെ ജനിച്ച നാട്ടില്‍ ആണല്ലോ ഞാന്‍ ഗാനഗന്ധര്‍വന്‍ ആയതെന്ന്" ഓര്‍ത്ത്‌ യേശുദാസ്‌ ആത്മഹത്യ വരെ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഒരുത്തന്‍ സന്തോഷ്‌ പണ്ഡിതന്‍. ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിലെ അപ്രിയ ഗാനങ്ങള്‍ ആണ് രംഗം.

ന്യൂസ് ചാനലുകള്‍ ഏറെയുള്ള കേരളത്തില്‍ എനിക്ക് കാണാന്‍ ഇഷ്ടമുള്ള വാര്‍ത്താചാനലാണ് ഏഷ്യാനെറ്റ്‌ ന്യൂസ്‌. ആറോ ഏഴോ വര്‍ഷമായി ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന ആറുമണിക്കുള്ള വാര്‍ത്തയുടെ സ്ഥിരം പ്രേക്ഷകന്‍ കൂടിയാണ്. കുറച്ച് നിലവാരമുള്ള ഈ ചാനലിലാണ് ഇത്തരം ഒരു ദൌര്‍ഭാഗ്യം സംഭവിച്ചിരിക്കുന്നത്. മലയാള സിനിമാഗാനത്തെയും, സംഗീതശാഖയെയും അങ്ങേയറ്റം നെഞ്ചോടു ചേര്‍ത്ത്‌ വെച്ച് നില്‍ക്കുന്ന മലയാളിയുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പിയിട്ട് വേണോ ചാനലിന് റേറ്റ് കൂട്ടാന്‍? പന്ന്യന്‍ രവീന്ദ്രനെ പോലെയുള്ള സമൂഹത്തില്‍ അംഗീകരിക്കപ്പെട്ട വ്യക്തികള്‍ മലയാളഗാന ശാഖയെ വിലയിരുത്തി പോരുന്ന ഒരു പരിപാടിയിലാണ് ഇത്തരം ആഭാസം കാണിച്ചു കൂട്ടുന്നത്. ബഹു. ടി എന്‍ ഗോപകുമാര്‍, ജോണ്‍ ബ്രിട്ടാസ്, അളകനന്ദ തുടങ്ങിയ വിവരമുള്ളവര്‍ ഇപ്പോഴും ഇതേ ചാനലില്‍ അല്ലെ എന്ന കാര്യത്തില്‍ സംശയം തോന്നും വിധമാണ് ഇത്തരം തരം താഴ്ന്ന പരിപാടികളുടെ സംപ്രേഷണം.

ഇനി ലവന്‍ മോശമാണ് എന്ന് പറഞ്ഞ ഗാനങ്ങള്‍ ഒന്ന്. കരിമിഴിക്കുരുവിയെ കണ്ടീല. പാട്ട് അവനു ബോധിച്ചില്ല. ഇത് പോലെ തോന്നിക്കുന്ന ചില പാട്ടുകള്‍ പിന്നീടും കേട്ടിട്ടുള്ളത് കൊണ്ട് അതങ്ങു ഇഷ്ടപ്പെട്ടില്ല പോലും. സംഗീതത്തില്‍ രാഗം എന്നൊരു സംഭവം ഉണ്ടെന്നും ഒരേ രാഗത്തിലുള്ള പാട്ടുകള്‍ക്ക് ആരോഹണത്തിലും അവരോഹണത്തിലും സാമ്യത ഉണ്ടാകുമെന്നും ഒക്കെ അത്യാവശ്യം വിവരമുള്ള ഒരാസ്വാദകന് മനസിലാക്കാവുന്നതെ ഉള്ളൂ. അല്ലെങ്കില്‍ തന്നെ ഇവനൊക്കെ എന്തോന്ന് രാഗം എന്തോന്ന് അവരോഹണം? ദേവാനന്ദ്‌ എന്നൊരു നല്ല ഗായകനെ മലയാള സിനിമയ്ക്ക് നല്‍കിയ മികച്ച ഒരു ഗാനത്തിലാണ് ഒരുത്തന് അപ്രിയത തോന്നിയിരിക്കുന്നത്.

രണ്ടാമത്തെ പാട്ട്. അനുരാഗവിലോചനനായി. തള്ളെ എനിക്കറിയാമേലാഞ്ഞിട്ടു ചോദിക്കുവാ. ഇവനെന്തിനാ ലാല്‍ ജോസിനോടും വിദ്യാസാഗറിനോടും ഇത്ര കലിപ്പ്? ചിത്രത്തിന്റെ വിഷ്വല്‍ പോരത്രേ. ഇനി ഇപ്പൊ അര്‍ച്ചനാകവിയെ കൊണ്ടോ കൈലാഷിണോ കൊണ്ടോ മൂണ്‍വോക് നടത്തിക്കണമായിരിക്കും വിഷ്വല്‍ എഫെക്റ്റ്‌ കിട്ടാന്‍. ഇല്ലെങ്കില്‍ നായികയുടെ 'ശ്വാസോച്ഛാസം ചെയ്യുന്ന ഡെഡ്ബോഡി' യും കെട്ടിപ്പിടിച്ചു നായകന്‍ പാടിയാലും മതി. ക്യാമറയുടെ ഫ്രെയിമും ലെന്‍സും കൊമ്പാക്ടും എന്താണെന്നറിയാന്‍ ടിയാന്റെ രാധയും അംഗനവാടി ടീച്ചറും ഒക്കെ കണ്ടാല്‍ മതി, എന്തൊരു വിഷ്വല്‍ ട്രീറ്റ്‌.

ഇതിനിടയില്‍ ഓന്റെ നാണം കെട്ട പാട്ടുകളെ കുറിച്ചുള്ള വിശേഷങ്ങളും. ശരിയാണ്, എവന്റെ വൃത്തികെട്ട പാട്ടും മേടും ഒക്കെ ഞങ്ങള്‍ കണ്ടു. കേരളത്തില്‍ അത്യാവശ്യം വിവരവും മാന്യതയും ഉള്ള ആളുകളുടെ എണ്ണം കൂടുതലായത് കൊണ്ട് എല്ലാവരും പുളിച്ച തെറി "പരസ്യമായി" വിളിക്കുന്നില്ല എന്ന് കരുതി ബാബുരാജ്, ദക്ഷിണാമൂര്‍ത്തി, യേശുദാസ്‌, ചിത്ര, വേണുഗോപാല്‍, രവീന്ദ്രന്‍ മാഷ്‌, ദേവരാജന്‍ മാഷ്‌, ഓ എന്‍ വി, ജോണ്‍സണ്‍, ജയചന്ദ്രന്‍ തുടങ്ങിയ അനുഗ്രഹീതരായ ഒരുപാട് കലാകാരന്മാര്‍ വളര്‍ത്തി വലുതാക്കിയ ഒരു പ്രസ്ഥാനത്തെ വിലയിരുത്താന്‍, സംഗീതം തൊട്ടു തീണ്ടിട്ടില്ലാത്ത ഒരുത്തനെ അതും അതിന്റെ പേരില്‍ ഇതാണോ മലയാളം പാട്ട് എന്ന് നാണം കേട്ട് നില്‍ക്കാന്‍ ഇടയാക്കിയ ചില വിവരദോഷികളില്‍ പെട്ട ഒരുത്തനെ, ആ വിവരദോഷത്തില്‍ അഭിമാനം കൊള്ളുന്ന ഒരു മരക്കഴുതയെ കൊണ്ടു വന്നു സ്റ്റുഡിയോയില്‍ ഇരുത്തിയ ഏഷ്യാനെറ്റ്‌ ഒരിക്കലും മാപ്പര്‍ഹിക്കുന്നില്ല.

ഒരു വ്യഭിചാരിണി ആളുകളെ കൂട്ടുന്നതും ആകര്‍ഷിക്കുന്നതും, ഒരു മഹദ്‌വ്യക്തി ആളുകളെ ആകര്‍ഷിക്കുന്നതും രണ്ട് വിധത്തിലാണ്. ഇതില്‍ ഇതു വേണം എന്ന് കേരളത്തില്‍ ചാനലുകള്‍ തീരുമാനിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഏഷ്യാനെറ്റിന്...