-->

Followers of this Blog

2011, ജൂൺ 29, ബുധനാഴ്‌ച

സംവിധായകരെ ആവശ്യമുണ്ട്

താഴെ പറയുന്നത് ത്രെഡുകള്‍ സംവിധാനം ചെയ്യാന്‍ ആളെ ആവശ്യമുണ്ട്. നിര്‍മ്മാതാക്കളുമായി വരുന്ന സംവിധായകര്‍ക്ക് മുന്‍ഗണന.



എന്റെ കയ്യില്‍ ചില കഥകളുണ്ട്. എന്ന് കരുതി ഇന്നലെ പൊട്ടിമുളച്ച പുല്ലന്‍ എന്നൊന്നും പറയേണ്ട കാര്യമില്ല. കഴിഞ്ഞ പത്തിരുപത്തഞ്ചു വര്‍ഷമായി സിനിമാ ഇന്ടസ്ട്രിയില്‍ പ്രവര്‍ത്തിച്ചു വരുന്നൊരാളാ ഞാന്‍. കൊച്ചാപ്പന്‍ ബ്ലാക്കില്‍ ടിക്കറ്റ്‌ എടുത്ത്‌ ധ്വനി എന്ന സിനിമ കാണിച്ചു തരുമ്പോ അന്നെന്റെ നാലാമത്തെ പിറന്നാളാ. എന്നിട്ടും ഒരു വയസു കുറച്ചുപറഞ്ഞ കൊച്ചാപ്പന്‍ ഒരു ടിക്കറ്റ് മാത്രമേ എടുത്തുള്ളൂ. അന്ന് തുടങ്ങിയതാ ഈ ഇറവറന്‍സ്, ഐ മീന്‍ സിനിമ കാണുന്ന പരിപാടി. അതാ അപ്പൊ എന്റെ അനുഭവസമ്പത്ത്‌ എന്ന് പറയുന്നത്.





ഇനി കാര്യത്തിലേക്ക് കടക്കാം. നല്ല കഥ ഇല്ലാത്തത് കൊണ്ട് ചില ത്രെഡുകള്‍ നല്‍കി മലയാളസിനിമയെ ഒന്ന് താങ്ങി നിര്‍ത്തിയേക്കാം എന്ന ഉദേശ്യം മാത്രമേ ഈ കഥപറച്ചിലില്‍ ഉള്ളൂ.



ത്രെഡ് ഒന്ന്



കരുവേലിപ്പടിയിലെ കടല്‍ക്കൊള്ളക്കാര്‍



കടലീ പോകുന്ന കൊച്ചീക്കാരുടെ സ്ലാംഗാണ് സിനിമയുടെ ഹൈലൈറ്റ്. ഫിഷിംഗ് ബോട്ടില്‍ പോയി കൊള്ള നടത്തുന്ന സ്പാനര്‍ ചാക്കോയുടെയും സംഘത്തിന്റെയും കഥയാണ് ഇത്. മറ്റുബോട്ടുകാര് പിടിച്ചോണ്ട് വരുന്ന മത്തിയും കൊഴുവയും പൂളാനും കൊള്ളയടിക്കലാ യെവന്മാരുടെ പണി. നായിക ചാളമേരി കൊല്ലം കടപ്പുറത്ത് നിന്നും കൊച്ചി കാണാന്‍ അപ്പന്‍റെ വള്ളത്തില്‍ കേറി വരുന്നതും അവരെ സ്പാനര്‍ ചാക്കോയും സംഘവും കിഡ്നാപ്പടിക്കുന്നതും, "നീയൊക്കെ മുടിഞ്ഞു പോകത്തെ ഒള്ളെടാ" എന്ന് ചാളമേരിയുടെ തന്തപ്പടി ശപിക്കുന്നതും ഒക്കെ ആണ് മൊത്തത്തില്‍ സിനിമയുടെ ഫസ്റ്റ് പാര്‍ട്ട്‌. മോഹന്‍ലാലിന്‍റെ ഡേറ്റ് കിട്ടുവാണേല്‍ ഒരു അഞ്ചാറു വര്‍ഷത്തേക്ക് തന്നെ വാങ്ങിച്ചേക്കണം. പടത്തിന്റെ മൂന്നാല് ഭാഗങ്ങള്‍ കൂടി ഓരോ വര്‍ഷവും ഇറക്കാനുള്ളതാ.



ത്രെഡ് രണ്ട്



അമ്മച്ചി: മോഹന്‍ചദാരോയില്‍ പണ്ട് അടക്കം ചെയ്ത രാജാക്കന്മാരുടെ ഡെഡ്ബോഡികള്‍ തപ്പി പോകുന്ന നായിക. ലക്ഷ്മി നായരുടെ മാജിക്‌ ഓവന്‍ പോലൊരു പുസ്തകം പണ്ട് അവിടെ ഉണ്ടായിരുന്ന ഒരു കൊട്ടാരം അരി വെപ്പുകാരി എഴുതിയിരുന്നു. അത് തപ്പിപ്പിടിക്കാനാ ഈ പോക്ക്. തീഹാര്‍ ജെയിലില്‍ കിടന്നു നരകിക്കുന്ന നായകന് അങ്ങോട്ടുള്ള വഴി അറിയാം. അങ്ങിനെ പുള്ളിക്കാരനേം രക്ഷിച്ച് നായിക ഒരു എയര്‍ ഇന്ത്യാ വിമാനത്തില്‍ മോഹന്‍ചദാരോയിലേക്ക് പോകുന്നു. പിന്നെ അവിടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ആണ് അമ്മ എന്ന ത്രെഡ്. ഇതിന്റെ രണ്ടാം ഭാഗം ഇപ്പോള്‍ തന്നെ പിടിക്കാം "അമ്മച്ചി തിരിച്ചു വരുന്നു" അതിന്റെം സ്ക്രിപ്റ്റ്‌ റെഡിയാണ്. വേണേല്‍ ടൈറ്റില്‍ മാറ്റി, അമ്മച്ചി റീലോഡഡ് എന്ന്‍ പടച്ചു വിടാം. നായികയുടെ റോളില്‍ മമ്ത കസറും, നായകനായി സൗത്ത്‌ ഇന്ത്യയില്‍ മാത്രം കണ്ടു വരുന്ന ഇംഗ്ലിഷ് സംസാരിക്കുന്ന അപൂര്‍വ്വയിനം ജീവി എന്ന നിലയില്‍ പ്രിഥ്വിരാജ് തന്നെ ആയിക്കോട്ടെ.



ത്രെഡ് മൂന്ന്



മുഖമാറ്റം



കുടമാറ്റം, കൈമാറ്റം, വെച്ചുമാറ്റം പോലെ ഒക്കെ സിമ്പിള്‍ ആയി ചെയ്യാവുന്ന ത്രെഡാണ് മുഖമാറ്റം. എന്ന്‍ മാത്രമല്ല ഇതൊരു മള്‍ട്ടിസ്റ്റാര്‍ ചിത്രം പോലെ ഇറക്കാവുന്നതുമാണ്. അതായത്‌ മമ്മൂട്ടി പോലീസ്‌, മോഹന്‍ ലാല്‍ കള്ളക്കടത്ത്‌, ലാലിന്‍റെ അനിയന്‍ ദിലീപ്‌, സുരേഷ് ഗോപി പോലീസ്‌, ജയറാം പോലീസ്, എന്തിന് ഗിന്നസ്‌ പക്രു വരെ പോലീസ്‌. തന്റെ മകനെ കൊന്ന ലാലിനെ തട്ടുമെന്ന് പ്രതിജ്ഞ ചെയ്യുന്ന മമ്മൂട്ടി. അവസാനം ലാല്‍ വലയിലാവുന്നു. പക്ഷെ ലാലിന്റെ സംഘത്തെ തകര്‍ക്കാന്‍ മമ്മൂട്ടിയെ ലാലിനെ പോലെ അഭിനയിക്കാന്‍ പോലീസ്‌ മേധാവികള്‍ നിര്‍ബധിക്കുന്നിടത്ത് കഥ മാറുകയാണ്. ലാലിന്റെ മുഖം ചെത്തി എടുത്ത്‌ മമ്മൂട്ടിക്ക് ഫിറ്റ്‌ ചെയ്യുന്നു. മമ്മൂട്ടിയുടെ മുഖം ചെത്തി എടുത്ത്‌ തല്‍ക്കാലം ഉപ്പിലിടുന്നു. സംഗതി മുഖം മാറ്റി മമ്മൂട്ടി കത്തി കേറുമ്പോള്‍ ലാല്‍ മമ്മൂട്ടിയുടെ ഉപ്പിലിട്ട മുഖം എടുത്ത് ഫിറ്റ്‌ ചെയ്യുന്നു. അവസാനം കള്ളനാര് പോലീസ്‌ ആര് എന്നറിയാന്‍ വയ്യാത്തത് മുടിഞ്ഞ ടെന്‍ഷന്‍. സിനിമ സൂപ്പര്‍ ഹിറ്റാകും.



ത്രെഡ് നാല്



തങ്കക്കണ്ണ്‍: ഇന്ത്യക്ക്‌ വേണ്ടി ചാരപ്രവര്‍ത്തി നടത്തുന്ന നായകന്‍. പേര് ബോണ്ട ജയിംസൂട്ടി. ബോണ്ടയുടെ നായികയായി വരുന്നത് പക്കിസ്ഥാന്റെ സ്പൈ ഗേള്‍. ജയിംസൂട്ടി പാക്കിസ്ഥാന്റെ രാസായുധ ഫാക്ടറിയില്‍ റെയ്ഡ്‌ നടത്തുകയും പിടിയിലാവുകയും പിന്നീട് സ്വന്തം ബുദ്ധി ഉപയോഗിച്ച് ഫാക്ടറി തവിട് പൊടിയാക്കി രക്ഷപെടുകയും ചെയ്യുന്നു. മമ്മൂട്ടിയെ ബോണ്ടയായും, റീമ കല്ലിങ്കലിനെ ബോണ്ടിയായും കാസ്റ്റ് ചെയ്യാം.



മറ്റുചില കഥകള്‍ കൂടി ഒറ്റവരിയില്‍ പറയാം





വിഴിഞ്ഞം ഹാര്‍ബര്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളവും തമിഴ്‌നാടും തമ്മില്‍ അടിയാകുകയും അങ്ങിനെ തമിഴ്‌നാട് വിഴിഞ്ഞം ഹാര്‍ബറില്‍ കൊണ്ട് പോയി ബോംബിടുന്നതും ആണ് ത്രെഡ്. ഇതിന്റെ കേരളത്തിന്‌ വേണ്ടി യുദ്ധം ചെയ്യാന്‍ പോകുന്ന നായകന് നായികയായ ഒരു നെഴ്സുമായി ലൈന്‍ ആകുന്ന പ്രണയ കഥയും സിനിമയില്‍ കൊള്ളിക്കാം.



ചൊവ്വാ ആക്രമണം: പണം പലിശക്ക്‌ കൊടുത്ത എല്ലാ ചൊവ്വാഴ്ചയും വന്നു പലിശ വാങ്ങുന്ന "അന്യ"സംസ്ഥാന പാണ്ടികളെ അറ്റാക്ക്‌ ചെയ്തു ഒതുക്കുന്നതാണ് കഥ.



സുഭാഷ്‌ പാര്‍ക്ക്‌: കുറെ പല്ലികളെ ഈ പാര്‍ക്കിലിട്ടു വളര്‍ത്തി വലുതാക്കി അവസാനം പാല് കൊടുത്ത കൈക്ക്‌ തന്നെ അവ കടിക്കുന്നതാണ് ത്രെഡ്.





കൂടാതെ അവതാരം, നാളെകള്‍ മരിക്കുന്നില്ല, സത്യം നുണപറയുന്നു, വെള്ളമേ ഉലകം, എട്ടുകാലി പരമു, സൂപ്പര്‍ പരമു, വവ്വാല്‍ പരമു, തുള പരമു തുടങ്ങി പത്തിരുന്നൂറ് കഥകള്‍ കൂടി എന്‍റെ കയ്യില്‍ ഉണ്ട്. അപേക്ഷിക്കേണ്ട വിലാസം



കാമരുണ്‍ ചുള്ളിക്കല്‍

ഹോളിവുഡ്‌ പറമ്പില്‍

ലോസ്ആഞ്ചലസ് പി ഒ

2011, ജൂൺ 20, തിങ്കളാഴ്‌ച

രാധയും വേടനും

അക്രൂരതേരേറി പായുന്ന
കണ്ണന്റെ പിന്നാലെ
പാഞ്ഞൊരു
രാധ...
വേടന്റെ മടിയില്‍
തലചായ്ച്ചുറങ്ങുമ്പോള്‍
മുടികീറി പായുന്ന
വിരലുകള്‍
ശിലപോല്‍
പരുത്തതെന്ന്!!

രാധേ!, വില്ലോട്
ഞാണ് വലിച്ചറ്റം
മുറുക്കുന്ന വിരലിത്‌
വേണുവൂതുന്ന
കാറ്റിന്‍റെ കുളിരല്ല;
രാധേ! വില്ല് കുലക്കുവാന്‍
വിരലോട്
മുന ചേര്‍ക്കും
പരുപ്പതില്‍
വെണ്ണ വീണുടയുന്ന
മൃദുവാക്കുമില്ല.

വേടാ! മോഷ്ടിച്ച
ചേലപോല്‍ മൃദുലമാ-
പ്രണയവും കണ്ണന്റെ
വിരലുകളും
വേടാ! കാണുന്ന
മയിലിന്‍റെ നെഞ്ചിലേ-
ക്കിരുതല മൂര്‍ച്ഛയുടെ
ശരമെയ്യുക
പീലി പറിച്ചു നിന്‍
വിരലില്‍ കൊരുക്കുക
മൃദുവായ് തഴുകിയെന്‍
പ്രണയമുണര്‍ത്തുക.

രാധേ! കാലില്‍
ശരമേറ്റു
വീണമയിലിതിന്‍
ഒറ്റപ്പീലിയെന്‍
വിരലില്‍ കൊരുത്തത്
രാധേ! ഇത് നിന്റെ
പ്രണയം തന്നെയോ?

മുനമുറിപ്പാടില്‍
പരക്കുന്ന ചോര
തൊട്ടതിന്‍ മണം
പാര്‍ത്ത് രാധ
"കണ്ണാ! ഇത് നിന്‍റെ
പാദങ്ങളല്ലയോ"

2011, ജൂൺ 16, വ്യാഴാഴ്‌ച

കണ്ണനിലേക്ക്

"ഇന്നിനി രാത്രി പോണോ?" കാദറിക്ക.

"പോണമിക്കാ"

"ഇപ്പീ നേരം കെട്ട നേരത്ത പോക്കെന്തിനാന്നാ ഞാഞ്ചോദിക്കണെ?, അലീമില്ല... വണ്ടീമില്ല... നടന്നു തന്നെ കുന്നെറങ്ങണോയ്. ഈയിരുട്ടത്ത്‌ വെല്ലവളവളപ്പ്നും തീണ്ടിയാ?"

"വായടക്ക് ആണ്ട്രൂസേ. ഒരെടത്ത് നീങ്ങാനിരിക്കുമ്പ തന്നെ തിരുവാ വളച്ചോണം" അംബിചേട്ടന്‍ ചൊടിച്ചു. നാലോ അഞ്ചോ കിലോ മീറ്റര്‍ ഇറക്കം മുഴുവന്‍ എന്റെ കൂടെ അംബി ചേട്ടന്‍ ഉണ്ടായിരുന്നു. വൈത്തിരിക്കുന്നിനു താഴെ ചെറിയ വെട്ടം പരന്ന വഴി കണ്ടപ്പോള്‍ മാത്രമാണ് അയാളുടെ ടോര്‍ച്ച് കണ്ണടച്ചത്.

"കാശിണ്ടാ?"

"ഓ! കുറച്ച് അഡ്വാന്‍സ്‌ വാങ്ങി."

"ഉം. ഇതും കൂടെ ഇരിക്കട്ടെ." ചുരുട്ട് പോലെ പൊതിഞ്ഞ നൂറിന്റെ നോട്ടുകള്‍ അംബി ചേട്ടന്‍ ബാഗില്‍ തിരുകി.

"നെന്റ ഫ്രെണ്ടോരുത്തി എവടന്നാ കേറുന്നെ?"

"പാളയത്തൂന്ന്‍"

'ഊം നോക്കിപ്പോ"

ആളുകള്‍ തിങ്ങി തൂങ്ങിയാടി വന്ന ഒരു ജീപ്പ്‌ മുന്നില്‍ ഇരച്ചു നിന്നു. കല്‍പ്പറ്റക്കുള്ള വണ്ടിയാണ്.

"വാങ്ങ്ലൂര്‍ക്ക് പോണ ബസ്‌ വൈത്തിരിക്ക് നിര്‍ത്തും... അന്നാലും ഈയ് കല്പറ്റക്ക് പോയി നിന്നോ. അതാവുമ്മോ സുവറാക്കാല്ല."

ബാഗ്‌ പിറകില്‍ തൂക്കി ഒരു കാല്‍ ജീപ്പിന്റെ ഫുട്ബോര്‍ഡില്‍ ഊന്നി ഞാനും അതില്‍ ഒരു ഭാഗമായി.

"അവിട ചെന്നാ നീ എന്താ പറാമ്പോണെ?"

****

ബാഗേജ്‌ കാബിനില്‍ ബാഗ് തിരുകി കേറ്റി സീറ്റില്‍ അമര്‍ന്നിരിക്കുമ്പോള്‍ അന്നയും അതെ ചോദ്യം ആവര്‍ത്തിച്ചു.

"How ya going to do this?"

"I dont know"

"Then?"

ഇടക്കിടെ റോഡിനേക്കാള്‍ ഉയരമുള്ള മതിലുകളോ വേലിക്കെട്ടുകളോ മുറിച്ചു വീണിരുന്ന വെട്ടം വിന്‍ഡോ ഗ്ലാസിലൂടെ എന്റെ മുഖത്ത് വീണു കൊണ്ടിരിന്നു. അന്നയുടെ ചോദ്യം ഒഴിവാക്കി പുറത്തേക്ക്‌ നോക്കിയിരിക്കാനാണ് അന്നേരം തോന്നിയത്‌. എന്താണ് പറയേണ്ടത്‌ എന്ന് അപ്പോഴും മനസ്സില്‍ വ്യക്തമായിരുന്നില്ല. ബാംഗ്ലൂരേക്ക് ആദ്യമായിട്ടാണ്. സ്ഥലം ഒരു പിടിപാടുമില്ല. അത് കൊണ്ടാണ് അന്നയെ കൂടി കൂട്ടിയത്‌.

എന്റെ മൌനത്തിന്റെ അര്‍ത്ഥം മനസിന്റെ അസ്വസ്ഥതയാണ് എന്ന് മനസിലാക്കിയത് കൊണ്ടോ എന്തോ, അന്ന പിന്നെ ഒന്നും ചോദിച്ചില്ല. അവളുടെ ഇടതു കൈ ഒരു വളയം പോലെ എന്റെ വലതു കയില്‍ ചുറ്റി വെച്ച് അവള്‍ തോളിലേക്ക് ചാഞ്ഞു കിടന്നു.

***

"പുതുസാ ആളാ, അംബി സേട്ടാ"

ഡിഗ്രിയുടെ നൂലാമാലകള്‍ അഴിഞ്ഞു തീരും മുന്‍പ്‌ കൈയില്‍ അംബി ചേട്ടന്‍ വെച്ച് തന്ന ഉളിയുമായി വൈത്തിരി മല കയറുമ്പോള്‍ എന്റെ മുഖത്തേക്ക്‌ അപരിചിതമായ നോട്ടമയച്ച് അവന്‍ ചോദിച്ചു.

"പേരെന്ന സേട്ടാ?"

"അനീഷ്‌"

"നല്ല പെരാക്കുമേ... നാന്‍ മാരിക്കണ്ണ്‍... എല്ലാരും കണ്ണാ എന്ന് കൂപ്പിടും... അമ്മാവുക്കും കണ്ണാ പേര് താന്‍ പുടിക്കും" തമിഴും മലയാളവും കലര്‍ന്ന അവന്റെ ഭാഷ മനസിലാക്കാന്‍ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിയിരുന്നു.

"ആസാരിയാ?"

"ഉം"

കാപ്പി ചെടികള്‍ക്കിടയിലൂടെ സമര്‍ത്ഥനായ ഒരു സര്‍ക്കസുകാരനെ പോലെ അവന്‍ കുന്ന് കേറി കൊണ്ടിരുന്നു.

"ഇനി എത്ര പോണം അംബി ചേട്ടാ?" എന്റെ കാലുകള്‍ തളര്‍ന്നു തുടങ്ങിയിരുന്നു.

"ഇപ്പൊ കേറീതിന്റെ അത്രേം കൂടി"

"താ സേട്ടാ ബേഗ്"

എന്റെ എതിര്‍പ്പ് വക വെക്കാതെ അവന്‍ ബാഗ് വാങ്ങി തോളിലിട്ടു. കുന്ന് കയറി തീരും വരെ അവന്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരുന്നു. അവന്റെ സംസാരത്തെക്കാള്‍ അംബി ചേട്ടന്‍ തമിഴ്‌ പറയാന്‍ പെടുന്ന പാടാണ് ആ കയറ്റത്തിന്റെ ആയാസം ഇടക്കെങ്കിലും ഇല്ലാതാക്കിയത്.

***

ഒരു വശത്ത് കൂട്ടിയിട്ടിരിക്കുന്ന ചിന്തേര്‍ പോടി. ഒരു വശത്ത് അടുക്കി വെച്ചിരിക്കുന്ന മരഉരുപ്പടികള്‍. ഒരു മൂലയോട് ചേര്‍ത്ത്‌ പലക കൂട്ടി അടിച്ചിരിക്കുന്ന വലിയ വീതിയുള്ള പലക തട്ട്. അംബി ചേട്ടന്റെ കണ്ണില്‍ "ഒന്ന് നടൂ നീര്‍ക്കാ"നുള്ള കട്ടില്‍. ബാഗ് തട്ടിന്റെ ഒരു മൂലയിലേക്ക് ഒതുക്കി വെച്ച് ഞാനിരിന്നു.

"കുളിക്കണ്ടേ?"

വിയര്‍ത്തു കുളിച്ച് കുന്നിന്റെ ഓരോ മടക്കിലും ഇരിക്കുമ്പോള്‍ എത്രയും പെട്ടെന്ന് മുകളിലെത്തി ഒന്ന് കുളിച്ചാല്‍ മതി എന്നായിരുന്നു. പക്ഷെ ഇവിടെ എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ശരീരത്ത് പടര്‍ന്നു കയറിയ തണുപ്പില്‍ ഫ്രെഷായതു പോലെ അപ്പോള്‍ തോന്നി.

"സേട്ടാ" അത് കണ്ണനാണ്. ഞങ്ങള്‍ക്ക്‌ കഴിക്കുവാനുള്ള ഭക്ഷണം കൊണ്ടു വന്നതാണ്. സാധാരണ ഭക്ഷണം വെച്ചുണ്ടാക്കി കഴിക്കും. ഇത് ഇന്നത്തേക്ക്‌ മാത്രമാണ്. കുളികഴിഞ്ഞു വന്ന് ഡയറി നിവര്‍ത്തിയിരുന്ന എന്റെ അടുത്ത്‌ അവന്‍ വന്നിരുന്നു.


"എന്ന സേട്ടാ ഇത്"

"ഒന്നുമില്ലെടാ"

"നീങ്ക എന്ന പടിക്കിറത്? അപ്പ സേട്ടന്‍ ആസാരിയല്ല?

"പടിക്കുന്നതല്ലടാ, എഴുതുവാ"

ആശാരി പണിക്ക് വന്ന ഞാന്‍ എന്തെഴുതാന്‍ എന്ന അര്‍ത്ഥത്തില്‍ അവനെന്നെ നോക്കി. പിന്നെ ചോറും കറികളും അടങ്ങിയ തട്ടു പാത്രം നിരത്തി വെച്ച് അവന്‍ പുറത്തേക്ക്‌ പോയി.

***

"കണ്ണന്‍ എന്ന മാരിക്കണ്ണ്‍... പതിനാറ് വയസുകാരന്‍. അപ്പാ തണ്ണി ഊത്തി ഊത്തി എരിന്തിട്ടാര്. തമിഴ്‌ നാട്ടിലെ ഏതോ ഒരു ഉള്‍ഗ്രാമത്തില്‍ നാലോ അഞ്ചോ മാസത്തില്‍ ഒരിക്കല്‍ അവന്‍ വരുന്ന ദിവസം നോക്കി കടക്കാരെ സമാധാനപ്പെടുത്തുന്ന അമ്മ. അക്ക വലിയ പഠിപ്പുകാരിയാണ് അവന്. പെരിയ കോളേജില്‍ ആരുടെയോ കാരുണ്യം കൊണ്ട് പഠിക്കുന്നു. ഇവിടെ കാപ്പിക്കുരു പറിക്കാനും തേയില നുള്ളാനും വരുന്ന അവന്റെ നാട്ടുകാരി സുമക്കന്റെ കൂടെ രണ്ട് വര്ഷം മുന്‍പ്‌ വണ്ടി കേറി പോന്നു. ഒരാഴ്ച കാപ്പിക്കുരു പറിച്ചാല്‍ കിട്ടുന്ന കാശ് ഒരു മരം വെട്ടിയാല്‍ കിട്ടും എന്ന കണക്കുകൂട്ടല്‍ അവനെ പതിനഞ്ചാം വയസില്‍ മരം വെട്ടുകാരനാക്കി. അമ്മ, അക്ക, പല മരങ്ങളുടെ കരുത്ത്‌, നാട്ടിലെ കോവില്‍, പൊങ്കല്‍, കൂട്ടിവെക്കുന്ന പണം. ഇതാണ് കണ്ണന്‍ എന്ന മാരിക്കണ്ണ്‍."

ഡയറിയില്‍ ഇത്രയും എഴുതി ഞാന്‍ പാറമുകളിലേക്ക് ചാഞ്ഞുകിടന്നു. പുളിപ്പന്‍ ഓറഞ്ച് തൂങ്ങികിടക്കുന്ന ചില്ലകള്‍ക്കിടയിലൂടെ ആകാശം നോക്കി കിടക്കെ എന്റെ കണ്ണുകള്‍ അടഞ്ഞു പോയി.

***

"സേട്ടാ...സേട്ടാ"

ബസ്‌ ഏതോ സ്റ്റോപ്പില്‍ നിന്ന് നീങ്ങി തുടങ്ങുവാണ്.

കൈയില്‍ ഒരു വലിയ ഇരുമ്പ്‌ പെട്ടിയുമായി ഒരാള്‍. അത് ബാഗേജ്‌ കാബിനില്‍ വെക്കാന്‍ കണ്ടക്ടര്‍ സമ്മതിക്കുന്നില്ല. അയാളുടെ കൈയില്‍ തൂങ്ങി ഒരു ചെറുക്കന്‍.

"കൊഞ്ചനേരം കൊളന്തയ പാപ്പീങ്കളാ?" അയാള്‍ പെട്ടിയെയും കുട്ടിയേയും ഒരുമിച്ച് പിടിക്കാന്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. മറ്റൊന്നും ആലോചിക്കാതെ അന്ന ആ കുട്ടിയെ എടുത്ത്‌ മടിയിലിരുത്തി. മൂക്കിള അടിയുമ്പോള്‍ തോന്നുന്നത് പോലെ ഒരു ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചുകയറി. അന്നയില്‍ നിന്ന് ഞാന്‍ കുറച്ച് അകന്നിരുന്നു. പിന്നെ കാറ്റ്‌ കേറാനായി വിന്‍ഡോ ഗ്ലാസ്‌ പാതി തുറന്നു വെച്ചു. അന്നക്ക്, പക്ഷെ, ഭാവഭേദം ഒന്നുമില്ല. പൊടിയോ താരനോ ഇടകലര്‍ന്നു കിടക്കുന്ന അവന്റെ മുടി അവള്‍ വിരലുകള്‍ കൊണ്ട് ചീകി വെക്കുന്നു. അന്ന അങ്ങിനെയാണ്. അവളുടെ ചിന്തകള്‍ അവളുടെ അച്ഛന്‍ കൂട്ടി വെക്കുന്ന ലക്ഷങ്ങളുടെ കണക്കിന് താഴെയാണ്.

***

"സേട്ടാ... അനീസേട്ടാ" ഓറഞ്ച് മരത്തിന്റെ ചില്ലകള്‍ക്കിടയില്‍ കണ്ണന്റെ കറുത്ത മുഖം.

"എന്ന മയക്കം സേട്ടാ.. എത്ര കൂപ്പിട്ടു?

ഞാന്‍ എണീറ്റിരുന്നു.

"ഒടമ്പ് വലിക്കിതെന്നു അംബിസേട്ടന്‍ പറഞ്ഞ്. കീളെ പോകമലെ ഇങ്കെ കിടന്നാ വലി കുറയാത്"

പനിയും ശരീരം വേദനയും വല്ലാതെ വലക്കുന്നുണ്ടായിരുന്നു. പക്ഷെ മരുന്ന് വാങ്ങാന്‍ കുന്നിറങ്ങണം. അതോര്‍ത്തപ്പോള്‍ചുരുണ്ട് കൂടി കിടക്കാനാണ് തോന്നിയത്‌.

"താ..ഇത് കളിച്ച് പാര്" അവന്‍ എന്റെ നേരെ ഒരു ഗുളിക നീട്ടി. അവന്‍ താഴെ പോയി വാങ്ങി കൊണ്ടുവന്നതാണ്. അവന്റെ നിഷ്കളങ്കതയിലേക്ക് ഞാന്‍ നോക്കിയിരുന്നു.

"നാ ഊരുക്ക്‌ പോവാ."

ഞാന്‍ അപ്പോഴാണ് അതോര്‍ത്തത്. പൊങ്കലിന് അവന്‍ നാട്ടില്‍ പോകുന്നത് കാര്യം.

"ഇത് നീ വെച്ചോ" കുറച്ച് പണം. "അക്കക്ക് പുതിയ ഉടുപ്പ് വാങ്ങി കൊടുക്ക്‌. നീയും വാങ്ങ്"

"വേണ്ട സേട്ട.."

"സാരമില്ല. നീ വെച്ചോ"

അവന്റെ പഴയ മുഷിഞ്ഞ സഞ്ചിക്ക് പകരം എന്റെ ബാഗ് തോളില്‍ ഇട്ട് അവന്‍ കുന്നിറങ്ങി പോകുമ്പോള്‍ മനസില്‍ ഒരു ശൂന്യത നിറഞ്ഞു.

***

"പെരിയ കമ്പനിയാ സേട്ടാ."

പൊങ്കലിന്റെയും നാട്ടിലെയും വിശേഷങ്ങളെക്കാള്‍ അവന് പറയാനുണ്ടായിരുന്നത് അക്കക്ക് ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലി കിട്ടിയ കഥയായിരുന്നു.

"അമ്മാവും ബാന്ഗ്ലൂര്‍ക്ക് കലമ്പും"

"പിന്നെ നീ എന്തിനാ മടങ്ങി വന്നെ."

"നമ്മക്കെല്ലാം എന്ന തേവൈ, സേട്ടാ".

അവന്‍ പിന്നെ മരങ്ങളുടെ കരുത്തിനെ കുറിച്ച് പറഞ്ഞു. പൊങ്കല്‍, കോവില്‍ എല്ലാം.

***

അന്ന് പകല്‍ പെയ്തു കൊണ്ട് തന്നെ ഇരുന്നു.

"ഇനി മരം വരവ് കുറയും. അണ്ണന്‍മാരൊക്കെ നാട്ടില്‍ പോവും. മഴക്കാലം കഴിഞ്ഞു നോക്കിയാല്‍ മതി."

അംബി ചേട്ടന്‍ ഇവിടെ വര്‍ഷങ്ങളായി ജോലി ചെയ്യുന്നു. മഴയും വെയിലും മാറുന്നതനുസരിച്ച് പാടികള്‍ ഒഴിയുന്നതും നിറയുന്നതും അയാള്‍ക്ക്‌ കൃത്യമായി അറിയാം.

"എല്ലാരും പോകോ?" ഞാന്‍ ചോദിച്ചു.

"മിക്കവാറും. വഴുക്കല്‍ കൊണ്ട് മരം കേറാന്‍ പറ്റൂല. ന്നാലും കുറച്ച്‌ പേര് തങ്ങും."

ചിന്തേര് തള്ളിയ മരം അളന്നു ഞാന്‍ മാര്‍ക്ക്‌ ചെയ്തു കൊണ്ടിരുന്നു.

തലക്ക് മുകളില്‍ പ്ളാസ്റിക് കവറും മുണ്ടും ഒക്കെ കൊണ്ട് മറച്ച് ആരൊക്കെയോ ഓടുന്നു. അംബി ചേട്ടന്‍ പുറത്തേക്കിറങ്ങി എന്തോ വിളിച്ചു ചോദിച്ചു.

"നീയാ കൊടയിങ്ങേടുക്ക്"

"എന്താ എന്ത് പറ്റി?"

"കൊടെയെടുക്കെടാ കഴുവേറി"

മഴനനഞ്ഞ് ഞാനും അയാളുടെ കൂടെ ഇറങ്ങി. പാറകള്‍ക്കിടയിലൂടെയുള്ള വഴിച്ചാലില്‍ വെള്ളം കുത്തിയോഴുകുന്നു. കലങ്ങി മറിഞ്ഞു വരുന്ന ചെളി ചവിട്ടി തെറിപ്പിച്ച് അതി വേഗത്തില്‍ ഞങ്ങള്‍ നടന്നു. പിന്നെ പിന്നെ ചെളി വെള്ളത്തില്‍ കലര്‍ന്ന ചുവപ്പ് നിറം കാലുകളുടെ വേഗം കുറച്ചു.

തിങ്ങി കൂടിനിന്ന മരം വെട്ടുകാരെ വകഞ്ഞു മാറ്റി മുന്നോട്ടു പോകുമ്പോള്‍ കണ്ണനെന്നും മാരിക്കണ്ണെന്നും പേരുകള്‍ മാറി കേട്ടു. മഴവെള്ളത്തില്‍ കലര്‍ന്ന രക്തം അവന്റെതാകല്ലേ എന്ന് പ്രാര്‍ഥിക്കുകയായിരുന്നു ഞാന്‍. പാറകള്‍ക്കിടയില്‍ ചിതറിക്കിടക്കുന്ന അവന്റെ മുഖത്തിന്റെ ചിത്രം മങ്ങി വന്ന എന്റെ ബോധം മറക്കുവോളം ആ പ്രാര്‍ത്ഥന ഞാന്‍ മനസ്സില്‍ ഒരുവിട്ടിരുന്നു.

***

പായയില്‍ പൊതിഞ്ഞു കെട്ടിയ അവന്റെ ശരീരം മൂടിനിന്ന നനവ്‌ പറ്റിയ തടികള്‍ തീ പിടിക്കാന്‍ മടിച്ചു നിന്നു. കാപ്പിക്കുരു വേകുന്നതോ മരപ്പൊടി നനഞ്ഞതോ ആയ ഗന്ധം പറ്റി നിന്ന അവന്റെ ഷര്‍ട്ടുകളും മുണ്ടും ഒക്കെ ബാഗില്‍ എടുത്ത്‌ വെക്കുകയായിരുന്നു ഞാന്‍.

"ഇന്നിനി രാത്രി പോണോ" കാദറിക്ക

"പോണമിക്ക. ഇതൊക്കെ അവരുടെ വീട്ടുകാരെ എല്പ്പിക്കണ്ടേ."

***
"ഉം. ഇതും കൂടെ ഇരിക്കട്ടെ." ചുരുട്ട് പോലെ പൊതിഞ്ഞ നൂറിന്റെ നോട്ടുകള്‍ അംബി ചേട്ടന്‍ ബാഗില്‍ തിരുകി. "ഇത് വരെ ഉള്ള അവന്റെ പണിക്കാശ് പറ്റു കഴിച്ചും കൊറച്ച് കൂടുതലുമുണ്ട്" അയാളുടെ തൊണ്ട ഇടറി.

***
"നീ എന്താ നോക്കുന്നത്?"

കാപ്പിക്കുരു മണം പരന്ന ഷര്‍ട്ട് നോക്കിയിരുന്ന എന്നെ നോക്കി അന്ന ചോദിച്ചു.

"ഒന്നുമില്ല."

"ഊം എത്താറായി."

കുറച്ച് ദൂരം കൂടെ മുന്നോട്ട് പോയി ബസ്‌ നിന്നു. എല്ലാവരും ഇറങ്ങുവാണ്. ഒരു ചിരിയോടെ അന്നയുടെ നെഞ്ചില്‍ ചാരിയിരുന്ന് ഉറങ്ങിയിരുന്ന കുട്ടി എണീറ്റു. ഇരുമ്പ്‌ പെട്ടി ചുമന്ന വന്ന അവന്റെ അപ്പന്റെ കൂടെ കൈ പിടിച്ച് അവനും ബസിറങ്ങി. എല്ലാവരും ഇറങ്ങുകയാണ്.

ബസില്‍ നിന്നിറങ്ങി അവസാനം വിളിച്ച നമ്പറിലേക്ക് വിളിച്ചു, ബസിന്റെ തൊട്ടടുത്ത്‌ നിന്ന അയാള്‍ അടുത്തേക്ക്‌ വന്നു.

"അനീസ്‌?""

"യെസ്, കണ്ണന്റെ?"

"യാരുമേ വരമാട്ടാ"

"അവന്റെ അമ്മാ, അക്കാ"

"യാരുക്ക്‌, മാരിക്കാ?, അവെല്ലമേ അവങ്ക അപ്പവോട ചിന്നവീട്ടുകാര്.. അന്ത പൊണ്ണുക്ക് വേല കെടച്ചത്ക്കപ്പ്രം ഊരേ കലമ്പി ഇങ്കെ വന്താച്ച്."

"കണ്ണനെന്താ അവരുടെ കൂടെ പോവതിരുന്നത്?"

"എതുക്ക്?"

***

"കണ്ണന്റെ സുഹൃത്ത്‌ എന്ന് പറഞ്ഞ അയാള്‍ അവന്റെ അക്കയുടെ കമ്പനിയില്‍ വാച്ച്മാനാണ്. അയാളുടെ മറുപടിയിലെ അമ്മയും അക്കയും കണ്ണനും വേറെ ആരോ ആണ് എന്ന് തോന്നി. അപ്പന്‍ മരിച്ച ശേഷം അവന്റെ അമ്മ അവരുടെ മകളെ കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. പിന്നെ ഒരു സുമതി അക്കനാണ് അവനെ വൈത്തിരിയില്‍ കൊണ്ട് വന്നത്. നാലോ അഞ്ചോ മാസം കൂടുമ്പോള്‍ അവന്‍ നാട്ടില്‍ വരും. അയാളുടെ കൈയില്‍ കുറച്ചു പണം കൊടുത്തു വിടും. അതൊക്കെ അവന്റെ അമ്മയെ ഏല്‍പ്പിച്ചിരുന്നു എന്നാണ് അയാള്‍ പറയുന്നത്. പക്ഷെ അപ്പോഴും ചുരുള്‍ നിവരാതെ ഇരുന്ന നൂറിന്റെ നോട്ടുകളിലേക്കുള്ള അയാളുടെ ആര്‍ത്തി പൂണ്ട നോട്ടത്തില്‍ അത് സത്യമാണ് എന്ന്‍ എനിക്ക് തോന്നിയില്ല. കുറച്ച് ദൂരെ മാറി അയാള്‍ ഉപേക്ഷിച്ച് കളഞ്ഞു പോയ ബാഗില്‍ കാപ്പിക്കുരു മണം പടര്‍ന്ന അവന്റെ ഷര്‍ട്ട് ഉണ്ടോ എന്നുറപ്പ് വരുത്തി തിരികെ തോളില്‍ ഇടുമ്പോള്‍ അന്ന എന്നെ നോക്കി ചിരിച്ചു. എങ്ങുമേത്താതെ പോകുന്ന എന്റെ യാത്രകളില്‍ കൂടെ ഉണ്ടാകുന്ന അവള്‍ക്കിത് പുതിയ അനുഭവമായിരുന്നില്ല."

കണ്ണനെ കുറിച്ച് നേരത്തെ എഴുതിയ വരികളില്‍ പകുതിയും വെട്ടിക്കളഞ്ഞു ഇത് കൂടി എഴുതി ചേര്‍ത്ത്‌ ഞാന്‍ ഡയറി അടച്ചു വെച്ചു. ബസ്‌ ബാംഗ്ലൂരില്‍ നിന്നും മടങ്ങുകയാണ്.

2011, ജൂൺ 15, ബുധനാഴ്‌ച

എന്റെ മഷിക്കുപ്പി

കഴുത്തറ്റം പൂണ്ട്

മണ്ണില്‍

വറ്റിയ പൊട്ട-

കുളത്തിന്റെ നെഞ്ചില്‍ നി-

ന്നടര്‍ത്തി മാറ്റിയ

ബ്രില്ലിന്റെ കുപ്പി.



കാരം കലക്കിയ

വെള്ളത്തിലിട്ട്

നീ ജ്ഞാനസ്നാനം കൊണ്ടത്‌

പെന്‍സിലക്ഷരങ്ങള്‍

മാഞ്ഞ കാലത്ത്‌.



ആറുരൂപക്കപ്പന്‍

അരിക്ക് തികയാതെ

അമ്പതു പൈസക്ക്

വിലയിട്ട നീലത്തിന്‍

കൂടാണ്

അക്ഷരത്തിന്

നിറം നീലയാണ്

എന്ന് പറഞ്ഞത്‌



തിളച്ച കലത്തില്‍

അരിവാരിയിടും മുന്‍പ്‌

അമ്മ കോരിമാറ്റിയ

ഒരു ഗ്ലാസ് വെള്ളത്തില്‍

നീലമലിഞ്ഞ

നാറാത്ത മഷിയാണ്

എന്റെ കയ്യക്ഷരവും

യൂണിഫോമിന്റെ

നരച്ച നീലിമയും.



ഒന്‍പതാം ക്ലാസിന്റെ

പടിയില്‍ തട്ടി

കഴുത്തൊടിഞ്ഞ

മരണം വരും വരെ

ചിതലുകള്‍ കൂടി

കുടിയവകാശം

എഴുതിയ

പലകകെട്ടു മേശയില്‍

എന്റെ വരികള്‍ക്ക്

കൂട്ടിരുന്നതാണ്

എന്റെ മഷിക്കുപ്പി.

2011, ജൂൺ 8, ബുധനാഴ്‌ച

ഉസ്കൂള്‍ ഓര്‍മ്മകള്‍

എന്റെ പേര്
---------------------

ഹാജര്‍ ബുക്കില്‍
ടീച്ചറിന്റെ കണ്ണ്
താഴുമ്പോള്‍
ഞാന്‍ തിരയുന്നത്
എന്റെ പേര്

സൌജന്യപുസ്തക
യൂണിഫോം ലിസ്റ്റില്‍
തിരയുന്നതെന്റെ പേര്

കഞ്ഞിയിലെ വറ്റിനെ
വിരലാല്‍ തിരുമി
പശ ചേര്‍ത്ത
നെയിം സ്ലിപ്പില്‍
എന്റെ പേര്

മെയ്‌മാസത്തില്‍
ചൂടിറങ്ങുമ്പോള്‍
ജയിക്കാന്‍ തിരയുന്നത്
എന്റെ പേര്

ഫീസടക്കാനുള്ള
അവസാനതീയതിയില്‍
ഞാന്‍ തിരയാതിരുന്നതും
എന്റെ പേര്

പിന്നെയൊരു
രണ്ടക്ക റോള്‍ നമ്പറിനു
വഴിമാറിയതും
എന്റെ പേര്.


ലീവ് ലെറ്റര്‍
------------------

സിന്‍സ്‌ ഐ വാസ്‌...

മഴയെ മറയാക്കിയത്
ഇല്ലാത്ത പശുവിന്റെ
കൊമ്പിനെ പേടിച്ചത്
ഉണങ്ങിയ യൂണിഫോം
വീണ്ടും നനച്ചത്
അമ്മൂമ്മമാര്‍ വീണ്ടും
വീണ്ടും മരിച്ചത്‌...
വയറിയാതെ
വയറു വേദനിച്ചത്..

അമ്മയുടെ കയ്യൊപ്പ്‌
മോഷ്ടിച്ച് മടിയുടെ
ലീവുകള്‍ മായ്ക്കാന്‍
കത്തെഴുതിയത്‌.


കഞ്ഞിപ്പുര
_________________

താഴെയൊരു കാര്‍മേഘ
പടലം നിറച്ചു
പുകയുന്നൊരു പുര
വടക്കത്തെ മൂലയില്‍

പാതിവെന്തുടയാത്ത
പുഴുക്കല്‍ ചോറിനു
പൂഴിവെന്ത
മണമാണ്

എരിവില്ല; രണ്ടു-
ണക്ക മുളകിന്റെ
കഷണം, ഉപ്പില്‍
കുതിര്‍ന്നത്
പയറിന്റെ ഗന്ധം

രണ്ട് ബക്കറ്റാഴത്തില്‍
മുങ്ങാംകുഴിയിട്ട്
പരതിവറ്റുകള്‍
തീര്‍ത്ത വിശപ്പാണ്
ഈ പുരയുടെ
ചരിത്രം


മോഷണം
-------------------

ഒരടയ്ക്ക
ചുവന്ന തൊലിക്ക്
ആറു നാരങ്ങ മുട്ടായി
ഉണങ്ങിയ തൊലി
ക്കഞ്ചു കടലാസ് മുട്ടായി

കല്ലേറ് ദൂരത്തി-
നപ്പുറം കൊലുന്നനെ
തൂങ്ങിയാടുന്ന
കവുങ്ങിന്‍ കുലകള്‍
കല്ലെത്താതെ മടങ്ങിയ
മോഹം പോല്‍
ചില്ല് കൂട്ടിലെ
മുട്ടായി നിറങ്ങള്‍

ഇക്കടക്ക് മുന്നില്‍
നിരത്തിയോ-
രടക്കാ മണികള്‍
മോഷ്ടിച്ചതിന്
നിങ്ങളുടെ കടയില്‍
തന്നെ വിറ്റതിന്.
ദാമു ചേട്ടനോട്
മാപ്പര്‍ഹിക്കുന്ന
മോഷണത്തിന്‍
ഏറ്റു പറച്ചില്‍..


ബൈനോക്കുലര്‍
-------------------------

നിനക്ക് പകുത്ത് വെച്ച
ബ്ലോക്കിലേക്ക് നട്ട്
നാല് കണ്ണുകള്‍
രണ്ടെണ്ണമെന്റേത്
രണ്ടെണ്ണം പെരുന്നാള്‍
പറമ്പില്‍
ഞാന്ന് കിടന്ന
ബൈനോക്കുലറിന്റെ.

തുടയും ലെന്‍സിന്റെ
കണ്ണും പൊട്ടിച്ചു
നിന്നിലേക്കുള്ള ദൂരം
അളന്നു കൂട്ടിയത്‌
ടോമിസാറിന്റെ ചൂരലും
ജീവശാസ്ത്രത്തിന്റെ
സമവാക്യങ്ങളും

2011, ജൂൺ 6, തിങ്കളാഴ്‌ച

മാതൃഭൂമിയുടെ നിങ്ങള്‍ക്കും വിലയിരുത്താം അഥവാ എഡിറ്റര്‍ക്ക്‌ കത്തി വെക്കാം

വളരെ യാദൃച്ചികമായിട്ടാണ് മാതൃഭൂമി ഫ്രെയിം എന്ന കോളത്തില്‍ പുതിയ ചിത്രങ്ങളെ പ്രേക്ഷകര്‍ക്കും വിലയിരുത്താം എന്ന കോളം കണ്ടത്‌. അത് നല്ലകാര്യമായി തോന്നി. മാണിക്യകല്ല്‌ എന്ന ചിത്രത്തിന്റെ റിവ്യൂ പോസ്റ്റ്‌ ചെയ്തു. കാലം മാറിയിട്ടും കത്രികവെപ്പ്‌ മാറിയിട്ടില്ല എന്നനുസ്മരിപ്പിക്കും വിധമാണ് മോഡറേറ്റ് ചെയ്യാന്‍ വേണ്ടി പോയ റിവ്യൂ തിരിച്ചു വന്നത്.
ഡബിള്‍സ് എന്ന സിനിമയെ കുറിച്ച് പറഞ്ഞ ഭാഗത്ത്‌ "ആ സിനിമയുടെ ഷൂട്ടിംഗ് സ്കെജ്യൂള്‍ന് പോയ നേരത്ത് മമ്മൂക്കയും നാദിയ മൊയ്തുവും കൂടി മിക്സഡ്‌ ഡബിള്‍സ് കളിച്ചു പഠിച്ചിരുന്നെങ്കില്‍ ടെന്നിസില്‍ ഇന്ത്യക്ക്‌ ഒരു ഗ്രാന്‍ഡ്‌സ്ലാം എങ്കിലും കിട്ടിയേനെ. " ഇങ്ങനെ പറഞ്ഞ ഭാഗം കാണ്മാനില്ല. ഇതില്‍ എന്തെങ്കിലും സഭ്യത കുറവോ സംസ്കാരശൂന്യതയോ ബഹുമാനപ്പെട്ട എഡിറ്റര്‍ കണ്ടോ ആവോ? "ആ പോട്ട് പുല്ല്" എന്ന് കരുതി വിട്ടു കളഞ്ഞു. രണ്ടു ദിവസം മുന്‍പ്‌ സീനിയേഴ്സ് എന്ന സിനിമയുടെ റിവ്യൂ അവിടെ ഇട്ടു. സംഗതി ഉഷാര്‍. കുരിശുമരണം കഴിഞ്ഞു മൂന്നാം ദിവസമാണ് റിവ്യൂ ഉയര്‍ത്തെഴുന്നേറ്റത്. അതും സമ്പൂര്‍ണ്ണ വികലാംഗനായി.

റിവ്യൂവിന്റെ മുഴുവന്‍ ഭാഗവും ഇവിടെ ഒരു പോസ്റ്റ്‌ ആയി ഇട്ടിരുന്നു. അതില്‍ എഡിറ്റ്‌ ചെയ്തു കളയാന്‍ മാത്രം എന്താണുള്ളത് എന്ന് മനസിലായില്ല. എഡിറ്ററല്ലേ; ശമ്പളം വാങ്ങുന്നതല്ലേ; എന്തെങ്കിലുമൊക്കെ എഡിറ്റി നോക്കണ്ടേ എന്ന് കരുതിയാണ് സഖാവ് എഡിറ്റര്‍ അത് ചെയ്തതെങ്കില്‍ അതിനെ ഘോരഘോരമായി തന്നെ ഞാന്‍ പിന്താങ്ങുന്നു. ഒരാളുടെ കഞ്ഞിയില്‍ മണ്ണിട്ട്‌ ഒരു റിവ്യൂ പോസ്റ്റ്‌ ചെയ്തു എന്ന പേരുദോഷം കേള്‍പ്പിക്കാന്‍ എനിക്ക് മേല. എല്ലാവരും എഡിറ്റിംഗ്ന്റെ അവകാശികള്‍.

പക്ഷെ! ഒരു കാര്യം ശ്രദ്ധിക്കണം. "പുതിയ റിലീസുകള്‍ നിങ്ങള്‍ക്കും വിലയിരുത്താം. നിങ്ങള്‍ കണ്ട പുതിയ സിനിമകളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്താനുള്ള വേദിയാണിത്." എന്നൊന്നും പരസ്യമായി കേറി അങ്ങ് പ്രഖ്യാപിച്ചു കളയക്കരുത്. കുറച്ചു കൂടെ സംയമനം പാലിച്ച് അഥവാ നിങ്ങള്‍ എന്തെങ്കിലും വിലയിരുത്തുവാണേല്‍ 'ഞാന്‍ കേറി അങ്ങ് കത്രിക വെക്കും' എന്ന് കൂടി പറയുവാണേല്‍, വിലയിരുത്തുന്നവര്‍ അങ്ങവിടെ കാണും പോലെ Super, Kidilan, Kidilol kidilan, Hit തുടങ്ങി ഒറ്റവാക്കില്‍ ഉത്തരമെഴുതി സായൂജ്യമടയും.

ഇനി സിനിമയുടെ റിവ്യൂ ഇങ്ങനെ ഇരിക്കണം എന്ന് അങ്ങേക്ക്‌ വെല്ല മുന്‍ധാരണയും ഉണ്ടെങ്കില്‍ അതും പ്രസ്തുത പേജില്‍ അമ്പതു വാക്കില്‍ കവിയാതെ ഉപന്യസിക്കാവുന്നതാണ്. പ്രിന്റ്‌ എഡിഷന്‍ ഒന്നുമല്ലല്ലോ ആവശ്യത്തിന് സ്ഥലമെടുത്ത് എഴുതിയാലും തരക്കേടൊന്നും വരാനില്ല. അഥവാ ഒന്നോ രണ്ടോ എംബി കൂടുതല്‍ എടുത്താലും കണ്ണടക്കാവുന്ന കേസല്ലേ ഉള്ളു.

ഇത്തരം കാര്യങ്ങള്‍ പരിഹരിച്ച ശേഷം വിവരത്തിനു ഒരു കുറിപ്പടി കൂടി അയക്കണം എന്ന് വിനീതനായ പ്രേക്ഷകന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇനി അഥവാ പരിഹരിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ "നിങ്ങള്‍ക്കും വിലയിരുത്താം അഥവാ എഡിറ്റര്‍ക്ക്‌ കത്തി വെക്കാം." എന്ന് മേല്പ്പടി ടൈറ്റില്‍ മാറ്റണം എന്നും താഴ്മയായി അപേക്ഷിച്ചു കൊണ്ട്. സുലാന്‍.

മരുപ്പച്ചയായി സീനിയേര്സ്

സീനിയേഴ്സ് ഒരു തരത്തില്‍ പറഞ്ഞാല്‍ മള്‍ട്ടിസ്റ്റാര്‍ ചിത്രമാണെങ്കിലും ചൈനടൌണ്‍ പോലെ നിരാശപ്പെടുത്തിയില്ല എന്നതാണ് ഒറ്റവാക്കില്‍ പറയാവുന്ന പ്രതികരണം. 'ചൈനാ ടൌണി'ല്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയക്കും എന്ന അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് സീനിയേഴ്സ് കണ്ടേക്കാം എന്ന തീരുമാനമെടുക്കുന്നത്. സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന ട്രെയിലര്‍, പിന്നെ നേരത്തെ കണ്ടു വന്നവരുടെ അഭിപ്രായം ഇതൊക്കെ കൂട്ടിവായിച്ചാണ് സിനിമ കണ്ടത്‌. നല്ല ചിത്രം. കുഴപ്പമില്ലാതെ എന്റര്‍ടെയിനര്‍.

സിനിമയില്‍ ഉടനീളം നിലനില്‍ക്കുന്ന സസ്പെന്‍സ് ആണ് സീനിയെഴ്സിന്റെ വിജയത്തില്‍ ഒരു വലിയ പങ്കുവഹിച്ചത്‌. സസ്പെന്‍സ്‌ എന്ന് പറഞ്ഞാല്‍ സിനിമയിലെ ഓരോ രംഗവും സസൂഷ്മം വീക്ഷിക്കുന്നവരെ പോലും കബളിപ്പിക്കുന്ന ക്ലൈമാക്സിലേക്ക് സിനിമയെ എത്തിക്കാന്‍ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്. നായകന്‍ ജയറാം ആണെങ്കിലും ഏറ്റവും കൂടുതല്‍ സ്കോര്‍ ചെയ്യുന്നതായി തോന്നിയത്‌ ബിജുമേനോനാണ്. വളരെ നാച്വറലായി തനിക്ക്‌ ഹാസ്യം വഴങ്ങുമെന്ന് ബിജുമേനോന്റെ അച്ചായന്‍ തെളിയിച്ചു എന്ന് വേണം പറയാന്‍. കുഞ്ചാക്കോ ബോബന്‍ കുറച്ചുകൂടെ ഇരുത്തം വന്ന അഭിനയം കാണിച്ചിരിക്കുന്നു. മനോജ്‌ കെ ജയന്‍ കുറച്ച് ഓവര്‍ ആക്ടിംഗ് ആയത് ക്ലിക്ക് ചെയ്യാമായിരുന്ന ഒരു കഥാപാത്രത്തെ കൈവിട്ടുകളയുന്നതില്‍ കലാശിച്ചു. എങ്കിലും മതില് ചാട്ട രംഗം ചിരിയുണര്‍ത്തി.

ജയറാമിന്റെ കഥാപാത്രമാണ് കഥ മുന്നോട്ട് കൊണ്ട് പോകുന്നതെന്കിലും സ്ത്രീ കഥാപാത്രങ്ങള്‍ക്കടക്കം തുല്യപ്രാധാന്യം നല്‍കിയാണ് ചിത്രത്തിന്റെ രചന. ആരാണ് വില്ലന്‍ എന്ന ചോദ്യത്തിന് പലപ്പോഴായി പലരിലേക്കും വിരല്‍ ചൂണ്ടാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന സ്ക്രിപ്റ്റിങ്ങ് പ്രത്യേകം എടുത്ത്‌ പറയേണ്ടതാണ്. സുരാജിന്റെ കഥാപാത്രം ഒരു തമാശക്ക് വേണ്ടി തിരുകികയറ്റിയതാണ് എന്ന് തോന്നും വിധം ചിലരംഗങ്ങള്‍ ബോറാവുന്നുണ്ട് എന്നത് സിനിമയുടെ മൈനസ്‌ പോയിന്റാണ്. 

പാട്ടുകള്‍ക്ക്‌ തമിഴ്‌ ചുവ ഉള്ളത് കൊണ്ടാണോ എന്നറിയില്ല കൊറിയോഗ്രഫി വിജയ്‌ ചിത്രങ്ങളെ പകര്‍ത്തിയത് പോലെ തോന്നി. പ്രത്യേകിച്ച് ഒന്നും പറയാനില്ലെങ്കിലും പാട്ട് 'തട്ട് പൊളിപ്പന്‍' ഗണത്തില്‍ പെടുത്താം. ക്യാമറ വളരെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് കാര്‍മന്‍ നാടകം, രാത്രി സീന്‍, ക്ലൈമാക്സ് രംഗങ്ങള്‍ ഒക്കെ നന്നായി തന്നെ പകര്‍ത്തിയിരിക്കുന്നു. ലാലു അലക്സ് നിമിഷങ്ങള്‍ മാത്രമുള്ള സാന്നിധ്യം കൊണ്ട് തന്നെ പ്രേക്ഷകനെ ചിരിപ്പിപ്പിട്ടാണ് പോകുന്നത്.  ജഗതി, സിദ്ദിക്ക്, ഷമ്മിതിലകന്‍, വിജയരാഘവന്‍ എന്നിവരും തങ്ങളുടെ റോളുകള്‍ നന്നായി കൈകാര്യം ചെയ്തിരിക്കുന്നു. പോക്കിരിരാജ എന്നെ പോലെ ഒരു പ്രേഷകനില്‍ ഉണ്ടാക്കി വെച്ച മോശം ഇമ്പ്രഷന്‍ മാറ്റാന്‍ ഒരു പരിധിവരെ വൈശാഖിന് കഴിഞ്ഞു എന്ന് വേണം പറയാന്‍. സീനിയേഴ്സ് കൊള്ളാം.