-->

Followers of this Blog

2011, ഓഗസ്റ്റ് 25, വ്യാഴാഴ്‌ച

റോസിന്റെ പേര് - A Book Review on Name of the Rose

Originale Name: Il Nome Della Rosa (Italian)
English Translation: Name of the Rose
Author: Umberto Eco
Gynre: Novel


Il Nome Della Rosa (ഇല്‍ നോമേ ദേല്ലാ റോസാ) എന്ന ഇറ്റാലിയന്‍ നോവലിന്റെ ഇംഗ്ലിഷ് പതിപ്പാണ് Name of the Rose. ഒരു സന്യാസആശ്രമത്തില്‍ നടക്കുന്ന തുടര്‍മരണങ്ങളുടെ മേല്‍ നടക്കുന്ന അന്വേഷണമാണ് നോവലിന്റെ ഇതിവൃത്തം. ഇറ്റാലിയന്‍ എഴുത്തുകാരന്‍ ഉമ്പാര്ത്തോ എക്കോ ആണ് നോവലിസ്റ്റ്. ഷേര്‍ലക് ഹോംസ് കഥകള്‍ പോലെ അനുയായിയുടെ ഓര്‍മകളില്‍ പറയുന്ന ഒരു കുറ്റാന്വേഷണ നോവല്‍ എന്നതിനപ്പുറം ഇത് ഒരു പരന്ന വായനക്ക് പ്രേരിപ്പിക്കുന്ന പുസ്തകം എന്ന് വിശേഷിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പുസ്തകവായനയില്‍ നിന്നും പുസ്തകകേള്‍വിയിലെക്കുള്ള ചുവടു വെപ്പ് എന്നത് കൂടി ഈ-വായനയിലൂടെ നടന്നു എന്ന് കൂടി പറയാം.

ഒരു ഫ്രാന്‍സിസ്കന്‍ സന്യാസിയായ വില്യം ആണ് പ്രധാനകഥാപത്രം. ഇദ്ദേഹമാണ് ആശ്രമത്തിലെ ലത്തീന്‍ തര്‍ജമ നടത്തിയിരുന്ന ആടെല്‍മോ എന്ന സന്യാസ്യിയുടെ ദുരൂഹമരണത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിതനാകുന്നത്. പേര് വില്യം. വില്യം ഓഫ് ബാസ്കര്‍വില്‍സ് എന്ന പേര് കോനന്‍ ഡയലിന്റെ നോവലിനെ ഓര്പ്പിക്കുന്നുവെങ്കിലും അതിനേക്കാള്‍ നിഗൂഡവും ഒരു കാലഘട്ടത്തിന്റെ ചിന്താധാരകളും ചേരുന്നിടത്ത് ഹോണ്ട് ഓഫ് ബാസ്കര്‍വില്‍സ് മറഞ്ഞു പോകുന്നുണ്ട്. സന്യാസആശ്രമത്തിലെ ലൈബ്രറിയെ ചുറ്റിപ്പറ്റിയാണ് കഥയുടെ പോക്ക്. യൂറോപ്പില്‍ മുഴുവന്‍ പ്രചാരം നേടിയ ലൈബ്രറിയായിരുന്നു അവിടെ ഉണ്ടായിരുന്നത്. (ഒരു കുറ്റാന്വേഷകനോവലിന്റെ സങ്കീര്‍ണ്ണത കുറക്കുവാനായിരിക്കണം ആശ്രമത്തിന്റെയും ലൈബ്രറിയുടെയും ഒക്കെ ബ്ലുപ്രിന്‍റ് നോവലിനോപ്പം നല്‍കിയിരിക്കുന്നത്. )
ഇവിടെ നിഗൂഡമായ ചില ഗ്രന്ഥങ്ങള്‍ ഉണ്ട്. ഈ ഗ്രന്ഥങ്ങളുടെ വായന ക്രൈസ്തവമതം ഒരു കാലത്ത്‌ കടന്നു പോയ പ്യൂരിറ്റനിസം എന്ന ജീവിതരീതിയെ ചോദ്യം ചെയ്യും വിധമുള്ള അവസ്ഥസംജാതമാക്കും എന്ന് ഭയം ചില സന്യാസിമാരില്‍ ഉണ്ടായിരുന്നു. ഉദാഹരണമായി ഹാസ്യം ക്രൈസ്തവജീവിതത്തിന് എതിരാണ് എന്ന വിശ്വാസം. അതെ കുറിച്ച് ഒരു അദ്ധ്യായത്തില്‍ തന്നെ പറയുന്നുണ്ട്. ക്രിസ്തു ഒരിക്കലും ചിരിച്ചിട്ടില്ല എന്നും ക്രൈസ്തവര്‍ ഹാസ്യവിരോധികള്‍ ആയിരിക്കണം എന്നും. അരിസ്ടോട്ടില്‍ എഴുതിയ പോയെട്ടിക്സ്‌ എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം ഈ ലൈബ്രറിയില്‍ ഉണ്ട്. തോമസ്‌ അക്വീനാസിനെ പോലുള്ള ദൈവശാസ്ത്രജ്ഞന്മാര്‍ സോക്രട്ടീസിനെ പ്രതിപാദിക്കുന്നത് ഹാസ്യവിരോധാത്മകത തകര്‍ക്കും എന്ന ഭയം ഈ സന്യാസിമാര്‍ക്ക് ഉണ്ടായിരുന്നു. മാത്രമല്ല പോയെടിക്സിന്റെ രണ്ടാം ഭാഗം പറയുന്നത് ഹാസ്യത്തെ കുറിച്ചാണ്. അതിനാല്‍ അങ്ങിനെ ഒരു പുസ്തകമില്ലെന്നും അരിസ്റൊട്ടില്‍ ഹാസ്യവിരോധിയാണ് എന്നും വരുത്തിതീര്‍ക്കാന്‍ ആ പുസ്തകത്തിന്റെ രണ്ടാം ഭാഗം ലൈബ്രറിയില്‍ ഇല്ലാ എന്ന് പ്രചരിപ്പിക്കേണ്ടത് ഇവരുടെ ആവശ്യമായിരുന്നു. കൂടാതെ ലൈബ്രറിയിലേക്കുള്ള വഴിയും ഭിത്തികളും ഒക്കെ അതി നിഗൂഡമാക്കി തീര്‍ത്ത് വായിക്കാന്‍ ആഗ്രഹിക്കുന്നവരെ ലൈബ്രറിയില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ചെയ്തിരുന്നത്.

ആടെല്‍മോയുടെ കൊലപാതകത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കെ ആശ്രമാധിപന്‍ അടക്കം അഞ്ചു പേര്‍ കൂടി കൊല്ലപ്പെടുന്നു. ഒടുവില്‍ അന്വേഷണം ലൈബ്രറിയുമായി ബന്ധപ്പെട്ടാണ് എന്ന് മനസിലാവുകയും സൂത്രധാരന്‍ ആരെന്നു വെളിവാകുകയും ചെയ്യുന്നു. എങ്കിലും ലൈബ്രറിയും അതിലെ വിലയേറിയ അറിവും കത്തി നശിക്കുന്നിടത്താണ് കഥ അവസാനിക്കുന്നത്.

നേരത്തെ പറഞ്ഞത്‌ പോലെ ഇത് ഒരു പുസ്തകങ്ങളെ കുറിച്ചുള്ള പുസ്തകമാണ്. അത് കൊണ്ട് തന്നെ ഈ നോവല്‍ വായിക്കുന്നതിനു പുറമേ അതില്‍ പ്രതിപാദിക്കുന്ന മറ്റു പല കാര്യങ്ങളും ഗ്രന്ഥങ്ങളും ഒക്കെ അറിയാന്‍ ഒരു പരന്ന വായന കൂടി വേണ്ടി വരുന്നു. അത് കൂടുതല്‍ അറിവ് പ്രദാനം ചെയ്യുന്നു. ഏഴ് ദിവസങ്ങളിലായി തീരുന്ന കഥ ഏഴ് ഭാഗങ്ങളില്‍ ആണ് പറയുന്നത്. ക്രൈസ്തവ ആരാധനക്രമം അനുസരിച്ചാണ് ഭാഗങ്ങള്‍ വേര്‍തിരിചിരിക്കുന്നത്. ലത്തീന്‍ പ്രയോഗങ്ങള്‍ ഒരുപാട് ഉള്ളതിനാല്‍ ഗൂഗിളിന്റെ കാലുപിടിക്കേണ്ടത് കൂടി ഉണ്ട്. ഒരു പക്ഷെ ആ ലൈബ്രറിയില്‍ എത്തിപ്പെടാന്‍ ഒരു വായനക്കാരന് വേണ്ടി വരുന്ന ബുദ്ധിമുട്ട് ഈ പുസ്തകം വായിക്കുന്നയാള്‍ക്ക് മേല്പറഞ്ഞ ചില ബുദ്ധിമുട്ടുകള്‍ കൊണ്ട് നേരിട്ട് ബോധ്യമാവുന്നു എന്നാണ് എനിക്ക് തോന്നുന്നത്. രചനാശൈലി കൊണ്ട് ഏറെ മികവ് പുലര്‍ത്തുന്ന ഗ്രന്ഥം ആദ്യം അനുഭവിക്കേണ്ടി വരുന്ന വായനാക്ലേശം കടന്നു കിട്ടിയാല്‍ വളരെ നല്ല വായനാസുഖം നല്‍കുന്നു. ഒപ്പം ചരിത്രം മറിച്ചു നോക്കാന്‍ ഒരു പ്രേരണയും പുത്തന്‍ അറിവുകളും.

2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

മതിലുകള്‍...



ആ സംഗതി എന്ത് ചെയ്തു?

യേത് സംഗതി?

ഘോര ഘോര സുന്ദരമായി ഒരു രൂപക്ക്‌ തരാന്ന് പറഞ്ഞ അരി?

അതോ? അറിഞ്ഞിട്ടിപ്പോ എന്തിനാ?

അല്ല! ഓണത്തിനെങ്ങാനും കിട്ടുവോന്നറിയാനാ...?

കിട്ടീല്ലെങ്കിലെന്താ?

ഓ... ഒന്നുമില്ല... അതെന്റെ വോട്ടായിരുന്നു...

2011, ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

ജപ്പാനില്‍ ആളുകള്‍ സമരം ചെയ്യുന്നത്....

കുട്ടിക്കാലത്ത് ഏതോ ഒരു സ്വാതന്ത്ര്യദിന പ്രത്യേകചലച്ചിത്രത്തിലാണ് ജപ്പാനിലെ സമരരീതിയെ കുറിച്ച് കേള്‍ക്കുന്നത്. നമ്മുടെ നാട്ടില്‍ തൊട്ടതിനും പിടിച്ചതിനും ഒക്കെ പണിമുടക്കുണ്ടാക്കി രാജ്യത്തിന്റെ ഉല്പാദനശേഷി കുറക്കുന്ന സമരപരിപാടികളെ ചോദ്യം ചെയ്യുന്ന വിധം ജപ്പാനിലെ അധിക ജോലി സമരം എന്നെ വല്ലാതെ ആവേശഭരിതനാക്കിയിരുന്നു. എന്ന് മാത്രമല്ല, ഇതേക്കുറിച്ച് പല പ്രസംഗങ്ങളിലും ഞാന്‍ വാചാലനായിട്ടുമുണ്ട്. ഘോരഘോരം ലേഖന മത്സരങ്ങളില്‍ നീട്ടിപ്പരത്തി എഴുതിയിട്ടുമുണ്ട്. പക്ഷെ ഇനി അങ്ങിനെ എഴുതേണ്ടിയോ പറയേണ്ടിയോ വന്നാല്‍ ഒന്ന് ഗ്രിപ്പിട്ടെ സംസാരിക്കൂ...



എന്ത് കൊണ്ടാണ് ജപ്പാനിലെ ജനങ്ങള്‍ അധിക ജോലി സമരത്തില്‍ ഏര്‍പ്പെടുന്നത്? അവരുടെ കഠിനാദ്ധ്വാന ശീലവും ചരിത്രവും പ്രകൃതിയും ഏല്‍പ്പിച്ച ദുരന്തങ്ങളെ അതിജീവിച്ച ഒരു ജനതയുടെ ഇച്ഛാശക്തിയെയും അനുകരിക്കേണ്ടത് തന്നെ. പക്ഷെ ഇങ്ങനെ അധികജോലി സമരം കൊണ്ട് എങ്ങിനെയാണ് ഒരു കമ്പനി സമ്മര്‍ദ്ദത്തില്‍ ആവുകയും തൊഴിലാളി സമരം വിജയിക്കുകയും ചെയ്യുന്നത് എന്ന കാര്യത്തില്‍ കലശലായ ഒരു സംശയം ഉണ്ടായിരുന്നു. പിന്നെ എങ്ങിനെയെങ്കിലും തൊഴിലാളിയെ ഞെക്കിപ്പിഴിയാന്‍ കാത്തിരിക്കുന്ന ഒരു സമൂഹത്തില്‍ ഇത്തരം ഒരു സമരത്തിന്റെ സാധ്യത എന്ത് എന്നതും.



ജപ്പാനിലെ ഒരു സാമ്പത്തികതന്ത്രം എന്നത് ഡിമാന്റ്റ്‌ അനുസരിച്ചുള്ള ഉത്പാദനം എന്നതാണ്. അതായത്‌ ഉല്പാദനസമയത്തിന്റെ വേഗത കൂട്ടി ഒരു ഉല്പന്നത്തിന്റെ ഓര്‍ഡര്‍ ലഭിക്കുന്നതിനനുസരിച്ച് അതിവേഗം ഉപയോക്താവിന്റെ കയില്‍ എത്തിക്കുക. എനിക്കിപ്പോള്‍ ഒരു കാര്‍ വേണമെങ്കില്‍ ഇന്ത്യയില്‍ സാധാരണഗതിയില്‍ ഞാന്‍ ഒരു ഷോറൂമില്‍ ചെന്ന് കാര്‍ ഓര്‍ഡര്‍ ചെയ്യുകയും അവരുടെ വെയര്‍ഹൌസില്‍ നിന്ന് കാര്‍ എത്തുകയും ചെയ്യും. എന്നാല്‍ ജപ്പാനില്‍ വെയര്‍ഹൌസിംഗ് എന്ന ആശയം തന്നെ കുറവാണ്. ലഭിക്കുന്ന ഓര്‍ഡര്‍ അനുസരിച്ചുള്ള ഉദ്പാദനം. അങ്ങിനെ ഉല്പന്നങ്ങള്‍ കൂടുതല്‍ ഉണ്ടാക്കി വെക്കുമ്പോള്‍ വരുന്ന വെയര്‍ ഹൌസിംഗ്, വേസ്റ്റേജ്, ഡിസ്പോസല്‍ തുടങ്ങിയ അധിക ചെലവുകള്‍ ഒഴിവാക്കുന്ന തന്ത്രം. ഇതാണ് അധികജോലി സമരങ്ങള്‍ക്ക്‌ പിന്തുണ നല്‍കുന്ന ഫാക്ടര്‍.



ദിവസവും എട്ടു മണിക്കൂര്‍ ജോലിചെയ്യുന്ന തൊഴിലാളി സമരത്തിന്റെ ഭാഗമായി രണ്ടുമണിക്കൂര്‍ കൂടുതല്‍ ജോലി ചെയ്യുമ്പോള്‍ ഇരുപതു ശതമാനം വര്‍ദ്ധന ഉദ്പാദനത്തില്‍ ഉണ്ടാവും. അതായത്‌ നൂറുകാര്‍ ആവശ്യമുള്ളിടത്ത്‌ നൂറ്റിഇരുപത് കാര്‍ ഉത്പാദിപ്പിക്കപ്പെടും. ഇങ്ങനെ അധികം വരുന്ന കാര്‍ തീര്‍ച്ചയായും വെയര്‍ഹൌസ് ചെയ്യേണ്ട അധികചെലവ്‌ കമ്പനിക്ക്‌ ഉണ്ടാകും. ഇത് കുറഞ്ഞ എക്സപയറി കാലയളവ് ഉള്ള ഭക്ഷ്യ ഉദ്പന്നങ്ങള്‍ ആണെങ്കില്‍ അധികം വരുന്ന ഉല്പന്നങ്ങള്‍ സംരക്ഷിക്കുന്ന ചെലവ് കൂടാതെ ഇവ ദ്രുതകാലയളവില്‍ നശിച്ചുപോവുകയും അത് ഡിസ്പോസ്‌ ചെയ്യേണ്ടി വരികയും ചെയ്യും. ഇത് പോരെ ഒരു കമ്പനി സമ്മര്‍ദ്ദത്തിലാവാന്‍. സത്യത്തില്‍ ഈ അധികജോലി സമരം കമ്പനിക്ക് നഷ്ടമാണ് ഉണ്ടാക്കുന്നത്.



ഇന്ത്യയില്‍ ഇത് പോലെ സമരം ചെയ്തത് കൊണ്ട് കാര്യമില്ല എന്ന് മനസിലായില്ലേ. അഥവാ ഈ സമരം കൊണ്ട് എന്തെങ്കിലും ഇഫക്റ്റ്‌ ഉണ്ടാവണം എങ്കില്‍ സ്റ്റോര്‍ ചെയ്യാന്‍ പറ്റാത്ത ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്ന തൊഴില്‍ ശാലകള്‍ ആയിരിക്കണം. പക്ഷെ ആവശ്യത്തിന് സ്റ്റോറിംഗ്, വെയര്‍ഹൌസിംഗ് സിസ്റ്റം ഉള്ള നമ്മുടെ നാട്ടില്‍ അതെത്രമാത്രം പ്രായോഗികമാണ് എന്ന് കണ്ടറിയണം. അത് വരെ ഈ പണിമുടക്ക് തന്നെ ഇങ്ങനെ കണ്ടോണ്ടിരിക്കാം.