-->

Followers of this Blog

2011, ഡിസംബര്‍ 7, ബുധനാഴ്ച

Movie Review: ബ്യൂട്ടിഫുള്‍ ഒരു സുന്ദരകാവ്യം

ചെറിയ  തണുപ്പിന്‍റെ  സ്പര്‍ശമുള്ള  രാത്രിയില്‍  ഒരു  പെഗ്  വോഡ്ക  മാത്രം  സിപ്‌  ചെയ്തു  നിലാവിനെ  നോക്കി  നില്‍ക്കുമ്പോള്‍    മനസിലൂടെ  കടന്നു  പോകുന്ന  സുഖമുള്ള  അനുഭൂതി പോലെയാണ് ഒരു  നല്ല  സിനിമ .ബ്യൂട്ടിഫുള്‍ എന്ന  വാക്ക്  അന്വര്‍ത്വമാക്കിയ   ചിത്രം . 3Dയും  വിവാദങ്ങളും  ബാനെറും താരങ്ങളും  അല്ല , സിനിമ  പറയുന്ന  കഥയാണ്  ഒരു  പ്രേക്ഷകനെ    "മനോഹരമായ   സിനിമ " എന്ന്  പറയുവാന്‍  പ്രേരിപ്പിക്കുന്നത്. അത്  തുടക്കത്തിലേ  മനസിലാക്കിയ  എഴുത്തുകാരനാണ്  അനൂപ്‌  മേനോന്‍.  അതോടൊപ്പം തന്നെ    അനൂപ്‌  ഒരു  മികച്ച  അഭിനേതാവ്  കൂടിയാണ്. മത്സരിച്ചുള്ള  അഭിനയം  എന്നത്  മള്‍ട്ടി-സ്റ്റാര്‍  ചിത്രമല്ല, മറിച്ച് കഴമ്പുള്ള  കഥാപാത്രങ്ങളുടെ   ഏറ്റുമുട്ടല്‍  ആണ്. ജയസൂര്യയും  അനൂപ്‌  മേനോനും  ഇവിടെ  അത്തരം ഒരു  ഏറ്റുമുട്ടലിലാണ് .

ചില  ഹോളിവുഡ്  ചിത്രങ്ങളുടെ  ഗന്ധമുള്ള  കാറ്റ്  പതിയെ  വീശി  പോകുന്നുണ്ടെങ്കിലും, ജിവിതം  എന്നത് അതിന്റെ തന്നെ  പല  കോണുകളില്‍   ഒരേ  പോലെ  സംഭവിക്കുന്ന  ചില  കാര്യങ്ങള്‍ക്ക്  സാക്ഷ്യം  വഹിക്കുന്ന  ഒന്നായി  കരുതുമ്പോള്‍  ഇവിടെ  അത്തരം  സാമ്യങ്ങള്‍ക്ക് പ്രേക്ഷകന്‍  മാപ്പു  കൊടുക്കുന്നു. എങ്കിലും  ഇതില്‍  കോപ്പിയടി  എന്നതൊന്നില്ല . ചുറ്റും  ഇരുള്‍  പരക്കുമ്പോള്‍  പ്രകാശം  തേടി  നടന്നു  പോകുന്നവന്  സ്റ്റീഫന്‍  ലൂയിസ്  (ജയസൂര്യ ) എന്ന  കഥാപാത്രം  നല്‍കുന്ന  പോസിറ്റീവ്  എനര്‍ജി  ആണ്  ചിത്രത്തിന്‍റെ  അടിസ്ഥാനമായ  ഭാവം . അയാളുടെ  ജിവിതത്തിലേക്ക്  വരുന്നവര്‍  മിക്കവരും   കയ്യില്‍  വെളിച്ചം കരുതുന്നവരാണ്. അത് ഊതി കെടുത്താന്‍ ആഗ്രഹിക്കാത്ത സ്റ്റീഫന്‍ ലൂയിസ് പറയുന്നത് "നമ്മള്‍ക്ക് വിളക്കു കൊളുത്തി വെച്ചല്ലേ ശീലം" എന്നാണ്.

ചിത്രത്തിലെ  എല്ലാ കഥാപാത്രങ്ങളും  നമ്മളുടെ  ജീവിതത്തിലൂടെ  എപ്പോഴൊക്കെയോ കടന്നു പോയവരാണ്.ജോണ്‍(അനൂപ്‌) എന്ന  പാട്ടുകാരനും അങ്ങിനെ  തന്നെ. ഒരു പക്ഷേ  കോളേജിന്റെ  ഇടനാഴികളില്‍  എവിടെയോ, കോര്‍പ്പറേറ്റ്  ജാലകത്തിന്‍റെ  അരികിലോ  ഒരു  ഗിറ്റാറും  തൂക്കി  നില്ക്കുന്ന  ഒരാള്‍  ആരുടെ  ജീവിതത്തിലാണ് ഇല്ലാതെ  പോകുന്നത് ?. തന്‍റെ  കഴുത്തിനു  താഴെ  ശരീരം  ഉണ്ടോ  എന്നു  പോലും  അറിയാന്‍  കഴിയാത്ത  സ്റ്റീഫന്റെ  അടുത്ത  സുഹൃത്തായി  ജോണ്‍  മാറുന്നത്  ആ  ഗിറ്റാറിന്റെതന്ത്രികളില്‍  നിന്നുയരുന്ന   ശ്രുതിപദങ്ങളിലൂടെയാണ്.ഒരു  ഗാനരംഗവും  ഒരു  മഴനനയലും   കൊണ്ട്  ആ  സൌഹൃദത്തിന്റെ  ആഴം  പ്രേക്ഷകനിലേക്ക്  കൃത്യമായി   പകര്‍ത്തി വെക്കപ്പെടുന്നു. .

ഒരേ  സമയം  പണവും  ശാരീരിക  വൈകല്യവും  ഉള്ള  ഒരാളെ   ചുറ്റി  പറ്റി  നില്‍ക്കുന്ന  എല്ലാത്തരം  ആളുകളും  അവരുടെ  തന്മയഭാവം  പൂണ്ടു  ചിത്രത്തില്‍  നിറഞ്ഞു  നില്‍ക്കുന്നുണ്ട്. "കൂടെ  നിന്ന്  പിന്നില്‍  നിന്നു കുത്തുന്ന  ഒരു  ക്ലൈമാക്സി"നു    ജൂലിയസ്  സീസറിനും  ബ്രൂട്ടസിനും  ഒപ്പം  പഴക്കം ഉണ്ടെങ്കിലും  ചിത്രത്തിന്‍റെ  സസ്പെന്‍സിനെ  അത്  കാര്യമായി  ബാധിച്ചിട്ടില്ല . കൃത്യമായ  അളവും  തൂക്കവുമുള്ള  സംഭാഷണം  സിനിമയെ  വ്യത്യസ്തമായ  ഒരു  തലത്തില്‍  എത്തിച്ചിരിക്കുന്നു.അങ്ങിനെ  ഒരു പുഴ പോലെ  ഒഴുകി  പോകുന്നതിനിടയില്‍  പെട്ടെന്ന്  ഒരു  കല്ലുകടി  പോലെ  "പാതി  സ്വത്ത്‌  നിന്‍റെ  പേരില്‍  എഴുതി  വെച്ചിട്ടും  നീ ..." എന്ന  ക്ലീഷേ ഡയലോഗ് വന്നത്  എന്തുകൊണ്ടെന്നു  ആലോചിച്ചു  തീരും  മുന്നേ  അവസാന  രംഗത്തില്‍  കൃത്യമായ  മറുപടി  പ്രേക്ഷകന്  വേണ്ടി  കാത്തുവെക്കാനും  അനൂപ്‌  മറന്നിട്ടില്ല .

അതിശയോക്തി  ഇല്ലാത്ത നല്ല സൗഹൃദങ്ങളുടെ,നേരില്‍  കാണുന്ന  മനുഷ്യരുടെ, എപ്പോഴെങ്കിലും നമ്മള്‍ അനുഭവിച്ചിട്ടുള്ള  മാനസികവ്യാപാരങ്ങളുടെ , സത്യസന്ധമായ  വെളിപ്പെടുത്തലുകളുടെ, മനസിന്‌  മുകളില്‍  പെയ്തു  വീഴുന്ന  മൃദുല സ്പര്‍ശങ്ങളുടെ  പൂര്‍ണ്ണമായ  ചലച്ചിത്രാവിഷ്ക്കാരമാണ് ബ്യൂട്ടിഫുള്‍.ഗാനങ്ങളുടെ വരികള്‍,സംഗീതം , ചിത്രീകരണം  എല്ലാം   ചിത്രത്തിന്‍റെ  മൂഡ്‌  കൃത്യമായി  ക്രിയേറ്റ് ചെയ്യാന്‍  സഹായിച്ചിട്ടുണ്ട്. ത്രീ കിങ്ങ്സ്  പോലെ  ഒരു  തട്ടു പൊളിപ്പന്‍  പടത്തില്‍  നിന്നും  നല്ലമാറ്റം V K   പ്രകാശ്‌  എന്ന  സംവിധായകനില്‍  ഉണ്ടായത്  മികച്ച  പ്രതീക്ഷ  പ്രേക്ഷകനില്‍  ഉണ്ടാക്കുന്നു. ഓരോ  രംഗങ്ങളും  കൃത്യമായി  ഇണക്കിയ  ശക്തമായ തിരക്കഥ , അതിന്‍റെ  തനിമ  തെല്ലും  ചോരാതെ  പകര്‍ത്തി  എടുക്കാന്‍  പ്രകാശിന്  കഴിഞ്ഞിട്ടുണ്ട് .

കടലിലേക്ക്  ഇറങ്ങി  നില്‍ക്കുന്ന  മുനമ്പില്‍  കഥയുടെ  അവസാന  ഫ്രെയിം  ചെന്നു  നില്‍ക്കവേ,ഒരു  നല്ല  നോവല്‍  വായിച്ചു  തീര്‍ക്കുമ്പോള്‍   ലഭിക്കുന്ന  സുഖമുള്ള  ആലസ്യത്തില്‍  ചാഞ്ഞു  കിടക്കാന്‍ മനസിന്‍റെ  കോണില്‍  എവിടെയോ  ഒരു  മോഹം . Beautiful is a beautiful movie.

2011, ഒക്ടോബര്‍ 20, വ്യാഴാഴ്ച

വിളിക്കാത്തവന്റെ സദ്യ

കല്ലിന്റെ ഹൃദയം
തുളക്കുന്നൊരുച്ചയുടെ
പൊള്ളുന്ന മണമാണ്
എന്റെ വിശപ്പ്‌...
എച്ചിലുറങ്ങുന്ന
കീറിലക്ക് മുകളില്‍
വട്ടമിടുന്ന കാക്കളുടെ
ചിറകടിയാണ്
എന്റെ ദിശ...

***

തോരനില്‍ പുകയുടെ
നീറുന്ന മണമെന്നൊരു തള്ള,
എന്നെ തുറിച്ചൊരു
കണ്ണുമായരികിലൊരുണ്ണി,
ഇലയില്‍ വെള്ളം തളിക്കാന്‍
മറന്നു മുഷിഞ്ഞ ഞാന്‍,
ഇരുമ്പ് മേശയുടെ
നാലാം കസേരയില്‍
ഇനിയുണ്ടൊരാള്‍.
തവിയില്‍ തുളുമ്പുന്ന
മോരിന്റെ കൂടെ
"ആരെന്ന നോട്ടം"
വിളമ്പുന്നവര്‍.
വിളിക്കാതെ വന്ന്
ഇല നിവര്‍ത്തുന്നവന്
ഇനി വരാനുള്ളത്
പുച്ഛമാര്‍ന്നൊരു
ചിരിയാണ്.

***

വാരി വലിച്ചെന്റെ
വിശപ്പിനെയൂട്ടവേ
ഊര്‍ദ്ധനാളങ്ങളില്‍
ഇരച്ചു കയറിയൊരു
വറ്റ്...
നെറുകില്‍ തട്ടി
തടയും മുന്നേ
തൊണ്ട പൊട്ടിച്ചു
ചാടിയ ചുമ...
പാതിയരഞ്ഞ വറ്റും
ചാറിന്റെ മഞ്ഞകറയും
ചിതറി വീണിടം
നാലാമന്റെ മുണ്ടാണ്...
കണ്ണില്‍ നിന്നാര്‍ത്ത്
പറന്നയീച്ചകള്‍
കരണം പുകയുന്ന
തഴമ്പു നീറ്റലും.

***

ചൂഴ്ന്നിറങ്ങുന്ന
കണ്ണുകള്‍ക്കിടയില്‍
തലതാഴ്ത്തി
നടന്നിറങ്ങുന്നവനെ
കണ്ണില്‍ കൊളുത്തി നീ
പിടയരുത്...

ഇവിടെ ഞാനുമെന്‍
ഇരമ്പുന്ന വിശപ്പുമൊഴികെ
എന്നെ അറിയുന്നവര്‍
ആരുമില്ല;
ഇവിടെ ഞാന്‍
സഹതാപമേറ്റ്
വാങ്ങുന്നോ-
രപമാനിതനുമല്ല;

ഉച്ചയുടെ പൊള്ളല്‍ പോല്‍
കല്ല് തുളക്കുന്ന
വിശപ്പിന്റെ ഗന്ധ-
മുള്ളൊരാള്‍ മാത്രം...