-->

Followers of this Blog

2017, ഏപ്രിൽ 26, ബുധനാഴ്‌ച

രക്ഷാധികാരി ബൈജു: നന്മയുടെ ഒരു കയ്യൊപ്പ്

ഒന്നുകിൽ എവിടെയോ നഷ്ടപ്പെട്ടു പോയ അല്ലെങ്കിൽ നഷ്ടപ്പെടാനിരിക്കുന്ന ഒരു സുഖമുള്ള നൊമ്പരം... അതിനു മുകളിൽ പതിഞ്ഞ നന്മയുടെ കൈയ്യൊപ്പാണ് രക്ഷാധികാരി ബൈജു. ഒറ്റ വാചകത്തിൽ പറഞ്ഞാൽ "ഈ സിനിമ അവസാനിക്കാതിരുന്നെങ്കിൽ" എന്ന് തോന്നിപ്പിച്ച സിനിമ. ഒരു നിമിഷം പോലും അകന്നു പോവാത്ത വിധം ബൈജുവും അയാളുടെ ജീവിതം ചുറ്റി തിരിഞ്ഞു നിൽക്കുന്ന കുമ്പളം ബ്രദേഴ്‌സും അവർ ഒത്തു ചേരുന്ന പറമ്പും പ്രേക്ഷകന്റെ മനസിൽ ഒട്ടി ചേർന്നു നിൽക്കുന്നു. അവരെ തഴുകി നിൽക്കുന്ന സ്വാഭാവികതയിലൂടെ മാത്രം പ്രേക്ഷകനെ ചിരിപ്പിക്കാനും കണ്ണു നനയിക്കാനും ചിന്തിപ്പിക്കാനും ഈ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു. ധൈര്യമായി ഈ വെക്കേഷന് കുട്ടികളെയും കൂട്ടി പോയി കണ്ടോളു.  അവർക്ക് പകർന്നു നൽകാൻ ഈ സിനിമ മാറ്റി വെക്കുന്ന അനുഭവങ്ങൾക്കൊപ്പം, എവിടെയോ മറന്നു വെച്ച ചിലത് മനസിന്റെ കോണിൽ നിന്ന് പൊട്ടി തട്ടിയെടുത്ത് നിങ്ങളും കൂടുമെന്ന് നൂറു ശതമാനം ഉറപ്പ്. കാരണം, ചെറിയ മതിലും, കുറ്റിക്കാടും നീല പ്ലാസ്റ്റിക് വേലിയും പടർപ്പുമൊക്കെ അതിരു വെച്ച പറമ്പിൽ ഒരുപക്ഷെ ഒരു കാലത്ത് നമ്മളും നിന്നിട്ടുണ്ടാകും എന്നത് തന്നെ. ആ പറമ്പിൽ കളിയും കഴിഞ്ഞ് വിയർത്തൊലിച്ച് വരുമ്പോൾ നമ്മൾക്കൊന്നു ചാരിയിരിക്കാൻ ഒരു മരവുമുണ്ടാകും. ആ  മരത്തിന്റെ വേരിൽ ചാരിയിരുന്ന് ഈ സിനിമ കാണുമ്പോൾ നമ്മളനുഭവിക്കുന്ന സുഖമാണ് ബൈജുവിന്റെ വിജയം.

ഒരു ഗോളാന്തര വാർത്ത എന്ന സിനിമയിലെ ശങ്കരാടിച്ചേട്ടന്റെ ഡയലോഗ് കടമെടുത്താൽ "ബിജു മേനോനെ ഇനി ഞാൻ അഭിനന്ദിക്കുന്ന പ്രശ്നമില്ല" എന്ന് പറയേണ്ടി വരും. അയാൾ ബൈജുവായി ജീവിക്കുകയാണ് ഈ സിനിമയിൽ, മികച്ച തന്മയീഭാവത്തോടെ. രക്ഷാധികാരി ബൈജുവിനെ സിനിമയുടെ പുസ്തകത്തിൽ അടയാളപ്പെടുത്തി വെക്കുന്നതും ബിജുമേനോന്റെ ഈ പ്രതിഭ കൊണ്ടുതന്നെയാണ്. വിജയരാഘവൻ, ഇന്ദ്രൻസ് മുതൽ അലൻസിയർ വരെ പരിചിതമായ മുഖങ്ങൾ വളരെ കുറവെങ്കിലും, ഒരു പുതുമുഖം പോലും അഭിനയത്തിന്റെ കാര്യത്തിൽ പിന്നിലേക്ക് പോയിട്ടില്ല. ചെറിയ സീനുകളിൽ പോലും പൂർണ്ണത കാത്തുസൂക്ഷിക്കുവാൻ സംവിധായകൻ രഞ്ജൻ പ്രമോദിന് കഴിഞ്ഞതും കുട്ടികൾ മുതൽ ബൈജുവിന്റെ ഭാര്യാവേഷം അവതരിപ്പിച്ച ഹന്നാ റെജി വരെയുള്ള പുതുമുഖങ്ങൾ കാണിച്ച മികച്ച പ്രകടനം കൊണ്ടു കൂടിയാണ്. അജുവർഗീസിനെ പ്രണയിക്കുന്ന റോളിൽ അഭിനയിച്ച പെൺകുട്ടിയുടെ പ്രകടനം എടുത്തു പറയേണ്ടതാണ്. ദിലീഷ് പൊത്തന്റെ അതിഥി വേഷവും കലക്കി. ആ അതിഥി വേഷത്തിൽ ഞാൻ കാണുന്നത് ഒരു തിരക്കഥാതന്ത്രമാണ്. ഒരു രക്ഷകൻ എവിടെ നിന്നോ വരുമെന്ന മോഹം പ്രേക്ഷകനിൽ ജനിപ്പിക്കുന്ന ഒരു ഗൂഢതന്ത്രം. ഇനിയും സിനിമ കാണാനുള്ളവരുടെ വിധിക്ക് ഞാനതിനെ വിടുന്നു. തമാശയ്ക്ക് വേണ്ടി തമാശ ഉണ്ടാക്കാത്ത ഈ ചിത്രത്തിൽ ഹരീഷ് പെരുവണ്ണയുടെ ഇരുത്തം വന്ന ഹാസ്യവും പ്രത്യേക പരാമർശം അർഹിക്കുന്നു. അല്ലെങ്കിലും ഈ സിനിമയിൽ എല്ലാവരും ചിരിപ്പിക്കുന്നവരും കരയിപ്പിക്കുന്നവരും ഒക്കെയാണ്. അതിന്റെ ക്രെഡിറ്റ് തീർച്ചയായും തിരക്കഥയ്ക്കുള്ളതാണ്.

രഞ്ജൻ പ്രമോദിന്റെ പ്രതിഭയ്ക്കൊത്ത തിരക്കഥ. നല്ല കെട്ടുറപ്പ്, മികച്ച സംഭാഷണങ്ങൾ, കുറിക്കുകൊള്ളുന്ന വരികൾ. അതിനു ചേർന്ന ആത്മാർത്ഥത നിറഞ്ഞ ക്ലൈമാക്‌സും. തൊട്ടാൽ പൊള്ളുന്ന ഒരു ശ്രമമാണ് രഞ്ജൻ ക്ലൈമാക്സിലൂടെ നടത്തിയത്. പക്ഷെ തിരക്കഥയിലും സംവിധാനത്തിലും സമീപനത്തിലും രഞ്ജൻ കാണിച്ച മികച്ച കൈയൊതുക്കം ആ ശ്രമത്തെ വേറിട്ടൊരു സിനിമാനുഭവത്തിലെത്തിച്ചു. അത് തന്നെയാണ് ഈ സിനിമയെ ജീവിതമാക്കിയത്. അതു വിവരിച്ച് ഒരു രസം കൊല്ലിയാകാൻ ആഗ്രഹമില്ലാത്തതിനാൽ ഇനിയും കാണാനുള്ളവർക്ക് വേണ്ടി ഇതും ഞാൻ മാറ്റിവെക്കുന്നു.

ഹരിനാരായണന്റെ വരികളും ബിജിബാലിന്റെ സംഗീതവും സിനിമയോട് ചേർന്ന് നിൽക്കുന്നു. പശ്ചാത്തല സംഗീതം ആവശ്യമുള്ളപ്പോൾ മാത്രം. വേണമെങ്കിൽ പത്തിരുപത് വയലിനും അതിനൊത്ത ചെല്ലോയും ഒക്കെ വാരിവലിച്ചിട്ട്‌ ചങ്കു തകർത്തേക്കാം എന്ന വിചാരമൊന്നും കാണിക്കാതെ മനസ്സിൽ തൊട്ടു നിൽക്കാൻ മാത്രം വേണ്ട മിതത്വം പശ്ചാത്തല സംഗീതത്തിൽ കാണിച്ചിട്ടുണ്ട്.  പ്രശാന്ത് രവീന്ദ്രന്റെ ക്യാമറാക്കണ്ണുകൾ ഒപ്പിയ കാഴ്ചകളാണ് നട്ടെല്ലുള്ള ഈ സിനിമയ്ക്ക് സൗന്ദര്യം നൽകിയത്. കുറെ പാടവും തോടും പറക്കുന്ന പക്ഷികളും ഉദയവും ഒക്കെ കാണിച്ചാലേ നാട്ടിൻ പുറമാകൂ എന്നതിൽ നിന്ന് മാറി, അവിടെയുള്ള ജീവിതങ്ങളിലേക്ക് തിരിച്ചു വെച്ച കാഴ്‌ചകൾ അതിമനോഹരമായി. കൃത്യമായി നിരീക്ഷിച്ചെഴുതിയ ഒരു തിരക്കഥയുടെ പിൻബലം ഉള്ളതു കൊണ്ടാവാമെങ്കിലും സിനിമയുടെ മനസ്സറിഞ്ഞ ഒന്നായി പ്രശാന്തിന്റെ കാഴ്ചകൾ. അങ്ങിനെ ഒരു മികച്ച ടീം വർക്കിലൂടെ ഈ അവധിക്കാലത്തിന്‌ രഞ്ജൻ പ്രമോദ് സമ്മാനിച്ച കുളിരുള്ളൊരു വേനൽ മഴയാണ് രക്ഷാധികാരി ബൈജു.

"എല്ലാവർക്കും അവരവരുടെ മക്കളെ എഞ്ചിനീയറും ഡോക്ടറുമാക്കണം. അതിനു കെട്ടിടങ്ങൾ വേണം, ആശുപത്രികൾ വേണം. രോഗികൾ വേണം. കളിച്ചു നടന്നാൽ രോഗികളുണ്ടാവില്ലല്ലോ, അല്ലേ?" സിനിമയുടെ ആത്മാവലിഞ്ഞു ചേർന്നിരിക്കുന്ന ഈ ചോദ്യത്തിനൊപ്പം ഉയരുന്ന വികസനത്തിന്റെ വെല്ലുവിളിക്കു മുന്നിൽ ഉത്തരങ്ങൾ തേടി രക്ഷാധികാരി ബൈജു  ഒപ്പു വെയ്ക്കുന്നിടത്ത് നിന്നും നമ്മൾ ഇറങ്ങുന്നത് ഈ സിനിമയുടെ തുടർച്ചയിലേക്കാണ്. ആ തുടർച്ചയ്ക്ക് മുകളിൽ പതിഞ്ഞ നന്മയുള്ള, അതി സുന്ദരമായ ഒപ്പാണ് ഈ രഞ്ജൻ പ്രമോദ് ചിത്രം.

അഭിപ്രായങ്ങളൊന്നുമില്ല: