-->

Followers of this Blog

2017, ഏപ്രിൽ 22, ശനിയാഴ്‌ച

സഖാവ്: വിരസമായ ഒരോർമ്മപ്പെടുത്തൽ (മൂവി റിവ്യൂ)

ആന, നല്ലവനായ കള്ളൻ തുടങ്ങിയ വിഷയങ്ങളിൽ മലയാളിക്കുള്ള താൽപര്യമാണ് ആ മേഖലകളിൽ ഇടക്കൊക്കെ കേറി സിനിമയെടുക്കാൻ ചിലരെ പ്രേരിപ്പിക്കുന്നത്. അത് പോലെ തന്നെ കേരളത്തിൽ വിറ്റഴിയുന്ന വിഷയമാണ് കമ്മ്യൂണിസം എന്ന തിരിച്ചറിവാണ് സഖാവ് എന്ന സിനിമയുടെ ഇനിയും ഉറച്ചിട്ടില്ലാത്ത നട്ടെല്ല്. "കുഴപ്പമില്ല" എന്ന് ഒരല്പം ശങ്കയോടെ മാത്രം പറയാൻ കഴിയുന്ന ചിത്രം. ലാൽസലാം മുതൽ അറബിക്കഥ വഴി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വരെ കണ്ടിറങ്ങിയവർക്ക് പുതുതായൊന്നും നൽകാൻ സഖാവിന് കഴിയുന്നില്ല. ഈ സിനിമകളെല്ലാം കൈകാര്യം ചെയ്ത ഓർമ്മപ്പെടുത്തലുകൾ ഒന്നു കൂടി പറയാൻ നടത്തിയ ഒരു ശ്രമമാണ് സഖാവ്. അതും പറ്റാവുന്നത്ര വിരസമായി തന്നെ. പിന്നെ ആരാണ് സഖാവ്? എന്താണ് കമ്മ്യൂണിസം? എന്നിവയ്ക്ക് വാക്കുകൾ കൊണ്ടാമ്മാനമാടി നൽകുന്ന  ഉത്തരങ്ങളുടെ ഒരു കലവറ. അതിനപ്പുറം "നെട്ടൂരാൻ വിളിച്ചത്ര മുദ്രാവാക്യങ്ങളൊന്നും" ഈ സഖാവ് വിളിക്കുന്നില്ല.

നിവിൻ പോളിക്ക് ഒരല്പം വെല്ലുവിളി ഉയർത്തിയെന്നത് ഈ സിനിമയുടെ ഒരു നല്ല ഭാഗമാണ്. സഖാവ് കൃഷ്ണന്റെ യുവത്വം കുഴപ്പമില്ലാതെ പിടിച്ചു നിർത്തിയ നിവിന് പക്ഷെ സഖാവിന്റെ വാർദ്ധക്യം കൈ വിട്ടു പോയി. എങ്കിലും അദ്ദേഹത്തിന്റെ ശ്രമം അഭിനന്ദനാർഹമാണ്. പക്ഷാഘാതം ബാധിച്ചാൽ ചുണ്ടു കോടുമെന്നതും സംസാരം ശ്രമകരമായ അവതരിപ്പിക്കണമെന്നതും കൊച്ചു കൊച്ചു ഡയലോഗുകളിൽ നിവിന് അവതരിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിലും ദൈർഘ്യമുള്ള സംഭാഷങ്ങളിൽ നിവിന് തന്റെ ഉള്ളിലെ നിവിനെ അടക്കി നിർത്താൻ കഴിയാതെ പോയി. എങ്കിലും അദ്ദേഹം തന്റെ ശ്രമങ്ങൾ തുടരട്ടെ എന്നാശംസിക്കുന്നു.

അൽത്താഫിന്റെ തമാശകൾ ഇടക്ക് പൊട്ടുന്നുണ്ടെങ്കിലും സിനിമയ്ക്ക് പൊതുവായുള്ള വേഗതക്കുറവ് ആ തമാശകളെയും നനഞ്ഞ പടക്കങ്ങളാക്കി കളയുന്നു.അഭിനയത്തിൽ ജാനകിയെ അവതരിപ്പിച്ച ഐശ്വര്യ രാജേഷാണ് മികച്ച ഒതുക്കം കാണിച്ചിരിക്കുന്നത്. ഒരു പക്ഷെ നിവിന് നേരെ നോക്കി പഠിക്കാവുന്ന ഒന്നായിരുന്നു ഐശ്വര്യയുടെ പ്രകടനം എന്ന് തന്നെ പറയാം. അപർണ്ണ ഘോഷ് സ്ഥിരം സാമൂഹ്യപ്രവർത്തനവുമായി വന്നത് കൊണ്ട് കാര്യമായി ശ്രദ്ധിക്കേണ്ടി വന്നില്ല. ബാക്കിയുള്ളവരൊക്കെ വലിയ പരിക്കില്ലാതെ തങ്ങളുടെ വേഷങ്ങൾ അവതരിപ്പിച്ചു.

തിരക്കഥ വല്ലാതെ വലിഞ്ഞു നീളുന്നത് കഥ പറയാനുള്ള സിദ്ധാർത്ഥ് ശിവയുടെ കഷ്ടപ്പാടിനെ തുറന്ന് കാണിക്കുന്നു. ഇടതുപക്ഷ സിനിമകളുടെ സ്ഥിരം ചേരുവകളും രംഗങ്ങളും മനസ്സിൽ ഉള്ളതു കൊണ്ടാകും"വാട്ടീസ് നെക്സ്റ്റ്" എന്ന ചോദ്യം ചോദിച്ച് പ്രേക്ഷകൻ വിരലെണ്ണിയിരിക്കുന്നത്. സഖാവിനെ ഗ്ലോറിഫൈ ചെയ്യാൻ വേണ്ടി മാത്രം തുന്നി ചേർത്ത സംഭാഷങ്ങളും സംഭവങ്ങളുമാകട്ടെ വല്ലാതെ മുഴച്ച് നിൽക്കുന്നു. സിദ്ധാർത്ഥ് ശിവ കുറച്ച് സമയം കൂടി കഥയുടെ കൂടെ കുത്തിയിരുന്ന് ആവശ്യമുള്ളത് മാത്രം ചെത്തിമിനുക്കിയെടുത്തിരുന്നെങ്കിൽ കുറഞ്ഞ പക്ഷം ഈ മുഴപ്പുകളെങ്കിലും പരിഹരിക്കാമായിരുന്നു.  പ്രത്യേകിച്ചും ഇത് പോലെ ആവർത്തനമാകുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കഥയ്ക്ക് ഒരുമിനുക്കു പണി വേണ്ടത് അത്യാവശ്യവുമായിരുന്നു. പഞ്ച് ഡയലോഗുകൾ കൊള്ളാം. ഇലക്ഷൻ വരുമ്പോൾ സൈബർ സഖാക്കൾക്ക്  ട്രോൾ ചെയ്യാൻ ഉപകാരപ്പെടും.

ക്യാമറ കാഴ്ചകളും പുതുതായി ഒന്നും നൽകിയില്ല. സൂര്യന്റെ നേരെ പാറിപ്പറക്കുന്ന ചുവന്ന പതാക മുതൽ കണ്ണൻ ദേവൻ പരസ്യകാലം മുതൽ കണ്ടു ശീലിച്ച തേയില തോട്ടങ്ങൾ വരെ എല്ലാം ഒരേ ഫ്രെയിം,ഒരേ കാഴ്ച. താണ്ഡവത്തിന്റെ ചടുലതയും മാർച്ച് പാസ്റ്റിന്റെ ബീറ്റുമായാൽ കമ്യൂണിസ്റ്റ് ഫീലായി എന്നത് കൊണ്ടാകാം സംഗീതവും പശ്ചാത്തല സംഗീതവും പരമ്പരാഗത പാതകൾ കൈവെടിയാതിരുന്നത്. ജാനകി എന്ന കഥാപാത്രത്തിന് ചേരാത്ത പിന്നണി ശബ്ദം: അതെന്തിനായിരുന്നു എന്ന് ഇപ്പോഴും മനസിലാകുന്നില്ല. കുറഞ്ഞ പക്ഷം ജാനകിക്ക് ലിപ്സ് കൊടുക്കാതെ ആ പാട്ടിനെയങ്ങ് വെറുതെ വിടാമായിരുന്നു. അങ്ങിനെയെങ്കിൽ ആ കല്ലുകടി ഒഴിവാക്കാമായിരുന്നു. സ്കൂൾ നാടകങ്ങൾക്ക് ചെറിയൊരു വെല്ലുവിളി ഉയർത്തിയ ഒന്നായി മെയ്ക്ക് അപ്പ്. അല്ലെങ്കിൽ മുടി നരപ്പിച്ചാൽ മാത്രം മതി പ്രായം കൂട്ടാൻ എന്ന ചിന്തയുമായി മെയ്ക്കപ്പ് മാൻ നിവിനെ പ്രേക്ഷകരുടെ മുന്നിലേക്ക് തള്ളി വിടില്ലായിരുന്നു. അതെ പോലെ തന്നെ മുടി സെറ്റ് ചെയ്തതാകട്ടെ ഒറ്റനോട്ടത്തിൽ തന്നെ കൃത്രിമമായി തോന്നുന്ന വിധത്തിലും.

ക്ലൈമാക്സ് അപ്രതീക്ഷിതമല്ലെങ്കിലും സംഗതി ഒരു കണക്കിന് ദോഷം പറയാത്ത വണ്ണം ഒപ്പിച്ചിച്ചെടുത്തിട്ടുണ്ട്. പക്ഷെ ആ പ്രായമായ മനുഷ്യനെ കൊണ്ട്, അതും പക്ഷാഘാതം വന്ന ഒരാളെ കൊണ്ട് ഒരു പറ്റം ഗുണ്ടകളെ ഒക്കെ മലർത്തിയടിപ്പിക്കണമായിരുന്നോ? ആ ഫൈറ് സീനിൽ അടിക്കുന്നത് സഖാവാണോ രജനീകാന്താണോഎന്ന് പ്രേക്ഷകൻ അറിയാതെ ചോദിച്ചു പോകും വിധം അവിശ്വസനീയമായ സ്റ്റണ്ട്. 'സഖാവിന്റെമനക്കരുത്ത്' എന്നൊക്കെ  പറഞ്ഞ്  തടിതപ്പാമെങ്കിലും ഈ മനക്കരുത്തിനും ഒരു പരിധിയൊക്കെയില്ലേ? ഇങ്ങനെ ചില അതിശയോക്തികളൊക്കെ നിരത്തി വെച്ചതും സഖാവിന് വിനയാകുന്നുണ്ട്. എന്തായാലും സംഗതി സിനിമയുടെ പേര് സഖാവ് എന്നായതു കൊണ്ടും സിനിമ ഇടത് രാഷ്ട്രീയമായതു കൊണ്ടും സഖാവ് ബോക്സ്ഓഫീസിൽ മൂക്കു കുത്തി വീഴില്ല. അതിന് കേരളത്തിന്റെ ഇടതുപക്ഷ സ്നേഹം തന്നെ ഗ്യാരണ്ടി. എങ്കിലും ഒരു ചോദ്യം രാഷ്ട്രീയമായി അവശേഷിക്കുന്നു.

"കാറ്റ് ഇടത്തോട്ട് വീശുന്ന സമയം നോക്കി സിനിമയുടെ പരസ്യനോട്ടീസിൽ പൊതിഞ്ഞു വിൽക്കാനുള്ള ചൂടുകപ്പലണ്ടിയാണോ സർ ഈ കമ്യൂണിസം എന്ന് പറയുന്നത്?” ഈ ചോദ്യം സിനിമാക്കാരോട് മാത്രമല്ല, ഇത്തരം സിനിമകളുടെ റോഡ് ഷോയ്ക്ക് കൊടിവീശുന്നവരോടും കൂടിയുള്ളതാണ്.

അഭിപ്രായങ്ങളൊന്നുമില്ല: