-->

Followers of this Blog

2013, ജനുവരി 11, വെള്ളിയാഴ്‌ച

പങ്കാളിത്ത പെന്‍ഷന്‍ : വരും തലമുറക്ക് എന്താശങ്ക?


"വരുംതലമുറ"ക്ക് വേണ്ടി എന്നാണ് പങ്കാളിത്ത പെന്‍ഷനെതിരെ പണിമുടക്ക് സമരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിപക്ഷ പാര്‍ട്ടി സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ മുഖമുദ്ര. അങ്ങിനെ പറയാന്‍ കാരണമുണ്ട്. നിലവില്‍ തങ്ങളെ ബാധിക്കാത്ത കാര്യമാണ് പങ്കാളിത്ത പെന്‍ഷന്‍ . 2013 മുതല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ഇത് ബാധകം. ഈ "വരുംതലമുറ" വികാരം ഇതില്‍ നിന്നും ഉള്‍ക്കൊണ്ടതാണ്
.

നിലവിലെ സാഹചര്യം- നിലവില്‍ കേരളത്തിലെ പെന്‍ഷന്‍ സമ്പ്രദായം അനുസരിച്ച് ബാധ്യത പൂര്‍ണ്ണമായും സര്‍ക്കാരിന്റെതാണ്. സര്‍ക്കാരിന്റെ എന്ന് വെച്ചാല്‍ തീപ്പെട്ടി മുതലുള്ള സാധനങ്ങള്‍ വാങ്ങുന്ന സാധാരണക്കാരന്‍ അടക്കുന്ന വില്പന നികുതി, വരുമാന പരിധി അനുസരിച്ച് അടക്കുന്ന ആദായനികുതി, സേവന നികുതി ഇങ്ങനെ പലയിനങ്ങളിലായി നികുതിയടക്കുന്ന 3 കോടിയിലധികം വരുന്ന ജനങ്ങളുടെ ബാധ്യത. കേരളത്തിന്റെ ആകെ വരുമാനം 29000 കോടി രൂപയാണ്. അതില്‍ ശമ്പള-പെന്‍ഷന്‍ ഇനത്തിലെ ചിലവ് 23000 കോടിയിലധികം വരും. എന്താണ്ട് 80% അധികം. 10 ലക്ഷത്തോളം വരുന്ന ജീവനക്കാര്‍ക്കും (ഏകദേശം 5 ലക്ഷം) പെന്‍ഷന്‍കാര്‍ക്കും (അഞ്ചുലക്ഷത്തിലധികം )വേണ്ടിയാണ് ഈ തുക ചിലവാക്കുന്നത് എന്നോര്‍ക്കണം. അതായത് 3 കോടിയിലധികം പേര്‍ സംസ്ഥാനത്തിന്റെ ചിലവിനായി നല്‍കുന്ന തുകയുടെ എണ്‍പത് ശതമാനവും ചെലവാകുന്നത് ജനസംഖ്യയുടെ 3 ശതമാനത്തില്‍ താഴെ വരുന്നവര്‍ക്ക് വേണ്ടിയാണ്.
സംസ്ഥാനത്തിന്റെ വികസനത്തിനും മറ്റുകാര്യങ്ങള്‍ക്കുമായി മാറ്റി വെക്കാന്‍ കഴിയുന്ന തുക 6000 കോടി രൂപ മാത്രമാണ്.

എന്താണ് പങ്കാളിത്ത പെന്‍ഷന്‍ ? പങ്കാളിത്ത പെന്‍ഷന്‍ എന്നത് സര്‍ക്കാരിന്റെയും ജീവനക്കാരന്റെയും കൂട്ടുത്തരവാദിത്വമാണ്. അതനുസരിച്ച് ശമ്പളത്തിന്റെ 10% ജീവനക്കാരനും തത്തുല്യമായ തുക സര്‍ക്കാരും അടക്കുന്നു. ജീവനക്കാരന്‍ വിരമിക്കുമ്പോള്‍ അടച്ച ആകെ തുകയുടെ 60 ശതമാനം വരെ പിന്‍വലിക്കാം. ബാക്കി വരുന്ന തുകയില്‍ വാര്‍ഷിക പദ്ധതി അനുസരിച്ച് പെന്‍ഷന്‍ ലഭിക്കുന്നു. സുതാര്യമായ രീതി അവലംബിച്ചിരിക്കുന്ന പങ്കാളിത്ത പെന്‍ഷനില്‍ ജീവനക്കാരന് ഏത് സമയത്തും തന്റെ അക്കൌണ്ടിലെ തുക പരിശോധിക്കാവുന്നതാണ്. ഇനി ജീവനക്കാരന്‍ സര്‍വീസില്‍ ഇരിക്കുന്ന കാലത്ത് മരണപ്പെട്ടാല്‍ ആശ്രിതനു സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കും എന്ന് മാത്രമല്ല, അതിനുണ്ടാകുന്ന കാലതാമസം നേരിട്ടാലും മരണപ്പെട്ടയാള്‍ക്ക് അവസാനം ലഭിച്ച വേതനത്തിന് തുല്യമായ തുല്യമായ തുക ആശ്രിതവേതനമായി ലഭിക്കുകയും ചെയ്യും. ഇതിനെ വരും തലമുറ എന്തിനാണ് ഭയപ്പെടുന്നത്? അല്ലെങ്കില്‍ മറ്റവന്റെ പോക്കറ്റിലെ പണം നികുതിയായി കിട്ടുന്നത് മതി, ഞാനായിട്ട് എനിക്ക് വേണ്ടി ഒന്നും മാറ്റി വെക്കില്ല എന്ന് യുവതലമുറ ചിന്തിക്കുന്നുണ്ടോ?

ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിലും മൂന്നു സംസ്ഥാനങ്ങള്‍ ഒഴികെ ബാക്കിയെല്ലായിടത്തും പങ്കാളിത്ത പെന്‍ഷന്‍ ഉണ്ട്. നേരത്തെ പറഞ്ഞത് പോലെ നികുതി വരുമാനത്തിന്റെ 80 ശതമാനം ജനസംഖ്യയില്‍ 3 ശതമാനത്തില്‍ താഴെ മാത്രം വരുന്നവര്‍ക്ക് വേണ്ടി മാത്രം വിനിയോഗിക്കണമെന്ന് വാദിക്കുമ്പോള്‍ ബാക്കിവരുന്ന 97 ശതമാനം "വരുംതലമുറ"യുടെ ഭാവിയെക്കുറിച്ച് സമരാനുകൂലികള്‍ക്ക് ചിന്തയില്ലേ? നിലവിലെ പെന്‍ഷന്‍ സമ്പ്രദായം വലിയൊരു തുക മാറ്റി വെക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമ്പോള്‍ മറ്റു പ്രവര്‍ത്തനങ്ങളും വികസനവും നടത്തുവാനുള്ള തുകയുടെ ആവശ്യകത ബാധ്യതയും അധിക ബാധ്യതയും വലിയ കടക്കെണിയും സൃഷ്ടിക്കുന്നു എന്നത് പ്രസ്തുത വരും തലമുറയെ സാരമായി ബാധിക്കുന്ന കാര്യമാണ്. അത്തരമൊരു സാഹചര്യം നികുതിയുടെ അധികഭാരം, വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി എന്നിവ വരുതലമുറയുടെ ചുമലില്‍ അടിച്ചേല്‍പ്പിക്കേണ്ട അവസ്ഥ സംജാതമാക്കും. വരുംതലമുറക്ക് വേണ്ടി ഒരുകാലത്ത് കമ്പ്യൂട്ടറിനെ എതിര്‍ത്തവര്‍ ഇത് കൂടി ചിന്താവിഷയമാക്കുന്നത് നല്ലതായിരിക്കും. അതോടൊപ്പം നികുതിയടച്ച് നിങ്ങള്‍ക്ക് ശമ്പളവും പെന്‍ഷനും തരുന്ന ജനങ്ങള്‍ സമരം മൂലം വലയുന്ന കാര്യവും.

2 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

പെന്‍ഷനും മണ്ണാങ്കട്ടിയുമൊന്നുമല്ല കാര്യം

രാഷ്ട്രീയമാണ് സമരവിഷയം

Manoj മനോജ് പറഞ്ഞു...

ഇത് തങ്ങളെ ബാധിക്കില്ല എന്ന് പറയുന്നവർ ഈ സാധനം എന്തെന്ന് പൂർണ്ണമായി മനസ്സിലാക്കാത്തത് കൊണ്ടാണു...

അത് മനസ്സിലാക്കാൻ ഇപ്പോൾ യൂറോപ്പിലും അമേരിക്കയിലും സംഭവിക്കുന്നത് നോക്കിയാൽ മാത്രം മതി...

പങ്കാളിത്ത പെൻഷനിൽ പണം ബോണ്ട്/ഓഹരിയിൽ നിക്ഷേപിക്കുന്ന ഒരു ഓപ്ഷൻ കിടപ്പുണ്ട്... അതാണു പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ പോകുന്നത്.. അതാണു യൂറോപ്പിലും അമേരിക്കയിലും ഇപ്പോൾ പ്രശ്നം ഉണ്ടാക്കി കൊണ്ടിരിക്കുന്നതും... 2007ലെ സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കത്തിൽ ഷെയർ മാർക്കറ്റുകൾ തകർന്നപ്പോൾ കൂടെ തകർന്നത് ഷെയർ മാർക്കറ്റിലിട്ട പെൻഷൻ ഫണ്ടുകളാണു.. ഇപ്പോഴും കരകയറുവാൻ കിണഞ്ഞ് പരിശ്രമിക്കുകയാണു അവർ.. അതിനു കണ്ടെത്തുന്ന വഴികൾ മനസ്സിലാക്കുമ്പോഴാണു ഇത് തങ്ങളെ ബാധിക്കില്ല എന്ന് പറയുന്നവരുടെ വിവരമില്ലായ്മ വ്യക്തമാകുന്നത്...

അമേരിക്കയിലെ സംസ്ഥാനങ്ങൾ തങ്ങളുടെ തകർച്ചയിൽ നിൽക്കുന്ന പെൻഷൻ ഫണ്ടിനെ നിലനിർത്തുവാൻ ജീവനക്കാർ നൽകേണ്ട തുക കൂട്ടുന്നു, ടാക്സ് വർദ്ധിപ്പിക്കുന്നു, മറ്റ് നികുതികൾ കൂട്ടുന്നു.. ഇനി പറയുവാൻ കഴിയുമോ ഇത് നിങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്ന്!!! സമീപ ഭാവിയിൽ പെൻഷൻ ഫണ്ടിനെ രക്ഷിക്കുവാൻ സർക്കാരുകൾ നികുതി കൂട്ടുവാൻ നിങ്ങൾക്ക് സമ്മതം എങ്കിൽ ഈ സമരത്തെ അനുകൂലിക്കാതിരിക്കാം...