-->

Followers of this Blog

2014, ഡിസംബർ 30, ചൊവ്വാഴ്ച

മഹത്വത്തിന്‍റെ രാജാവ്: ഉല്‍പ്പന്‍ കഥകള്‍ 7

ഇലക്ഷന്‍ തോറ്റ ഹാങ്ങോവറില്‍ ഉല്‍പ്പന്‍ നടന്നിരുന്ന കാലം.കുറെനാള്‍ നേതാവ് കളിച്ചു നടന്ന ഉല്‍പ്പന് പെട്ടെന്നൊരു ദിവസം അണികളും ആരവവുംഇല്ലാതായപ്പോള്‍ വല്ലാത്ത ഒരിത്. ഐ മീന്‍ ഈ അധികാരമില്ലാതെ, പ്രതിപക്ഷസീറ്റ്പോലുമില്ലാതെ തേരാപ്പാരാ നടക്കേണ്ടി വരുന്ന ചില മുന്‍മന്ത്രിമാര്‍ക്ക് വരുന്നഭയങ്കരമാന ഒരിത്. ആ ഒരിതില്‍ നിന്ന് ഉല്‍പ്പന്‍ കൂലങ്കഷമായി ചിന്തിച്ചെടുത്തഒരാശയമാണ് പള്ളിക്കമ്മിറ്റില്‍ കേറിപ്പറ്റുക. രാഷ്ട്രീയം കൈവിട്ടാല്‍ മതം, അതും വിട്ടാല്‍മത തീവ്രവാദം, ഇതൊക്കെ നുമ്മടസില്‍മ്മാക്കാരന്‍ രണ്‍ജിത്തണ്ണന്‍ പറയും മുന്നേ കണ്ടു പിടിച്ചയാളാ നുമ്മട ഉല്‍പ്പന്‍ജി.മാത്രമല്ല വോട്ടുപിടിക്കുന്നതിന്‍റെ ഭാഗമായി ആയിടെ പള്ളിയില്‍ കേറിയിറങ്ങുന്ന ഒരുലെവലും ഉല്‍പ്പന്‍ജിക്ക് ഉണ്ടായിരുന്നു.
സോറി... ഈ ജി ഇടക്ക് കേറിവരുന്നതാണ്.ഇലക്ഷന്‍ കാലത്ത് നുമ്മ കോണ്‍ഗ്രസുകാര് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് ഒരല്‍പംവെയിറ്റ് കിട്ടിക്കോട്ടെന്ന് കരുതി കൊടുക്കുന്ന ഒരു സംഗതിയാണ് ഈ ജി. ആ ശീലത്തില്‍നുമ്മട ഉല്‍പ്പനെ അറിയാതെ ജീന്ന് വിളിച്ചു പോകുന്നതാ.

അങ്ങിനെ ശ്രീ ഉല്‍പ്പന്‍ വിത്തൌട്ട് ജി കാര്യങ്ങള്‍മതപരമായി നേരിടാന്‍ നോക്കി നടക്കുന്ന കാലത്താണ് നുമ്മട നാട്ടിലെ പള്ളിയിലെ കപ്യാര്‍ക്ക്ലേശം വാട്ടം വരുന്നത്. പ്രായത്തിന്‍റെ ഒരു വലിച്ചിലില്‍ പുള്ളിക്കാരന്‍വിചാരിച്ചിടത്ത് കാര്യങ്ങള്‍ നില്‍ക്കുന്നുണ്ടായിരുന്നില്ല. ഉദാഹരമായിഒടേതമ്പുരാന്‍, അതിരാവിലെ നാല്മണിക്ക് കൂര്‍ക്കം വലിച്ചുറങ്ങുന്ന കപ്യാര് ചേട്ടന്‍റെ അടുത്ത് ചെന്ന് നിന്നിട്ട് ‘പള്ളീല്‍ പോയിഇന്നത്തെ ഫസ്റ്റ് ബെല്ല് കൊടുക്കടാ’ ന്ന് പറഞ്ഞാല്‍ കേട്ടപാടെ പുള്ളിക്കാരന്‍ മനസ്കൊണ്ട് ഉണരുമെങ്കിലും ശരീരം അവിടെ തന്നെ വെട്ടിയിട്ട വാഴപോലെ കിടക്കും. ഒടുക്കംഒരു വെളിവില്‍ ചാടിപ്പിടിച്ച് എഴുന്നേറ്റ് രണ്ടു സെക്കന്‍റില്‍ പല്ലുതേപ്പും കുളീംകഴിഞ്ഞ് ഓടിപ്പിടിച്ച് പള്ളീലെത്തുമ്പോഴേക്കും വികാരിയച്ചന്‍ ളോഹേം മടക്കിക്കുത്തിമണിമേടേല്‍ വലിഞ്ഞു കേറിനിന്ന് “അടുത്ത ഒരു ബെല്ലോട് കൂടി ഇന്നത്തെ ഭൂതലസംപ്രേഷണം ആരംഭിക്കുന്നു” എന്ന് പറഞ്ഞു മൂന്നാം മണീം കൊട്ടി കുര്‍ബാനയ്ക്ക്കേറീട്ടെണ്ടാവും.

ദിതൊരു സ്ഥിരം പരിപാടിയായതോടെ കപ്യാരെ റീപ്ലേസ് ചെയ്താലോഎന്ന് വരെ കമ്മിറ്റിക്കാര് ചിന്തിച്ചു തുടങ്ങി. എന്നാല്‍ പുള്ളിക്കാരന്‍റെ സര്‍വീസ് ഹിസ്റ്ററിയും എക്സ്പീരിയന്‍സുംകണക്കിലെടുത്ത് തല്‍ക്കാലം ഒരു അസിസ്റ്റന്റിനെ വെച്ചാ മതി എന്ന് വികാരിയച്ചന്‍പറഞ്ഞു. അങ്ങിനെയാണ് ഉല്‍പ്പന്‍ നുമ്മട പള്ളീലെ അസി. കപ്യാര്‍ ആകുന്നത്. അത് ഉല്‍പ്പന്‍അങ്ങ് ഞെരിപ്പിച്ചു. ഉല്‍പ്പന്‍റെ പൊറോട്ട ഇറച്ചിക്കറി രാഷ്ട്രീയം പാളിയെങ്കിലുംകപ്യാരിന്‍റെ അസിയായി ഉല്‍പ്പന്‍ തിളങ്ങി.

അതിരാവിലെ ഒടേതമ്പുരാന്‍ കര്‍ത്താവ് ഉണരും മുന്നേ ഉല്‍പ്പന്‍മണിമേടയില്‍ കേറി മണിയടി തുടങ്ങും. പിന്നെ കുര്‍ബ്ബാന, പറന്നു നടന്നുവീട് വെഞ്ചിരിക്കല്‍, അങ്ങിനെ മനസമ്മതം, കെട്ടുകല്യാണം, മാമോദീസ, മുതല്‍ അന്ത്യകൂദാശ വരെ ആഘോഷം എന്തൊക്കെതന്നെയായാലും ‘മണിയടി ഉല്‍പ്പന്‍റെഅടി തന്നെ’. എന്തിന് പറയുന്നുഉല്‍പ്പന്‍ വന്ന ഉഷാറില്‍ “എന്‍റെ കര്‍ത്താവേ, എന്‍റെ ചാവുമണിനുമ്മട ഉല്‍പ്പനെ കൊണ്ടു തന്നെ അടിപ്പിച്ചെക്കണേ” എന്ന് വരെ നാട്ടില്‍ സ്വന്തമായി കുഴിയൊക്കെകുത്തിവെച്ച് അതിലേക്ക് കാലും സ്ട്രെച്ച് ചെയ്ത് ഇരിക്കുന്ന സീനിയര്‍ സിറ്റിസെന്‍സ്പ്രാര്‍ത്ഥിച്ചു തുടങ്ങി.
കപ്യാരാണേല്‍ അതിലും വന്‍ ഹാപ്പി. താന്‍ വലത് കൈ നീട്ടിയാല്‍മതി വൈന്‍ കുപ്പി,ഇടത് കൈ നീട്ടിയാല്‍ ഓസ്തിപ്പാത്രം, ഇതൊന്നുംനീട്ടിയില്ലേല്‍ പൊന്നിന്‍കുരിശ് അങ്ങിനെ എന്ത് സാധനം വേണേലും ഒരു സിഗ്നല്‍കൊടുത്താല്‍ മതി,ഉല്‍പ്പന്‍ മുന്നിലെത്തിക്കും. ഈ സിഗ്നലുകള്‍ കൂടാതെ മറ്റുചിലസംഗതികളും ഉല്‍പ്പന്‍ പഠിച്ചിരുന്നു. അതൊക്കെ പരമ രഹസ്യമാണ്. ഫോര്‍ എക്സാമ്പിള്‍ഗപ്യാരിന്‍റെ ഗണ്ണ്‍ വെട്ടിച്ച് ഗുമുഗുമാണ് വീഞ്ഞെങ്ങിനെ കമഴ്ത്താം? ഈ ഗമഴ്ത്തലിന്ശേഷം ബാലന്‍സ് ചെയ്യാന്‍ വികാരിയച്ചന് മനസിലാകാത്ത വിധം എത്ര ഔണ്‍സ് വെള്ളം വരെചേര്‍ക്കാം? തുടങ്ങിയ അതീവരഹസ്യ ടെക്നോളജിക്കല്‍ പഠനങ്ങള്‍ ഉല്‍പ്പന്‍റെതായിട്ടുണ്ട്.

അങ്ങിനെ മണിയടി, സിഗ്നല്‍ ഡികോഡിംഗ്, വൈന്‍ടെക്നോളജീസ്‌ ഒക്കെയായി ഉല്‍പ്പന്‍റെ ആത്മീയത തഴച്ചു വളര്‍ന്നു. അങ്ങിനയിരിക്കെ ആവര്‍ഷത്തെ ഈസ്റ്റര്‍ ഇങ്ങെത്തി. പള്ളിപ്പെരുന്നാള്‍ കഴിഞ്ഞാല്‍ പിന്നെ കപ്യാര്‍ക്ക്വന്‍ റോളുള്ള ദിവസങ്ങളാണ് ഓശാന മുതലിങ്ങ് ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങള്‍.പ്രത്യേകിച്ച് ഈസ്റ്ററിന് രാത്രികുര്‍ബാനക്ക് കപ്യാര്‍ പള്ളിതുറന്നുകൊടുത്തില്ലേല്‍ വികാരിയച്ചന്‍ വരെ പൊറത്ത് നിന്ന് കുര്‍ബാന ചൊല്ലേണ്ടി വരും.അതായത്, ഈസ്റ്റര്‍ നൈറ്റ്രാത്രി കുര്‍ബാനക്ക് മുന്‍പ് കപ്യാരൊഴികെ, വികാരിയച്ചന്‍ അടക്കമുള്ളവര്‍ പള്ളിയുടെപുറത്ത് നിക്കണം. വാതിലൊക്കെ അകത്ത് നിന്ന് അടച്ചു കളയും. ഓള്‍ ലൈറ്റ്സ് ഓഫ്.എന്നിട്ട്...

“വാതിലുകളെതുറക്കുവിന്‍, നിത്യകവാടങ്ങളെശിരസുയര്‍ത്തുവിന്‍, മഹത്വത്തിന്‍റെ രാജാവ് എഴുന്നുള്ളുന്നു.” എന്ന് വികാരിയച്ചന്‍പറയും.

അപ്പോള്‍ അകത്ത് നിന്ന് കപ്യാര്‍ “ആരാണീമഹത്വത്തിന്‍റെ രാജാവ്?”
എന്ന് ചോദിക്കും.

അപ്പോള്‍ അച്ചന്‍ “അത് കര്‍ത്താവ് തന്നെ” എന്ന് പറയും.
ഇങ്ങനെ മൂന്ന് വട്ടം പറഞ്ഞശേഷം കപ്യാര്‍ വാതില്‍തുറക്കുന്നു. എല്ലാ ലൈറ്റും ഓണാകുന്നു. പിന്നെ രാത്രികുര്‍ബ്ബാന. ദിതാണ് ദതിന്‍റെയൊരുരീതി.

നുമ്മട പള്ളിയുടെ ഫ്രണ്ടില്‍ ഷട്ടറാണ്. അതോണ്ട് ഡോര്‍തുറക്കലിനു പകരം ഷട്ടര്‍ ഉയര്‍ത്താലാണ് പതിവ്. ആ വര്‍ഷവും ഷട്ടര്‍ ഉയര്‍ത്തിതന്നെയാണ്അച്ചനേം ഇടവകക്കാരേം അകത്തോട്ടു കേറ്റി വിടേണ്ടത്. ബട്ട്‌ ഒരു സിന്ന പ്രോബ്ലം...സീനിയര്‍ കപ്യാര്‍ ഫിസിക്കല്‍ ടെസ്റ്റ്‌ ഫെയില്‍ ആയി നിക്കുവാണല്ലോ. ആ ലെവലില്‍പുള്ളിക്ക് ഷട്ടര്‍ ഒക്കെ വലിച്ചുയര്‍ത്തല്‍ നടക്കില്ല. അതിനൊരു സൊലൂഷന്‍ വേണം.

“അയിനിപ്പയെന്താണ്, നുമ്മട ഉല്‍പ്പനല്ലേകൂടെ നില്‍ക്കുന്നേ?” കമ്മറ്റിക്കാരില്‍ ഒരുത്തന്‍ ചോദിച്ചു.

“അത് ശരിയാ, അവന്‍പൊക്കിക്കോളും, കപ്യാര്ലൈറ്റിട്ടാല്‍ മാത്രം മതി.” മറ്റൊരുത്തന്‍ പിന്താങ്ങി.

അങ്ങിനെ ആ കാര്യത്തില്‍ ഒരു തീരുമാനമായി. ഉല്‍പ്പന്‍ അന്ന്മുതല്‍ തന്‍റെ ഡയലോഗ് പഠിച്ചു തുടങ്ങി. “ആരാണീ മഹത്വത്തിന്‍റെ രാജാവ്..."
ഇതിനിടയില്‍ ഉല്‍പ്പന് ഒരു ഡൌട്ട്" അച്ചാ... ഈ മൂന്ന്പ്രാവശ്യം എന്നുള്ളത് ഒരെണ്ണം ആക്കാന്‍ പറ്റോ?”

അച്ചന്‍ തറപ്പിച്ചൊരു നോട്ടം.

“സംഗതി ഒരു കാര്യംതന്നെയല്ലേ ചോദിക്കണത്. പിന്നെ ഒന്നാണേല്‍ പെട്ടെന്നങ്ങ് തീര്‍ക്കാലോ”. ഉല്‍പ്പന്‍ തന്‍റെസ്റ്റാന്‍ഡ് വ്യക്തമാക്കി.

“ഉവ്വടാ...ഇനിയിപ്പ നിന്‍റെ സൗകര്യം നോക്കി കര്‍ത്താവിനെ ഉയര്‍പ്പിച്ചാലും മതി.”

അധികനേരം അവിടെ നിന്നാല്‍ തന്നെ പിടിച്ച് അച്ചന്‍ കുരിശേല്‍തറച്ചുകളയും എന്ന് മനസിലാക്കി ഉല്‍പ്പന്‍ പാതിരാകുര്‍ബാനക്ക് മണിയടിക്കാന്‍ പോയി.

അങ്ങിനെ സംഗതി ഓള്‍ സെറ്റ്. വികാരിയച്ചന്‍ ആന്‍റ് പാര്‍ട്ടിപുറത്തിറങ്ങി. ഉല്‍പ്പന്‍ പള്ളിയുടെ ഷട്ടറിട്ടു. കപ്യാര്‍ ലൈറ്റ് ഓഫ് ചെയ്തു. ഇനിപുറത്ത് നിന്ന് അച്ചന്‍റെ ചോദ്യങ്ങള്‍, തന്‍റെ ചോദ്യം, അച്ചന്‍റെ ഉത്തരം, അങ്ങിനെമൂന്നാമത്തെ ഡയലോഗില്‍ ഷട്ടര്‍ വലിച്ചു വിടുന്നു. ദാറ്റ്സ് ആള്‍.

പതിവ് പോലെ പുറത്ത് നിന്നും വികാരിയച്ചന്‍ തുടങ്ങി. “വാതിലുകളെതുറക്കുവിന്‍, നിത്യകവാടങ്ങളെശിരസുയര്‍ത്തുവിന്‍, മഹത്വത്തിന്‍റെ രാജാവ് എഴുന്നുള്ളുന്നു.”

കര്‍ത്താവേ, ഇനി തന്‍റെ ഡയലോഗാ... ഉല്‍പ്പന് വായില്‍ വെള്ളംവറ്റുന്നത് പോലെ തോന്നി. എങ്കിലും ഒരു കണക്കിന് വിറച്ച് വിറച്ച് പറഞ്ഞ് ഒപ്പിച്ചു.

“ആരാണീമഹത്വത്തിന്‍റെ രാജാവ്?” ആ ചോദ്യം കേട്ടാല്‍ പുറത്തു വന്നു നില്‍ക്കുന്നത്കള്ളിയങ്കാട്ട് നീലിയാണെന്ന് തോന്നും. അത്രയ്ക്ക് ദയനീയമായ ചോദ്യം.

അച്ചന്‍ പറഞ്ഞു. “അത് കര്‍ത്താവ് തന്നെ”

ദൈവമേ ഇനീമെണ്ട് രണ്ടെണ്ണം കൂടെ. ഉല്‍പ്പന്‍റെ ടെന്‍ഷന്‍കൂടി വന്നു. അച്ചന്‍ വീണ്ടും പറഞ്ഞു, ഉല്‍പ്പന്‍ രണ്ടാമതും ചോദിച്ചു. “ആരാണീമഹത്വത്തിന്‍റെ രാജാവ്?” ഇത്തവണ സംഗതി വലിയ കുഴപ്പമില്ല. ഉല്‍പ്പന് ഒരു ആത്മവിശ്വാസംഒക്കെയായി.

അച്ചന്‍ മൂന്നാമതും പറഞ്ഞു. “വാതിലുകളെ തുറക്കുവിന്‍, നിത്യകവാടങ്ങളെശിരസുയര്‍ത്തുവിന്‍, മഹത്വത്തിന്‍റെ രാജാവ് എഴുന്നുള്ളുന്നു.”

ഇത്തവണ ഉല്‍പ്പന്‍ നേരത്തെ വീണു കിട്ടിയ ആത്മവിശ്വാസത്തില്‍അലറിചോദിച്ചു,
“ആരാണീമഹത്വത്തിന്‍റെ രാജാവ്?” എന്നിട്ട് ഷട്ടറിന്‍റെ ഹാന്‍ഡിലില്‍ പിടിച്ച് ആഞ്ഞുമുകളിലേക്കുയര്‍ത്തി. ബട്ട്‌... ഒരു ഭീകര മിസ്‌റ്റെക്ക്... ആ ആത്മവിശ്വാസത്തില്‍തന്‍റെ ഉടുമുണ്ടിന്‍റെ അറ്റം ഷട്ടറിന്‍റെ കൊളുത്തില്‍ കുരുങ്ങിക്കിടന്നത് ഉല്‍പ്പന്‍അറിഞ്ഞില്ല. ഷട്ടര്‍ പോങ്ങിയതിനോപ്പം ഉള്‍പ്പന്‍റെ മുണ്ടും വലിച്ചോണ്ട് പോയി.ബാക്ക്സ്റ്റേജില്‍ നിന്നിരുന്ന കപ്യാര്‍ ഷട്ടര്‍ ഉയരുന്ന സ്വരം കേട്ടതും ലൈറ്റ്മൊത്തം ഓണാക്കി. സീന്‍ കോണ്ട്രാ...

“അത് കര്‍ത്താവ്തന്നെ” എന്ന് പറഞ്ഞുപള്ളിയിലേക്ക് നോക്കിയ അച്ചനും ഇടവകക്കാരും ആ കൊല്ലത്തെ  ‘മഹത്വത്തിന്‍റെ രാജാവിനെ’ കണ്ടു ഞെട്ടി. ‘ഉല്‍പ്പന്‍വിത്തൌട്ട് ഉടുമുണ്ട്’ ഒപ്പം മുകളില്‍ ഷട്ടറിന്‍റെ കൊളുത്തില്‍ തൂങ്ങിയാടുന്ന ഉല്‍പ്പന്‍റെമുണ്ടും.

ആ സീനിനു ശേഷം ഉല്‍പ്പന്‍ കുറച്ചു നാള്‍ പള്ളിയില്‍പോയില്ല. ഉല്‍പ്പനെ കാണാതായപ്പോള്‍ വികാരിയച്ചന്‍ ഒരിക്കല്‍ കപ്യാരോട് ചോദിച്ചു.

“നുമ്മടമഹത്വത്തിന്‍റെ രാജാവിനെ കണ്ടിട്ട് കുറെ നാളായല്ലോ”

ആ ചോദ്യത്തോടെ ഉല്‍പ്പന് നാട്ടില്‍ പുതിയൊരു പേര് വീണു.

“മഹത്വത്തിന്‍റെരാജാവ്”

1 അഭിപ്രായം:

ajith പറഞ്ഞു...

മഹത്വത്തിന്റെ രാജാവിനെന്തിനാ തുണി. ഉല്‍പ്പന്‍ റോക്ക്സ്