-->

Followers of this Blog

2009, സെപ്റ്റംബർ 29, ചൊവ്വാഴ്ച

പ്രേമലേഖനം പാര്‍ട്ട് 2

പാര്‍ട്ട് വണ്‍ ബേപ്പൂര്‍ സുല്‍ത്താനാകിയ ബഷീര്‍ എഴുതിക്കഴിഞ്ഞു. അതു വായിച്ചിട്ടുള്ളോര് തല്ലാന്‍ വടിയുമായി നിന്നോ...

കഥാപാത്രങ്ങള്‍ മ്മടെ കേശവന്‍ നായരും സാറാമ്മയു തന്നെ പിന്നെ ചില ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും

പ്രേമലേഖനം പാര്‍ട്ട് 2

കേശവന്‍ നായര്‍ വീണ്ടും പ്രേമലേഖനം എഴുതാനിരുന്നു.

പ്രിയപ്പെട്ട സാറാമ്മേ,
ജീവിതം യൌവ്വനതീഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തില്‍…

കൊടച്ചക്രം. സാറാമ്മയ്ക്കിഷ്ടം ബ്ളോഗുകളാണു. എന്നു കരുതി കേശവന്‍നായര്‍ക്ക് ഈ വരികളല്ലാതെ മറ്റൊന്നും വായില്‍ വരുന്നില്ല. പ്രണയിക്കുന്ന വകയില്‍ അവളു പറഞ്ഞ മാസശമ്പളം പുഷ്പം പോലെ കൊടുക്കാനുള്ള വരുമാനം കേശവന്‍ നായര്‍ക്കുണ്ട്. പക്ഷേ നാലാളു വായിക്കുന്നൊരു ബ്ലോഗുണ്ടോ? സാറാമ്മ അത്തരമൊരു ഡിമാന്റ് വെക്കുമെന്നു ഒരു ഫീകര സ്വപ്നത്തില്‍ പോലും കേശവന്‍ നായര്‍ ഓര്‍ത്തില്ല. അപ്പിയിടാന്‍ മുട്ടിയ പട്ടിയേ പോലെ ഈ ചോദ്യത്തിനു ചുറ്റും കേശവന്‍ നായര്‍ മോങ്ങിയും മണ്ടിയും നടന്നു. സാറാമ്മയ്ക്ക് ഇദം പ്രഥമമായെഴുതിയ പ്രേമലേഖനമല്ലാതെ മറ്റൊന്നും എഴുതി ശീലമില്ലാത്ത അയാള്‍ ബ്ളോഗുകളില്‍ നോക്കി കണ്ണു തള്ളിയിരുന്നു. കണ്ണുതള്ളി പണ്ടാരമടങ്ങിയിട്ടെന്തു കാര്യം? എന്തെങ്കിലും ഏഴുതി സാറാമ്മയെ പ്രീതിപ്പെടുത്തിയിട്ടു തന്നെ ബാക്കി. അല്ലേല്‍ അവളുകൊള്ളാവുന്ന ഒരു ബ്ളോഗറുടെ കൂടെ പോകും. സാറാമ്മേ നിന്റെ പ്രേമത്തിനായ് മാത്രമാണു ഞാനിതെഴുതുന്നത്, എന്ന ഒറ്റ മൂച്ചില്‍ കേശവന്‍ നായര്‍ എഴുതിത്തുടങ്ങി.

ചെമ്മാനും ചെരുപ്പുകുത്തിക്കും കൈ വെക്കാവുന്ന ഏരിയ എന്ന നിലയില്‍ പ്രണയം തന്നെ കയ്യിട്ടുവാരി. അപ്പൊ ത്രെഡ് അതാണു പ്രേമനൈരാശ്യം. പണ്ടു ലിറ്റ്റേച്ചര്‍ ക്ളാസ്സില്‍ ഈ പരുവത്തില്‍ കഥകള്‍ എഴുതി ആരാധികമാരെ സൃഷ്ടിക്കുകയും ആരാധികമാരില്‍ ചിലര്‍ കാമുകിമാരാകുകയും ചെയ്യുന്നതു കണ്ടു തന്റെ പുച്ഛം മലപോല്‍ വളരുകയും അതിനു മുകളില്‍ അവരുടെ പ്രണയമരം വളരുകയും ചെയ്ത നാളുകളില്‍ കേശവന്‍ നായര്‍ അവളൂമാരെ മരമണ്ടികള്‍ എന്നും കൂപമണ്ഡൂകങ്ങളെന്നും എന്നും വിളിച്ചു. അതൊക്കെ പറഞ്ഞിട്ടു ഇനി കാര്യമില്ല. കഥ തുടങ്ങിയേക്കാം.

സുന്ദരനായ ഒരു നായകന്‍. അതു താന്‍ തന്നെയായിക്കോട്ടെ. അല്ലേല്‍ വേണ്ട. സാറാമ്മ തെറ്റിദ്ധരിക്കും. നായകനു വേറെ പേരു കൊടുക്കം. സുകുമാരന്‍. സുകു എന്നു വിളിക്കാം. നായിക മേരി. ഇതിലൊരാളെ പുവര്‍ ഫെല്ലോ ആക്കണം. എന്നാലേ സെന്റിമെന്റ്സ് വര്‍ക്കൌട്ടാകൂ. അല്ലെങ്കില്‍ എന്തെങ്കിലും കഴിവുകേടുണ്ടാക്കണം . കഴിവുകേട് അറിഞ്ഞുകൊണ്ടുള്ള പ്രണയത്തിനു പണ്ടേ മാര്‍ക്കറ്റു കൂടുതലാ. എന്തായാലും മേരിയേപ്പിടിച്ചങ്ങ് ദരിദ്രയാക്കിയേക്കാം. സുകുവെന്നാണു പേരെങ്കിലും, കക്ഷി താന്‍ തന്നെയാകയാല്‍ സ്വയം ദരിദ്രനാകാന്‍ കേശവന്‍ നായര്‍ മടിച്ചു. (കേശവനാളു ഷോവനിസ്റ്റാ).

നായകനും നായികയും റെഡിയായ സ്ഥിതിക്ക് ഇനി അവരെ കൂട്ടിമുട്ടിക്കാനൊരിടം വേണം. ചന്തക്കവല, മാവേലി സ്റ്റോര്‍, പള്ളിപ്പറമ്പ്, കുളക്കടവ്, ബസ് സ്റ്റാന്റ് അങ്ങിനെ പ്രണയം പൊട്ടിമുളക്കാന്‍ പോസിബിലിറ്റിയുള്ള പല ഏരിയകളും കേശവന്‍ നായര്‍ തപ്പി നോക്കി. അതൊന്നും കേശവന്‍ നായര്‍ക്ക് പിടിച്ചില്ല. അയാള്‍ സുകുവിനെ ഒരു കള്ളു ഷാപ്പില്‍ കൊണ്ടു ചെന്നിരുത്തി. അവിടെ കറി വിളമ്പാന്‍ മേരിക്കുഞ്ഞിനെയും. മേരിക്കുഞ്ഞിന്റെ മത്തിക്കറിയില്‍ സുകുമാരനും, സുകുമാരന്റെ റെയ്ബാന്‍ കണ്ണടയില്‍ മേരിക്കുഞ്ഞും ആകൃഷ്ടയായതോടു കൂടി, കേശവന്‍ നായര്‍ പ്രണയത്തിന്റെ മാലപ്പടക്കനു ബീഡിക്കുറ്റി വെച്ചു കൊടുത്തു. ചറപറ പൊട്ടിത്തെറിച്ച് അതങ്ങ് കത്തിക്കേറി. അവരുടെ പ്രണയത്തില്‍ മുന്തിരിക്കള്ളും മത്തിച്ചാറും നിറഞ്ഞു.

ഇനി ഇവരുടെ ഇടയില്‍ ഒരു തെറ്റിദ്ധാരണ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നു കേശവന്‍ നായര്‍ക്ക് തോന്നി. അതു വഴി അവരുടെ ഇടയില്‍ ഒരു ഉടക്ക് ഉണ്ടാകുകയും, പിന്നെ തെറ്റിദ്ധാരണ മാറുന്ന മുറയ്ക്ക് മാപ്പു പറയല്‍, മാപ്പുകൊടുക്കല്‍, ആശ്വസിപ്പിക്കല്‍, പ്രേമം വര്ദ്ധിപ്പിക്കല്‍ തുടങ്ങിയ മസാലകള്‍ ചേര്‍ക്കാം. ആണ്ടെടാ കിടക്കുന്നു വെടിച്ചില്ലു പോലെ ഒരോപ്ഷന്‍.

മേരിക്കുഞ്ഞിനു സുകു ബീഡിവലിക്കുന്നത് കണ്ടാല്‍ ഹാലിളകും. സുകുവിനെക്കോണ്ട് അക്കാര്യം സത്യപ്രതിജ്ഞ ചൊല്ലിച്ചു നിരോധിച്ചിട്ടുള്ളതുമാണു. അങ്ങിനെ ഇരിക്കെയാണു ഷാപ്പില്‍ സുകുവിരിക്കുന്ന മൂലയില്‍ നിന്നും പുക ‘ഗമഗമാ’ന്നു ഉയര്‍ന്നു വരുന്നത് മേരികണ്ടത്. വിശ്വാസവഞ്ചനയ്ക്ക് ഇതില്‍ പരം എന്തു വേണം. അവള്‍ കെറുവിച്ചു. കെറുവിച്ച് അടിയായി, ഡിവോഴ്സ് വരെ എത്തിച്ച സാഹചര്യത്തിലാണു മിന്നായം പോലേ പുകയുടെ ഉത്ഭവം മേരീ കണ്ടത്. സുന്ദരമായൊരു ആമത്തിരി. ഷാപ്പില്‍ ജനിച്ചു വളര്‍ന്ന കൊതുകുകളുടെ ശല്യം സഹിക്കവയ്യാതെ സുകുമാരന്‍ സ്വന്തം ചെലവില്‍ കത്തിച്ചു വെച്ച ആമത്തിരിയുടെ പുക കണ്ടാണല്ലോ, സുകുവണ്ണനെ തെട്ടിദ്ധരിച്ചതെന്നോര്‍ത്ത് മേരി നെഞ്ചത്തലച്ചു കരഞ്ഞു. അവളുടെ മാറത്തു തടവി സുകുമാരന്‍ അവളെ ആശ്വസിപ്പിച്ചു. അങ്ങിനെ പ്രേമം പൂര്‍വ്വാധികം ശക്തി പ്രാപിച്ചു. എന്നു മാത്രമല്ല ഒടയതമ്പുരാന്‍ വിചാരിച്ചാലും തകര്‍ക്കാനാവില്ലെന്നു അവര്‍ പരസ്പരം മത്സരിച്ച് ഡയലോഗ് വിട്ടു. ആ ഡയലോഗ് വീണ്ടും വീണ്ടും പറയിപ്പിച്ച് കേശവന്‍ നായരും ഒന്നു സുഖിച്ചു. പ്രണയം സെറ്റപ്പായ സ്ഥിതിക്ക് സെന്റിയിലേക്ക് കാലുവെക്കാന്‍ തന്നെ അയാള്‍ ഉറച്ചു.

ഇവരെ പിരിക്കുന്നതാണു ക്ളൈമാക്സ്. എന്നു മാത്രമല്ല അവരു പിരിയുമ്പോ വായിക്കുന്നവരു മൂക്കുപിഴിഞ്ഞു പണ്ടാരടങ്ങണം. മേരിക്കുഞ്ഞിനു ഒരു കല്യാണ ആലോചന കൊണ്ടു വന്നാലോ? അതില്‍ മനം നൊന്തു പാടുന്ന സുകുവിന്റെ ഘോര ശബ്ദം കേശവന്‍ നായര്‍ക്ക് സുഖിച്ചില്ല. അവിഹിത ഗര്‍ഭമുള്ള ഏതെങ്കിലും പെണ്ണിനെ സുകുമാരന്റെ തലയില്‍ കെട്ടി വെച്ച് മേരിക്കുഞ്ഞിനെ തെറ്റിദ്ധരിപ്പിക്കാം എന്നു വെച്ചാല്‍ ആമത്തിരി സംഭവത്തിനു ശേഷം മേരിക്ക് സുകുവിനു ഒടുക്കത്തെ വിശ്വാസമാണു. സുകുവിനു ക്രൂരനായ ഒരപ്പനുണ്ടാകി മേരിയെ തട്ടിക്കളയുക, കള്ളു കുടിച്ച് കടം കേറി സുകു ആത്മഹത്യ ചെയ്യുക, മേരിക്കു നന്മ വരാന്‍ സുകു ഒഴിഞ്ഞു മാറുക, സുകു വിഷമദ്യം കഴിച്ചൊ ടിപ്പര്‍ ലോറി കേറിയൊ പടിയാകുക തുടങ്ങിയ നൂറായിരം ഓപ്ഷനുകള്‍ കേശവന്‍ നായര്‍ ചിന്തിച്ചു കൂട്ടി.

തേരാപ്പാരാ നടന്നിരുന്ന സുകുവിനെ ഒരു സുപ്രഭാതത്തില്‍ കേശവന്‍ നായര്‍ കള്ളവണ്ടി കയറ്റി ബോബെക്കു പറഞ്ഞയച്ചു. പോയി രണ്ട് മാസത്തിനുള്ളില്‍ മേരിക്കുഞ്ഞിനെ വെറെ കല്യാണവും കഴിപ്പിച്ചു. നിരാശയുടെ ആഴക്കടലിന്റ് കരയില്‍ ചങ്കുപൊട്ടി പാട്ടു പാടാന്‍ സുകുവിന്റെ ഘോരശബ്ദത്തിനു അനുമതി കൊടുത്ത് കേശവന്‍ നായര്‍ തന്റെ പ്രഥമ ബ്ളോഗ് പോസ്റ്റ് ചെയ്തു.

കേശവന്‍ നായര്‍ പണ്ടു പണ്ടു പുച്ഛിച്ച മരമണ്ടികള്‍(ണ്ടന്മാര്‍) ബ്ളോഗിനെ വളഞ്ഞു കൂടി സ്തുതി പാടുകയും പൂമാലയര്‍പ്പിക്കുകയും ചെയ്തു. അതു കേട്ട് സാറാമ്മ നിര്‍വൃതിയടഞ്ഞു. കേശവന്‍ നായര്‍ വീണ്ടും വീണ്ടുമെഴുതി. പറഞ്ഞതും പറയാത്തതുമായ പ്രണയങ്ങള്‍ ബൂലോകത്ത് വിലസ്സി നടന്നു. നായകന്റെ ആത്മഹത്യ, നായികയുടെ ആത്മഹത്യ, നായികയുടെ വിവാഹം അഥവാ നായകന്റെ വിരഹം, നായകന്റെ മാറാരോഗം, ക്രൂരനായ അപ്പന്മാര്‍, ഇന്നും കാത്തിരിക്കുന്ന നായിക തുടങ്ങിയ ക്ളൈമാക്സുകള്‍ വായിച്ച്, കൂപമണ്ഡൂകങ്ങള്‍ മൂക്കുചീറ്റി. ആവര്‍ത്തന വിരസ്സത, പുതുമയില്ലായ്മ എന്നൊക്കെ പറഞ്ഞു ചെളിയെറിഞ്ഞ വിവരമില്ലാത്തവരെ കേശവന്‍ നായര്‍ മൈന്റ് ചെയ്തില്ല. എന്നു മാത്രമല്ല ചില കമന്റുകള്‍ വേസ്റ്റ് ബാസ്കറ്റില്‍ കമഴ്ത്തുകയും ചെയ്തു.

കേശവന്‍ നായരെ സംബന്ധിച്ചിടത്തോളം എഴുത്ത് എന്നു പറയുന്നത് ജീവിതത്തിലേക്ക് തിരിച്ചു വെച്ച 50X20 ft. കണ്ണാടിയാണു. ജീവിതത്തില്‍ പ്രണയമാവര്‍ത്തിക്കുന്നിടത്തോളം കാലം എഴുത്തിലും ആവര്ത്തിക്കാമെന്നിരിക്കെ എന്തോന്നു ആവര്‍ത്തന വിരസത. ഇതൊക്കെ പറഞ്ഞു നടക്കുന്നവന്മാരുടെ മൂക്കിടിച്ചു പരത്തണം. മാത്രമല്ല, പരത്തിയ മൂക്കില്‍ മുളകുപൊടി കൂടി വിതറിയിട്ടേ കേശവന്‍ നായരുടെ കലിപ്പടങ്ങിയുള്ളൂ.

കമന്റുകളും ഫോളോവെര്‍സുകളും നിറഞ്ഞ കേശവന്‍ നായരുടെ ബ്ളോഗില്‍ സാറാമ്മ വശംവദയായി. അങ്ങിനെ കേശവന്‍ നായരുടെ ജീവിതത്തിലും പ്രണയം പുഷ്പിച്ചു. കണ്ണില്‍ കണ്ട വഴിയിലൂടെ അവര്‍ ചുമ്മാ ആടിപ്പാടി നടന്നു. ഇതില്‍ക്കൂടുതല്‍ എന്തു പറവാന്‍.

ഇതിഃ ശ്രീ കേശവീയ ബ്ളോഗാത്മ്യം സമാപ്തം.

6 അഭിപ്രായങ്ങൾ:

മാണിക്യം പറഞ്ഞു...

സാറാമ്മയെ കെട്ടണമെന്ന് കേശവന്നായരു കരുതി എങ്കില്‍ പിന്നെ കരുതി കൂട്ടി ബ്ലോഗും പുഷ്പ്പിച്ചേ മതിയാവൂ, സകലമസാലയും ചേര്‌ത്ത് ഇമ്മാതിരി ഒരു കഥയോടെ ഉം! സാറാമ്മ പെട്ടതു തന്നെ. ഇനി കമന്റ് അതിനും അടിവില്ല് പൂട്ടി വയ്ക്ക് ... വീഴട്ടെ എലിയും പുലിയും ..
പക്ഷെ ഇന്നത്തെ പെങ്കുട്ട്യോള് ലേശം പ്രായോഗികബുദ്ധിയും തന്റേടവും ഉള്ള ഇനമാണ്
ഈ 'ബ്ലോ' മതിയാവുമോ?

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

അങ്ങിനെ കേശവന്‍ നായരെന്ന പ്രണയ ദാഹി സാറാമ്മയുടെ നിര്‍ബന്ധത്തിനു വഴങ്ങി ബ്ളോഗ്ഗെഴുതി ബ്ളോഗ്ഗെഴുതി ബ്ളോഗ്ഗിയായി ബഷീറിന്‍റെ പ്രണയലേഖനത്തിലുണ്ടായിരുന്ന നിത്യ സുരഭിലമായ പ്രണയം മരിച്ച്‌ പണ്ടാരമടങ്ങി...... :):)

സന്തോഷ്‌ പല്ലശ്ശന പറഞ്ഞു...

ഓ...ഒരു കാര്യം പറയാന്‍ വിട്ടു പോയി നല്ല ഒരു വായനാനുഭവമായി ഈ എഴുത്ത്‌ "ഗലക്കി". നന്ദി

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

കമന്റുകളും ഫോളോവെര്‍സുകളും നിറഞ്ഞ കേശവന്‍ നായരുടെ ബ്ളോഗില്‍ സാറാമ്മ വശംവദയായി. അങ്ങിനെ കേശവന്‍ നായരുടെ ജീവിതത്തിലും പ്രണയം പുഷ്പിച്ചു.

ഹി ഹി നീ എന്നാത്തിനുള്ള പുറപ്പാടാ!
ഈ ശൈലി കൊള്ളാം ഗെഡീ..

കുക്കു.. പറഞ്ഞു...

:)

Ulukaa പറഞ്ഞു...

ഒരുപാടിഷ്ടപെട്ടു, വായിച്ചു തീർന്നതറിഞ്ഞില്ല, നല്ല ഒഴുക്ക്.