-->

Followers of this Blog

2012, ഡിസംബർ 26, ബുധനാഴ്‌ച

മൂന്നാം കാലം

വഴുക്കലുള്ള തോട്ടിറമ്പിലൂടെ നടക്കുമ്പോള്‍ ഒരഭ്യാസിയെ പോലെയല്ല, നടന്നു പഴകിയ വഴികളിലെ പരിചിതമായ വഴുതലുകള്‍ അറിയാവുന്നൊരാളെ പോലെയാണ് ദാസന്‍ നടന്നിരുന്നത്. ഇതിനു മുന്നേ  ആയിറമ്പത് കൂടി അയാള്‍ നടന്നു പോയത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്ന് പറഞ്ഞാല്‍ തോട്ടില്‍ ചെമ്മീന്‍ തപ്പാനിറങ്ങുന്ന പുലക്കള്ളിപ്പെണ്ണുങ്ങളുടെ  ഇരുണ്ടു കൊഴുത്ത മാറിടങ്ങള്‍ നനഞ്ഞ കച്ചയുടെ നേര്‍ത്ത മറവിലും തെളിഞ്ഞു കാണുന്നത്, ഹൃദയമിടിപ്പിന്റെ  താളം തെറ്റിച്ചിരുന്ന കാലത്തിനും മുന്‍പ്... ഉപ്പൂത്തലുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന് അവര്‍ കച്ച മാറ്റിയുടുക്കുന്നത് കാണുവാന്‍ ഇറമ്പിലൂടെ പതുങ്ങി നീങ്ങിയ കാലത്തിനും മുന്‍പ്... അന്ന് ദാസന് പന്ത്രണ്ടിനോടടുത്താണ് പ്രായം. കണ്ണികള്‍ അകന്ന തോര്‍ത്ത്‌ അരയില്‍ ചുറ്റി പത്തവാരിയെല്ലുകള്‍ തെളിഞ്ഞു കാണുന്ന മാറും ചെറുതായി ചീര്‍ത്ത വയറും ചെരുപ്പില്ലാത്ത പാദങ്ങളുമായി അന്നും ദാസന്‍ ആയിറമ്പത്ത് കൂടി നടന്നിട്ടുണ്ട്.

അക്കാലത്ത്...അതിരാവിലെ ആകാശവാണിയില്‍ വന്ദേമാതരം കേള്‍കുന്ന സമയത്ത് ദാസന്‍ ഉണരും. പിന്നെ അന്ന് വായിച്ചു പഠിക്കേണ്ട പാഠങ്ങള്‍ തീര്‍ന്നു കഴിഞ്ഞാല്‍ ഉടന്‍ അവന്‍ കളസം മാറ്റി തോര്‍ത്തെടുത്ത് അരയില്‍ ചുറ്റും.

"അമ്മാ ഞാന്‍ ചെള്ള  കുത്താന്‍ പോന്ന്"...

"ഇത്തല്‍ കുറഞ്ഞെടം നോക്കി കുത്ത്യാ മതി.കൈയൊന്നും മുറിക്കണ്ട"

വെള്ളപ്പൊക്കം തുടങ്ങിയാല്‍ മുറ്റത്തും പറമ്പിലും വെള്ളക്കെട്ടുണ്ടാകും. വെള്ളം കെട്ടിയ ഭാഗങ്ങള്‍ പിന്നീട് ചെളിഞ്ഞു  വൃത്തികേടാവും. അതൊഴിവക്കാനാണ് കാലേക്കൂട്ടി ചെള്ള  കുത്തി നിലം പൊക്കുന്നത്. ഇത്തലുള്ള  ചെളിയാണേല്‍ ഉറപ്പു കുറയും, ആദ്യ വെള്ളക്കെട്ടില്‍ തന്നെ ഒലിച്ചു പോവും. മാത്രവുമല്ല, ചെള്ള കുത്തിയെടുക്കുന്നതിനിടയില്‍ കക്കയുടെ തോടും ശംഖ് പൊട്ടിയ ക്ഷണവും കൊണ്ട് കൈ മുറിയാനും മതി. അത് കൊണ്ട് ഇത്തല് കുറഞ്ഞ ചെളിയുള്ള ഭാഗം തേടി ദാസന്‍ തെന്നി തെന്നി നടക്കും. പിന്നെ തോട്ടിലിറങ്ങി ചെള്ളയില്‍ ഇരു കൈകളും കുത്തിയിറക്കി ചെളിക്കട്ടകള്‍ പൊക്കിയെടുത്ത്  കരയിലേക്കെറിയും. ഒരു യന്ത്രം കണക്കെ, എന്നാല്‍ കരവിരുതോട് കൂടി, ആകാശവാണിയില്‍ 6 45ന്റെ വാര്‍ത്ത തീരും വരെ ദാസന്‍ ചെള്ള  കുത്തി പറമ്പ് നിറച്ചു കൊണ്ടിരിക്കും. വാര്‍ത്ത തീരുന്ന മുറക്ക്  കുത്തിയിട്ട ചെള്ള തോട്ടിലേക്ക് ഒലിച്ചു പോവാതിരിക്കാന്‍ മടമ്പ് കുത്തിവെച്ച ശേഷം ഒരു നീന്തലാണ് അടുത്ത കരയിലേക്ക്. ദാസന്റെ ഒരു ദിവസത്തിന്റെ പ്രധാനലക്ഷ്യം തുടങ്ങുന്നത് ഇവിടെ നിന്നാണ്. മറുകരയുടെ അങ്ങേയറ്റത്ത് ദാസന്‍ തന്നെ കുത്തി നിര്‍ത്തിയിട്ടുള്ള വാളം പുല്ലുകള്‍. അത് ഒരു കെണിയാണ്‌.തോട്ടില്‍ ആണ്ടു കിടക്കുന്ന ആ പുല്ലുകളുടെ കടയ്ക്കല്‍ പതിയിരിക്കുന്ന പരലുകള്‍. ആ പരലുകളാണ് ദാസന്റെ ലക്ഷ്യം.

ആ തോടിന്റെ മറുകരയില്‍ മുഴുവന്‍ തെങ്ങുകളാണ്. അവയുടെ കടപ്പുറ്റുകള്‍ പകുതിയോളം തോട്ടിലാഴ്ന്നു കിടക്കും. ആ പുറ്റുകള്‍ക്കിടയില്‍ പരതി നോക്കിയാല്‍ ചെമ്മീനും, പള്ളത്തിയും, കൂരിയും, കരിമീനും, കയ്യില്‍ കയറിയാല്‍ കട്ടുകഴപ്പെടുക്കുന്ന മുള്ളുകളുള്ള പുള്ളി നച്ചക്കയും പിന്നെ ചെറുഞണ്ടുകളും ഒക്കെ ധാരാളം ഉണ്ടാകും. കയ്യില്‍ ഒതുങ്ങുന്നവയെ പിടിച്ച്  അരയില്‍ കൊരുത്ത ചരടില്‍ പിണഞ്ഞു കിടക്കുന്ന കുടത്തിലേക്കിടുമ്പോഴും ദാസന്റെ മനസ് വാളം പുല്ലുകളുടെ കടയിലായിരിക്കും...തന്റെ കൈകള്‍ക്കിടയിലൂടെ ഓരോ തവണയും വഴുതി പോയിട്ടുള്ള കറുത്ത പരലുകളായിരിക്കും അപ്പോള്‍ അവന്റെ ചിന്തകളെ ചൂഴ്ന്നു നില്‍ക്കുന്നത്.

അന്നും വളരെ ശ്രദ്ധയോടെ തന്നെയാണ് തോട്ടില്‍ കുത്തി നിര്‍ത്തിയ വാളം പുല്ലുകളുടെ അരികില്‍ ദാസനെത്തിയത്. ഇന്നലെയും   മിനിയാന്നും അതിനു മുന്‍പുള്ള ദിവസങ്ങളിലും വഴുതിയ പഴുതുകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ഏറെ ശ്രദ്ധയോടെ അവന്‍ തന്റെ കൈകള്‍ കടയ്ക്കലേക്ക് പൂഴ്ത്തി. ചെളിയേക്കാളധികം വഴുക്കലും ചെറിയൊരു പിടച്ചിലും അവന്റെ കൈവെള്ളയില്‍ അനുഭവപ്പെട്ടു... അതെ.. അത് അത് തന്നെ...കറുത്ത പരല്‍.... വിരലുകള്‍ കൂടുതല്‍ അമര്‍ത്തി അവന്‍ പരലിന്റെ  മേലുള്ള പിടിത്തം  മുറുക്കി. പിന്നെ അതീവ ശ്രദ്ധയോടെ ചെള്ളയില്‍  നിന്ന് വലിച്ചെടുത്ത് കുടത്തിനോട്ടുപ്പിച്ചു. ഇനി ചെകിളയില്‍ പിടിയിട്ടു വേണം കുടത്തിലേക്കിടാന്‍ ... ഓളത്തില്‍ പെട്ട് അകന്നു പോകുന്ന കുടത്തെ  വലിച്ചടുപ്പിച്ച് പരലിന്റെ ചെകിളയില്‍ പിടിത്തമിടാന്‍ വിരലുകള്‍ തെന്നിച്ചു നീക്കവേ, കൃത്യമായി പഴുതുകണ്ട് ചാടുന്ന അഭ്യാസിയെ പോലെ അത് കുതറി ചാടി. നിമിഷത്തിന്റെ അര്‍ദ്ധ ഞൊടികള്‍ക്കിടയില്‍ വെള്ളത്തിലേക്കൂഴിയിട്ടു പോയി. ദാസന്‍ വെള്ളത്തില്‍ മുഷ്ടി ചുരുട്ടിയിടിച്ചു. പിന്നെ  ദേഷ്യമോ സങ്കടമോ നിരാശയോ എന്നറിയാതെ നിറഞ്ഞു വന്ന കണ്ണുകള്‍ക്കിടയിലൂടെയുള്ള മങ്ങിയ കാഴ്ചയില്‍ അവന്‍ തന്റെ കൈവെള്ളയിലെ ചുളിവുകളെ നോക്കി.

"ഊം... നെന്റെ കൈയ്ക്ക് ചുളിവിത് പോരാ" ഒരിക്കല്‍ വഴുതി പോയ പരലിന്റെ കാര്യം അപ്പാപ്പനോട് പറഞ്ഞപ്പോള്‍ തന്റെ കൈവെള്ള നോക്കി അപ്പാപ്പന്‍ പറഞ്ഞത് ദാസന്റെ ചെവിയില്‍ മുഴങ്ങി. "പരലിനെ പിടിക്കാന്‍ ചുളിവെമ്പാട് വേണം. ദാ ന്റെ കൈ പോലെ..."

ദാസന്‍ അപ്പാപ്പന്റെ കൈയില്‍ വിരലോടിച്ചു നോക്കി. ഒരുപാടു ചുളിഞ്ഞിട്ടുണ്ട്. അകവും പുറവുമെല്ലാം. പൈപ്പിന്‍ ചുവട്ടില്‍ വന്നു കൈ കഴുകുന്ന പുലയക്കള്ളികളുടെ കൈകളും ദാസന്‍ ശ്രദ്ധിച്ചു. അപ്പാപ്പന്‍ പറഞ്ഞത് ശരി തന്നെ. അവരുടെ കൈകളിലും ഒരുപാട് ചുളിവുകളുണ്ട്. ആ ചുളിവുകളുടെ ഇടയില്‍ കുരുങ്ങി പോകുന്ന പരലിന് അനങ്ങാന്‍ കഴിയില്ല. ചുളിവു കുറഞ്ഞ തന്റെ കൈവെള്ള നോക്കി നിരാശപ്പെട്ട് ദാസന്‍ അന്നും കരക്ക്‌ കയറി.

പുലയക്കളികളുടെ കൈവെള്ളയില്‍ എത്തി നിന്ന ദാസന്റെ നോട്ടങ്ങള്‍ അവിടെ നിന്നും തെന്നി മാര്‍ക്കച്ചയില്‍ വിട്ട് തുളുമ്പി നില്‍ക്കുന്ന അവരുടെ മാറിടങ്ങളില്‍ പതിഞ്ഞ കാലം അവന്‍ പരലുകളെ മറന്നു തുടങ്ങി. വാളം പുല്ലുകളുടെ സ്ഥാനത്ത് ഉപ്പൂത്തലിന്റെ മറവുകളില്‍ അവന്‍ കണ്ണുകള്‍ കൊണ്ട് കെണി വെച്ചു. ആ കെണിയില്‍ കുരുങ്ങി കിടന്ന അവരുടെ നഗ്നതകള്‍ വഴുതി പോകുന്ന കറുത്ത പരലുകളെ പോലെ, കാഴ്ച്ചയില്‍ മാത്രം കുരുങ്ങി കൈ തൊടും മുന്നേ തെന്നി പോയിരുന്നു. തെങ്ങ് ചെത്തുന്ന കുട്ടായിയുടെ കൈകളില്‍ ഞെരിഞ്ഞമരുന്ന അവരില്‍ ചിലരുടെ മാറിടങ്ങള്‍ ഒതുക്കാന്‍ മാത്രം അവന്റെ കൈവെള്ളയില്‍ ചുളിവുകള്‍ ഉണ്ടായിരുന്നില്ല.

ഒരിക്കല്‍ "ഒളിവിട്ടു കാണുന്നോട നായേ !" ന്നു അലറി  വന്നു കുട്ടായിയുടെ കൈവെള്ളയിലെ ചുളിവുകള്‍ കരണത്ത് പുകഞ്ഞു. ആ സംഭവത്തിന്‌ ശേഷം പുലയക്കള്ളി പേടിച്ചു പോയത് കൊണ്ടോ എന്തോ...ആ ഇറമ്പത്ത് കൂടി പിന്നീടൊരുത്തിയും തുണി മാറാന്‍ വന്നിട്ടില്ല. കുട്ടായിയെ പേടിച്ചു അവരുടെ പുതിയ സ്ഥലം തേടി ദാസന്‍ പോയതുമില്ല.

കാലം  മാറുന്ന മാറ്റത്തിനൊത്ത് പരലുകളും, കെണികളും, കൈവെള്ളയിലെ ചുളിവുകളും മാറി വന്നു. ദാസന്‍ അയാളുടെ കൈകളിലെ ചുളിവുകളുടെ അളവ് നോക്കി ഇരയെ നിശ്ചയിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ജീവിതത്തിന്റെ രണ്ടാം  കാലം തുടങ്ങി. ആ കാലത്തിന്റെ  ഇരപിടിത്തം മടുത്തു തുടങ്ങിയതു മുതല്‍ രണ്ടാം കാലവും അവസാനിച്ചു. ഇപ്പോള്‍ അയാള്‍ നടക്കുന്നത് മൂന്നാം കാലത്തിലൂടെയാണ്‌. ഇറമ്പിലൂടെ നടന്ന് ചെന്ന് ഇത്തല് കുറഞ്ഞ ചെളിഭാഗത് അയാള്‍ ചെന്നിരുന്നു. അയാളുടെ കൈ വെള്ളകളെ തരിപ്പിച്ചു കൊണ്ട് തോടിന്റെ പരപ്പില്‍ വന്ന് ഇപ്പോഴും കറുത്ത പരലുകള്‍ വെട്ടി തെന്നി താഴേക്ക് ഊളിയിടുന്നുണ്ട്.

പരലുകള്‍ പരപ്പില്‍ വെട്ടുന്നതനുസരിച്ച് ഓളങ്ങളിലുണ്ടാകുന്ന നുര അയാളുടെ സിരകളിലും പതഞ്ഞു കയറുന്നു എന്ന് തോന്നിയ നിമിഷത്തില്‍ അയാള്‍ എഴുന്നേറ്റു. അരികില്‍ കണ്ട വാളം പുല്ലുകള്‍ കടയോടെ പിഴുതെടുത്ത് രണ്ടു കൈയിലും  തൂക്കി പിടിച്ചു. വിലയേറിയ ഷൂ കരയില്‍ ഊരി വെച്ച് മെല്ലെ തോട്ടിലേക്കിറങ്ങി. കറുത്ത ചെളി ജീന്‍സിലും ടീ ഷര്‍ട്ടിലും അരിച്ചു കയറുന്നത് അയാള്‍ അറിഞ്ഞു. കണ്ണുകള്‍ തെങ്ങുകള്‍ നിരന്നു നില്‍ക്കുന്ന മറു കരയില്‍ തറച്ചു വെച്ച് അയാള്‍ കുതിച്ചു. അവിടെ വാളം പുല്ലിന്റെ കട കുത്തി നിര്‍ത്തി പരലുകള്‍ക്ക്‌ വേണ്ടിയുള്ള കെണി വെച്ചിട്ട് അയാള്‍ തിരികെ നീന്തി.... ഒരാള്‍  തന്റെ ആദ്യകാലത്ത് നഷ്ടപ്പെട്ടു പോയ പരലുകളെ പറ്റി ചിന്തിക്കുന്നതും അവയെ തേടി പഴയ വഴികള്‍ താണ്ടുന്നതും അയാളുടെ ജീവിതത്തിന്റെ മൂന്നാം കാലത്താണ്. ദാസനും അങ്ങിനെ തന്നെ.അയാളിപ്പോള്‍ അയാളുടെ ജീവിത്തിന്റെ മൂന്നാം കാലത്തിലാണ്. തെന്നിപ്പോയ പരലുകളെ തേടി പോകുന്ന മൂന്നാം കാലത്ത്...അവിടെ അയാള്‍ വാളം പുല്ലുകളുടെ തുമ്പുകളെ നോക്കിയിരുന്നു. പരലുകള്‍  കടയ്ക്കല്‍ വന്ന് പതിയിരിക്കുമ്പോള്‍  ഉണ്ടാകുന്ന പുല്‍തുമ്പിന്റെ പിടച്ചിലുകള്‍ക്ക് കണ്ണുകള്‍ കൂര്‍ത്ത്...

1 അഭിപ്രായം:

ajith പറഞ്ഞു...

മൂന്നാംകാലവും കടന്ന് കഥ നന്നായിരിയ്ക്കുന്നു