-->

Followers of this Blog

2014, സെപ്റ്റംബർ 9, ചൊവ്വാഴ്ച

സപ്തമശ്രീ തസ്കരാ: റിവ്യൂ

വില്ലാളിവീരന്‍, രാജാധിരാജന്‍, പെരുച്ചാഴി എന്നൊക്കെ കേള്‍ക്കുമ്പോള്‍ പേഴ്സിരിക്കുന്ന ഭാഗത്തെ ചങ്ക് രണ്ടു റൗണ്ട് കൂടുതലിടിക്കും. സംഗതി പേടിച്ചിട്ടു തന്നെയാ. പിന്നെയുള്ളത് പണ്ട് ചൂടുവെള്ളത്തില്‍ വീണ പൂച്ചകള്‍ക്ക് മേല്‍പറഞ്ഞ ബ്രഹ്മാണ്ഡങ്ങള്‍ അടുത്ത ക്രിസ്മസ് വെക്കേഷന് ടിവിയില്‍ വരുമ്പോള്‍ കാണാം എന്നുകരുതി സമാധാനിക്കാം എന്നതാണ്. അങ്ങിനെയിരിക്കെയാണ് പേരിലെ “സമ്പ്രതി വാര്‍ത്ത ഹര്‍ഷ് സൂയന്താം” (നുമ്മക്കിത്ര സംഗതിയെ സംസ്കൃതത്തില്‍ അറിയൂ) കണ്ട് സപ്തമശ്രീ തസ്കരാഹയ്ക്ക് കയറിയത്. കുറ്റം പറയരുതല്ലോ ഇതൊരു ഫുള്‍ടൈം എന്റര്‍ടെയിനര്‍ ചിത്രമാണ്. എന്ന് പറയുമ്പോള്‍ ആ പേരില്‍ പടച്ചു വിട്ടിട്ടുള്ള (വിറ്റിട്ടുള്ള) പരമബോറുകളല്ല ഈ ഏഴു മാന്യകള്ളന്മാര്‍ക്ക് പറയാനുള്ളത്.


തുടക്കം തന്നെ നിലവാരമുള്ള തമാശകള്‍ കൊണ്ട് ആളുകളെ കഥയിലേക്ക് വലിച്ചിടാന്‍ അനില്‍ രാധാകൃഷ്ണന് (രചന, സംവിധാനം) കഴിഞ്ഞിട്ടുണ്ട്. ആ തുമ്പിക്കൈ പ്രയോഗം ഒഴിവാക്കിയിരുന്നേല്‍ ‘ദ്വയാര്‍ത്ഥമുള്ള തമാശയില്ലാതെ ആളുകളെ എങ്ങിനെ ചിരിപ്പിക്കാം’ എന്ന് സുരാജിനോ ദിലീപിനോ ഉദാഹരണസഹിതം കാണിച്ചു കൊടുക്കാന്‍ പറ്റിയ നൂറില്‍ നൂറുമാര്‍ക്കുള്ള ചിത്രമായേനെ സപ്തമശ്രീ. മോഷണപ്രതികാര കഥകള്‍ ഇത്തിക്കരപ്പക്കിക്കാലം മുതല്‍ മലയാളത്തിന് പരിചിതമെങ്കിലും അങ്ങിനെയൊരു ചിന്ത മനസ്സില്‍ വരുന്നത് ഈ റിവ്യൂ എഴുതുന്ന നേരത്ത് മാത്രമാണ്. അതുതന്നെ പ്രേക്ഷകനെ ത്രെഡില്‍ നിന്ന് മാറി ചിന്തിപ്പാനുള്ള അവസരം സിനിമ കണ്ടുകൊണ്ടിരിക്കുന്ന സമയത്ത് സംവിധായകന്‍ നല്‍കുന്നില്ല എന്നതിന് തെളിവാണ്. ഒരു പൊതുവായ വില്ലനോട് കള്ളന്മാരില്‍ മൂന്നു പേര്‍ക്കുള്ള ബന്ധം; അതിലൊരാളുടെ കാര്യത്തില്‍ സസ്പെന്‍സും, മറ്റേയാളുടെ കാര്യത്തില്‍ തമാശയുടെ മേമ്പൊടിയും. ബാക്കി നാലുപേരും ഇവരുടെ കൂടെ സഹാനുഭൂതിയില്‍ ചേരുന്നവരാണ്. ഇവരുടെ കണ്ടുമുട്ടലും പരസ്പരം കഥകള്‍ പറഞ്ഞു കൂട്ട് ചേരുന്നതും പൊതു വില്ലനെ തകര്‍ക്കാന്‍ കൈകോര്‍ക്കുന്നതുമാണ് ചിത്രത്തിന്‍റെ ആദ്യപാതി. രണ്ടാം പാതിയിലാകട്ടെ, പ്രതികാരം: പ്ലാനിംഗും എക്സിക്യൂഷനും.

അനാവശ്യമായിട്ടോ നായകന് ഇടംവലം ചേര്‍ന്ന് പേരിന് നിര്‍ത്താനോ ഒരാളെയും അനില്‍ ഈ കഥയില്‍ തിരുകി വെച്ചിട്ടില്ല എന്നത് എടുത്തു പറയേണ്ട കാര്യമാണ്. അല്ല സോറി, ഉണ്ട്. ആദ്യം കാണിക്കുന്ന കുടിയന്‍. ഒരുപക്ഷെ ഭൂമിയുടെ അടിയിലേക്ക് പ്രേക്ഷകനെ കൂട്ടി കൊണ്ടുപോകാനുള്ള ഒരു വഴിയെന്ന നിലയില്‍ ആ കുടിയന്‍ അവിടെ നിന്നാലും വലിയ പ്രശ്നമില്ല എന്നതിനാല്‍ അയാളെ സ്നേഹപൂര്‍വ്വം സ്വീകരിക്കുന്നതില്‍ തെറ്റില്ല. ബാക്കി ഉള്ളവരെല്ലാം അവരവരുടെ കഥാപാത്രങ്ങളെ കൃത്യമായി കൈയിലൊതുക്കിയിരിക്കുന്നു. മികച്ച പ്രകടനം മാര്‍ട്ടിന്‍ എന്ന കള്ളനെ അവതരിപ്പിച്ച അഭിനേതാവിന്‍റെതാണ് (പേരറിയില്ല). മാര്‍ട്ടിന്റെ കുമ്പസാരമാണ് സ്റ്റോറി ടെല്ലിങ്ങിന്‍റെ സങ്കേതം. പ്രഞ്ചിയേട്ടന്റെയും ഫ്രാന്‍സിസ് പുണ്യാളന്റെയും നിഴല്‍ അവിടെ വീണു കിടക്കുന്നത് സിനിമയുടെ രചയിതാവെന്ന നിലയില്‍ അനില്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. എന്നു കരുതി അതില്‍ പാളിച്ചയൊന്നും വന്നിട്ടില്ല. അച്ചന്‍റെ കൊച്ചുഡയലോഗുകളും കുമ്പസാരകൂട്ടിലിരുന്നുള്ള പ്രകടനവും പൊളിച്ചു.

സംഗീതവും പശ്ചാത്തലസംഗീതവും ആവശ്യത്തിനു മാത്രമേ ചേര്‍ത്തിട്ടുള്ളൂ. ആസിഫ് അലിക്ക് തെറിക്കഥകളില്‍ നിന്ന്‍ ഒരു റിലീഫ് ആണ് സപ്തമശ്രീ. പൂണൂലിട്ട പയ്യന്‍ (പേരറിയില്ല) പ്രതിഭയുള്ളവനാണ്. ഒരു നോട്ടം കൊണ്ട് പോലും ആളുകളെ ചിരിപ്പിക്കാന്‍ അവന് കഴിയുന്നുണ്ട്. ലീഫ് വാസു ചേട്ടന്‍ യൂണിക് ടിപ്സിട്ട് കയ്യടി വാങ്ങുന്നു. നെടുമുടി വേണുവും ഹിന്ദിക്കാരനും കാമുകിയും അനുസാരികളും വില്ലന്മാരുമെല്ലാം അവരരുടെ ഇന്നിംഗ്സില്‍ കൃത്യമായി സ്കോര്‍ ചെയ്തിരിക്കുന്നു. മികച്ച അവതരണം, അടുക്കിയിട്ട തിരക്കഥ, സഭ്യമായ തമാശകള്‍, അഭിനേതാക്കളുടെ തുല്യനിലവാരമുള്ള പ്രകടനം, തലപെരുപ്പിക്കാത്ത ബാക്ക്ഗ്രൌണ്ട് സ്കോര്‍ അങ്ങിനെ ഒരു പാട് നല്ലകാര്യങ്ങള്‍ കൊണ്ട് സപ്തമശ്രീ തസ്കരാഹ പ്രേക്ഷകരുടെ മനം കൂടി മോഷ്ടിച്ചോണ്ട് പോകുന്നു.

അവസാനമായി, ഇതൊരു പൃഥ്വീരാജ് ചിത്രമല്ല; ഇതൊരു സിനിമയാണ് എന്നതാണ്‌ ഈ ചിത്രത്തിന്‍റെ വിജയം. കഥതുടങ്ങുമ്പോള്‍ കുഴിച്ചു പോകുന്ന കള്ളന്മാര്‍ കുഴിച്ചു കുഴിച്ച് എവിടെയെത്തി എന്നതും കള്ളന്മാരില്‍ കള്ളനരിവെച്ച സൂപ്പര്‍ കള്ളന്‍ ആരെന്നതും സസ്പെന്‍സിലേക്ക് മാറ്റി വെച്ചു കൊണ്ട് നിര്‍ത്തുന്നു. “ഇതി സപ്തമശ്രീ തസ്കരാ: വിചിന്തനം സമാപ്തം.”

4 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

നല്ല റിവ്യൂ. തീര്‍ച്ചയായും കാണും

Unknown പറഞ്ഞു...

Thank you Ajith

ലിനേഷ് നാരായണൻ പറഞ്ഞു...

അപ്പം കാണണം

Unknown പറഞ്ഞു...

@സഹ്യന്‍ ഊരള്ളൂര്‍

:)